വിജിലൻസ്
തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.
2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.
ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Tags : Vigilance RighttoInformation Crime Police Investigation CaseFile FIR ColdCase UnsolvedMysteries MissingPersons Homicide SerialKiller SerialOffender ModusOperandi