സി.പി.ജോൺ
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Tags : Karnataka KSRTC accident CP John Deepika DeepikaNewspaper DailyNews NewsFlash