പ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തെ തുറമുഖ ഹബാക്കി മാറ്റാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കടല്‍ ടൂറിസം മേഖലയിലേക്ക് ചുവടുവച്ച് കൊച്ചിയില്‍നിന്നു വിദേശ വിനോദസഞ്ചാര കപ്പല്സര്വീസുകള് ആരംഭിക്കുന്നു. കരീബിയന്‍ രാഷ്ട്രമായ ബഹാമാസില് രജിസ്റ്റര്‍ ചെയ്ത ‘കോര്‍ഡെലിയ എംപ്രസ് ’ കമ്പനിയാണ് കൊച്ചിയില്‍നിന്നുള്ള ആദ്യ അന്താരാഷ്ട്ര ടൂറിസം സര്‍വീസുകള്‍ക്ക് ആരംഭം കുറിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന പുതിയ സീസണില്‍ 64 സര്‍വീസുകള്‍ കമ്പനി ഷെഡ്യൂൾ ചെയ്തുകഴിഞ്ഞു.
വിനോദസഞ്ചാര കപ്പലുകള്‍ക്ക് കൊച്ചി ഒരു ഇടത്താവളമാത്രമായിരുന്നു ഇതുവരെ. ആദ്യമായാണു കൊച്ചി തുറമുഖത്തുനിന്ന് ക്രൂയിസ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് കൊച്ചിന് പോര്‍ട്ട് സീനിയര്‍ ഡെപ്യൂട്ടി ട്രാഫിക് മാനേജര്‍ അനില്‍കുമാര്‍ പറഞ്ഞു.
കൊച്ചി തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ച് കൊച്ചിയില്‍ത്തന്നെ അവസാനിപ്പിക്കുന്ന നിലയിലാണു സര്‍വീസുകള്‍. കൊച്ചിയില്‍ തുടങ്ങി മാലി, കൊളംബോ തുറമുഖങ്ങള്‍ വഴി സഞ്ചരിച്ച് തിരികെ എത്തുന്നതാണ് ആദ്യസര്‍വീസ്. അഞ്ചു രാത്രി ഉള്‍പ്പെടുന്ന സര്‍വീസ് ഞായറാഴ്ച പുറപ്പെട്ട് വെള്ളിയാഴ്ച മടങ്ങിയെത്തും.
കടലിലെ രാത്രിസൗന്ദര്യം ആസ്വദിക്കുന്നതിനായി രണ്ടു രാത്രി ഉള്‍പ്പെടുന്ന വാരാന്ത്യസര്വീസാണു രണ്ടാമത്തേത്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ മടങ്ങിയെത്തും. മുംബൈ തുറമുഖം കേന്ദ്രീകരിച്ചു സര്‍വീസ് നടത്തിയിരുന്ന 210 മീറ്റര്‍ നീളവും 11 ഡെക്കുകളുമുള്ള കപ്പലാണ് കൊച്ചിയിലും എത്തിക്കുന്നത്. രണ്ടു സര്‍വീസുകള്‍ക്കും ഒരേ കപ്പല്‍തന്നെയാണ് ഉപയോഗിക്കുന്നത്.
ഞായര്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ കപ്പല്‍ കൊച്ചി തുറമുഖത്ത് ഉണ്ടാകുകയുള്ളു. മറ്റു ദിവസങ്ങളില്‍ യാത്രയിലായിരിക്കും. ഒക്ടോബര്‍ 25 മുതല്‍ സര്‍വീസ് ആരംഭിക്കും. പദ്ധതി വിജയിച്ചാല്‍ ഭാവിയില്‍ കൂടുതല്‍ ക്രൂയിസ് സര്‍വീസുകള്‍ കൊച്ചിയില്‍നിന്ന് ആരംഭിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash