Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരളാ തീരത്തോടുചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരും. ഞായറാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനെ തുടർന്നാണിത്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മെയ് 11ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ടുള്ളത്.
ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. രണ്ട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകൾക്കാണ് ഉയർന്ന താപനില മുന്നറിയിപ്പ് നിലവിലുള്ളത്.
പാലക്കാട് ഇന്നും 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കുമെന്നാണ് സൂചന. താപനില ഉയർന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സൂര്യാതപ അപകടങ്ങളും വർധിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ മുന്നറിയിപ്പ് തുടരുന്നു. വേനൽ മഴയെത്തി താപനില കുറയുന്നത് വരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
അതേസമയം കനത്ത ചൂടിന് ആശ്വാസമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. സംസ്ഥാനത്ത് കനത്ത ചൂടിന് കാരണമായ പ്രതിചക്രവാതച്ചുഴി നിലവിൽ മഹാരാഷ്ട്രയ്ക്ക് മുകളിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പ് തുടരുന്നു. യെല്ലോ അലര്‍ട്ട് ആണ് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
ശനിയാഴ്ച പാലക്കാട് 40.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമുണ്ടായേക്കും. ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും.
വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം.
Kerala
ആലപ്പുഴ: വേനൽചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്കു കൊയ്ത്തുകാലമായിരുന്നിട്ടു പോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറഞ്ഞതു ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.
ടൂറിസം മേഖലയുടെ സുവർണ മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും. ഈ സീസൺ മുന്നിൽകണ്ട് ഹോട്ടലുകളും റസ്റ്ററന്റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്ക് ഉൾപ്പെടെ വേനൽചൂട് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് രൂക്ഷമായി ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്നു ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. അതേസമയം, തണുപ്പു മേഖലകളായ മൂന്നാർ, വാഗമൺ അടക്കമുള്ള ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുമുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്തു ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര(കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമരോഗങ്ങളുള്ളവർക്കും ഇതു കൂടുതൽ അപകടകരമാണ്.
ശ്രദ്ധിക്കുക:
പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നിലവിലുണ്ട്.
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല.
വരുംമണിക്കൂറിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി കേരളത്തൽ മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുംം 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽനിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും ദുരന്ത നിവാരണ അഥോറിറ്റി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്കൻ തീരത്തിന് വളരെ അകലയായി നിലനിൽക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Business
ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉത്പന്നം കൂടുതൽ കരുത്തു കണ്ടെത്തുന്നു. ആഗോള റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല, വ്യവസായികൾ അല്പം പിരിമുറുക്കത്തിൽ. കേരളത്തിൽ കുരുമുളകു വിളവെടുപ്പ് മാസാന്ത്യത്തോടെ ഊർജിതമാകുമെന്ന കണക്കുകൂട്ടലിൽ യൂറോപ്പിലെ ഒരു വിഭാഗം ഇറക്കുമതിക്കാർ വിയറ്റ്നാമിൽ ചരക്ക് സംഭരണം കുറച്ചു വിപണിയുടെ അടിയൊഴുക്ക് അളക്കുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ബംപർ വിളവെടുപ്പിന് ഒരുങ്ങുന്നു, ഉത്പന്ന വില മുന്നിലുള്ള രണ്ട് മാസം ആടിയുലയാം.
റബർ ഉത്പാദനം കുറയുന്നു;വില കയറുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം ആഫ്രിക്കൻ രാജ്യങ്ങളിലും ഏഷ്യയിലും റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്തു ചുവടുവയ്ക്കുന്നില്ല. രണ്ട് ഭൂഖണ്ഡങ്ങളിലും മഴ വില്ലനായതു മൂലം റബർ ടാപ്പിംഗിന് അവസരം കണ്ടെത്താനാവാതെ ഉത്പാദകർ തോട്ടങ്ങളിൽനിന്നും പല അവസരങ്ങളിലും പിൻമാറാൻ നിർബന്ധിതരായത് ആഗോള ഉത്പാദനത്തിൽ ഇടിവ് സൃഷ്ടിക്കാം.
ഉത്പാദനത്തിലും കയറ്റുമതിയിലും മുൻനിരയിലുള്ള തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പിന്നിട്ട മാസങ്ങളിൽ റബർ വെട്ട് അടിക്കടി തടസപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിലും പ്രതീക്ഷിച്ച തോതിൽ ഷീറ്റ് ഉത്പാദനം നടന്നില്ല. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്നു മനസിലായതോടെ ടയർ വ്യവസായികൾ പുതിയ തന്ത്രം മെനയുന്നു. ഇതിനിടയിൽ അവസരം നേട്ടമാക്കാൻ ഒരു വിഭാഗം നിക്ഷേപകരും ഊഹക്കച്ചവടക്കാരും അവധി വ്യാപാരത്തിൽ ഉത്സാഹം കാണിച്ചു.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ തുടർച്ചയായ ആറാം വാരത്തിലും റബർ മികവിലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ വാരാന്ത്യം കിലോ 349 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 354ലെ പ്രതിരോധം മറികടന്നാൽ 378 യെൻ വരെ കത്തിക്കയറാൻ ഇടയുണ്ട്. എന്നാൽ, ഈ കുതിപ്പിനെ തടയാൻ ആഗോള തലത്തിൽ ടയർ ലോബി തന്ത്രം മെനയുന്നു.
സംസ്ഥാനത്ത് റബർ 187 രൂപയിൽനിന്നും കിലോ 191 രൂപയായി. നിരക്ക് ഉയർന്നെങ്കിലും കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ വില്പനക്കാർ കുറവാണ്. രാത്രിയിലെ അതിശൈത്യം മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തുമെങ്കിലും പകൽ ഉയർന്ന താപനിലയിൽ ഇല പൊഴിച്ചിൽ വ്യാപകമായത് കർഷകരുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നു.
കുരുമുളകിൽ നോട്ടമിട്ട്
കേരളത്തിൽ കുരുമുളക് വിളവെടുപ്പിന്റെ ദിനങ്ങളാണു മുന്നിലുള്ളത്. പുതിയ ചരക്ക് വരവ് ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിക്കുമെന്നു മനസിലാക്കി രാജ്യാന്തര വിപണിയിൽനിന്നും വൻകിട ഇറക്കുമതിക്കാർ വാരാന്ത്യം അല്പം പിൻവലിഞ്ഞു. ഒരു മാസകാലയളവിൽ ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ തോട്ടങ്ങളിൽ വിളവെടുപ്പ് വ്യാപകമാകുന്നതോടെ വില ഇടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. ആയിരക്കണക്കിനു ടൺ കുരുമുളക് ആവശ്യമുള്ള അവരെ സംബന്ധിച്ച് നിരക്ക് ഒരു രൂപ ഇടിഞ്ഞാലും ലാഭം ലക്ഷങ്ങളായി മാറും.
യൂറോപ്യൻ ബയർമാർ വിയറ്റ്നാം മുളകാണ് ഏതാനും മാസങ്ങളായി സംഭരിക്കുന്നത്. ഈസ്റ്റർ വരെയുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണം നടത്തുന്നു.
വിദേശ ഡിമാൻഡിൽ മുളക് വില കിലോ 1,52,500 ഡോംഗ് വരെ വാരമധ്യം വിയറ്റ്നാം പ്രാദേശിക വിപണികളിൽ ഉയർന്നെങ്കിലും വാരാന്ത്യം വില 1,49,000 ഡോംഗിലേക്കു പൊടുന്നനെ ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം ടണ്ണിന് 6600 ഡോളറും ബ്രസീൽ 6300 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യൻ മുളക് വില 7000 ഡോളറും ശ്രീലങ്ക 7100 ഡോളറും രേഖപ്പെടുത്തി. നമ്മുടെ വില 8050 ഡോളർ.
ഉത്തരേന്ത്യൻ വ്യവസായികൾ നേരത്തേ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നടത്തിയ ചരക്ക് കേരളത്തിൽ വില്പനയ്ക്കിറക്കി. ആഭ്യന്തര വില ഇടിക്കാനുള്ള നീക്കമായി വിപണിവൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നു. കഴിഞ്ഞവാരം കൊച്ചിയിൽ 206 ടൺ മുളക് വില്പനയ്ക്കെത്തി, തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് വരവ് ഉയർന്നതു വില്പന സമ്മർദമായി കാണിച്ച് വില ഇടിക്കാനുള്ള ശ്രമം. അതേസമയം, ഉത്പന്ന വില ക്വിന്റലിന് 500 രൂപ വർധിച്ച് വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് 69,700 രൂപയിലും ഗാർബിൾഡ് കുരുമുളക് 71,700 രൂപയിലുമാണ്.
കൊക്കോയും വിളവെടുപ്പിലേക്ക്
ചെറുകിട വിപണികളിൽ പുതിയ കൊക്കോ വില്പനയ്ക്കെത്തിത്തുടങ്ങി. അടുത്ത മാസം വരവ് ഉയരുമെന്ന പ്രതീക്ഷയിലാണു ചോക്ലേറ്റ് നിർമാതാക്കൾ. പച്ച കൊക്കോ കിലോ 140 രൂപയിലും കൊക്കോ പരിപ്പ് 400 രൂപയിലുമാണ്. ഇതിനിടയിൽ ആഗോള കൊക്കോ കർഷകരെ സമ്മർദത്തിലാക്കാനുള്ള നീക്കത്തിലാണു വ്യവസായികൾ. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണു പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ. മികച്ച കാലാവസ്ഥ ഉത്പാദനം ഉയർത്തുമെന്നാണു കയറ്റുമതിയിൽ മുൻപന്തിയിലുള്ള ഐവറി കോസ്റ്റ്, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള സൂചന.
കഴിഞ്ഞ ജനുവരിയിൽ ടണ്ണിന് 11,700 ഡോളർ വരെ ഉയർന്ന രാജ്യാന്തര കൊക്കോ വില നിലവിൽ 4928 ഡോളറിലാണ്. കൊക്കോ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന നിഗമനത്തിൽ ചോക്ലേറ്റ് വ്യവസായികൾ ചരക്കു സംഭരണത്തിനു കാര്യമായ ഉത്സാഹം കാണിച്ചിട്ടില്ല.
ഏലക്ക പ്രതീക്ഷയിൽ
ഏലം വിളവെടുപ്പ് അനുകൂല കാലാവസ്ഥയിൽ ഫെബ്രുവരിയിലും മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേല കേന്ദ്രങ്ങളിൽ സജീവം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2489 രൂപയിലും മികച്ചയിനങ്ങൾ 2980 രൂപയിലുമാണ്.
നാളികേരത്തിന് തമിഴ്നാട്ടിൽ വില്പന ഇരട്ടിച്ചു പക്ഷേ...
നാളികേരോത്പന്ന വിപണി വാരത്തിന്റെ രണ്ടാം പകുതിയിൽ ഹോളിഡേ മൂഡിൽ. പൊങ്കലിന്റെ ഭാഗമായി തമിഴ്നാട് മാർക്കറ്റ് തുടർച്ചയായ ദിവസങ്ങളിൽ അവധിയായിരുന്നു. അതേസമയം, വാരത്തിന്റെ തുടക്കത്തിൽ തമിഴ്നാട്ടിൽ നാളികേര വില്പന പതിവിലും ഇരട്ടിച്ചു. മകര സംക്രാന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റ് പൂജാ ആവശ്യങ്ങൾക്കും തേങ്ങയ്ക്ക് ഡിമാൻഡ് അനുഭവപ്പെട്ടു.
വൻതോതിൽ നാളികേരം വിപണിയിലേക്ക് പ്രവഹിച്ചതു വരും ദിനങ്ങളിൽ കൊപ്ര ക്ഷാമത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം മില്ലുകാർ. കാങ്കയത്ത് കൊപ്ര 17,300 രൂപയിലും വെളിച്ചെണ്ണ 22,675 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിനു 30,800 രൂപയിലും കൊപ്ര 16,850 രൂപയിലുമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
National
ലക്നോ: ശൈത്യകാലത്തിന്റെ വരവറിയിച്ച് ഉത്തരേന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മൂടൽമഞ്ഞ് പൊതിഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ആസാം, മണിപ്പുര്‍, മിസോറാം, ത്രിപുര, ഒഡീഷ എന്നിവയ്ക്കു പുറമേ ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലും ഏതാനുംദിവസം മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തർപ്രദേശിലെ വാരാണസി, ബെയ്റേലി, അയോധ്യ, മീററ്റ്, ഗൊരഖ്പുർ ഉൾപ്പെടെ ഇരുപതോളം നഗരങ്ങളിൽ ഇന്നലെ രാവിലെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. ഇതോടെ റോഡ് ഗതാഗതം ഏറെ വെല്ലുവിളി നിറഞ്ഞതായി. തിങ്കളാഴ്ച മാത്രം നാല് വലിയ അപകടങ്ങളാണ് സംസ്ഥാനത്തെ നിരത്തുകലിൽ ഉണ്ടായത്. 31 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പതിനൊന്നുപേർക്കു പരിക്കേറ്റു.
ആഗ്രയിൽ മഞ്ഞിൽപുതച്ച നിലയിലാണു താജ്മഹൽ. പത്തുമീറ്ററിനപ്പുറം കാഴ്ച ലഭ്യമല്ലാത്ത കാലാവസ്ഥ തുടരുന്നതിനാൽ വിനോദസഞ്ചാരികൾ എത്തുന്നതു കുറഞ്ഞിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
National
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മൂന്ന് മരണം. ശക്തമായ മഴ തുടരുന്നതിനാൽ തമിഴ്നാട്ടിലെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തൂത്തുക്കൂടി, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 12 ജില്ലകളിലാണ് അവധി. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കാരയ്ക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താമരഭരണി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ തൂത്തുക്കൂടിയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറ്റാലം, മണിമുത്താർ വെള്ളച്ചാട്ടങ്ങളിൽ പ്രവേശനവിലക്കേർപ്പെടുത്തി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം- കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.