തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കടുത്ത ഭീഷണി ഉയർത്തി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നത്.
എന്നാൽ, കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നുമാണ് ബിജെപിയുടെ ആരോപണം. നേരത്തെ കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ വിമർശനം ഉയർത്തിയതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.
ബിജെപി കൗണ്‍സിലറായ ആര്. സുഗതൻ നിലവിൽ കാപ്പ കേസിൽ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് ഉടനടി നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ജയിലിലായ കൗൺസിലർ സുഗതന്റെ മുൻപത്തെ സത്യപ്രതിജ്ഞ അസാധുവായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കാപ്പ ചുമത്തിയതിൽ ഇളവ് തേടി സുഗതൻ കാപ്പാ ബോർഡിനെയും സമീപിക്കും.
ജയിലിൽ കിടക്കുന്ന വ്യക്തിയുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തര നിയമോപദേശം തേടാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കൗൺസിൽ യോഗവും എൽഡിഎഫിന്റെ നിലപാടും ബിജെപി ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
Tags : BJP Corporation Thiruvananthapuram Latest News