ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തരിൽ നിന്നും ലഭിച്ച സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ഐആറിൽ ഉൾപ്പെട്ട എട്ട് പ്രതികളെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാമജന്മഭൂമി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത്.
എഫ്ഐആറിൽ പേരുള്ള എട്ട് പ്രതികളും ക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്നുള്ള പണവും മറ്റ് വസ്തുക്കളും എണ്ണുന്ന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരാണ്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എട്ട് ജീവനക്കാരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പിൽഗ്രിം ഫെസിലിറ്റി സെന്ററിലെ കൗണ്ടിംഗ് റൂമിൽ പണം എണ്ണുന്ന ഷിഫ്റ്റുകളുടെ ഇൻ-ചാർജും വിരമിച്ച ബാങ്ക് ജീവനക്കാരനുമായ സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായി ജോലി ചെയ്യുകയും പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രത്തിനുള്ളിലെ കാര്യങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുകയും ചെയ്തിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് കേസിലെ പ്രധാനികൾ.
ഇവർക്ക് പുറമെ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര എന്നിവരിൽ നിന്ന് മോഷ്ടിച്ച പണം അന്വേഷണസംഘം ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
യജമാനന്റെ കൈവശമുള്ള സ്വത്ത് ക്ലർക്കോ വേലക്കാരനോ മോഷ്ടിക്കൽ (സെക്ഷൻ 306), ക്രിമിനൽ വിശ്വാസവഞ്ചന (സെക്ഷൻ 316), മോഷ്ടിച്ച സ്വത്ത് വഞ്ചനാപരമായി കൈപ്പറ്റൽ (സെക്ഷൻ 317), ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 61) എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭക്തർ സമർപ്പിക്കുന്ന സംഭാവനകൾ എണ്ണുന്നതിനിടയിൽ, 100 രൂപയുടെ കറൻസി കെട്ടുകൾക്കുള്ളിലേക്ക് അധിക നോട്ടുകൾ തിരുകിക്കയറ്റി പിന്നീട് ഇവ പ്രതികൾ പരസ്പരം പങ്കിട്ടെടുക്കുകയായിരുന്നു എന്നാണ് എസ്ഐടിഅന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ക്രമക്കേടിലൂടെ കോടിക്കണക്കിന് രൂപയുടെ പണവും കിലോഗ്രാം കണക്കിന് വെള്ളിയും സ്വർണവും നഷ്ടപ്പെട്ടതായി രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും വലിയ തോതിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
Tags : Ayoddhya Ram Temple Latest News