തിരുവനന്തപുരം: നിതിന്‍രാജിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
തമ്പാനൂരില്‍ ബസ്സിലെ യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുന്നത് പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയ വിദ്യാർഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയ വിദ്യാർഥികളും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച സമയത്ത് പോലും വിദ്യാർഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.
ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
Tags : hartal Vehicles Thiruvananthapuram