ചങ്ങനാശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ചങ്ങനാശേരിയില്‍ ഭാഗികം. നഗരത്തിലും സമീപ ടൗണുകളിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലോടി. എന്നാല്‍, ഏഴുമുതല്‍ ഹര്‍ത്താലനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. മാമ്മൂട്ടില്‍ വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങളുടെ നിര കുര്യച്ചന്‍പടി വരെ നീണ്ടു. തെങ്ങണ, തൃക്കൊടിത്താനം, പായിപ്പാട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.
ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞശേഷം വിട്ടയച്ചു. എല്ലായിടത്തും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല.
കറുകച്ചാൽ മേഖലയിലും ഹർത്താൽ ഏറെക്കുറെ പൂർണമായിരുന്നു. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ മേഖലകളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു. മിക്ക സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ തുറന്നുവെങ്കിലും സമരാനുകൂലികളെത്തി കടകൾ അടപ്പിക്കുകയായിരുന്നു.
കോട്ടയത്തുനിന്നു കോഴഞ്ചേരിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കറുകച്ചാൽ സ്റ്റാൻഡിൽ സമരക്കാർ ഏറെനേരം തടഞ്ഞിട്ടു. ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ ഡ്രൈവർമാർ ഓട്ടം പോകുന്നത് വിലക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളും ടാക്സികളും അപൂർവമായി മാത്രമാണ് നിരത്തിൽ കാണപ്പെട്ടത്.
കെഎസ്ആർടിസി 27 സർവീസുകൾ നടത്തി
ഹർത്താൽ ദിനത്തിൽ ചങ്ങനാശേരി കെഎസ്ആർടിസിഡിപ്പോയിൽനിന്ന് 27 ബസുകൾ സർവീസ് നടത്തി. 47 സർവീസുകളാണ് ഈ ഡിപ്പോയിലുള്ളത്.
ഹർത്താലനുകൂലികൾ രാവിലെ ഡിപ്പോയിലെത്തി ബസുകൾ ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തിരുനെൽവേലി സർവീസ് ഒഴികെയുള്ള മറ്റെല്ലാ ദീർഘദൂര സർവീസുകളും ഓടി. എന്നാൽ, കളക്ഷൻ തീരെ കുറവായിരുന്നു.
ഹർത്താൽ: ഗതാഗതം തടസപ്പെട്ടു
ചിങ്ങവനം: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. നാട്ടകം, ചിങ്ങവനം, കുറിച്ചി, പരുത്തുംപാറ പ്രദേശങ്ങളിൽ രാവിലെ മുതൽ പ്രവർത്തകർ നിരത്തിലിറങ്ങി സ്വകാര്യ വാഹനങ്ങൾ തടത്തു. കടകളും അടഞ്ഞുകിടന്നു.
പ്രദേത്ത് തുറന്ന ബാങ്ക് ശാഖകൾ അടപ്പിച്ചു. മണിപ്പുഴയിലെ ലുലു മാളിൽ എത്തിയ ആളുകളെ അകത്തേക്കു കയറ്റി വിടാതെ തിരിച്ചയച്ചു.
കുമരകത്തും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസ് സർവീസുകളും ഉണ്ടായിരുന്നില്ല.ഹർത്താലിനെ പിന്തുണച്ച് പ്രകടനവും യോഗവും നടത്തി. വിവിധ പ്രാദേശിക ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് കുമരകത്ത് ഹർത്താൽ സംഘടിപ്പിച്ചത്.
കുമരകം ചന്തക്കവലയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ബാബു കുമരകം, ജോഷി നക്കരത്തറ, ബാബു കുന്നങ്കേരി, പ്രിൻസ് കായിത്ര, ഓമന കുമ്മനം, ഷാർലിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഹര്‍ത്താലിൽ ജനം വലഞ്ഞു
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫീസുകളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളുമൊന്നും പ്രവര്‍ത്തിച്ചില്ല. ഹര്ത്താനുകൂലികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ പ്രകടനം നടത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. രാവിലെ 9.30നാണ് സംഭവം.
സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ് പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്‍കിയത്. വന്‍ പോലീസ് സന്നാഹം കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്ത് വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ അഡ്വ ഇ.ഒ. ജോണ്‍, എം.ഡി. തോമസ്, അപ്പു കാപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് കടുത്തുരുത്തി മേഖലയില്‍ വാഹനഗതാഗതവും സ്തംഭിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ തലേദിവസം തന്നെ വ്യാപാര സ്ഥാപനങ്ങളിലെത്തി ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കടകള്‍ തുറക്കരുതെന്നും അഭ്യര്‍ഥിച്ചിരുന്നു. ഇന്നലെ രാവിലെ തുറന്ന വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളുമെല്ലാം സമരാനുകൂലികള്‍ അടപ്പിച്ചു.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകൾ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തി. പ്രദേശത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു.
വൈക്കം: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ വൈക്കത്ത് ഏറെക്കുറെ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനും കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ബസ് തടയാൻ ശ്രമിച്ചപ്പോഴും സമരാനുകൂലികളുമായി പലയിടത്തും വാക്കേറ്റവും ഒച്ചപ്പാടുമുണ്ടായെങ്കിലും പോലീസിന്റെ സംയമനത്തോടെയുള്ള ഇടപെടൽ സംഘർഷം ഒഴിവാക്കി.
ആശുപത്രികളും മരുന്നുകടകളും പ്രവർത്തിച്ചതൊഴിച്ചാൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വൈക്കം-തവണക്കടവ് ഫെറിയിൽ ബോട്ടുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല.
സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. കോവിലകത്തുംകടവ്, ചെമ്പ്, തലയോലപ്പറമ്പ് മാർക്കറ്റുകളും അടഞ്ഞുകിടന്നു.പതിവിന് വിപരീതമായി പൊരിവെയിൽ വകവയ്ക്കാതെ സമരാനുകൂലികൾ നിരത്തിൽ വാഹനങ്ങൾ തടഞ്ഞും കടകൾ അടഞ്ഞുകിടക്കുന്നെന്ന് ഉറപ്പാക്കിയും വൈക്കം തലയോപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂർ, പെരുവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചു.
വൈക്കം തലയോലപ്പറമ്പ്, വെള്ളൂർ കല്ലറ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിലെ ക്രമസമാധാന പരിപാലത്തിനായി വ്യാപൃതരായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളുടെ പേരിൽ ഒരു കേസെടുത്തു.