ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിൽ നടത്തിയ വൻതോതിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം പുകയുന്നു. വിഷയത്തിൽ കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാക്കി ബിജെപി പ്രതിരോധത്തിലായി.
മുഖ്യമന്ത്രി മോഹൻ യാദവ് മന്ത്രിയായിരുന്ന 2021-2023 കാലഘട്ടത്തിലും, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം 2024-2025 കാലയളവിലും യാദവ് കുടുംബത്തിന്റെ ഭൂമി കൈവശം വെയ്ക്കൽ ഇരട്ടിയായതായി ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2023 ഡിസംബർ മുതൽ രണ്ടു വർഷത്തിനിടെ 45 കോടി രൂപ മുടക്കി 168 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കുറഞ്ഞത് 137 പ്ലോട്ടുകളാണ് ഇവർ സ്വന്തമാക്കിയത്. സർക്കാർ പുതിയ റോഡ് പദ്ധതികളും ഭൂവിനിയോഗ മാറ്റങ്ങളും പ്രഖ്യാപിച്ച മേഖലകളിലാണ് ഈ ഭൂമി ഇടപാടുകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത്. ഉജ്ജയിനിൽ കാർഷിക ഭൂമിയിൽ നിന്നും റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാറ്റിയ ഏതാണ്ട് എല്ലാ മേഖലകളിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂമിയുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരങ്ങളായ നന്ദലാൽ, നാരായൺ യാദവ് എന്നിവരടങ്ങുന്ന അടുത്ത ബന്ധുക്കളാണ് ഈ ഭൂമി നേരിട്ടോ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ വാങ്ങിയത്. മോഹൻ യാദവിനും ഭാര്യ സീമയ്ക്കും യഥാക്രമം 47.3 ശതമാനവും 25.5 ശതമാനവും ഓഹരിയുള്ള 'ശ്രീ സിദ്ധിവിനായക് ദേവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയും വലിയ തോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്.
റിപ്പോർട്ടിലെ ആരോപണങ്ങൾ കേവലം തെറ്റിദ്ധാരണ പരത്തുന്നവയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം രഹസ്യ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് യാദവോ കുടുംബമോ ആനുകൂല്യം നേടി എന്ന അനുമാനം തെറ്റാണെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുടുംബാംഗങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാളും മന്ത്രിമാരും ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി നേതാക്കൾ ആരോപണങ്ങൾ തള്ളിക്കളയുമ്പോഴും, ഔദ്യോഗിക രേഖകൾ അമിത് മാളവ്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചും കൃത്യമായ ഭൂമി വാങ്ങലുകളെക്കുറിച്ചും പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ്.
Tags : Mohan Yadav Chief Minister Ujjain Madhya Pradesh Latest News