മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുന്പ് കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനു ശേഷം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ നിർദേശപ്രകാരം ആദ്യം 123 വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകൾ വിഭജിച്ചപ്പോൾ അത് 131 ആയി മാറുകയും കഴിഞ്ഞ സർക്കാർ അത് 98 വില്ലേജുകളാക്കി കുറയ്ക്കുകയും ചെയ്തു.
ഇപ്പോൾ വരുന്ന സംഘവുമായി സംസാരിച്ചു കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ കർഷകരെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ബാധിക്കാത്ത തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ യോഗം ചേർന്ന് കാര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിനു ശേഷം വിവരങ്ങൾ എംപിമാരെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനു മുന്പു സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെപൂർണമായും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഏവിയേഷൻ പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്കു സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. മനുഷ്യ - വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം.
ഈ വിഷയങ്ങളിലെല്ലാം എം പിമാരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, എംപിമാർ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.
Tags : ecologically VDSatheesan Environment EcoFriendly PlasticFree SustainableLiving RainwaterHarvesting Nature Conservation Biodiversity ClimateAction