Kerala
വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.
പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് ഈ റെയ്ഡും അറസ്റ്റും നടത്തിയത്.
ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും നേരിട്ടും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ എട്ടെണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ച വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന വിമര്‍ശനത്തെ തുടര്‍ന്ന് നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായ മാനന്തവാടി, റാന്നി കേസുകളില്‍ ഒരാഴ്ചയ്ക്കകവും ക്രമക്കേട് സ്ഥിരീകരിച്ച മറ്റു കേസുകളില്‍ 20 ദിവസത്തിനകവും കുറ്റപത്രം നല്‍കാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ചു.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാരിന്റെ അനുമതി തേടിയുള്ള വയനാട് പുല്‍പ്പള്ളിയിലെ കേസിന്റെ കാര്യത്തില്‍ സെപ്റ്റംബര്‍ 10നകം തീരുമാനമെടുക്കണമെന്ന് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിര്‍ദേശം നല്കി. കേസിലെ അന്വേഷണം വൈകുന്നതിനെതിരേയും കോടതി വിമര്‍ശനമുന്നയിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് മൈക്രോ ഫിനാന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ പേരാണ് അന്വേഷണ കാര്യത്തില്‍ വിഷയമാകുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിജിലന്‍സ് അറിയിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഹർജി വീണ്ടും സെപ്റ്റംബര്‍ 10ന് പരിഗണിക്കാനായി മാറ്റി.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 10 വര്‍ഷത്തിനുശേഷം കേസില്‍ എന്തെങ്കിലും നടപടികളുണ്ടായത് ഇപ്പോഴാണെന്ന് വിജിലന്‍സ് അഭിഭാഷകന് വിശദീകരിച്ചു.
മയക്കുമരുന്നിനെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതും അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചതും മറ്റും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേസ് നമ്പര്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് രാവിലെ നിര്‍ദേശിച്ച കോടതി ഈ നടപടി പൂര്‍ത്തിയാക്കിയശേഷമാണ് കേസ് വീണ്ടും പരിഗണിച്ചത്.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്‍സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Kerala
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്.
പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം സ്വീകരിക്കുന്ന വായ്പാ തുക വിവിധ യൂണിയനുകൾ വഴി അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിലാണ് പ്രധാനമായും ക്രമക്കേടുകൾ നടന്നിട്ടുള്ളത്. അംഗങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അമിത പലിശ ഈടാക്കിയതായും അനുവദിച്ച വായ്പാ തുക ലക്ഷ്യം മാറ്റി ചെലവഴിച്ചതായും വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് താലൂക്ക് യൂണിയനുകളിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം ഇതിനോടകം തന്നെ തയാറായിക്കഴിഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാൽ പുൽപ്പള്ളി യൂണിയനിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനായി സർക്കാരിന്റെ ഔദ്യോഗിക വിചാരണാ അനുമതി തേടിയിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയാറായി വരികയാണെന്ന് വിജിലൻസ് എസ്പിഎസ് ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതിയാകും. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.
ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിനെയും കേസിൽ പ്രതി ചേർക്കും. എസ്ഐടി വിജിലൻസ് കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്.
അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണുള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്.
വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നൽകിയത്. ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ്. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി വിരുദ്ധ പരിപാടിക്കിടെ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേദിയിൽ നാക്കുപിഴ. നിവിൻ പോളി എന്ന പേരിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞതോടെ വേദിയിലും സദസിലും ചിരി പടർന്നു.
തനിക്ക് പറ്റിയ അമളി ഉടനടി തിരിച്ചറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് തെറ്റിപ്പോയെന്നും യഥാർഥ ആക്ഷൻ ഹീറോ ആരാണെന്ന് സദസിലുള്ളവർക്ക് തന്നെ പറയാമെന്നും ചിരിയോടെ തിരുത്തുകയായിരുന്നു.‘ആക്ഷൻ ഹീറോ ബിജു’ അടക്കമുള്ള സിനിമകളിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വിജിലൻസ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ‘വിജിലൻസ് വിസിൽ’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് രസകരമായ ഈ സംഭവം നടന്നത്. പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി നടൻ നിവിൻ പോളിയാണ് ചടങ്ങിൽ അണിചേർന്നത്.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങിൽ ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടൻ നിവിൻ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില്‍ കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നു ആഭ്യന്തര വിജിലൻസ്.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകളെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്കുളള പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്നും ആഭ്യന്തര വിജിലൻസ് ആവശ്യപ്പെടുന്നു. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ട് പിഎസ്സി സർക്കാരിനു സമർപ്പിക്കും.
നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനൊപ്പം തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇപ്പോൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിടാൻ സാധ്യതയില്ല.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില്‍ ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില്‍ നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഔഷധിയിലെ വിവിധ നിര്‍മാണപ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായും 2024-25 സാമ്പത്തിക വര്‍ഷത്തെ വില്പന കണക്കുകളില്‍ ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്‍സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്‍ശ.
കേരള വനഗവേഷണ സ്ഥാപനത്തില്‍ സയന്റിസ്റ്റ് തസ്തികയില്‍ നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില്‍ നിയമിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിലും വിവിധ ആനുകൂല്യ വിതരണത്തിലും ഗുരുതര സാമ്പത്തിക തിരിമറി നടത്തിയ പാറശാല പൊഴിയൂർ ഗവ. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ഡി. ബീനയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ബാലാവകാശ കമ്മീഷൻ ശിപാർശ ചെയ്തു. രണ്ടു വർഷം നീണ്ട സമഗ്രമായ തെളിവെടുപ്പിനൊടുവിലാണ് കമ്മീഷന്റെ നിർണായക നടപടി.
പരാതി പരിശോധിച്ചപ്പോൾ സ്കൂളിൽ വ്യാപകമായി അഴിമതി നടന്നതായി കമ്മീഷൻ കണ്ടെത്തി. വിദ്യാർത്ഥികളുടെ എണ്ണം കടലാസിൽ പെരുപ്പിച്ചുകാട്ടി സൗജന്യ അരി തട്ടിയെടുക്കുകയും കുട്ടികൾക്ക് നൽകേണ്ട പാൽ, മുട്ട വിതരണത്തിൽ വീഴ്ച വരുത്തുകയും ചെയ്തു.
കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണത്തിൽ ക്രമക്കേട് കാട്ടി. കുപ്പുതല നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വാർഷികപ്പരീക്ഷയുടെ വ്യാജ ഉത്തരക്കടലാസുകൾ നിർമിച്ച് വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി അനുവദിച്ച സ്കോളർഷിപ്പ് തുക പലരുടെയും പേരിൽ കൈപ്പറ്റിയെങ്കിലും യുപി വിഭാഗത്തിലെ 22 കുട്ടികൾക്ക് മാത്രമാണ് തുക കൈമാറിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ ശിപാർശ. സ്കോളർഷിപ്പ് ഇനത്തിൽ തട്ടിയെടുത്ത തുക പ്രഥമാധ്യാപികയിൽ നിന്ന് ഈടാക്കണമെന്നും അർഹരായ വിദ്യാർഥികൾക്ക് ഇത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്.
District News
തൃശൂർ: വിജിലൻസിന്റെ പ്രോജക്ട് സീറോ സംസ്ഥാനതല മിന്നൽ പരിശോധനയുടെ ഭാഗമായി ജില്ലയിലെ അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്.
ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ തൃശൂർ കോർപറേഷൻ, കുന്നംകുളം, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റികൾ, ചേർപ്പ്, തളിക്കുളം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കെട്ടിടനിർമാണ വിഭാഗത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നന്പർ അനുവദിക്കൽ, കെട്ടിടനികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയാണു പരിശോധിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു.
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണാനുമതി നൽകുന്നു മുതലുള്ള നടപടിക്രമങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപറേഷനുകളിലും തെരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്.
Kerala
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. ഇന്നലെ മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ നോട്ടീസ് നൽകി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. മൂന്നു മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യൽ നീണ്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വടക്കാഞ്ചേരിയിൽ യുഎഇയുടെ സഹകരണത്തോടെ ലൈഫ് പദ്ധതി പ്രകാരം പാർപ്പിട കെട്ടിടം നിർമിച്ചു നൽകുന്ന ഇടപാടിൽ അഞ്ച് കോടിയിൽ പരം രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് നേരത്തെ സ്വപ്ന ആരോപിച്ചിരുന്നു. കേസിൽ നേരത്തെയും സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. കുറ്റപത്രം നൽകിയിരുന്നില്ല.
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് വിജിലൻസ് സംഘം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്. പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണവും ഉണ്ടാകുമെന്ന് സ്വപ്ന പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ചില കേസ് വിവരം ജനമറിയതെയിരിക്കാൻ ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ചു വിജിലൻസിനെ ഭാഗികമായി വിവരവകാശ പരിധിയിൽനിന്ന് ഒഴിവാക്കാൻ നീക്കം. മാന്വൽ പരിഷ്കരിച്ച് വിജിലൻസിനെ ജനകീയമാക്കാൻ ശ്രമിക്കുന്നു എന്ന അവകാശവാദത്തിന് പിന്നാലെയാണ് ഉന്നതങ്ങളിൽ ഇത്തരമൊരു നീക്കം ആരംഭിച്ചത്.
2025 ജനുവരി 11ന് അന്നത്തെ വിജിലൻസ് ഡയറക്ടർ ഡിജിപി യോഗേഷ് ഗുപ്തയുടെ നിർദേശപ്രകാരം ഐജി കാർത്തിക് കേന്ദ്ര ഏജൻസികളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ മാതൃകയിൽ സംസ്ഥാന വിജിലൻസിനെയും വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വിവാദമാകുമെന്ന് മുന്നിൽ കണ്ട് ശിപാർശയിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഫയൽ വീണ്ടും പൊടി തട്ടി എടുക്കുന്നുവെന്നാണ് സൂചന.
ഉന്നതർക്കെതിരായുള്ള കേസ് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാഗികമായി വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസെടുത്ത് അന്വേഷിച്ചശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്ന് നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
2016ൽ വിജിലൻസ് വകുപ്പിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിൽ ടോപ് സീക്രട്ട് സെക്ഷൻ വിജിലൻസിൽ ഇല്ല. ഈ സാഹചര്യത്തിൽ വിവിധ സെക്ഷനുകളിലായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതിൽ രഹസ്യ സ്വഭാവമുള്ള രേഖകളും പെടുന്നു. വീണ്ടും ടോപ് സീക്രട്ട് സെക്ഷൻ രൂപീകരിച്ച് അതു വിവരവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആഭ്യന്തര വകുപ്പിൽ പൊതുതാത്പര്യമുള്ള അന്വേഷണ റിപ്പോർട്ടുകൾ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നതിന് നിലവിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ വിജ്ഞാപനപ്രകാരം സംസ്ഥാന പോലീസ് വകുപ്പിനു കീഴിലുളള ക്രൈം റിക്കാർഡ്സ് ബ്യൂറോ ഉൾപ്പെടെ എട്ട് പ്രധാന ഇന്റലിജൻസ്, സുരക്ഷാ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളിൽനിന്നും സെക്രട്ടേറിയേറ്റിലെ ആഭ്യന്തര (രഹസ്യ വിഭാഗം എ), ആഭ്യന്തര (രഹസ്യ വിഭാഗം ബി) വകുപ്പുകളിലേക്ക് അയയ്ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളെയും റിപ്പോർട്ടുകളെയും വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചു നീക്കാൻ വൻ മാറ്റത്തിനൊരുങ്ങി വിജിലൻസ്. കഴിഞ്ഞ മാസം 26ന് എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള സംസ്ഥാനത്തെ ഉന്നത വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുചേർത്തിരുന്നു.
ആ യോഗത്തിൽ ആഭ്യന്തരമന്ത്രി നൽകിയ നിർദേശത്തെ തുടർന്നാണ് വിജിലൻസ് മാറ്റത്തിനൊരുങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിക്കേസിന്റെ നിജസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർക്കും പരാതിക്കാരായ പൊതുജനത്തിനും അറിയുന്നതിനുപകരിക്കുന്ന ഏകജാലക ഓണ്‍ലൈൻ പോർട്ടൽ ഒരുക്കും.
നിരസിക്കപ്പെടുന്ന അപേക്ഷകൾ പുനഃപരിശോധിക്കുന്നതിനും അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുതല അനുമതി അപേക്ഷയിൽ കാലതാമസം ഉണ്ടാകുന്നോ എന്നും പരിശോധിക്കാനും ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതി രൂപീകരിക്കും. ഈ സമിതി ഇടവേളകളിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ആരോപണം നേരിടുന്ന സർക്കാർ ജീവനക്കാർക്കെതിരേ അന്വേഷണമോ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണമോ ആരംഭിക്കുന്നതിനു മുൻപ് പോലീസ് നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങണം. അഴിമതിയെക്കുറിച്ച് അറിവുള്ളവരും കോടതിയെ സമീപിക്കാൻ ആഗ്രഹിക്കുന്നവരുമായ പൊതുജനങ്ങൾക്കു കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതിന് പ്രസ്തുത അനുമതികൾ ആവശ്യമാണ്. എന്നാൽ ഈ അനുമതി കാത്ത് വർഷങ്ങളോളം ഫയൽ വകുപ്പുകളിൽ കുരുങ്ങുന്നു.
ഇതിനിടയിൽ ആരോപണവിധേയർ വിരമിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതിനു മാറ്റം വരുത്താനാണ് ഏകജാലക പോർട്ടൽ രൂപീകരിക്കുന്നത്. പൊതു ജനങ്ങൾക്കു പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് ഏകജാലക പോർട്ടൽ തയാറാക്കുക. കൂടാതെ വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനായി 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസന്പാദനം കണ്ടെത്താൻ രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലേക്കും സ്പാർക്ക് ഡാറ്റാബേസിലേക്കും വിജിലൻസിന് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. സ്പാർക്കിൽ അപ്ലോഡ് ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ വർഷാവർഷം വിജിലൻസ് പരിശോധിക്കും.
സർക്കാർ ഉദ്യോഗസ്ഥർ പുതിയ രജിസ്ട്രേഷൻ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാനാണ് പോർട്ടലിൽ നേരിട്ട് പ്രവേശിക്കാനുള്ള വിജിലൻസിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്‍ശനം.
Kerala
കൊച്ചി: ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ മെഡല്‍ ജേതാക്കളായ രണ്ടു പേര്‍ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരായി നേരിട്ട് നിയമനം നല്‍കിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.
അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിലെ വെള്ളി മെഡല്‍ ജോതാവ് ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കിയത് ചോദ്യംചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഇരുവര്‍ക്കും നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് വെള്ളിയാഴ്ചക്കകം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കു നിര്‍ദേശം നല്കി.
ഇരുവരുടെയും നിയമനം റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും വേണമെന്നാണു ഹര്‍ജിയിലെ ആവശ്യം. വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ്. ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണ് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്‍ക്കും നിയമനം നല്‍കിയതെന്നാണു ഹര്‍ജിയിലെ ആരോപണം.
Kerala
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,000 രൂപ കണ്ടെടുത്തു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ല.
കേസ് ഒതുക്കിതീർക്കാൻ വാങ്ങിയ കൈക്കൂലിയാണോയെന്ന കാര്യം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻ കടകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്നപേരിൽ വിജിലൻസ് പരിശോധന.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണു വിവരം. ചിലയിടങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
തെരഞ്ഞെടുത്ത 14 ഗോഡൗണുകളിലും 54 റേഷൻകടകളിലുമാണ് ഇന്നലെ പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും ഭക്ഷ്യധാന്യങ്ങളുടെയും സ്റ്റോക്കിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും കണ്ടെത്തി.
ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും കണ്ടെത്തി.
Kerala
തൃശൂർ: കൈക്കൂലിക്കേസിൽ പാലക്കാട് വല്ലപ്പുഴ മുൻ വില്ലേജ് ഓഫീസർക്കു നാലു വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. ഭൂനികുതി അടച്ചുനൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിലാണു നിലവിൽ പാലക്കാട് നെല്ലായ വില്ലേജ് ഓഫീസറായ പാലക്കാട് ചെർപ്പുളശേരി സ്വദേശി പി. ഉദയഭാനുവിനെ(53) ശിക്ഷിച്ചത്.
വല്ലപ്പുഴ സ്വദേശിയായ പരാതിക്കാരന്റെ സഹോദരന്റെ പേരിലുള്ള സ്ഥലം വാഹനാപകടക്കേസിൽ കോടതി അറ്റാച്ച്മെന്റ് ഒഴിഞ്ഞതിനെതുടർന്ന് ഭൂമിയുടെ നികുതി അടയ്ക്കാനായി വല്ലപ്പുഴ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
വല്ലപ്പുഴ വില്ലേജ് ഓഫീസറായിരുന്ന പി. ഉദയഭാനു സ്ഥലം അളക്കാൻ മൂവായിരം രൂപ പരാതിക്കാരന്റെ സഹോദരനിൽനിന്നു നേരത്തേ കൈക്കൂലി വാങ്ങിയിരുന്നു. സഹോദരൻ ഗൾഫിൽ പോയപ്പോൾ പരാതിക്കാരൻ പലതവണ ഉദയഭാനുവിനെ സമീപിച്ചെങ്കിലും നികുതി സ്വീകരിക്കാതെ പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
ഒടുവിൽ ഒറ്റപ്പാലം തഹസിൽദാറുടെയും ഡെപ്യൂട്ടി തഹസിൽദാറുടെയും ഇടപെടലിനെതുടർന്ന് അടിയാധാരം ഹാജരാക്കിയിട്ടും ഉദയഭാനു നികുതി സ്വീകരിച്ചില്ല. ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടെ പാലക്കാട് വിജിലൻസ് യൂണിറ്റ് ഉദയഭാനുവിനെ കൈയോടെ പിടികൂടുകയായിരുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
Kerala
ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസ് പിടിയിൽ. ചേർത്തല ഡിവൈഎസ്പി അനിൽകുമാർ ആണ് പിടിയിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിച്ചു.
കൈക്കൂലിയുടെ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് അനിൽകുമാറിനെ പിടികൂടിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു.
വിജിലൻസിനെ കണ്ടതോടെ അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിന്റെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിജിലൻസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: അഴിമതിക്ക് അറുതിയില്ലാതെ, അഞ്ചരവർഷത്തിനിടെയുള്ള വിജിലൻസ് കേസുകൾ 848. ഈ വർഷം അഞ്ചു മാസം പിന്നിടുന്പോഴേക്കും കേസുകൾ 75 ആയി. 2021ൽ മൊത്തം കേസുകൾ 101 ആയിരുന്നത് 2022 ആയപ്പോൾ 190 ആയി വർധിച്ചു. തുടർവർഷങ്ങളിൽ 161, 120, 201 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.
ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണവും നടപടികളും വ്യാപകമാക്കിയിട്ടും യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ്. അഴിമതിക്കു തടയിടാൻ നിരീക്ഷണം കനപ്പിച്ച് നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണു വിജിലൻസ്.
പുതിയ കേസുകൾ കുമിഞ്ഞുകൂടുന്പോൾ വിചാരണ നേരിടുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടാകുന്നത്. 2021ൽ 1030 കേസുകളാണു വിജിലൻസ് കോടതിയിൽ വിചാണ നേരിട്ടിരുന്നത്. തുടർവർഷങ്ങളിലത് 1405, 1104, 1254, 1204 എന്നിങ്ങനെ ഏറ്റക്കുറച്ചിലുകളോടെ വർധിച്ചുകൊണ്ടിരുന്നു. ഈ വർഷം പകുതിയാകുന്പോഴേക്കും കേസുകളുടെ എണ്ണം 3565 ആയി വൻ കുതിപ്പാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വിചാരണയിലുള്ള കേസുകളുടെയും പുതിയ കേസുകളുടെയും എണ്ണമെടുത്താൽ ശിക്ഷിക്കപ്പെടുന്ന കേസുകൾ കുറവാണ്. അഞ്ചരവർഷത്തിനിടെ 307 പേർക്കുമാത്രമാണ് അഴിമതിക്കേസുകളിൽ ശിക്ഷ ലഭിച്ചത്. ഈ വർഷം പകുതിയോടെ 22 കേസുകളിൽ ശിക്ഷ വിധിച്ചപ്പോൾ 2021ൽ 20 കേസുകളിലാണു ശിക്ഷ വിധിച്ചത്. 2022 മുതൽ 25 വരെ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം 75, 54, 98, 38 എന്നിങ്ങനെയാണ്.
ഈ വർഷം നിലവിൽ 21 കേസുകളിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മുൻവർഷത്തെ കണക്കെടുത്താൽ, ഈ വർഷം അവസാനിക്കുന്പോഴേക്കും നൂറിൽകൂടുതൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെടാനാണു സാധ്യത. 2021ൽ 148 കേസുകളിലാണു വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ 74, 128, 94, 120 കേസുകളിൽ കുറ്റപത്രം നല്കി.
വിജിലൻസ് എൻക്വയറികളുടെ കണക്കെടുത്താൽ അഴിമതിക്കേസുകളും കുറ്റപത്രസമർപ്പണവും വിചാരണയുമെല്ലാം ഇനിയും വർധിക്കാനാണു സാധ്യത. 2026ൽ 34 വിജിലൻസ് അന്വേഷണങ്ങൾ പുതിയതായി ആരംഭിച്ചു.
Kerala
തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.
Kerala
പാറശാല: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49) ആണ് പിടിയിലായത്.
നേരത്തെയും സമാനമായ കേസിൽ സന്ദീപ് പിടിയിലായിരുന്നു. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങുന്പോഴായിരുന്നു സന്ദീപ് പിടിയിലായത്. കൊല്ലം വിജിലൻസ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്.
ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് മൂന്നാം ഗഡു പണം അനുവദിക്കാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് ആദ്യ രണ്ട് ഗഡുക്കൾ അനുവദിക്കാൻ 15,00 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
മൂന്നാം ഗഡു അനുവദിക്കാൻ 25,00 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഗുണഭോക്താവ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയ ഉടൻ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വി.എസ്. ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ശിവകുമാറിനെ കേസിൽ നിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ട് ആണ് കോടതി പരിഗണിക്കുക.
വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ശിവകുമാർ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ഡ്രൈവർ അനധികൃത സമ്പാദനം നടത്തിയെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ട്.
വിജിലൻസ് റിപ്പോർട്ടിൽ കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്. ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരൻ, അടുപ്പക്കാരായ രാജേന്ദ്രൻ, അഡ്വ. ഹരികുമാർ എന്നിവർക്ക് വരവിൽ കൂടുതൽ സ്വത്തുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കോണ്‍ഗ്രസ് പ്രവർത്തകനും ശിവകുമാറിന്റെ അടുത്ത അനുയായിയുമായ രാജേന്ദ്രന് ഈ കാലയളിലുണ്ടായിരുന്ന വരുമാനം 12 ലക്ഷത്തിനടുത്താണ്. പക്ഷേ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ആസ്തി ഒരു കോടിക്ക് മുകളിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന് എര്‍ത്ത് ഗാര്‍ഡ്’ എന്ന പേരില്‍ ഇന്നലെ രാവിലെ മുതലാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസുകളിലും തെരഞ്ഞെടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിനുപുറമെ അനധികൃത മണ്ണുനീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
കെട്ടിട നിര്‍മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും പേരില്‍ ഡെവലപ്മെന്റ് പെര്‍മിറ്റും മൈനിംഗ് വകുപ്പില്‍ നിന്ന് ട്രാന്‍സിറ്റ് പാസുകളും കൈക്കലാക്കിയ ശേഷം ഇവ ദുരുപയോഗം ചെയ്യുന്നതായി വിജിലന്‍സ് കണ്ടെത്തി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്യുക, കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന മാറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും മനപ്പൂര്‍വം വിട്ടുനില്‍ക്കുന്നതു വഴി സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
District News
കൊച്ചി: റോഡ് നിര്‍മാണത്തിലെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മേയര്‍ വി.കെ. മിനിമോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കോര്പറേഷന് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സന്‍ജിത് അധ്യക്ഷയായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, കോര്പറേഷന് പ്രതിപക്ഷനേതാവ് വി.എസ്. ശ്രീജിത്ത്, നേതാക്കളായ സി.എം. ദിനേശ് മണി, സി.കെ. മണിശങ്കര്‍, സി. മണി, എ.ജി. ഉദയകുമാര്‍, കെ.വി. മനോജ്, കുമ്പളം രവി, കെ.ജെ. ബെയ്സില്‍, വിനോദ് ബാബു, ജോണ്സണ് ലോപ്പസ്, ബിജു തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാരിവട്ടം ഡിവിഷന് കൗണ്‍സിലറായിരിക്കെ കളവത്ത് റോഡ് നവീകരണത്തിനായി ജനങ്ങളില്‍നിന്ന് പണം കൈപ്പറ്റിയെന്നതാണ് മേയര്‍ക്കെതിരെയുള്ള ആരോപണം. എന്നാല്‍ വിജിലന്‍സ് അന്വേഷണം ഏകപക്ഷീയമായ നടപടിയാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയുള്ള പ്രാഥമിക അന്വേഷണമാണിതെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം കാട്ടക്കട സ്വദേശിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റിലെ ലാബ് അറ്റന്‍ഡറുമായ ക്രിസ്റ്റ്യന്‍ ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്.
5000 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ടിപ്പര്‍ ലോറി ഉടമയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയുടെ വസ്തുവില്‍ നിന്നും കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യാനുള്ള കരാര്‍ ടിപ്പര്‍ ലോറി ഉടമായ പരാതിക്കാരന് ഏറ്റെടുത്തിരുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ഇയാൾ ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കുകയും ചെയ്തു. പാസ് അനുവദിക്കുന്നതിലെ കാലതാമസം നേരിട്ടതോടെ പരാതിക്കാരന് ജില്ലാ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിച്ചു. അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യന്‍ ജോസ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Kerala
കൊല്ലം: പത്തനാപുരം പിറവന്തൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പട്ടം സ്വദേശിയുമായ മുഹമ്മദ് ഖാൻ ആണ് വിജിലൻസ് പിടിയിലായത്.
ഭൂമി തരം മാറ്റി നൽകുന്നതിനാണ് പ്രതി പിറവന്തൂർ സ്വദേശിയിൽ നിന്ന് 10,000രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ് ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
പുന്നയൂർക്കുളം (ചാവക്കാട്): പട്ടയമായി ലഭിച്ച 98 സെന്റ് ഭൂമിയുടെഅവകാശരേഖ (ആർഒആർ)ശരിയാക്കിനൽകാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫിസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണു തൃശൂർ വിജിലൻസ് പിടികൂടിയത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരനു നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കിനൽകാൻഅഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൈയിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മൂന്നു ലക്ഷം നൽകണമെന്നായി. അതും ഇല്ലെന്നുപറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിനു കാര്യം നടത്താമെന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ് സീറ്റിനു പിറകിലേക്ക് ഇടാൻ വിനോദ് പറഞ്ഞതു പരാതിക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
രേഖ ലഭിക്കുന്നതിന് അപേക്ഷ നൽകി പലതവണ പരാതിക്കാരനും മകനും ഓഫീസിൽ കയറിയിറങ്ങിയിരുന്നു. സാങ്കേതികകാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയായിരുന്നു. പിന്നീട് മറ്റൊരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണു പണം ആവശ്യപ്പെടുന്നത്.
പല കൂടിക്കാഴ്ചകൾക്കൊടുവിൽ 50,000 രൂപയ്ക്ക് ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരൻ തൃശൂർ വിജിലൻസിനെ അറിയിച്ചു. ഓഫീസിന്റെ റിക്കാർഡ് മുറിയിൽവച്ചു വിനോദ് പണം എടുക്കുമ്പോൾ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
തൃശൂർ: പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റിക്കോർഡ് ചെയ്തു. അഞ്ച് ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി.
പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിനു ശേഷം ബാക്കി വന്ന 29 പവനോളം സ്വർണവുമായി ബന്ധപ്പെട്ട കണക്ക് ദേവസ്വം ബോർഡിന്റെ കൈവശമില്ലെന്ന് വിജിലൻസ് കണ്ടെത്തൽ.
ഇതു സംബന്ധിച്ച ഫയലുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നു കണ്ടെത്തിയെങ്കിലും ബാക്കി വന്ന സ്വർണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്വർണക്കൊടിമര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ ക്രമക്കേടാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9.57 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് സ്പോണ്‍സർഷിപ്പുകളിലൂടെ അടക്കം കണ്ടെത്തിയത്. ഇതിൽ 9.34 കിലോ സ്വർണം കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി വേണ്ടിവന്നു. ബാക്കി വന്ന 29 പവൻ സ്വർണത്തിന്റെ കണക്കുകളാണ് ദേവസ്വം ബോർഡിന്റെ കൈവശമില്ലാത്തത്.
കൊടിമര നിർമാണത്തിനുശേഷം 29 പവൻ സ്വർണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ഓഫീസിലെ കൂടുതൽ രേഖകളും കണ്ടെടുത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണം നടത്തിയ അനന്തൻ ആചാരിയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു. ചെന്പ് ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണു പ്രധാനമായി ചെയ്തതെന്ന് അനന്തൻ ആചാരി മൊഴി നൽകി.
തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെയും മൊഴി വിജിലൻസ് ശേഖരിച്ചു. സന്നിധാനത്തെത്തി കൊടിമരം അടക്കമുള്ളവയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പ തുക അർഹരായ ഗുണഭോക്താക്കൾക്ക് നൽകാതെ ഉയർന്ന പലിശയ്ക്ക് മറിച്ചു നൽകി കോടികളുടെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്.
കേസിൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശനോട് ഹാജരാകാൻ വിജിലൻസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുകൾ, പലിശ നിരക്കിലെ മാറ്റങ്ങൾ, ഗുണഭോക്താക്കളുടെ പട്ടികയിലെ അവ്യക്തത എന്നിവയെക്കുറിച്ചാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന വെള്ളാപ്പള്ളി, താൻ അന്വേഷണവുമായി സഹകരിച്ചുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. എസ്എൻഡിപി യോഗത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാൻസ് അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വർഷങ്ങളായി തുടരുന്ന ഈ കേസിൽ പല ഘട്ടങ്ങളിലായി അന്വേഷണം നടന്നു വരികയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലൊന്നായ എസ്എൻഡിപി യോഗത്തിന്റെ അമരക്കാരനെ അഴിമതിക്കേസിൽ ചോദ്യം ചെയ്തത് കേരള രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും വലിയ ചർച്ചയായിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന 'ആടിയ നെയ്യ്' വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ്. വെറും ഒന്നര മാസത്തിനിടെ 21.39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെയ്യഭിഷേകം കഴിഞ്ഞുള്ള നെയ്യ് 100 മില്ലി പാക്കറ്റുകളിലാക്കി 100 രൂപ നിരക്കിലാണ് ഭക്തർക്ക് നൽകുന്നത്. ഇത്തരത്തിൽ വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. സ്റ്റോക്ക് കൃത്യമായി പരിശോധിക്കാത്തതും വിൽപനയിൽ ശരിയായ അക്കൗണ്ടിംഗ് രീതികൾ പിന്തുടരാത്തതുമാണ് ഇത്രയും വലിയ തട്ടിപ്പിന് കളമൊരുക്കിയത്. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാർ ഏറ്റുവാങ്ങുന്ന നെയ്യ് പാക്കറ്റുകൾ കൗണ്ടറുകളിലേക്ക് നൽകുമ്പോഴാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
കേസ് പരിഗണിച്ച ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും പാലിക്കുന്ന കൃത്യത ശബരിമലയിലെ അക്കൗണ്ടിംഗിൽ ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണ-സാമ്പത്തിക വീഴ്ചകളാണ് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
Kerala
തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ കീഴിലുള്ള തൊഴിൽ അധിഷ്ഠിത വിദ്യാവികസന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ അഴിമതിയും വ്യാപക ക്രമക്കേടും കണ്ടെത്തി.
തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ കൃത്യമായ പരിശീലനം നൽകാതെയും പരിശീലനാർഥികൾക്കു വ്യാജ അഡ്മിഷൻ നൽകിയതായി കാണിച്ചും, പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിച്ചെന്നു കാണിക്കാൻ വ്യാജ ശന്പള സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഹാജരാക്കിയും പദ്ധതിനിർവഹണ ഏജൻസികൾ ഫണ്ട് തട്ടിയെടുക്കുന്നു.
പരിശോധിച്ച് ഉറപ്പാക്കേണ്ട ജില്ലാ-സംസ്ഥാന നിർവഹണ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും ‘ഓപ്പറേഷൻ സ്കിൽ ഗാർഡ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത 47 പദ്ധതിനിർവഹണ ഏജൻസികളിലും ഡിഡിയുജികെവൈ പദ്ധതി നിർവഹണത്തിനായുള്ള സംസ്ഥാന ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും ഉൾപ്പെടെ 62 ഇടങ്ങളിലായിരുന്നു വിജിലൻസ് മിന്നൽ പരിശോധന.
മാനദണ്ഡം പാലിക്കാത്ത ഏജൻസികൾക്ക് ഉദ്യോഗസ്ഥർ പണം മാറി നൽകുന്നു. പരിശീലനകേന്ദ്രത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടോയെന്ന് ഉറപ്പാക്കാതെ പദ്ധതി അനുവദിക്കുന്നു. ചില ഏജൻസികൾ അതതു സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ ട്രെയ്നികളായി കാണിച്ച് തുക തട്ടുന്നു. പരിശീലനാർഥികൾ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നില്ല.
പഞ്ച് ഇൻ ചെയ്ത ഉടൻതന്നെ പഞ്ച് ഔട്ട് ചെയ്യുന്നു. നിർവഹണ ഏജൻസികൾക്ക് മൂന്നു വർഷ പ്രവൃത്തിപരിചയം ആവശ്യമെന്ന മാനദണ്ഡമുണ്ടായിരിക്കെ, പ്രവൃത്തിപരിചയമില്ലാത്ത സ്ഥാപനങ്ങളെയും പദ്ധതി നിർവഹണ ഏജൻസികളായി തെരഞ്ഞെടുത്തു.
പരിശീലനാർഥികൾക്കു ജോലി ലഭിച്ചെന്ന് ഉറപ്പു വരുത്താതെ ഏജൻസികൾക്ക് പണം പൂർണമായി മാറിനൽകുന്നു. പല ഏജൻസികളും പദ്ധതിയുമായി ബന്ധമില്ലാത്ത ജീവനക്കാർക്ക് പദ്ധതി ഫണ്ടിൽനിന്നുള്ള പണമുപയോഗിച്ച് ശന്പളം നൽകിയതായും വിജിലൻസ് കണ്ടെത്തി.
ചില സ്ഥാപനങ്ങൾ പരിശീലനാർഥികൾക്ക് പോസ്റ്റ് പ്ലേസ്മെന്റ് അലവൻസായി നൽകേണ്ട തുക പരിശീലനാർഥികൾക്ക് നൽകുന്നില്ല. ചില ഏജൻസികൾ പോസ്റ്റ് പ്ലേസ്മെന്റ് അലവൻസുകൾ കൃത്രിമരേഖ ചമച്ച് തട്ടിയെടുക്കുന്നു.
പരിശീലനാർഥികളെ ഫോണിൽ ബന്ധപ്പെട്ടു നടത്തിയ പരിശോധനയിൽ പലർക്കും പോസ്റ്റ് പ്ലേസ്മെന്റ് അലവൻസ് ലഭിച്ചില്ല. പദ്ധതി നടത്തിപ്പിനായി കെട്ടിവയ്ക്കേണ്ട ബാങ്ക് ഗാരന്റികൾ പല ഏജൻസികളും പുതുക്കിയില്ല. പരിശീലനാർഥികളുടെ പ്ലേസ്മെന്റ് വിവരങ്ങൾ ഓണ്‍ലൈൻ പോർട്ടലിൽ രേഖപ്പെടുത്താത്ത പദ്ധതിനിർവഹണ ഏജൻസികൾക്കും പണം അനുവദിച്ചു.
ചിലർ പദ്ധതിത്തുകയുടെ ഒന്നോ രണ്ടോ ഗഡുക്കൾ വാങ്ങിയെടുത്ത ശേഷം പരിശീലനം പൂർത്തിയാക്കാതെ ഉപേക്ഷിക്കുന്നു. ഏജൻസികളിൽനിന്നു പണം റിക്കവറി ചെയ്യേണ്ട ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാതെ ക്രമക്കേടുകൾക്കു കൂട്ടുനിന്നു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തിരുവനന്തപുരത്തെ സംസ്ഥാന ഉദ്യോഗസ്ഥൻ പദ്ധതിനിർവഹണ ഏജൻസി ഡയറക്ടറിൽനിന്ന് യുപിഐ മുഖേന 25,000 രൂപ കൈപ്പറ്റിയതായും കണ്ടെത്തി.
Kerala
തിരുവനന്തപുരം: ശബരിമലയിൽ ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടു നടത്തിയ കേസിൽ മുൻ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
2025 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാർ, ആടിയ നെയ് വിൽപ്പനയിൽ ക്രമക്കേടുകൾ നടത്തി 36 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുൻ ശാന്തി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ ആണ് ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആടിയ നെയ് പായ്ക്കറ്റിലാക്കി വിൽപ്പന നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു.
നെയ് പാക്കറ്റുകൾ വിൽപ്പന നടത്തിയതിനുശേഷം ലഭിച്ച മഴുവൻ തുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36,24,400 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് സുനിൽകുമാർ പോറ്റിയെ വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്.
വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു സുനിൽകുമാർ പോറ്റി. പത്തനംതിട്ട വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ബെവ്കോ ജീവനക്കാരിൽ നിന്ന് 82,000 രൂപ പിടിച്ചെടുത്തു. 22,000 രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തി.
ഈ തുക മദ്യം കമ്പനികൾ നൽകിയ കൈക്കൂലിയാണ് എന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.
Kerala
ആലപ്പുഴ: കായംകുളം ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 30,000 രൂപ പിടിച്ചെടുത്തു. ഓഫീസിനുള്ളിൽ ഏജന്റുമാരുടെ സ്വാധീനം വർധിക്കുന്നതായും സേവനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നതായും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരിൽ നിന്നാണ് പണത്തിന്റെ ഭൂരിഭാഗവും കണ്ടെടുത്തത്. ഏകദേശം 30,000 രൂപയോളം ഇവരിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പക്കൽ നിന്നു കൃത്യമായ ഉറവിടം വെളിപ്പെടുത്താത്ത 1,000 രൂപയും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ എൻജിനിയർമാരും ഓവർസിയർമാരും ലൈൻമാൻമാരും കരാറുകാരിൽനിന്ന് യുപിഐ (അക്കൗണ്ട്) മുഖേന കൈപ്പറ്റിയത് 16.5 ലക്ഷം രൂപയെന്ന് കണ്ടെത്തൽ.
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലുള്ള വിജിലൻസ് മിന്നൽ പരിശോധനയിൽ ചിലയിടങ്ങളിൽ തൊട്ടടുത്തുള്ള പെട്ടി- തട്ടുകടക്കാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ വിവിധ കരാറുകാരിൽനിന്നാണ് 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി കൈപ്പറ്റിയതായി കണ്ടെത്തിയത്. കെഎസ്ഇബിയിലെ ഭൂരിഭാഗം ഓഫീസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകുന്നത്.
തിരുവനന്തപുരം വർക്കല സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 55,200 രൂപയും മറ്റൊരു സബ് എൻജിനിയർ 4,000 രൂപയും ഗൂഗിൾ പേ വഴി സ്വീകരിച്ചു. പാറശാലയിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എൻജിനിയർമാർ കരാറുകാരനിൽനിന്ന് 5,000 രൂപ വീതം കൈപ്പറ്റി. ഓച്ചിറയിലെ ലൈൻമാൻ ഉപയോക്താക്കളിൽനിന്ന് 1,900 രൂപ കൈപ്പറ്റി.
അടൂരിലെ സബ് എൻജിനിയർ കരാറുകാരനിൽനിന്ന് 15,000 രൂപയും ലൈൻമാൻ അതേ കരാറുകാരനിൽനിന്ന് 10,000 രൂപയും ഗൂഗിൾ പേ മുഖേന വാങ്ങി. തിരുവല്ലയിലെ ഓവർസിയറുടെ അക്കൗണ്ടിലേക്ക് ഓഫീസിനു മുന്നിൽ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിൾ പേ മുഖേന നൽകി. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ സബ് എൻജിനിയർ 1.83 ലക്ഷം രൂപയും ഓവർസിയർ 18,550 രൂപയും കരാറുകാരനിൽനിന്ന് സ്വീകരിച്ചു.
കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനിയർ കരാറുകാരനിൽനിന്ന് 2,35,700 രൂപയും സബ് എൻജിനിയർ 25,000 രൂപയും മറ്റൊരു സബ് എൻജിനിയർ 47,700 രൂപയും ഓവർസിയർ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥൻ 2,000 രൂപയും കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഈ ഓഫീസിലെ നാല് ഉദ്യോഗസ്ഥർ 1.86 ലക്ഷം രൂപ കരാറുകാർക്ക് അയച്ച് നൽകി. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നതാണോയെന്ന് വിജിലൻസ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂർ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ 1.27 ലക്ഷം രൂപയും സബ് എൻജിനിയർ 20,000 രൂപയും ഓവർസിയർ 12,500 രൂപയും മറ്റൊരു ഓവർസിയർ 16,300 രൂപയും കരാറുകാരിൽനിന്ന് ഗൂഗിൾ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
മലപ്പുറത്ത് കണക്കിൽ പെടാത്ത 34,000 രൂപ പിടികൂടി. കണ്ണൂർ കൂത്തുപറന്പ് ഓഫീസിലെ എഇ 64,000 രൂപ കരാറുകാരനിൽനിന്ന് കൈപ്പറ്റി. തുടർ പരിശോധനകളും ഫീൽഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ വിജിലന്‍സ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
താൻ സ്ഥലം വാങ്ങിയ ശേഷം അധിക ഭൂമി ചേര്‍ത്തിട്ടില്ല. ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കുറച്ച് കാണിച്ചിട്ടില്ല. താൻ അഴിമതിക്കാരനെന്ന് പ്രസംഗിക്കാൻ വേണ്ടി പിണറായി സര്‍ക്കാര്‍ വിജിലന്‍സ് കേസ് എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
വിജിലൻസ് ചോദ്യം ചെയ്തു. കണ്ടെത്തലുകൾ വിജിലൻസ് ജനങ്ങളോട് പറയണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ പൂജപ്പുര എസ്ഐയു 1 യൂണിറ്റാണ് മൊഴിയെടുത്തത്. വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി. ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്.
സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ നാലു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിന്റെ സംസ്ഥാനവ്യാപകമായ മിന്നൽപരിശോധനയും നടന്നുവരികയാണ്.
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് വ്യാഴാഴ്ച കേസെടുത്തത്. എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല.
പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വില്പന ചുമതലയിലുണ്ടായിരുന്ന 33 പേര് പ്രതികളാണ്.
ടെംപിൾ സ്പെഷൽ ഓഫീസർ ഏറ്റുവാങ്ങിയാണ് ആടിയ ശിഷ്ടം നെയ്യ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതിതേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികപരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിലാണു വിജിലൻസ് തൃശൂർ യൂണിറ്റ് പരിശോധന നടത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫർ കൂറുമാറി ഇടതുപക്ഷത്തിനു വോട്ടുചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായി ജാഫർ പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇതുസംബന്ധിച്ച് അനിൽ അക്കര വിജിലൻസിനു പരാതി നൽകുകയായിരുന്നു.
കോഴവാഗ്ദാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സിപിഎം എംഎൽഎമാരുടെ പേരിലും ആരോപണമുയർന്നിട്ടുണ്ട്. തളി ഡിവിഷനില്‍നിന്നാണ് ഇ.യു. ജാഫർ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂറുമാറി വോട്ടുചെയ്തശേഷം ജാഫർ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യുകെ യാത്രയിലും ക്രമക്കേടുണ്ടെന്ന് നേരത്തേയുള്ള വിജിലൻസ് റിപ്പോർട്ട്.
സ്വകാര്യ സന്ദർശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി.ഡി. സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്.
ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി വി.ഡി. സതീശൻ ദുരുപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണപ്പാട്ട് ഫൗണ്ടേഷൻ മലയാളികൾക്കായി യുകെയിൽ നടത്തിയ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഇത് എഫ്സിആർഎ നിയമത്തിന്റെ സെക്ഷൻ 3(2)(എ)യുടെ ലംഘനമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വി.ഡി. സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അന്വേഷണത്തിൽ നീറ്റ ജലാറ്റിൻ കന്പനിയുടെ സിഎസ്ആർ ഫണ്ട് പുനർജനി പദ്ധതിക്കായി ഉപയോഗിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിക്കുള്ള പണം യുകെയിൽനിന്ന് കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതി നടപ്പാക്കിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടുവരെ ഈ അക്കൗണ്ട് വഴി വിനിമയം നടത്തുകയും ചെയ്തിരുന്നതായും പറയുന്നു.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയത്. പുനർജനി സ്പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ട് വഴിയുമാണ് പണം സ്വരൂപിച്ചത്.
അതേസമയം, യുകെയിലെ മലയാളികളിൽനിന്ന് പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്ക് അയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല. സാധാരണ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.
ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനുവേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്കു പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാർശയിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ. വിഷയത്തിൽ വിശദമായ നിയമോപദേശം തേടിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനത്തിലെത്തുക.
എന്നാൽ അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം സംബന്ധിച്ച സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനായി പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്.
പണം വന്നതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം. വി.ഡി. സതീശൻ പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല.
Kerala
കോഴിക്കോട്: പുനർജനി പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാൻ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത വിജിലൻസിന്റെ നടപടിയെ കുറിച്ച് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും വിജിലൻസ് തന്നെ കേസ് അവസാനിപ്പിച്ചതാണെന്നും സതീശൻ പറഞ്ഞു. ഇനി സിബിഐ അന്വേഷണം നടത്തുകയാണെങ്കിലും തനിക്ക് ഭയമില്ലെന്നും സതീശൻ പറഞ്ഞു.
"കേസ് നിലനിൽക്കില്ല. വിജിലൻസിനും അത് അറിയാം. എനിക്ക് അനുകൂലമായുള്ള തെളിവുകൾ കൈയിലുണ്ട്. ഇനി സിബിഐ അല്ല ആര് വന്നാലും ഒന്നുമില്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്.'- സതീശൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ഒരു വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെതിരെ ഒരു കേസ് ഇരിക്കട്ടെയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ തുടർച്ചയായിട്ടാണ് ഈ നടപടിയെന്നും സതീശൻ പറഞ്ഞു.
പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേടിൽ വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശിപാർശ ചെയ്തത്. വിജിലൻസിന്റെ ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ഇനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാസപ്പടി വാങ്ങുന്നതിനെത്തുടർന്ന് മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലെന്നും ഭൂരിഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലെന്നും സ്റ്റോക്ക് രജിസ്റ്ററുകൾ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ല.
ബാറുകളിൽ സ്റ്റോക്ക് ഇറക്കുന്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ഓപറേഷൻ "ബാർ കോഡ്' എന്ന പേരിൽ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായിരുന്നു വിജിലൻസ് റെയ്ഡ്.
ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപന നടത്തുന്നു. ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്ന് എക്സൈസ് ഓഫീസിലെത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയെന്ന് രേഖപ്പെടുത്തുന്നു. ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽനിന്നു നാല് കെയ്സ് മദ്യം എടുത്തതായി കണ്ടെത്തി.
ആലപ്പുഴയിലെ ബാറിൽ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000 രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചത് പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരം ബാർ മാനേജർ വാട്സ് ആപ്പ് വഴി എംഡിക്ക് കൈമാറിയതിന്റെ വിവരങ്ങളും കണ്ടെത്തി. ചില ബാറുകളിൽ സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസുകാർ ഹാജരായിരുന്നില്ലെന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.
കുന്നംകുളത്ത് ഇൻസ്പെക്ഷൻ രജിസ്റ്ററിൽ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ബാറിലെ സിസിടിവിയിൽ ഉദ്യോഗസ്ഥൻ ആ ദിവസം പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഒറ്റപ്പാലത്തെ ബാറിൽ സ്റ്റോക്കിൽ വലിയ അളവിൽ കുറവുണ്ടായി. വെയർ ഹൗസിൽനിന്ന് അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നു. നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ച അഞ്ചു കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഈ മദ്യം നിയമ നടപടികൾക്കായി പോലീസിന് കൈമാറി.
വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ബിയർ പാർലർ സ്റ്റാഫിന്റെ യുപിഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2,000 രൂപ കൽപറ്റ ബെവ്കോ വെയർഹൗസ് ജീവനക്കാരന് അയച്ചതായി കണ്ടെത്തി. കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥന്റെ യുപിഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000 രൂപ ലഭിച്ചു. ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000 രൂപ പിഴ ചുമത്തി.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Kerala
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു. കേസിൽ വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടും വിനോദിനെ സസ്പെൻഡ് ചെയ്തിട്ടില്ല.
തടവുകാരിൽ നിന്നും വാങ്ങിയ പണത്തിന്റെ കണക്ക് ഇനിയും വർധിക്കുമെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഡിസംബര്‍ 17ന് ആയിരുന്നു ജയിൽ ഡിഐജി വിനോദ്കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തത്. പരോളിനും ജയിലിൽ സൗകര്യങ്ങള്‍ ഒരുക്കാനും ഡിഐജി പണം വാങ്ങിയെന്നാണ് കണ്ടെത്തൽ.
നേരത്തെയും വിനോദ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർന്നിട്ടും സർക്കാർ സംരക്ഷിക്കുന്നതായാണ് ആരോപണം. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.
വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.
Kerala
മലപ്പുറം: തിരൂരില്‍ ലേണേഴ്സ് ടെസ്റ്റിന്റെ പേരില്‍ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്സ് ടെസ്റ്റില്‍ ജയിപ്പിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്.
ചോദ്യങ്ങള്‍ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശരാജ്യങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് പാസാകേണ്ടതില്ല. മറിച്ച് ലേണേഴ്സ് പരീക്ഷ മാത്രം പാസായാല്‍ മതി എന്നുള്ളതാണ്.
ഈ പരീക്ഷ പാസാകണമെങ്കില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ മുഖേന ആര്‍ടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകള്‍ എത്തുന്നു. ഇവരില്‍ നിന്ന് പണം വാങ്ങിച്ചുകൊണ്ട് ലേണേഴ്സ് ലൈസന്‍സ് നല്കുന്നു എന്നുള്ളതാണ് വിവരം.
5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.
Kerala
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട് നൽകുക.
ഡിഐജി വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും വിജിലൻസിന് തെളിവുകളുണ്ട്. ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം.
ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
Kerala
തൃശൂർ: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ.
അങ്കമാലി സ്വദേശിയായ പി.എം. വിൽസനെ അങ്കമാലിയിലെ ഇറിഗേഷൻ ഓഫിസിൽ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. അങ്കമാലി സ്വദേശിയായ ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിലെ കരാറുകാരന്റെ പരാതിയെ തുടർന്നാണ് നടപടി.
കരാർ ജോലി ചെയ്യുന്നതിന് സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിന് ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷന്റെ അങ്കമാലി ഓഫിസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞിട്ടും അപേക്ഷയിൽ തുടർ നടപടിയുണ്ടായില്ല.
തുടർന്ന് പരാതിക്കാരൻ ഓഫിസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയറായ വിൽസനെ നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ലൈസൻസ് അനുവദിക്കണമെങ്കിൽ കൈക്കൂലിയായി 15,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിങ്കളാഴ്ച ഓഫിസിൽ നേരിട്ട് എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ പരാതിക്കാരന് താൽപര്യമുണ്ടായില്ല. തുടർന്ന് ഇക്കാര്യം പരാതിക്കാരൻ വിശദമായി എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12.35ഓടെ പണം വാങ്ങുന്നതിനിടെ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിൽ.
എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ്മോനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. ആവശ്യപ്പെട്ട എട്ടു ലക്ഷത്തിന്റെ ആദ്യ ഗഡുവായ 50,000 രൂപ കൈമാറുന്നതിനിടെയാണ് പിടിയിലായത്.
കൈക്കൂലി ഉൾപ്പെടെ വ്യാപകമായ ആരോപണം ഇയാൾക്കെതിരേ മുമ്പും ഉയര്‍ന്നിരുന്നു. വിജിലൻസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ആൾ കൂടിയാണ് ഉല്ലാസ് മോൻ.
Kerala
കൊച്ചി: കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ ആണ് പിടിയിലായത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വേങ്ങൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ജിബി എം മാത്യുവാണ് പിടിയിലായത്. ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നാട്ടുകാരനോടാണ് ജിബി കൈക്കൂലി ആവശ്യപ്പെട്ടത്.
ഏറെ നാളായി കരമൊടുക്കണമെന്ന ആവശ്യവുമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഓരോ കാരണം പറഞ്ഞ് ജിബി ഫയല്‍ മടക്കിയെന്നാണ് പരാതി.ഒടുവില്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സ് നല്കിയ നോട്ടുകള്‍ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് വളഞ്ഞ് ജിബിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ജിബി വേങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുകയാണ്. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ടി.എം. വര്‍ഗീസും സംഘവുമാണ് ജിബിയെ അറസ്റ്റ് ചെയ്തത്.