പിണറായി വിജയൻ
കല്‍പ്പറ്റ: മണ്ണ് വലിയ തോതില്‍ വെട്ടിയെടുത്തതും ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ കൂട്ടിവച്ചതിനാലുമാണു കള്ളാടിയിലെ അപകടമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഈ വീഴ്ച മറയ്ക്കാന്‍ തുരങ്കപാതയ്ക്കു ലഭിച്ച പാരിസ്ഥിതിക അനുമതി വിവാദത്തിലാക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണെന്ന് പിണറായി പറഞ്ഞു.
പാരിസ്ഥിതികാനുമതി ലഭ്യമായത് ഏതെങ്കിലും സൂത്രപ്പണിയിലൂടെയല്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചതുകൊണ്ടാണ്. 2022ലാണ് പാരിസ്ഥിതികാഘാത പഠനം നടന്നത്. സുതാര്യമായി നടന്ന പഠനമാണ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ 2023 ഡിസംബറില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തി. എല്ലാ പരിശോധനകളും നടത്തിയാണ് കേന്ദ്ര, സംസ്ഥാന എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റികള്‍ പാരിസ്ഥിതിക അനുമതി നല്‍കിയത്.
അതിനെ ചോദ്യം ചെയ്ത് ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആക്ഷേപങ്ങള്‍ തള്ളി അനുമതി ശരിവച്ചു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീലുമായിപോയി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിവിധി ശരിവച്ചു. കൃത്യമായ ജുഡീഷല്‍ സ്ക്രൂട്ടിനിയാണ് നടന്നത്. ഇത് തീര്‍ത്തും കണ്ടില്ലെന്ന് നടക്കുന്ന ലാഘവത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണ്. പാരിസ്ഥിതിക അനുമതി സമ്മര്‍ദം ചെലുത്തി വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ജുഡീഷറിയോടുള്ള അവഹേളനം കൂടിയാണ്.
തുരങ്കപാത ജനതയുടെ പ്രതീക്ഷയും അഭിലാഷവുമാണ്. കൃത്യമായ ആസൂത്രണത്തിലും മുന്‍കരുതലോടെയുമാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. ജനങ്ങളെയും നാടിനെയും തെറ്റിദ്ധിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നത് ഗുണകരമാവില്ല. വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമങ്ങളുണ്ട്. തുരങ്കപാതയില്‍ മുഖ്യമന്ത്രിയുടെ നിലപാട് നേരത്തെ വ്യക്തമായതാണ്. ആദ്യം അനുകൂലമായിരുന്നില്ല. പിന്നീട് ആ രീതി കണ്ടില്ല. ആദ്യത്തെ ധാരണവച്ച് കാര്യങ്ങള്‍ നീക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നുവെന്നു സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഇടപെടലും ജാഗ്രയുമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash