Kerala
കൊച്ചി: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. തേവര എച്ച്എസ് കോളജില്‍ നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യര്‍ എത്തിയെങ്കിലും അവഗണിച്ച് പോവുകയായിരുന്നു. കോളജില്‍ നടന്ന പരിപാടിയില്‍ സദസില്‍ മുന്‍നിരയില്‍ തന്നെ അലോഷ്യസ് ഉണ്ടായിരുന്നു.
എന്നാല്‍ പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള്‍ മറ്റുള്ളവരോടെല്ലാം മുഖ്യമന്ത്രി സംസാരിച്ചെങ്കിലും അലോഷ്യസിന് മുഖം കൊടുക്കാതെ വി.ഡി. സതീശന് പോവുകയായിരുന്നു. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയില്ലെന്ന വിവാദത്തിനിടെയാണ് ഈ സംഭവം.
ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി-കെഎസ്യു തര്‍ക്കം കൂടുതല്‍ കലുഷിതമാവുകയാണ്. ഗവണ്മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു നേരത്തെ തന്നെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്യുവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കെഎസ്യു ആരാണ് ഈ വിഷയത്തില്‍ നിലപാട് പറയാന്‍ എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. പുതിയതായി നിയമിച്ച ഗവണ്മെന്റ് പ്ലീഡര്മാരില് ഒരാള്‍ മുന്‍ എസ്എഫ്ഐക്കാരനും മറ്റൊരാള്‍ മുന്‍ എബിവിപിക്കാരനുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്.
Kerala
തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഓണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഈ മാസം 20 മുതൽ ഓണം ബംപർ ടിക്കറ്റ് വിപണിയിൽ ലഭിക്കും.
ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപയാണ് ഏജൻസി സമ്മാനമായി ലഭിക്കുന്നത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.
ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, അഡീഷണൽ ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായി.
ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും കൂടാതെ 5,000 മുതൽ 500 രൂപവരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ 37 വർഷമായി കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ താൻ നിരന്തരം സന്ദർശനം നടത്താറുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയായ ശേഷം പോകരുതെന്നു പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല.
ക്ഷേത്രത്തിൽ പോകുന്നവരെ അപമാനിക്കാൻ ശ്രമിക്കരുത്. മുഖ്യമന്ത്രി അടിക്കടി മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമുദായത്തെ പ്രീണിപ്പെടുത്താനാണിതെന്നുമുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Kerala
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർമാരുടെ നിയമന കാര്യത്തിൽ കെഎസ്യു ഗവ. ലോ കോളജ് യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമിതിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും ശിപാർശ ചെയ്ത പേരുകളിൽ ഉൾപ്പെട്ടവർക്കെതിരേയാണ് വിമർശനം ഉയർന്നത്. പ്ലീഡർമാരുടെ ലിസ്റ്റിലെ രണ്ടു പേർ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയും എബിവിപിയുമായിരുന്നുവെന്നാണ് ആരോപണമുയർന്നത്.
അഭിഭാഷക കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹികളാണ് ഇവർ. സിപിഎമ്മിൽ നിന്ന് അഞ്ചു പേരും ബിജെപിയിൽ നിന്നുള്ള ഒരാളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻമന്ത്രി പി. രാജീവ് വലിയ ബുദ്ധിജീവിയും ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായതിനാലാകാം എന്റെ ശരീരഭാഷ ഇഷ്ടമാകാത്തത്. ഞാൻ ഇതൊന്നുമില്ലാത്ത സാധാരണക്കാരനായ നാട്ടിൻപുറത്തുകാരനാണ്. ഞാൻ ബുദ്ധിജീവിയല്ല, തമാശ കേട്ടാൽ ചിരിക്കും, ദേഷ്യം വന്നാൽ ചിലപ്പോൾ പൊട്ടിത്തെറിക്കും, സങ്കടം വന്നാൽ കരയും.
പി. രാജീവ് നിയമമന്ത്രിയായിരിക്കേ സ്പെഷൽ പ്ലീഡർമാർ അടക്കം 16 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിച്ചിരുന്നു. ഒരു നടപടിക്രമവുമില്ലാതെയാണ് ഇവരെ നിയമിച്ചത്.
എജിയും ഡിജിപിയും അടക്കം 23 പേരെ നിയമിക്കണമെന്നു ശിപാർശ ചെയ്തിരുന്നു. എന്നാൽ 12 പേരെയാണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മന്ത്രിസഭാ പുനഃസംഘടന വരുന്നുണ്ടെന്നു പറഞ്ഞ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നു ചില കോണ്‍ഗ്രസ് എംഎൽഎമാർക്ക് ഫോണ്‍ കോളുകളെത്തിയെന്ന വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Kerala
തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപപദ്ധതികളുമായി ആരുവന്നാലും നിയമ പരമായ പരിശോധന നടത്തി മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സമുദ്രമിഷൻ 2026 സംഘടിപ്പിച്ച മാരിടൈം മഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സമുദ്രമിഷൻ സ്ഥാപക ചെയർമാൻ നാണു വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മോൻസ് ജോസഫ്, പി.സി. വിഷ്ണുനാഥ് , ഷിപ്പിംഗ് മന്ത്രാലയം മുൻ സെക്രട്ടറി കെ. മോഹൻദാസ്, ശ്രീനാരായണ ഓപ്പണ്‍ യൂണി. വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ്, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ ചെയർമാൻ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിൽ, അഡ്വ. ഗൗതം വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം സ്വാഗതവും വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിള നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു , അഡീഷണൽ ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമായി നൽകും. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന തിങ്കളാഴ്ച ആരംഭിക്കും.
Kerala
ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി.സതീശനോട് എന്‍എസ്എസിനുള്ള നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുഖ്യമന്ത്രിയെ കാണാന്‍ താത്പര്യമില്ല, തന്നെ കാണാനും ആരും വരേണ്ട.
വി.ഡി. സതീശനെ കാണാനല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനാണ് നേരത്തേ അനുവാദം ചോദിച്ചത്. ഒരു വോട്ടറും പ്രമുഖ സംഘടനയുടെ നേതാവുമാണെന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കുന്ന ആള് കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അത്തരം ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ?
മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില് തിരിച്ചു വിളിക്കുമായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉണ്ടോ? രാഹുല്‍ ഗാന്ധി എവിടെയെന്നും ജനറല്‍ സെക്രട്ടറി ചോദിച്ചു.
‘വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ സുരേഷ് ഗോപിക്ക് രാഷ്ട്രീയ ലക്ഷ്യം’
സുരേഷ് ഗോപിയുടെ അഭിപ്രായത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് നിഴലിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഉപരാഷ്്ട്ര പതിയെക്കൂടി ഈ രാഷ്്ട്രീയ ലക്ഷ്യം നേടാനായി ഉപയോഗിക്കുകയായിരുന്നു.
2015 അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് പെരുന്നയില്‍ സുരേഷ് ഗോപി വന്നത്. അന്ന് ബജറ്റ് യോഗത്തിലേക്ക് വലിഞ്ഞുകയറിവന്നതിന് പിന്നില്‍ രാഷ്്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ബിജെപിയുമായി അടുത്തു നില്‍ക്കുകയാണ് എന്‍എസ്എസ് എന്നു വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ബജറ്റ് ദിനത്തിലായിട്ടും പുഷ്പാര്‍ച്ചന നടത്താന്‍ അനുവാദം നല്കി.
പാര്‍ലമെന്റ് പോലെ തന്നെയാണ് ഞങ്ങളുടെ ബജറ്റ് യോഗവും. സുരേഷ് ഗോപിയെന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ? തെറ്റുപറ്റിയെന്ന് സുരേഷ്ഗോപി തന്നെ അന്ന് പറഞ്ഞതാണ്. അതിനുശേഷമാണ് പിന്നീട് തിരുത്തിയത്. ഉപരാഷ്ട്രപതിയെ മുന്‍പ് ഞങ്ങള്‍ സ്വീകരിച്ചതാണ്. അന്ന് പുഷ്പാര്‍ച്ചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ അങ്ങോട്ടുചോദിച്ച് പുഷ്പാര്‍ച്ചന നടത്തിയിട്ടേ പോകാവൂ എന്ന് നിര്ബന്ധിക്കുന്നതാണോ ശരി? മുന്‍ ഗവര്‍ണര്‍ ആനന്ദബോസിനോട് നല്ല രീതിയിലാണ് പെരുമാറിയത്.
ഈ വിവാദം വീണ്ടും ഉണ്ടാക്കിയതിനു പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതില്‍ പാവം ഉപരാഷ്്ട്രപതിയേയും വലിച്ചിഴച്ചു. ഡല്‍ഹിയിലെ കരയോഗത്തിന് എന്‍എസ്എസുമായി ഒരു ബന്ധവുമില്ല.ഞങ്ങള്‍ക്ക് മുകളില്‍ കയറാന്‍ ശ്രമിച്ചിട്ടുള്ളതാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മര്യാദ.
സുരേഷ് ഗോപിയുടെ നിലപാട് സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയാണ് രാജീവ് ചന്ദ്രശേഖരന് എന്‍എസ്എസിന് അനുകൂലമായ നിലപാടെടുത്തതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ ബന്ധപ്പെട്ട് കാണമെന്ന് അറിയിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റ് തയാറാക്കൽ തിരിക്കിലിരിക്കേ തന്റെ ഫോണിൽ അദ്ദേഹം വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാനായില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ വിളിച്ച അദ്ദേഹവുമായി സംസാരിച്ചിരുന്നു.
കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്നും കാണാമെന്നുമാണ് അറിയിച്ചത്. കാണാമെന്ന് താനും പറഞ്ഞു. പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോ എന്ന് അറിയില്ല.
തന്നെ ബന്ധപ്പെടുന്നവരെ ആരെയും കാണേണ്ടതില്ലെന്നു പറഞ്ഞിട്ടില്ല. ഒരിക്കൽ തുഷാർ വെള്ളാപ്പള്ളി ആലുവയിലെ വീട്ടിലെത്തി അഭിനന്ദിച്ചിട്ടു പോയി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ വന്നു കണ്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾ അടക്കം ശ്രദ്ധയിൽപ്പെടുത്തി.
എത്രയെത്ര ബിഷപ്പുമാരും സമസ്ത നേതാക്കളടക്കമുള്ള മത പുരോഹിതരും തന്നെ കാണാൻ എത്തുന്നു. കൂടുതലും അവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറയുന്നതിന് അടക്കമാണ് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാനായി നിരന്തരം ശ്രമിച്ചിട്ടും ഫോണ്‍ എടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ലെന്നു ജി. സുകുമാരൻ നായർ വിമർശിച്ചതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Kerala
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡായ അവറാച്ചൻ ഉന്നതിയിൽ പുതിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷാണ് നാട്ടുകാരുടെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തെഴുതിയത്.
അന്‍പതിലധികം കുട്ടികൾ വൈകുന്നേരങ്ങളിൽ ഓടിക്കളിച്ചു വളരുന്ന പ്രദേശത്താണ് ഇപ്പോൾ കള്ളുഷാപ്പ് തുടങ്ങാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നതെന്ന് ഇവാനിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഷാപ്പിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളും കുട്ടികളുടെ മാതാപിതാക്കളും ചേർന്ന് വലിയ സമരത്തിലാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാതിരുന്നതിനാൽ തങ്ങളും സമരപ്പന്തലിൽ പോയിരുന്നുവെന്ന് കത്തിൽ പറയുന്നു.
എന്നാൽ അവിടെ പോലീസും കള്ളുഷാപ്പുകാരുടെ ആളുകളും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. ഇത് കണ്ട് തങ്ങളെല്ലാം വല്ലാതെ ഭയന്നുപോയെന്നും കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.
'സർ, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്.
അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു," എന്ന വൈകാരികമായ വരികളോടെയാണ് ഇവാനിയ കത്ത് അവസാനിപ്പിക്കുന്നത്. പ്രദേശത്ത് ജനകീയ സമിതിയുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഞ്ചാം ക്ലാസുകാരി കത്തയച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ച മാനനഷ്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തർക്കം സമർപിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് മുഖ്യമന്ത്രി തർക്കം സമർപ്പിച്ചത്.
2016 മുതല്‍ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം.
എന്നാൽ സർക്കാരിനു ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന് മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ വി. ടോമിക്കെതിരെയാണ് നടപടി. കെഎസ്ആർടിസി അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ അസഭ്യവർഷം ചൊരിഞ്ഞതിനാണ് നടപടി. ഇദ്ദേഹത്തിന്റെ പെരുമാറ്റം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സർക്കാരിന്റെയും വകുപ്പിന്റെയും സത്പേരിന് കളങ്കമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നും കൂടുതൽ നടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു.
Kerala
ബംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകി സ്വീകരിച്ചു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി.ഡി. സതീശൻ പങ്കെടുത്തു. ഇന്നു രാവിലെ ആറോടെയായിരുന്നു സന്ദർശം.
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി.ഡി. സതീശൻ കൊല്ലൂരിലെത്തുന്നത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ അധികാരം ഏല്ക്കുന്നതിനു മുമ്പു തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാനെന്നും സതീശൻ പറഞ്ഞു.
ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടി കത്ത്...
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്,
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കണ്‍സഷനെയര്‍ എഗ്രിമെന്റിന്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.
ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026ന് അങ്ങ് ഉന്നയിച്ച സബ്മിഷനു നല്കിയ മറുപടിയില്‍ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സര്‍ക്കാരിന് അദാനി ഗ്രൂപ്പില്‍നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതുമാണ്.
03-07-2026ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്കി. ഇക്കാര്യം 08-07-2026ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.
അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എംഎസ്സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. അങ്ങ് കത്തില്‍ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ; ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ല.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്ക്കര്‍ഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണ്.
സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള് ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാന്‍.
അങ്ങു നേതൃത്വം നല്‍കിയിരുന്ന എൽഡിഎഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ? അപ്പോള്‍ അന്നു മുതല്‍ക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ?
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്നു ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത 'വിഴിഞ്ഞത്ത് വരും, എംഎസ്സി ടെര്‍മിനല്‍' എന്നാണ്.
49 ശതമാനം ഓഹരിയാണ് എംഎസ്സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എംഎസ്സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപിഎമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ?
ഇത്രയും യാഥാർഥ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിലനില്‍ക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നു വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ?
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് ഈ വാര്‍ത്ത നിരന്തരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാന്‍ ചോദിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് അങ്ങു പറയണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതു സംബന്ധിച്ചു പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുന്‍പ് കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനു ശേഷം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ നിർദേശപ്രകാരം ആദ്യം 123 വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകൾ വിഭജിച്ചപ്പോൾ അത് 131 ആയി മാറുകയും കഴിഞ്ഞ സർക്കാർ അത് 98 വില്ലേജുകളാക്കി കുറയ്ക്കുകയും ചെയ്തു.
ഇപ്പോൾ വരുന്ന സംഘവുമായി സംസാരിച്ചു കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ കർഷകരെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ബാധിക്കാത്ത തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ യോഗം ചേർന്ന് കാര്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിനു ശേഷം വിവരങ്ങൾ എംപിമാരെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിനു മുന്‍പു സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെപൂർണമായും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഏവിയേഷൻ പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്കു സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. മനുഷ്യ - വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം.
ഈ വിഷയങ്ങളിലെല്ലാം എം പിമാരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, എംപിമാർ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ "യഥാർഥ അംബാസിഡർമാരായി' എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം.
സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥ നിലവിൽ വലിയ കടബാധ്യത നേരിടുകയാണ്. ഖജനാവ് നിറഞ്ഞാൽ മാത്രമേ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ സംസ്ഥാനത്ത് നല്ല രീതിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകണം. ഇതിന് കേന്ദ്ര സർക്കാരിന്റെ പൂർണമായ സഹായം ആവശ്യമാണ്.
കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാനം സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള ജിഎസ്ടിയുടെ 50 ശതമാനവും ഇൻകം ടാക്സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട കൃത്യമായ പങ്ക് വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പല ഗ്രാന്റുകളും കുറഞ്ഞതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സർക്കാർ നേരിടുന്നത്. ഈ കുറവ് വേറെ ഏതെങ്കിലും തരത്തിൽ നികത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യ മന്ത്രി, തുറമുഖമന്ത്രി എന്നിവരെ നേരിൽ കണ്ട് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തെ ഇന്റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്വേ ആക്കി മാറ്റുന്നതിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പുമായി ബന്ധപ്പെട്ടും വലിയ പ്രതിസന്ധിയുണ്ട്. വൈദ്യുതി മേഖലയിൽ ഉൾപ്പെടെ തുടങ്ങിയ ധാരാളം പ്രോജക്ടുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
ദേശീയപാതാ നിർമാണത്തിനായി സംസ്ഥാന സർക്കാർ 5,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡിനായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും.
കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണം കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അവർ തത്വത്തിൽ അത് അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയങ്ങളിലെല്ലാം എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഈ വിവരങ്ങളെല്ലാം എംപിമാർക്ക് അതത് സമയത്ത് അപ്ഡേറ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഉണ്ടാക്കും. ഈ ഡാഷ് ബോർഡിൽ കേന്ദ്ര പ്രോജക്ടുകളുടെ നിലവിലെ പൊസിഷൻ, ലാൻഡ് അക്വിസിഷൻ വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ പറ്റും. കൂടാതെ കേന്ദ്ര സ്കീമുകൾക്കായി ഒരു നോഡൽ ഓഫീസറെ കൂടി അഡീഷണലായി നിയമിക്കും.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമുള്ള ഈ മെക്കാനിസം നല്ല രീതിയിൽ കൊണ്ടുപോകുമെന്നും എല്ലാവരും ഒരു ടീമായി നിന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Kerala
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.
പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കൽപറ്റ: കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.പി.അനിൽകുമാറും ടി.സിദ്ദിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരന്തമേഖല സന്ദർശിച്ച ശേഷം ദുരിതാശ്വാസ കാമ്പിലും മുഖ്യമന്ത്രിയെത്തി.
വൈകിട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും.
വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും.
വിഴിഞ്ഞത്ത് അദാനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണ്. ജൂണ്‍ അഞ്ചിനാണ് ദേശാഭിമാനിയില്‍ അദാനിയുടെ ഓഹരികള്‍ എംഎസ്സി കമ്പനി വാങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്ക് ഈ വാര്‍ത്ത എവിടെ നിന്നും കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.
ഈ സര്‍ക്കാര്‍ വിഴിഞ്ഞം വിഷയത്തില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന വ്യക്തമാക്കാമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. ഓഹരി കൈമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ഒരു വര്‍ഷക്കാലമായി അദാനി ഗ്രൂപ്പും എംഎസ്സി കമ്പനിയുമായി ചര്‍ച്ച ആരംഭിച്ചിട്ട്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനറിയാം എന്നിട്ട് അവര്‍ ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ദുരാരോപണങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് താന്‍ എടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് 29 വകുപ്പുകളാണ് കൈവശം വച്ചിരുന്നത്. ഐടി വകുപ്പ് എന്തിനാണ് അദ്ദേഹം കൈവശം വച്ചതെന്ന് വ്യക്തമാക്കണം.
വ്യവസായവകുപ്പ് മന്ത്രിയുടെ കീഴിലാണ് സാധാരണ ഐടി വരുന്നത്. കൂടുതല്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. വിഴിഞ്ഞം വിഷയത്തില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എല്‍ഡിഎഫ് ഉന്നയിച്ചു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി വേണം. പ്രതിപക്ഷം വിഴിഞ്ഞം കരാര്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Viral
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അതിരുവിട്ട് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടി സൈബറിടങ്ങളില്‍ സജീവമായി ജെന്‍സികള്‍.
ആര് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നു തുറന്നു പറയുന്ന സോഷ്യല്‍ മീഡിയ കാമ്പയിന് ഇതിനോടകം വൈറലാണ്. പടവെട്ടിയവന് ഭരിക്കട്ടെ എന്ന ടാഗ് ലൈനില്‍ വി.ഡി. സതീശന്റെ ഫോട്ടോയും ചേര്‍ത്താണ് സ്റ്റാറ്റസ്, സ്റ്റോറി കാമ്പയിന് നടക്കുന്നത്.
കാമ്പയിന് ജെന്സികളുടെയാണെങ്കിലും പ്രായഭേദമെന്യേ എല്ലാവരും ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. ഹൈക്കമാന്‍ഡിന് ജനങ്ങളെ വഞ്ചിക്കാനാണ് തീരുമാനമെങ്കില്‍ കോണ്‍ഗ്രസിന് ഇന്നുള്ളതിനേക്കാള്‍ വലിയ ഗതിക്കേട് പ്രതീക്ഷിക്കാമെന്നും കാമ്പയിനില്‍ പറയുന്നു.
കെ.സി. വേണുഗോപാലിനെതിരെ പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്. 47 വര്‍ഷം ഭരിച്ച ഇന്ത്യയില്‍ കോണ്‍ഗ്രസ് ഫ്രെയിമില്‍ പോലും ഇല്ലാത്തതിന് കാരണം നേതാക്കളുടെ ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം.
രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്താണ് കാമ്പയിന് നടത്തുന്നത്. ഞങ്ങള്‍ക്ക് വി.ഡി.എസ്. മതി, ഈ ജെന്‍സി വോട്ടര്‍മാരാണ് ഇന്ത്യയുടെ ഭാവി രാഷ്ടീയം തീരുമാനിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Kerala
ഇടുക്കി: തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്.
പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപെട്ടത്.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.
രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.
വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?
പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അദ്ദേഹം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും സതീശന് പ്രതികരിച്ചു. ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോ. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര് ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ? കടകംപള്ളി സുരേന്ദ്രന് ആ സമയത്ത് മന്ത്രി ആയിരുന്നയാളാണ്. കേരളത്തില്‍ ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന് കൊണ്ടുവന്ന വ്ലോഗര്‍ പിന്നീട് ചാരയാണെന്ന് തെളിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ അന്ന് താന്‍ ആക്രമിച്ചിട്ടില്ല.
സോണിയാ ഗാന്ധിയ്ക്കെതിരായ പരാമര്‍ശങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. സോണിയാ ഗാന്ധിയെ അപ്പോയിന്മെന്റ് എടുത്താല്‍ ആര്‍ക്കും കാണാമെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന് സ്വര്‍ണക്കൊള്ള അറിഞ്ഞില്ലെന്ന് പറയരുതെന്നും മന്ത്രി ആകുമ്പോള്‍ അറിയണമെന്നും സതീശന് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല.
ഞങ്ങളുടെ നേതാക്കന്മാരെ ആര് വിമര്‍ശിച്ചാലും അതിനെതിരെ ശക്തമായി പ്രതികരിക്കും. സാമുദായിക ഐക്യം നല്ലതാണ്. അത് ഞങ്ങള്‍ക്ക് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. രാഷ്ട്രീയമായിട്ട് അതിനെ കൂട്ടിക്കുഴയ്ക്കണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്. എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശൻ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്.
അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്‍ശനമല്ല. സിപിഎം പരിപൂര്‍ണമായി സംഘപരിവാർ അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അതു തെളിയിക്കുന്നുവെന്നും കെ. മുരളീധരന് പറഞ്ഞു.
District News
തിരുവനന്തപുരം: പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ പുരസ്കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന് സമ്മാനിക്കും. 31 ന് രാവിലെ 11 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു.
സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് ജി.സുധാകരന് ആര്‍എസ്പിയുടെ പുരസ്കാരം. കുട്ടനാട്ടിൽ നടക്കുന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനിടെയാണ് സുധാകരനെ തേടി പുരസ്കാരവുമെത്തുന്നത്.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു
അതേസമയം നിലപാടുകൾ സ്വീകരിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടു പോകില്ല.
സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണ്. മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ വിമർശനങ്ങളെ ബഹുമാനിക്കുന്നു. എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു
Kerala
തിരുവനന്തപുരം: യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പിന്നെ തന്നെ കാണില്ലെന്നും സതീശന് പ്രതികരിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സതീശന്. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല.
വെള്ളാപ്പള്ളിയെപ്പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും.
വെള്ളാപ്പള്ളി തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. താനും വെള്ളാപ്പള്ളിയുമായി മത്സരമില്ല. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വെള്ളാപ്പള്ളി രാജിവയ്ക്കേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വിജയം കഠിനാധ്വാനത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിജയത്തില്‍ അഹങ്കാരിക്കാനില്ലെന്ന് സതീശന് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പ് നേരത്തേ തന്നെ തുടങ്ങികഴിഞ്ഞു. ഇനി കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും.സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും സതീശന് പറഞ്ഞു.
ക്യാപ്പ്റ്റന് എന്നതടക്കമുള്ള വിശേഷണങ്ങളില്‍ വീഴാനില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല.
പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍ താന്‍ പറയേണ്ടത് യുഡിഎഫിന്റെ അഭിപ്രായമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.