Kerala
കൊച്ചി: ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ മെഡല്‍ ജേതാക്കളായ രണ്ടു പേര്‍ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരായി നേരിട്ട് നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.
അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിലെ വെള്ളി മെഡല്‍ ജോതാവ് ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കിയത് ചോദ്യംചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഇരുവര്‍ക്കും നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് വെള്ളിയാഴ്ചക്കകം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കു നിര്‍ദേശം നല്കി.
ഇരുവരുടെയും നിയമനം റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും വേണമെന്നാണു ഹര്‍ജിയിലെ ആവശ്യം. വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ്. ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണ് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്‍ക്കും നിയമനം നല്‍കിയതെന്നാണു ഹര്‍ജിയിലെ ആരോപണം.
Kerala
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,000 രൂപ കണ്ടെടുത്തു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ല.
കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കൈക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻ കടകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്നപേരിൽ വിജിലൻസ് പരിശോധന.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണു വിവരം. ചിലയിടങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
തെരഞ്ഞെടുത്ത 14 ഗോഡൗണുകളിലും 54 റേഷൻകടകളിലുമാണ് ഇന്നലെ പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും ഭക്ഷ്യധാന്യങ്ങളുടെയും സ്റ്റോക്കിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും കണ്ടെത്തി.
ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും കണ്ടെത്തി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: അഴിമതിക്ക് അറുതിയില്ലാതെ, അഞ്ചരവർഷത്തിനിടെയുള്ള വിജിലൻസ് കേസുകൾ 848. ഈ വർഷം അഞ്ചു മാസം പിന്നിടുന്പോഴേക്കും കേസുകൾ 75 ആയി. 2021ൽ മൊത്തം കേസുകൾ 101 ആയിരുന്നത് 2022 ആയപ്പോൾ 190 ആയി വർധിച്ചു. തുടർവർഷങ്ങളിൽ 161, 120, 201 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.
ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണവും നടപടികളും വ്യാപകമാക്കിയിട്ടും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ്. അഴിമതിക്കു തടയിടാൻ നിരീക്ഷണം കനപ്പിച്ച് നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണു വിജിലൻസ്.
പുതിയ കേസുകൾ കുമിഞ്ഞുകൂടുന്പോൾ വിചാരണ നേരിടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. 2021ൽ 1030 കേസുകളാണു വിജിലൻസ് കോടതിയിൽ വിചാണ നേരിട്ടിരുന്നത്. തുടർവർഷങ്ങളിലത് 1405, 1104, 1254, 1204 എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ വർധിച്ചുകൊണ്ടിരുന്നു. ഈ വർഷം പകുതിയാകുന്പോഴേക്കും കേസുകളുടെ എണ്ണം 3565 ആയി വൻ കുതിപ്പാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വിചാരണയിലുള്ള കേസുകളുടെയും പുതിയ കേസുകളുടെയും എണ്ണമെടുത്താൽ ശിക്ഷിക്കപ്പെടുന്ന കേസുകൾ കുറവാണ്. അഞ്ചരവർഷത്തിനിടെ 307 പേർക്കുമാത്രമാണ് അഴിമതിക്കേസുകളിൽ ശിക്ഷ ലഭിച്ചത്. ഈ വർഷം പകുതിയോടെ 22 കേസുകളിൽ ശിക്ഷ വിധിച്ചപ്പോൾ 2021ൽ 20 കേസുകളിലാണു ശിക്ഷ വിധിച്ചത്. 2022 മുതൽ 25 വരെ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം 75, 54, 98, 38 എന്നിങ്ങനെയാണ്.
ഈ വർഷം നിലവിൽ 21 കേസുകളിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മുൻവർഷത്തെ കണക്കെടുത്താൽ, ഈ വർഷം അവസാനിക്കുന്പോഴേക്കും നൂറിൽകൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെടാനാണു സാധ്യത. 2021ൽ 148 കേസുകളിലാണു വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ 74, 128, 94, 120 കേസുകളിൽ കുറ്റപത്രം നല്കി.
വിജിലൻസ് എൻക്വയറികളുടെ കണക്കെടുത്താൽ അഴിമതിക്കേസുകളും കുറ്റപത്രസമർപ്പണവും വിചാരണയുമെല്ലാം ഇനിയും വർധിക്കാനാണു സാധ്യത. 2026ൽ 34 വിജിലൻസ് അന്വേഷണങ്ങൾ പുതിയതായി ആരംഭിച്ചു.
Kerala
തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.
Kerala
പാറശാല: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49) ആണ് പിടിയിലായത്.
നേരത്തെയും സമാനമായ കേസിൽ സന്ദീപ് പിടിയിലായിരുന്നു. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങുന്പോഴായിരുന്നു സന്ദീപ് പിടിയിലായത്. കൊല്ലം വിജിലൻസ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്.
ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് മൂന്നാം ഗഡു പണം അനുവദിക്കാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് ആദ്യ രണ്ട് ഗഡുക്കൾ അനുവദിക്കാൻ 15,00 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
മൂന്നാം ഗഡു അനുവദിക്കാൻ 25,00 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഗുണഭോക്താവ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയ ഉടൻ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വി.എസ്. ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ശിവകുമാറിനെ കേസിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ട് ആണ് കോടതി പരിഗണിക്കുക.
വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശിവകുമാർ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവർ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ട്.
വിജിലൻസ് റിപ്പോർട്ടിൽ കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ. ഹരികുമാർ എന്നിവർക്ക് വരവിൽ കൂടുതൽ സ്വത്തുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന് എര്‍ത്ത് ഗാര്‍ഡ്’ എന്ന പേരില്‍ ഇന്നലെ രാവിലെ മുതലാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിനുപുറമെ അനധികൃത മണ്ണുനീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
കെട്ടിട നിര്‍മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും പേരില്‍ ഡെവലപ്മെന്റ് പെര്‍മിറ്റും മൈനിംഗ് വകുപ്പില്‍ നിന്ന് ട്രാന്‍സിറ്റ് പാസുകളും കൈക്കലാക്കിയ ശേഷം ഇവ ദുരുപയോഗം ചെയ്യുന്നതായി വിജിലന്‍സ് കണ്ടെത്തി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്യുക, കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും മനപ്പൂര്‍വം വിട്ടുനില്‍ക്കുന്നതു വഴി സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
District News
കൊച്ചി: റോഡ് നിര്‍മാണത്തിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മേയര്‍ വി.കെ. മിനിമോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കോര്പറേഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സന്‍ജിത് അധ്യക്ഷയായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കോര്പറേഷന് പ്രതിപക്ഷനേതാവ് വി.എസ്. ശ്രീജിത്ത്, നേതാക്കളായ സി.എം. ദിനേശ് മണി, സി.കെ. മണിശങ്കര്‍, സി. മണി, എ.ജി. ഉദയകുമാര്‍, കെ.വി. മനോജ്, കുമ്പളം രവി, കെ.ജെ. ബെയ്സില്‍, വിനോദ് ബാബു, ജോണ്സണ് ലോപ്പസ്, ബിജു തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാരിവട്ടം ഡിവിഷന് കൗണ്‍സിലറായിരിക്കെ കളവത്ത് റോഡ് നവീകരണത്തിനായി ജനങ്ങളില്‍നിന്ന് പണം കൈപ്പറ്റിയെന്നതാണ് മേയര്‍ക്കെതിരെയുള്ള ആരോപണം. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഏകപക്ഷീയമായ നടപടിയാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയുള്ള പ്രാഥമിക അന്വേഷണമാണിതെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
5000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന് ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ഇയാൾ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന് ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Kerala
കൊല്ലം: പത്തനാപുരം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പട്ടം സ്വദേശിയുമായ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്.
ഭൂമി തരം മാറ്റി നൽകുന്നതിനാണ് പ്രതി പിറവന്തൂർ സ്വദേശിയിൽ നിന്ന് 10,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
പുന്നയൂർക്കുളം (ചാവക്കാട്): പട്ടയമായി ലഭിച്ച 98 സെന്റ് ഭൂമിയുടെഅവകാശരേഖ (ആർഒആർ)ശരിയാക്കിനൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണു തൃശൂർ വിജിലൻസ് പിടികൂടിയത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരനു നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കിനൽകാൻഅഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൈയിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മൂന്നു ലക്ഷം നൽകണമെന്നായി. അതും ഇല്ലെന്നുപറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിനു കാര്യം നടത്താമെന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിനു പിറകിലേക്ക് ഇടാൻ വിനോദ് പറഞ്ഞതു പരാതിക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
രേഖ ലഭിക്കുന്നതിന് അപേക്ഷ നൽകി പലതവണ പരാതിക്കാരനും മകനും ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സാങ്കേതികകാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണു പണം ആവശ്യപ്പെടുന്നത്.
പല കൂടിക്കാഴ്ചകൾക്കൊടുവിൽ 50,000 രൂപയ്ക്ക് ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരൻ തൃശൂർ വിജിലൻസിനെ അറിയിച്ചു. ഓഫീസിന്റെ റിക്കാർഡ് മുറിയിൽവച്ചു വിനോദ് പണം എടുക്കുമ്പോൾ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റിക്കോർഡ് ചെയ്തു. അഞ്ച് ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി.
പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്‍സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്.
കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെന്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.
തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ തുക അർഹരായ ഗുണഭോക്താക്കൾക്ക് നൽകാതെ ഉയർന്ന പലിശയ്ക്ക് മറിച്ചു നൽകി കോടികളുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
കേസിൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനോട് ഹാജരാകാൻ വിജിലൻസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, പലിശ നിരക്കിലെ മാറ്റങ്ങൾ, ഗുണഭോക്താക്കളുടെ പട്ടികയിലെ അവ്യക്തത എന്നിവയെക്കുറിച്ചാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളി, താൻ അന്വേഷണവുമായി സഹകരിച്ചുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപി യോഗത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാൻസ് അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വർഷങ്ങളായി തുടരുന്ന ഈ കേസിൽ പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു വരികയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലൊന്നായ എസ്എൻഡിപി യോഗത്തിന്റെ അമരക്കാരനെ അഴിമതിക്കേസിൽ ചോദ്യം ചെയ്തത് കേരള രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ ചർച്ചയായിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന 'ആടിയ നെയ്യ്' വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ്. വെറും ഒന്നര മാസത്തിനിടെ 21.39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെയ്യഭിഷേകം കഴിഞ്ഞുള്ള നെയ്യ് 100 മില്ലി പാക്കറ്റുകളിലാക്കി 100 രൂപ നിരക്കിലാണ് ഭക്തർക്ക് നൽകുന്നത്. ഇത്തരത്തിൽ വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. സ്റ്റോക്ക് കൃത്യമായി പരിശോധിക്കാത്തതും വിൽപനയിൽ ശരിയായ അക്കൗണ്ടിംഗ് രീതികൾ പിന്തുടരാത്തതുമാണ് ഇത്രയും വലിയ തട്ടിപ്പിന് കളമൊരുക്കിയത്. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാർ ഏറ്റുവാങ്ങുന്ന നെയ്യ് പാക്കറ്റുകൾ കൗണ്ടറുകളിലേക്ക് നൽകുമ്പോഴാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
കേസ് പരിഗണിച്ച ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും പാലിക്കുന്ന കൃത്യത ശബരിമലയിലെ അക്കൗണ്ടിംഗിൽ ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണ-സാമ്പത്തിക വീഴ്ചകളാണ് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ കീഴിലുള്ള തൊഴിൽ അധിഷ്ഠിത വിദ്യാവികസന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി.
തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ കൃത്യമായ പരിശീലനം നൽകാതെയും പരിശീലനാർഥികൾക്കു വ്യാജ അഡ്മിഷൻ നൽകിയതായി കാണിച്ചും, പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചെന്നു കാണിക്കാൻ വ്യാജ ശന്പള സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഹാജരാക്കിയും പദ്ധതിനിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നു.
പരിശോധിച്ച് ഉറപ്പാക്കേണ്ട ജില്ലാ-സംസ്ഥാന നിർവഹണ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും ‘ഓപ്പറേഷൻ സ്കിൽ ഗാർഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത 47 പദ്ധതിനിർവഹണ ഏജൻസികളിലും ഡിഡിയുജികെവൈ പദ്ധതി നിർവഹണത്തിനായുള്ള സംസ്ഥാന ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന.
മാനദണ്ഡം പാലിക്കാത്ത ഏജൻസികൾക്ക് ഉദ്യോഗസ്ഥർ പണം മാറി നൽകുന്നു. പരിശീലനകേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കാതെ പദ്ധതി അനുവദിക്കുന്നു. ചില ഏജൻസികൾ അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ ട്രെയ്നികളായി കാണിച്ച് തുക തട്ടുന്നു. പരിശീലനാർഥികൾ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നില്ല.
പഞ്ച് ഇൻ ചെയ്ത ഉടൻതന്നെ പഞ്ച് ഔട്ട് ചെയ്യുന്നു. നിർവഹണ ഏജൻസികൾക്ക് മൂന്നു വർഷ പ്രവൃത്തിപരിചയം ആവശ്യമെന്ന മാനദണ്ഡമുണ്ടായിരിക്കെ, പ്രവൃത്തിപരിചയമില്ലാത്ത സ്ഥാപനങ്ങളെയും പദ്ധതി നിർവഹണ ഏജൻസികളായി തെരഞ്ഞെടുത്തു.
പരിശീലനാർഥികൾക്കു ജോലി ലഭിച്ചെന്ന് ഉറപ്പു വരുത്താതെ ഏജൻസികൾക്ക് പണം പൂർണമായി മാറിനൽകുന്നു. പല ഏജൻസികളും പദ്ധതിയുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് പദ്ധതി ഫണ്ടിൽനിന്നുള്ള പണമുപയോഗിച്ച് ശന്പളം നൽകിയതായും വിജിലൻസ് കണ്ടെത്തി.
ചില സ്ഥാപനങ്ങൾ പരിശീലനാർഥികൾക്ക് പോസ്റ്റ് പ്ലേസ്മെന്റ് അലവൻസായി നൽകേണ്ട തുക പരിശീലനാർഥികൾക്ക് നൽകുന്നില്ല. ചില ഏജൻസികൾ പോസ്റ്റ് പ്ലേസ്മെന്റ് അലവൻസുകൾ കൃത്രിമരേഖ ചമച്ച് തട്ടിയെടുക്കുന്നു.
പരിശീലനാർഥികളെ ഫോണിൽ ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ പലർക്കും പോസ്റ്റ് പ്ലേസ്മെന്റ് അലവൻസ് ലഭിച്ചില്ല. പദ്ധതി നടത്തിപ്പിനായി കെട്ടിവയ്ക്കേണ്ട ബാങ്ക് ഗാരന്റികൾ പല ഏജൻസികളും പുതുക്കിയില്ല. പരിശീലനാർഥികളുടെ പ്ലേസ്മെന്റ് വിവരങ്ങൾ ഓണ്‍ലൈൻ പോർട്ടലിൽ രേഖപ്പെടുത്താത്ത പദ്ധതിനിർവഹണ ഏജൻസികൾക്കും പണം അനുവദിച്ചു.
ചിലർ പദ്ധതിത്തുകയുടെ ഒന്നോ രണ്ടോ ഗഡുക്കൾ വാങ്ങിയെടുത്ത ശേഷം പരിശീലനം പൂർത്തിയാക്കാതെ ഉപേക്ഷിക്കുന്നു. ഏജൻസികളിൽനിന്നു പണം റിക്കവറി ചെയ്യേണ്ട ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാതെ ക്രമക്കേടുകൾക്കു കൂട്ടുനിന്നു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഉദ്യോഗസ്ഥൻ പദ്ധതിനിർവഹണ ഏജൻസി ഡയറക്ടറിൽനിന്ന് യുപിഐ മുഖേന 25,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആടിയ നെയ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു.
നെയ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിനുശേഷം ലഭിച്ച മഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് സുനിൽകുമാർ പോറ്റിയെ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ബെവ്കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു. 22,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തി.
ഈ തുക മദ്യം കമ്പനികൾ നൽകിയ കൈക്കൂലിയാണ് എന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.
Kerala
ആലപ്പുഴ: കായംകുളം ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 30,000 രൂപ പിടിച്ചെടുത്തു. ഓഫീസിനുള്ളിൽ ഏജന്റുമാരുടെ സ്വാധീനം വർധിക്കുന്നതായും സേവനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്നാണ് പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തത്. ഏകദേശം 30,000 രൂപയോളം ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു കൃത്യമായ ഉറവിടം വെളിപ്പെടുത്താത്ത 1,000 രൂപയും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എൻജിനിയർമാരും ഓവർസിയർമാരും ലൈൻമാൻമാരും കരാറുകാരിൽനിന്ന് യുപിഐ (അക്കൗണ്ട്) മുഖേന കൈപ്പറ്റിയത് 16.5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലുള്ള വിജിലൻസ് മിന്നൽ പരിശോധനയിൽ ചിലയിടങ്ങളിൽ തൊട്ടടുത്തുള്ള പെട്ടി- തട്ടുകടക്കാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ വിവിധ കരാറുകാരിൽനിന്നാണ് 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തിയത്. കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫീസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകുന്നത്.
തിരുവനന്തപുരം വർക്കല സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരു സബ് എൻജിനിയർ 4,000 രൂപയും ഗൂഗിൾ പേ വഴി സ്വീകരിച്ചു. പാറശാലയിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എൻജിനിയർമാർ കരാറുകാരനിൽനിന്ന് 5,000 രൂപ വീതം കൈപ്പറ്റി. ഓച്ചിറയിലെ ലൈൻമാൻ ഉപയോക്താക്കളിൽനിന്ന് 1,900 രൂപ കൈപ്പറ്റി.
അടൂരിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 15,000 രൂപയും ലൈൻമാൻ അതേ കരാറുകാരനിൽനിന്ന് 10,000 രൂപയും ഗൂഗിൾ പേ മുഖേന വാങ്ങി. തിരുവല്ലയിലെ ഓവർസിയറുടെ അക്കൗണ്ടിലേക്ക് ഓഫീസിനു മുന്നിൽ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിൾ പേ മുഖേന നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 1.83 ലക്ഷം രൂപയും ഓവർസിയർ 18,550 രൂപയും കരാറുകാരനിൽനിന്ന് സ്വീകരിച്ചു.
കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 2,35,700 രൂപയും സബ് എൻജിനിയർ 25,000 രൂപയും മറ്റൊരു സബ് എൻജിനിയർ 47,700 രൂപയും ഓവർസിയർ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ 2,000 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ 1.86 ലക്ഷം രൂപ കരാറുകാർക്ക് അയച്ച് നൽകി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലൻസ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂർ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ 1.27 ലക്ഷം രൂപയും സബ് എൻജിനിയർ 20,000 രൂപയും ഓവർസിയർ 12,500 രൂപയും മറ്റൊരു ഓവർസിയർ 16,300 രൂപയും കരാറുകാരിൽനിന്ന് ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
മലപ്പുറത്ത് കണക്കിൽ പെടാത്ത 34,000 രൂപ പിടികൂടി. കണ്ണൂർ കൂത്തുപറന്പ് ഓഫീസിലെ എഇ 64,000 രൂപ കരാറുകാരനിൽനിന്ന് കൈപ്പറ്റി. തുടർ പരിശോധനകളും ഫീൽഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ വിജിലന്‍സ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
താൻ സ്ഥലം വാങ്ങിയ ശേഷം അധിക ഭൂമി ചേര്‍ത്തിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കുറച്ച് കാണിച്ചിട്ടില്ല. താൻ അഴിമതിക്കാരനെന്ന് പ്രസംഗിക്കാൻ വേണ്ടി പിണറായി സര്‍ക്കാര്‍ വിജിലന്‍സ് കേസ് എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
വിജിലൻസ് ചോദ്യം ചെയ്തു. കണ്ടെത്തലുകൾ വിജിലൻസ് ജനങ്ങളോട് പറയണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ പൂജപ്പുര എസ്ഐയു 1 യൂണിറ്റാണ് മൊഴിയെടുത്തത്. വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി. ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്.
സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാലു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിന്റെ സംസ്ഥാനവ്യാപകമായ മിന്നൽപരിശോധനയും നടന്നുവരികയാണ്.
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് വ്യാഴാഴ്ച കേസെടുത്തത്. എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല.
പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വില്പന ചുമതലയിലുണ്ടായിരുന്ന 33 പേര് പ്രതികളാണ്.
ടെംപിൾ സ്പെഷൽ ഓഫീസർ ഏറ്റുവാങ്ങിയാണ് ആടിയ ശിഷ്ടം നെയ്യ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികപരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിലാണു വിജിലൻസ് തൃശൂർ യൂണിറ്റ് പരിശോധന നടത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ കൂറുമാറി ഇടതുപക്ഷത്തിനു വോട്ടുചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇതുസംബന്ധിച്ച് അനിൽ അക്കര വിജിലൻസിനു പരാതി നൽകുകയായിരുന്നു.
കോഴവാഗ്ദാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സിപിഎം എംഎൽഎമാരുടെ പേരിലും ആരോപണമുയർന്നിട്ടുണ്ട്. തളി ഡിവിഷനില്‍നിന്നാണ് ഇ.യു. ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂറുമാറി വോട്ടുചെയ്തശേഷം ജാഫർ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യുകെ യാത്രയിലും ക്രമക്കേടുണ്ടെന്ന് നേരത്തേയുള്ള വിജിലൻസ് റിപ്പോർട്ട്.
സ്വകാര്യ സന്ദർശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി.ഡി. സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്.
ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി വി.ഡി. സതീശൻ ദുരുപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണപ്പാട്ട് ഫൗണ്ടേഷൻ മലയാളികൾക്കായി യുകെയിൽ നടത്തിയ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഇത് എഫ്സിആർഎ നിയമത്തിന്റെ സെക്ഷൻ 3(2)(എ)യുടെ ലംഘനമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വി.ഡി. സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അന്വേഷണത്തിൽ നീറ്റ ജലാറ്റിൻ കന്പനിയുടെ സിഎസ്ആർ ഫണ്ട് പുനർജനി പദ്ധതിക്കായി ഉപയോഗിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിക്കുള്ള പണം യുകെയിൽനിന്ന് കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതി നടപ്പാക്കിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടുവരെ ഈ അക്കൗണ്ട് വഴി വിനിമയം നടത്തുകയും ചെയ്തിരുന്നതായും പറയുന്നു.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയത്. പുനർജനി സ്പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ട് വഴിയുമാണ് പണം സ്വരൂപിച്ചത്.
അതേസമയം, യുകെയിലെ മലയാളികളിൽനിന്ന് പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്ക് അയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല. സാധാരണ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.
ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനുവേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്കു പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാർശയിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.
എന്നാൽ അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനായി പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്.
പണം വന്നതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം. വി.ഡി. സതീശൻ പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല.
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ഇനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാസപ്പടി വാങ്ങുന്നതിനെത്തുടർന്ന് മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലെന്നും ഭൂരിഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലെന്നും സ്റ്റോക്ക് രജിസ്റ്ററുകൾ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ല.
ബാറുകളിൽ സ്റ്റോക്ക് ഇറക്കുന്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ഓപറേഷൻ "ബാർ കോഡ്' എന്ന പേരിൽ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായിരുന്നു വിജിലൻസ് റെയ്ഡ്.
ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപന നടത്തുന്നു. ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്ന് എക്സൈസ് ഓഫീസിലെത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയെന്ന് രേഖപ്പെടുത്തുന്നു. ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽനിന്നു നാല് കെയ്സ് മദ്യം എടുത്തതായി കണ്ടെത്തി.
ആലപ്പുഴയിലെ ബാറിൽ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000 രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചത് പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരം ബാർ മാനേജർ വാട്സ് ആപ്പ് വഴി എംഡിക്ക് കൈമാറിയതിന്റെ വിവരങ്ങളും കണ്ടെത്തി. ചില ബാറുകളിൽ സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസുകാർ ഹാജരായിരുന്നില്ലെന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.
കുന്നംകുളത്ത് ഇൻസ്പെക്ഷൻ രജിസ്റ്ററിൽ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ബാറിലെ സിസിടിവിയിൽ ഉദ്യോഗസ്ഥൻ ആ ദിവസം പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഒറ്റപ്പാലത്തെ ബാറിൽ സ്റ്റോക്കിൽ വലിയ അളവിൽ കുറവുണ്ടായി. വെയർ ഹൗസിൽനിന്ന് അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നു. നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ച അഞ്ചു കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഈ മദ്യം നിയമ നടപടികൾക്കായി പോലീസിന് കൈമാറി.
വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ബിയർ പാർലർ സ്റ്റാഫിന്റെ യുപിഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2,000 രൂപ കൽപറ്റ ബെവ്കോ വെയർഹൗസ് ജീവനക്കാരന് അയച്ചതായി കണ്ടെത്തി. കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥന്റെ യുപിഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000 രൂപ ലഭിച്ചു. ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000 രൂപ പിഴ ചുമത്തി.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Kerala
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. കേസിൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല.
തടവുകാരിൽ നിന്നും വാങ്ങിയ പണത്തിന്റെ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഡിസംബര്‍ 17ന് ആയിരുന്നു ജയിൽ ഡിഐജി വിനോദ്കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് കണ്ടെത്തൽ.
നേരത്തെയും വിനോദ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നിട്ടും സർക്കാർ സംരക്ഷിക്കുന്നതായാണ് ആരോപണം. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.
വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.
Kerala
മലപ്പുറം: തിരൂരില്‍ ലേണേഴ്സ് ടെസ്റ്റിന്റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്.
ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്.
ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്സ് ലൈസന്‍സ് നല്കുന്നു എന്നുള്ളതാണ് വിവരം.
5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.
Kerala
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട് നൽകുക.
ഡിഐജി വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും വിജിലൻസിന് തെളിവുകളുണ്ട്. ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം.
ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
Kerala
തൃശൂർ: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ.
അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്റെ പരാതിയെ തുടർന്നാണ് നടപടി.
കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ പണം വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിൽ.
എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്മോനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. ആവശ്യപ്പെട്ട എട്ടു ലക്ഷത്തിന്റെ ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.
കൈക്കൂലി ഉൾപ്പെടെ വ്യാപകമായ ആരോപണം ഇയാൾക്കെതിരേ മുമ്പും ഉയര്‍ന്നിരുന്നു. വിജിലൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ആൾ കൂടിയാണ് ഉല്ലാസ് മോൻ.
Kerala
കൊച്ചി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ ആണ് പിടിയിലായത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വേങ്ങൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ജിബി എം മാത്യുവാണ് പിടിയിലായത്. ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നാട്ടുകാരനോടാണ് ജിബി കൈക്കൂലി ആവശ്യപ്പെട്ടത്.
ഏറെ നാളായി കരമൊടുക്കണമെന്ന ആവശ്യവുമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഓരോ കാരണം പറഞ്ഞ് ജിബി ഫയല്‍ മടക്കിയെന്നാണ് പരാതി.ഒടുവില്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സ് നല്കിയ നോട്ടുകള്‍ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് വളഞ്ഞ് ജിബിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ജിബി വേങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുകയാണ്. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം. വര്‍ഗീസും സംഘവുമാണ് ജിബിയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്ക് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിലും ശ്രമം നടന്നതായി വെളിപ്പെടുത്തൽ. ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ100 കോടിയുടെ സ്പോൺസർഷിപ് വാഗ്ദാനം ചെയ്ത് ബംഗളൂരു സ്വദേശി സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപിന്റെ മറവിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം വിജിലൻസ് അന്വേഷണത്തിലൂടെ തടഞ്ഞതായും ജയരാജ് വ്യക്തമാക്കി.
2019-20 കാലയളവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ പദ്ധതിയുമായി ബംഗളൂരു സ്വദേശി ഗണശ്രാവൺ ക്ഷേത്രത്തെ സമീപിച്ചു. വലിയ ബിസിനസുകാരനാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തിയതായും ആർ.കെ. ജയരാജ് പറഞ്ഞു.
ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാതന്ത്ര്യം നൽകിയിരുന്നതായും ആറ് മാസത്തോളം അവിടെ തങ്ങിയിരുന്നതായും ദേവസ്വം മുൻ വിജിലൻസ് ഓഫീസർ അറിയിച്ചു. എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ഇക്കാര്യം ബോർഡിനെ അറിയിച്ചു.
ക്ഷേത്രങ്ങളുടെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്നും ആസ്തിയുൾപ്പെടെ എല്ലാം വ്യാജമാണെന്നും കണ്ടെത്തിയതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും ആർ.കെ. ജയരാജ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് വിജിലന്‍സിന്റെ പിടിയിലായത്.
പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ താത്കാലിക വൈദ്യുത കണക്ഷൻ സ്ഥിരപ്പെടുത്താനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് പ്രദീപൻ ഇതിനായി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതേതുടർന്ന് കെട്ടിട ഉടമ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ 90,000രൂപ കൈമാറുന്നതിനിടെ പ്രദീപനെ വിജിലൻസ് പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഹരിത കവചമെന്ന പേരിൽ റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും തരം മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കളക്ടര്‍മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
District News
കൊല്ലം: റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ വിജിലൻസ് അവബോധ വാരാചരണത്തിന് തുടക്കമായി. ഇതിന്റ ഭാഗമായി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ ജീവനക്കാർക്ക് സമഗ്രതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദക്ഷിണ റെയിൽവേ വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രതിപാദിക്കുന്ന ഇന്റർഗ്രിറ്റി ബുള്ളറ്റിനും പുറത്തിറക്കി. ഓൺലൈനായി നടന്ന ചടങ്ങിൽ തമിഴ്നാട് ലോകായുക്ത ചെയർപേഴ്സൺ ജസ്റ്റിസ് പി.രാജമാണിക്യം മുഖ്യാതിഥിയായിരുന്നു.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗ് അധ്യക്ഷത വഹിച്ചു. ഫീൽഡ് ലവൽ വിജിലൻസും അവബോധവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മൂന്ന് കൈപ്പുസ്തകങ്ങളും ചടങ്ങിൽ പുറത്തിറക്കി.
വാരാചരണത്തികന്റെ ഭാഗമായി ശിൽപ്പശാലകൾ, സെമിനാറുകൾ, ക്വിസ് മത്സരം, ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയ സംഘടിപ്പിക്കും. വാരാചരണം വിവിധ പരിപാടികളോടെ നവംബർ രണ്ടിന് സമാപിക്കും.
Kerala
പത്തനംതിട്ട: കൊടുമൺ ബെവ്കോ ഔട്ട്ലറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട്. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.
കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.
ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരാഘോഷം നാളെ മുതൽ നവംബർ രണ്ടു വരെ നടക്കും.
"വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്വം’ എന്നതാണ് ബോധവത്കരണ വാരാഘോഷ മുദ്രാവാക്യം. നാളെ രാവിലെ ഏഴിന് കവടിയാർ മുതൽ കനകക്കുന്ന് വരെ വിജിലൻസ് അവയർനെസ് വാക്കത്തണ്‍ ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നയിക്കുന്ന റാലിയിൽ വിദ്യാർഥികൾ, പോലീസ് അശ്വാരൂഡ സേന, പോലീസ് ബാൻഡ്, റോളർ സ്കേറ്റിംഗ് ടീം, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
എറണാകുളത്തെ റാലി നടൻ ടിനി ടോം ഉദ്ഘാടനം ചെയ്യും. സർക്കാർ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പരിശീലനം വിജിലൻസ് ആസ്ഥാനത്ത് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
Kerala
തളിപ്പറന്പ്: തളിപ്പറന്പ് മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂർ വിജിലൻസ് സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
നഗരസഭയിലെ ആക്രി സാധനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്. ആക്രിവില്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ക്ലർക്ക് വി.വി. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു.
സ്ക്രാപ്പിന്റെ വിലനിർണയം നടത്താതെയും ലേല നടപടിക്രമങ്ങൾ പാലിക്കാതെയുമായിരന്നു ആക്രിവില്പന നടത്തിയിരുന്നതെന്ന് നേര ത്തേ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
District News
ആലുവ: ശിവരാത്രി വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക് എന്നിവ കരാർ നൽകിയ രേഖകളും ഫയലുകളും ആലുവ നഗരസഭാ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തു. ഇന്നലെ കണ്ടെത്താനാകാതിരുന്ന രേഖകൾ 28നകം ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് വിജിലൻസ് സംഘം നിർദേശവും നൽകി.
ഇന്നലെ രാവിലെ 11 ഓടെയാണ് വിജിലൻസ് സംഘം ആലുവ നഗരസഭാ കാര്യാലയത്തിൽ എത്തിയത്. വൈകുന്നേരം നാലര വരെ നീണ്ടുനിന്ന പരിശോധനയിൽ അങ്കമാലി നഗരസഭാ സെക്രട്ടറിയും എറണാകുളത്തുനിന്നുള്ള വിജിലൻസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
2024ൽ ശിവരാത്രി വ്യാപാരമേള കരാർ നൽകിയതിലും 2025 ൽ 10 ലക്ഷത്തിലേറെ രൂപ കുറച്ച് കരാർ നൽകിയതിലും അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.സി. സന്തോഷാണ് വിജിലൻസിന് പരാതി നൽകിയത്.
Kerala
പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണപ്പാളിയിലെ സ്വർണം കവർന്നെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും റിപ്പോർട്ടിലുണ്ട്. 1.5 കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിൽ ഉണ്ടായിരുന്നു. 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിജിലൻസ് വ്യക്തമാക്കുന്നു.
അന്ന് വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോയാണ് പൊതിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. ഈ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായത്. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശില്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. മെയിൽ അയച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ദ്വാരപാലക ശില്പം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലൻസ് പറയുന്നു.
കൂടാതെ നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ സ്വർണപ്പാളിയിൽ വ്യത്യാസമുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി. 2019ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഈ നിഗമനത്തിലെത്തിയത്.
District News
പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്.
സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019 ജൂലൈയില്‍ ഉണ്ണികൃഷ്ണന് പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്.
2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
Editorial