തിരുവനന്തപുരം: മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
5000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന് ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ഇയാൾ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന് ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.