ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ വാക്കു തർക്കത്തെ തുടർന്ന് ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ബിഹാർ മുസാഫിർപൂർ സ്വദേശിനി നേഹ കുമാരി (26) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി അമിത് ഗുപ്തയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതിയെ ക്രൂരമായി മർദിച്ച ശേഷം, ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്.
ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശി അമിതും നേഹയും കഴിഞ്ഞ വർഷം ഏപ്രിൽ 30 നാണ് വിവാഹിതരായത്. ഒരു മാസം മുൻപാണ് ഇവർ പഞ്ച്ശീൽ കോളനിയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്.
ദമ്പതികൾ തമ്മിൽ രൂക്ഷമായി തർക്കമുണ്ടായിരുന്നു. തുടർന്ന് അമിത് നേഹയെ മർദിക്കുകയും വെള്ളം നിറച്ച ബക്കറ്റിൽ തല മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം അമിത് ബന്ധുവിനെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറഞ്ഞു. ഇതിന് പിന്നാലെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോവുകയായിരുന്നു.
പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : kill husband Pregnant woman