ബംഗളൂരു: ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും പങ്കാളി കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് പോലിസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശ്വേതയ്ക്ക് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
പിന്നീട് സോമസുന്ദറും സുപ്രിയയും തിരിച്ചെത്തി. സുപ്രിയയെ കെന്നത്ത് കൊലപ്പെടുത്തിയ ശേഷം സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം പുറത്തിറങ്ങി നിലവിളിച്ചു. അയൽവാസികൾ ഓടിയെത്തി പോലീസിനെ വിവരം അറിയിച്ചു. അപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.
ഒളിവിൽ കഴിയുന്ന ശ്വേതയ്ക്കും കെന്നത്തിനുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Tags : family murder Bengaluru