തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.