തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താൽ അനുകൂലികൾ വ്യാപകമായി വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയുമാണ്.
ഇതോടെ ആർസിസി, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളും വിഐടി പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥികളും പെരുവഴിയിലായി. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷാ സെന്ററുകളിലെത്താനാകാതെ വഴിയിലായത്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ഒമ്പതിന് അവസാനിച്ചു.
ഇതോടെ ചില വിദ്യാർഥികൾ സമരക്കാരോട് തട്ടിക്കയറി. അവശ്യ സർവീസുകളെ ഒഴിവാക്കി സമാധാനപരമായി ഹർത്താൽ ആചരിക്കുമെന്നാണ് ആക്ഷൻ കൗൺസിൽ അറിയിച്ചതെങ്കിലും പലയിടങ്ങളിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ സമരക്കാർ തടഞ്ഞു. കണിയാപുരത്തും നെടുമങ്ങാട്ടും ബസ് തടഞ്ഞു. ഇതോടെ കണിയാപുരം മുതൽ കഴക്കൂട്ടം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അടൂരിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു.
പോലീസെത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി. തൊടുപുഴയിലും തിരുവല്ലയിലും രോഗികൾ ഉൾപ്പടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞു. അതിനിടെ തൊടുപുഴ ടൗണിലൂടെ ബൈക്കിൽ സഞ്ചരിച്ച സമരാനുകൂലിയെ നാട്ടുകാർ തടഞ്ഞു.
Tags : death nithin raj hartal