കനത്ത ചൂടിൽ വറ്റിവരണ്ട കിഴക്കൻ ഫ്രാൻസിലെ ഡൗബ്സ് നദി.
ബർലിൻ: ജർമനിയിൽ ഈ വർഷം കടുത്ത ചൂടിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം 5120 ആയതായി പബ്ലിക് ഹെൽത്ത് ഏജൻസിയായ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട്.
ഒരാഴ്ചയിലധികം യൂറോപ്പിനെ മുഴുവൻ സ്തംഭിപ്പിച്ച ജൂണിലെ ഉഷ്ണതരംഗത്തിനിടയിലാണ് ഈ മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും (ഏകദേശം 4,270 പേർ) 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. മരിച്ചവരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്നും ആർകെഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂൺ അവസാനവാരത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസിനും മുകളിലേക്ക് ഉയർന്നിരുന്നു. ജർമനിയിലെ ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും ഇത്രയും ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ തക്കവണ്ണം നിർമിച്ചവയല്ല.
പല ആശുപത്രികളിലും കെയർ ഹോമുകളിലും എയർ കണ്ടീഷനിംഗ് സംവിധാനമില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കി. കടുത്ത ചൂടിൽ ജർമനിയിലെ റെയിൽവേ, ട്രാം ട്രാക്കുകൾ പോലും ഉരുകാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് കടന്നുപോയതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് അറിയിച്ചു.
ജൂൺ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഫ്രാൻസ്, ബൽജിയം, സ്പെയിൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലായി കടുത്ത ഉഷ്ണതരംഗം മൂലം 4,700ലധികം ആളുകൾ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
Tags : Heatwave Germany Weather WeatherUpdate WeatherForecast WeatherAlert