പാർലമെന്റ്
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
Tags : Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship JPC Parliament