തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണത അവതരിപ്പിക്കുന്ന ആഗോള ട്രാവൽ എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ രണ്ടാം പതിപ്പ് ജൂണ്‍ മൂന്നു മുതൽ അഞ്ചു വരെ തിരുവനന്തപുരത്തു നടക്കും. ആയിരത്തിലേറെ ടൂർ ഓപ്പറേറ്റർമാരും സംരംഭകരും ഹോട്ടൽ- ടൂറിസം വ്യവസായ പ്രമുഖരും മീറ്റിൽ പങ്കെടുക്കും.
അമരവിള ഗോൾഡൻ പാലസ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ ജൂണ്‍ മൂന്നിന് മാർക്കറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ എക്സിബിറ്റേഴ്സിനും വിൽപനക്കാർക്കും മറ്റു ടൂറിസം രംഗത്തുള്ളവർക്കും ധാരാളം അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പുതിയ ടൂറിസം സർക്യൂട്ടുകൾ, ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള പദ്ധതികൾ എന്നിവ അവതരിപ്പിക്കും.
കേരളത്തിലെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2025 ൽ വർധനവ് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആയുർവേദ- വെൽനസ് രംഗത്താണ് ആഭ്യന്തര ടൂറിസ്റ്റുകൾ കൂടുതലും വരുന്നത്. ഇക്കാര്യത്തിൽ ശ്രീലങ്കൻ ടൂറിസം മന്ത്രിയുമായി ചേർന്നു പദ്ധതികൾ വന്നേക്കും. ഗൾഫ് രാജ്യങ്ങൾ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ കുറിച്ചു പദ്ധതികളുണ്ടാകും.
സൗത്ത് കേരള ഹോട്ടൽ ഇയേഴ്സ് ഫോറം തിരുവനന്തപുരം ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് തവസ്വഞ്ചേഴ്സ് മെട്രോമാർട്ട് എന്നിവയും കേരള ടൂറിസം ഇന്ത്യ ടൂറിസം എന്നീ വകുപ്പുകളും ചേർന്നാണ് മാർക്കറ്റ് സംഘടിപ്പിക്കുന്നത്. 200ലധികം സ്റ്റാളുകളിലായി വിനോദസഞ്ചാര ഉത്പന്ന സേവനങ്ങൾ പ്രദർശിപ്പിക്കും. നാലിനും അഞ്ചിനും കോർപറേറ്റ് ബിസിനസ് മീറ്റിംഗുകൾ നടക്കും ഹോട്ടലുകൾ, റിസോർട്ടുകൾ, എയർലൈനുകൾ മറ്റ് സംരംഭകർ എന്നിവരുടെ ഉൽപന്നങ്ങളും സേവനങ്ങളും എക്സ്പോയിൽ ഉണ്ടാകും.
ദക്ഷിണ കേരളത്തിന് പ്രത്യേകിച്ചു വിഴിഞ്ഞം പദ്ധതിക്ക് ശേഷമുള്ള ആ മേഖലയിലെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ കൂടിയാണ് സംരംഭം ഉദ്ദേശിക്കുന്നത്. ജൂണ്‍ അഞ്ചിന് പൊതുജനങ്ങൾക്ക് എക്സ്പോയിൽ പ്രവേശനം അനുവദിക്കും.
Tags : Global Travel Market Thiruvananthapuram