Kerala
തിരുവനന്തപുരം: നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
തമ്പാനൂരില്‍ ബസ്സിലെ യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുന്നത് പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയ വിദ്യാർഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയ വിദ്യാർഥികളും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്ത് പോലും വിദ്യാർഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.
ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താൽ അനുകൂലികൾ വ്യാപകമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയുമാണ്.
ഇതോടെ ആർസിസി, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളും വിഐടി പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥികളും പെരുവഴിയിലായി. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷാ സെന്ററുകളിലെത്താനാകാതെ വഴിയിലായത്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഒമ്പതിന് അവസാനിച്ചു.
ഇതോടെ ചില വിദ്യാർഥികൾ സമരക്കാരോട് തട്ടിക്കയറി. അവശ്യ സർവീസുകളെ ഒഴിവാക്കി സമാധാനപരമായി ഹർത്താൽ ആചരിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ അറിയിച്ചതെങ്കിലും പലയിടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ സമരക്കാർ തടഞ്ഞു. കണിയാപുരത്തും നെടുമങ്ങാട്ടും ബസ് തടഞ്ഞു. ഇതോടെ കണിയാപുരം മുതൽ കഴക്കൂട്ടം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അടൂരിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു.
പോലീസെത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി. തൊടുപുഴയിലും തിരുവല്ലയിലും രോഗികൾ ഉൾപ്പടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞു. അതിനിടെ തൊടുപുഴ ടൗണിലൂടെ ബൈക്കിൽ സഞ്ചരിച്ച സമരാനുകൂലിയെ നാട്ടുകാർ തടഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാട്ടും ബസുകൾ തടഞ്ഞു.
അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും പത്തനംതിട്ടയിലും വാഹനങ്ങൾ തടയുന്നുണ്ട്. അതേസമയം ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകൾ നിരത്തിൽ ഓടുന്നുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. 52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ.
ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും നേതാക്കള്‍ പറഞ്ഞു.
Kerala
മലപ്പുറം: പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും യുഡിഎഫ് പ്രസ്താവനയിൽ പറയുന്നു.
പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താൽ ആരംഭിച്ചു. മുസ്ലിം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.