Kerala
തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ഇതിനു പുറമെ ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും. ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇന്നാരംഭിക്കും.
ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറിൽ ‘ഹായ്’ എന്ന് സന്ദേശം അയക്കാവുന്നതാണ്. ഇതിനുപുറമെ എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്സൈറ്റിലൂടെയും കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
Kerala
തിരുവനന്തപുരം: ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെഎസ്ആർടിസിക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുക. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019 ന് ശേഷം ഇതാദ്യമായാണ് നൽകുന്നത്.
Kerala
തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയ ചൂടൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരൺ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുവാവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
District News
കോന്നി: കോന്നി-തണ്ണിത്തോട് റൂട്ടില്‍ കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച പ്രിയദര്‍ശിനി ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും ചേര്‍ന്ന് തടഞ്ഞു. റോഡില്‍ ബസുകള്‍ കുരുക്കിയിട്ട് തടസം സൃഷ്ടിച്ചതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയും യാത്രാദുരിതവും ഉണ്ടായി.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത് സര്‍വീസ് ആരംഭിച്ച രണ്ട് പ്രിയദര്‍ശിനി ബസുകളാണ് തണ്ണിത്തോട് ജംഗ്ഷനില്‍ വെച്ച് തടഞ്ഞത്. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാതിരുന്ന ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തിയിരുന്നത്. പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങിയതോടെ വലിയ വരുമാനനഷ്ടം ഉണ്ടാകുമെന്നും സ്വകാര്യ ബസുകളുടെ സമയക്രമത്തിന് തൊട്ടുമുന്‍പായി ഓടി യാത്രക്കാരെ കൊണ്ടുപോകുകയാണെന്നുമാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആരോപണം.
'ബ്ലൂ ഹില്‍' എന്ന സ്വകാര്യ ബസ് നെറ്റ്വര്‍ക്കിന്റെ ഉടമ തന്റെ 16 ബസുകള്‍ ഒന്നിച്ച് ജംഗ്ഷനിലേക്ക് കൊണ്ടുവന്നിട്ടാണ് വഴി തടസപ്പെടുത്തിയത്. പ്രതിഷേധസൂചകമായി പ്രദേശത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ ഇവര്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പുതിയ ബസുകള്‍ക്ക് ആവശ്യമായ പെര്‍മിറ്റോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നും സ്വകാര്യ ബസുടമകള്‍ ആരോപിക്കുന്നു.
ബസ് തടഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് തര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സര്‍വീസ് തുടരാനുള്ള വഴിയൊരുക്കിയത്.
പ്രിയദർശിനി ബസ് തടഞ്ഞതിൽ പ്രതിഷേധം
തണ്ണിത്തോട്: തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി. പത്തനംതിട്ട- കരിമാൻതോട് റൂട്ടി ആന്റോ ആന്റണി എംപിയുടെ അഭ്യർത്ഥന പ്രകാരം പുതുതായി ആരംഭിച്ച പ്രിയദർശിനി - സർവീസ് തണ്ണിത്തോട് മൂഴിയിൽ വച്ച് അട്ടച്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്നതതും സ്വകാര്യ ബസുകൾ കുറുകെയിട്ട് സർവീസ് തടസപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മലയോര മേഖലയായ എലി മുള്ളംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീജനങ്ങൾ വിദ്യാർത്ഥികൾ , തൊഴിലാളികൾ, മറ്റ് സാധാരണ യാത്രക്കാർ എന്നിവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പ്രീയദർശിനി സർവീസുകൾ തടസപ്പെടുത്തുവാൻ നടത്തിയ ശ്രമം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പൻതോട്ടിൽ നിന്നും തേക്കുതോട് മൂഴിയിലേക്ക് പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത് അധ്യക്ഷത വഹിച്ചു. എം.വി. അമ്പിളി, അജയൻപിള്ള ആനിക്കനാട്, ജോയി ചിറ്റരുവിക്കൽ, ജോൺ കിഴക്കേതിൽ, ശരാങ്കൻ, സിസിലി വർഗീസ്, തേക്കു എന്നിവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സ്വകാര്യബസുകാർ തടഞ്ഞതായി പരാതി.തണ്ണീർത്തോട്ടിൽ ഇന്ന് സർവീസ് ആരംഭിച്ച പ്രിയദർശിനി ബസാണ് സ്വകാര്യബസ് ജീവനക്കാർ തടഞ്ഞത്. രണ്ട് കെഎസ്ആർടിസി ബസുകളാണ് തണ്ണീർത്തോട് റൂട്ടിൽ സർവീസ് ആരംഭിച്ചത്.
വർഷങ്ങളായി തണ്ണീർത്തോട് ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് ഉണ്ടായിരുന്നില്ല. ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ ആന്റോ ആന്റണി എംപി രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് പുതിയ സർവീസുകൾക്ക് തുടക്കമായത്.
സർവീസ് ആരംഭിച്ചതിന് പിന്നാലെ ഒരു സ്വകാര്യ ബസുടമ തന്റെ 16 ബസുകൾ ഒരുമിച്ച് ജംഗ്ഷനിൽ നിർത്തിയിട്ട് കെഎസ്ആർടിസി തടയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പോലീസ് സ്ഥലത്തെത്തിയാണ് കെഎസ്ആർടിസി ബസുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യമൊരുക്കിയത്.
Kerala
താമരശേരി: ഡിവൈഎഫ്ഐയുടെ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജാഥ താമരശേരി പുതിയ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക്, കെഎസ്ആർടിസി ഡ്രൈവർ അബ്ദുൽ ഷക്കൂർ എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പ്രകടനത്തിനിടയിലേക്ക് ഇടിച്ചുകയറിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
സംഭവത്തെ തുടർന്ന് പ്രകടനക്കാരും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്ആർടിസി ഡ്രൈവറും പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷന്മാര്ക്കും സീറോ ടിക്കറ്റ് നല്‍കിയെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
ആദ്യഘട്ടത്തിൽ ചിലർക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നല്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി.പി. ജോണ്‍ കൂട്ടിച്ചേർത്തു.
Kerala
മങ്കൊമ്പ്: കുമരംകരിയിൽ കെഎസ്ആർടിസി ബസ് പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു ചെരിഞ്ഞു. ഇന്നു രാവിലെ 7.50നാണ് സംഭവം. കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് കുമരംകരിയില്‍വച്ച് പറമ്പടിപൊന്നാംപാക്ക പാടശേഖരത്തിലെ വെള്ളക്കെട്ടിലെ കുഴിയിലേക്കു അപകടകരമാംവിധം ചെരിയുകയായിരുന്നു.
എന്നാൽ, ജീവനക്കാരും യാത്രക്കാരും അവസരോചിതമായ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കുഴിയില്‍ചാടി പിന്‍ചക്രത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം.
കെഎസ്ടിപിയുടെ വീയപുരം-തുരുത്തി റോഡുനവീകരണ പദ്ധതിയുടെ ഭാഗമായുള്ള മിനി പൈപ്പുകലുങ്കിന്റെ നിര്‍മാണം നടക്കുമ്പോള്‍ വാഹനങ്ങള്‍ക്കു കടന്നുപോകാനായി നിര്‍മിച്ചിരിക്കുന്ന താത്കാലിക ബൈപാസ് റോഡിലെ കുഴിയാണ് അപകടത്തിനിടയാക്കിയത്.
കുമരംകരിയിലെത്തുമ്പോള്‍ വിദ്യാര്‍ഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാര്‍ തിങ്ങിനിറഞ്ഞ് ബസിനുള്ളിലുണ്ടായിരുന്നു. അലറിക്കൂവിയ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാര്‍ കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസ് എത്തിച്ചത്.
വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയുമൊക്കെ യാത്ര മുടങ്ങാതിരിക്കുന്നതിനായി ഡ്രൈവര്‍ വിനോദ് കുമാര്‍ ബസ് പറാല്‍ പള്ളിക്കു സമീപം എത്തിച്ച് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ വരുന്ന കാവാലം ലിസ്യൂവില്‍നിന്നുള്ള ബസില്‍ കൂടുതല്‍ തിരക്കായിരിക്കുമെന്നതിനാല്‍, പറാല്‍വരെയെങ്കിലുമെത്തിക്കാന്‍ ജീവനക്കാര്‍ കാട്ടിയ സന്മനസ് യാത്രക്കാര്‍ക്ക് അനുഗ്രഹമായി.
വെള്ളപ്പൊക്കത്തിനു മുന്‍പു വരെ വാലടി- മുളയ്ക്കാംതുരുത്തി റോഡിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ബസ്സുകളാണിപ്പോള്‍ കുമരംകരി- പറാല്‍ റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.
കെഎസ്ടിപി പദ്ധതിയുടെ തന്നെ ഭാഗമായി വാലടിറോഡില്‍ നിര്‍മ്മിച്ചിട്ടുള്ള മിനിപൈപ്പുകലുങ്കുകളിൽ ഒരെണ്ണത്തിന്റെ അപോച്ച് റോഡ് മക്കടിച്ചു പൊക്കാത്തതിനാലും, അവിടെ താത്കാലികമായി നിര്‍മിച്ചിട്ടുള്ള ബൈപാസ് റോഡിന്റെ അവസ്ഥ മോശമായതിനാലുമാണ് അതുവഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളിപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
106.4 കോടി രൂപ ചെലവഴിച്ചുള്ള കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ വാലടി- മുളയ്ക്കാംതുരുത്തി റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എസിറോഡിലെ 880.74 കോടിയുടെ നവീകരണത്തിന്റെ മാതൃകയിലാണു നടക്കുന്നത്. ഉയരപ്പാതകളും കൃഷിക്കുവേണ്ടിയുള്ള പമ്പിംഗ് നടന്നുവന്നിരുന്ന പാടശേഖരപ്രദേശങ്ങളും ഒഴികെയുള്ള, എസി റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളംകയറി ഗതാഗതം മുടങ്ങിയിരുന്നു.
ഇതേ പോലെ വാലടി റോഡിലൂടെ വെള്ളത്തില്‍ നീന്തിക്കയറി മുളയ്ക്കാംതുരുത്തിയിലെത്തിയാണ് രോഗികളുള്‍പ്പെടെയുള്ള അത്യാവശ്യക്കാര്‍ ഇക്കഴിഞ്ഞ വെള്ളപ്പൊക്കദിനങ്ങളില്‍ യാത്രചെയ്തത്.
റോഡുപണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതുമൂലം വര്‍ഷങ്ങളായി ഇതുവഴി യാത്രചെയ്യുന്നവരെല്ലാം ദുരിതത്തിലാണ്. നവീകരണത്തിനു മുന്‍പ് റോഡിനുണ്ടായിരുന്ന സൗകര്യങ്ങളിലൊന്നും കാര്യമായ വര്‍ദ്ധനവില്ലാതെവരുകയും, വെള്ളപ്പൊക്കംപോലുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവാതിരിക്കുകയുമൊക്കെ ചെയ്താല്‍; പൊതുഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമെന്നാണ് നാട്ടുകാരിപ്പോള്‍ ചോദിക്കുന്നത്.
കോടികളുടെ പദ്ധതിയായതിനാല്‍ ഉടനെയൊന്നും പുതിയൊരു പദ്ധതിക്ക് അനുമതി ലഭിക്കാനിടയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോരണ്ടോ ദിവസം മഴപെയ്താല്‍ വെള്ളക്കെട്ടിലാകുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്കുള്ളിലെ റോഡുകള്‍ക്കുവേണ്ടി ആവിഷ്കരിച്ച പദ്ധതി, പ്രാദേശിക പ്രത്യേകതകളൊന്നും പരിഗണിക്കാതെ രൂപകല്‍പ്പന ചെയ്തത് ആര്, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എന്തായാലും വെള്ളം പൊങ്ങുമ്പോഴെല്ലാം, ആശുപത്രിയുള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ദിവസങ്ങളോളം വെള്ളക്കെട്ടില്‍ കുടുങ്ങുന്ന അവസ്ഥയും ആരോഗ്യ ശുചിത്വ പ്രശ്നങ്ങളുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വാലടിയിലേതിലും ദയനീയമായ അവസ്ഥയിലുള്ള വെള്ളക്കെട്ടാണ്, മുളയ്ക്കാംതുരുത്തി- കാവാലം റോഡിന്റെ കിഴക്കേചേന്നംകരികലുങ്കുവരെയുള്ള ഭാഗങ്ങളിലുണ്ടായിരുന്നത്. കുറിച്ചി- കാവാലം റോഡിലെ ഈരമുതലുളള ഭാഗങ്ങളും വെള്ളത്തിലാകുന്നതു പതിവാണ്. വെള്ളത്തിലൂടെ വണ്ടിയോടി വാഹനങ്ങളും റോഡുകളും തകരാറിലാകുന്നതുമൂലമുള്ള നഷ്ടങ്ങളും, അപകടസാധ്യതകളുമെല്ലാം വളരെ വലുതാണ്.
ഇത്തരത്തില്‍ വന്‍ ദുരന്തമായി കലാശിക്കാമായിരുന്ന അപകടമാണ് കുമരംകരിയിൽ ഇന്ന് ഒഴിവായത്. റോഡുകള്‍ നവീകരിക്കുമ്പോള്‍ എംഎഫ്എലിന്റെ (മാക്സിമം ഫ്ളെഡ് ലെവല്‍) അടിസ്ഥാനത്തില്‍ ഉയര്‍ത്തിപ്പണിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഏതാനും വര്‍ഷം മുന്‍പ് എസിറോഡിലടക്കം വെള്ളംകയറി ഗതാഗതം മുടങ്ങിയപ്പോഴും, പാടശേഖരങ്ങളില്‍ പമ്പിംഗ് ഉണ്ടായിരുന്നതിനാല്‍ കാവാലം സെക്ടറില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം സുഗമമായി നടന്നതിനെ മാതൃകയാക്കി, സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാവശ്യമായ സ്ഥിരം പദ്ധതികളാവിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ശൃംഖലയായുള്ള പാടശേഖരങ്ങള്‍ക്കുള്ളിലൂടെയുള്ള കുട്ടനാടന്‍ റോഡുകള്‍, കൃഷിയില്ലാത്ത മഴക്കാലത്ത് നിരന്തരംവെള്ളക്കെട്ടില്‍ മുങ്ങിക്കിടന്നു തകരുന്നതിപ്പോള്‍ പതിവാണ്. ഇതുള്‍പ്പെടെയുള്ള വെള്ളക്കെട്ടുദുരിതങ്ങളൊഴിവാക്കുന്നതിനായി നീലംപേരൂര്‍ ഗ്രാമ പഞ്ചായത്ത് 40 ലക്ഷം രൂപാ വകയിരുത്തി നിയന്ത്രിതപമ്പിംഗ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2025 ഡിസംബര്‍ 31ലെ മന്ത്രിസഭായോഗം ദുരിതനിവാരണത്തിനായുള്ള പമ്പിംഗിന് തുകയനുവദിക്കാന്‍ ആലപ്പുഴ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു കുട്ടനാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് നീലംപേരൂര്‍ പഞ്ചായത്തില്‍ ഒഴുക്കിന്റെ ശക്തിയും വെള്ളത്തിന്റെ തള്ളലും താരതമ്യേനെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
ഇത്തരത്തില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും, വാലടി- കാവാലം റോഡ് കടന്നുപോകുന്ന നീലംപേരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നും നിയന്ത്രിതപമ്പിംഗ് നടപ്പായില്ല. പാടശേഖരസമിതികളുടെ ഔദാര്യത്തില്‍ മാത്രം ആശ്രയിച്ചാല്‍ പദ്ധതി നടപ്പാകില്ലെന്നതാണ് നീലംപേരൂരിലെ അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.
കെഎസ്ടിപി പദ്ധതിയുടെ ഭാഗമായ മിനിപൈപ്പു കലുങ്കുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും, മുളയ്ക്കാംതുരുത്തി-വാലടി റോഡിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാംരംഭിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന് കുട്ടനാട് മേഖലാ പസിഡന്റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽ പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ.
ഇന്ന് രാവിലെ ഒമ്പതോടെ കല്ലറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അമീനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് വകുപ്പുതല നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയെന്നും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.
സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ.എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് നടപടിയുടെ ഭാഗമായി മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
Kerala
കോഴിക്കോട്: ചരിത്രത്തിലാദ്യമായി കെഎസ്ആർടിസിക്ക് ഒരു സഹകരണ സംഘം ബസ് വാങ്ങിക്കൊടുക്കുന്നു. ബസ് വാങ്ങുന്നതിനായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം തങ്ങളുടെ പൊതുനന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഗതാഗത മന്ത്രി സി.പി.ജോണിന് കൈമാറി.
കോഴിക്കോട് നിന്ന് പാലക്കാട്ടെ പറമ്പിക്കുളത്തേക്ക് മുതലമട വഴി ബസ് സർവീസ് നടത്തണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. നിലവിൽ ഇവിടേക്ക് നേരിട്ട് ബസ് സർവീസുകൾ ഇല്ല. സംഘം ഡയറക്ടറും എംവിആർ കാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ, 2021ൽ പാലക്കാട് നെന്മാറയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ മുതലമടക്കാരുടെ യാത്രാദുരിതം നേരിട്ട് കണ്ടിരുന്നു. ഇതിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അദ്ദേഹം എത്തിയത്.
ഈ സർവീസ് യാഥാർഥ്യമാകുന്നതോടെ പറമ്പിക്കുളത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി മുതലമടയിൽ എത്താനുള്ള പ്രയാസങ്ങൾക്ക് പരിഹാരമാകും. കൂടാതെ ഈ റൂട്ടിലെ ടൂറിസം സാധ്യതകളും വർധിക്കുമെന്ന് അദ്ദേഹം പറയുന്നു.
കെഎസ്ആർടിസിയെ സഹായിക്കാൻ സഹകരണ സംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ വരാനിരിക്കെയാണ് കാലിക്കറ്റ് സർവീസ് സഹകരണ സംഘത്തിന്റെ ഈ മാതൃകാപരമായ നീക്കം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകൾക്കും എംഎൽഎമാർക്കും അവരുടെ ഫണ്ട് ഉപയോഗിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഇറക്കാൻ ഉടൻ അനുമതി നൽകിയേക്കും. ഇത്തരം പദ്ധതികളിലൂടെ 2000 പുതിയ ബസുകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്.
Kerala
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Leader Page
തിരിമറിയും വെട്ടിപ്പും പഴയതുപോലെ നടക്കില്ലെങ്കിലും പണം ചോരുന്ന വഴികൾ ഇനിയുമുണ്ട് കെഎസ്ആർടിസിയിൽ. ഈ ചോർച്ച കണ്ടുപിടിച്ച് അടച്ചാൽമാത്രം നഷ്ടമില്ലാതെ നിരത്തിലിറക്കാൻ കഴിയും.
പരിശോധന മെഷീൻ മാത്രം
ടിക്കറ്റ് മെഷീനായാലും കള്ളക്കളി നടത്താമെന്നാണ് കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർതന്നെ പറയുന്നത്. നിലവിൽ, ചെക്കിംഗ് ഇൻസ്പെക്ടമാർ മെഷീൻ മാത്രമാണു പരിശോധിക്കുന്നത്. മെഷീനൊപ്പം കണ്ടക്ടർമാരുടെ കൈവശം ടിക്കറ്റ് റാക്കും ഉണ്ട്. മെഷീൻ കേടായാൽ റാക്ക് ഉപയോഗിച്ച് ടിക്കറ്റ് മുറിക്കണമെന്നാണു നിർദേശം. ചിലർ ഈ റാക്ക് ഉപയോഗിച്ച് പോക്കറ്റ് മണി സന്പാദിക്കുന്നുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
ഒരു കന്പനി, പല ക്വട്ടേഷൻ
സ്പെയർ പാർട്ടുകൾ ഉൾപ്പെടെ വാങ്ങാൻ ക്വട്ടേഷനുകൾ സ്വീകരിക്കാറുണ്ട്. കാലങ്ങളായി കൂടുതൽ കമ്മീഷൻ കിട്ടുന്ന സ്ഥാപനങ്ങളിൽനിന്നാണ് സ്പെയർ പാർട്ടുകൾ വാങ്ങുന്നത്. ക്വട്ടേഷൻ സ്വീകരിക്കുന്പോൾ പല കന്പനികളുടെ പേരിൽ ക്വട്ടേഷൻ വരാറുണ്ട്. എന്നാൽ, ഒരു കന്പനിതന്നെയാണ് പല പേരിൽ ക്വട്ടേഷനുകൾ നല്‍കുന്നതെന്നാണു പറയപ്പെടുന്നത്. നിലവാരം കുറഞ്ഞ സ്പെയർ പാർട്സ് ഉപയോഗിക്കുന്നതിനാൽ ചുരുങ്ങിയ കാലാവധിക്കുള്ളിൽ ഗുണനിലവാരം നഷ്ടമാവുകയും ചെയ്യും. അതിനാൽ അടുത്ത ക്വട്ടേഷൻ പെട്ടെന്നു ലഭിക്കുന്നു.
ഡിപ്പോ തലവനാകേണ്ടത് മെക്കാനിക്കൽ എൻജിനിയർ
നിലവിൽ കണ്ടക്ടർമാർക്കു പ്രൊമോഷൻ ലഭിച്ചാണ് ഡിപ്പോ മേധാവിമാരായി മാറുന്നത്. ഡിപ്പോ മേധാവിമാരുടെ അധീനതയിലുള്ള ബസുകളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് ഈ കണ്ടക്ടർമാരാണ്. ബസുകൾക്കു തകരാർ സംഭവിച്ചാൽ കണ്ടക്ടർ എന്ന നിലയിലുള്ള മേധാവിക്കു പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കില്ല. അതേസമയം മെക്കാനിക്കൽ വിഭാഗത്തിൽനിന്ന് മേധാവിമാരായാൽ ബസുകളുടെ തകരാർ പെട്ടെന്നു മനസിലാക്കാനും ട്രിപ്പ് മുടങ്ങാതെ വളരെ വേഗത്തിൽ പുനഃസ്ഥാപിക്കാനും സാധിക്കും.
ദേശസാത്കൃത റൂട്ടുകളും മറിച്ചുകൊടുത്തു
കേരളത്തിൽ 33 ദേശസാത്കൃത റൂട്ടുകൾ ഉണ്ടായിരുന്നു. 1976ലാണ് റൂട്ടുകൾ ദേശസാത്കരിച്ചത്. കെഎസ്ആർടിസിക്കു മാത്രമാണ് ഈ റൂട്ടുകളിൽ ഓടാനുള്ള അധികാരം. എന്നാൽ, സ്വകാര്യബസുകൾക്ക് ഈ റൂട്ടിൽ താത്കാലിക പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. നാലുമാസം മാത്രം അനുവദിച്ച താത്കാലിക പെർമിറ്റ് ജനപ്രതിനിധികളുടെ ഇടപെടലിൽ നീട്ടിക്കൊടുത്തു. 2006 മുതലാണ് താത്കാലിക പെർമിറ്റ് നല്കിത്തുടങ്ങിയത്. ലാഭകരമാകണമെങ്കിൽ കെഎസ്ആർടിസിയുടെ റൂട്ടിൽനിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈസൻസുണ്ട്, ബോഡി നിർമിക്കില്ല
കെഎസ്ആർടിസിക്ക് സ്വന്തമായി ബോഡി നിർമിക്കാനുള്ള ലൈസൻസുണ്ട്. എന്നാൽ നിർമിക്കുന്നില്ല. കൊണ്ടോട്ടി, എടപ്പാൾ, നടക്കാവ് എന്നിവിടങ്ങളിലാണ് ബോഡി നിർമാണ കേന്ദ്രങ്ങൾ. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും ബോഡി നിർമിക്കുന്നത്.
പ്രീ പെയ്ഡ് കാർഡ് സംവിധാനം
2018ൽ നടപ്പാക്കിയതാണ് കെഎസ്ആർടിസി പ്രീ പെയ്ഡ് കാർഡ് സംവിധാനം. ഫെഡറൽ ബാങ്കിനെയാണ് ഏൽപ്പിച്ചത്. ഒരു പ്രാവശ്യം സ്വൈപ്പ് ചെയ്താൽ 15 പൈസ വീതമാണ് ഫെഡറൽ ബാങ്കിനു ലഭിക്കുന്നത്. കാർഡ് വഴി ലഭിക്കുന്ന പണം ഒരാഴ്ച കഴിഞ്ഞാലേ കെഎസ്ആർടിസിക്കു ലഭിക്കൂ. കെഎസ്ആർടിസി സ്വന്തമായി കാർഡ് ഇറക്കിയിരുന്നെങ്കിൽ ബാങ്ക് കൊണ്ടുപോകുന്ന വരുമാനംകൂടി ലഭിക്കുമായിരുന്നു.
കണക്കുകൾ നൽകുന്ന പ്രതീക്ഷ
കോടിക്കണക്കിനു രൂപയുടെ ബാധ്യതകള്‍ തീര്‍ത്ത് വിജയപാതയിലേക്കു കുതിക്കാന്‍ കെഎസ്ആര്‍ടിസിക്കു കഴിയുമെന്നാണ് ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ ഏണിംഗ് പെര് കിലോമീറ്റര്‍ (ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴുള്ള വരുമാനം-ഇപികെഎം) 38.56 രൂപയായിരുന്നു. 2025 പകുതിയായപ്പോഴേക്കും അത് 49.58 രൂപയായി വര്‍ധിച്ചു. 2024 ജൂലൈയില്‍ 52 യൂണിറ്റുകള്‍ മാത്രം ഓപറേഷണല്‍ ടാര്‍ജറ്റ് നേടിയ സ്ഥാനത്ത് യൂണിറ്റ്തല ഏകോപനത്തിലൂടെ 2025 ഓഗസ്റ്റില്‍ ആകെയുള്ള 93 യൂണിറ്റുകളും ഓപറേഷണല്‍ ടാര്‍ജറ്റ് നേടി. 70 ഡിപ്പോകളെയും 23 ഓപറേറ്റിംഗ് സെന്ററുകളെയും ഏകോപിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയുണ്ടായ നേട്ടം കെഎസ്ആര്‍ടിസി രക്ഷപ്പെടുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
നിലവിലുള്ള 5765 ബസുകളുപയോഗിച്ച് 4663 സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി മുന്‍സര്‍ക്കാരിന്റെ കാലത്ത് 35,682 കിലോമീറ്റര്‍ സര്‍വീസ് നിര്‍ത്തലാക്കുകയോ പുതിയ റൂട്ടില്‍ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. വരുമാനം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് 2025 സെപ്റ്റംബര്‍ എട്ടിന് കെഎസ്ആര്‍ടിസിക്ക് ബസ് സര്‍വീസിലൂടെ ലഭിച്ച വരുമാനം. അന്ന് ലഭിച്ച 10.19 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനമാണ്.
വിജയത്തിന് നവീനപദ്ധതികൾ
വരുമാനം വര്‍ധിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഒട്ടേറെ നവീന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇവയെല്ലാം വിജയം കണ്ടുതുടങ്ങി. വരുമാന ചോര്‍ച്ച കുറഞ്ഞു. ചെലവ് കുറഞ്ഞുതുടങ്ങി, ടിക്കറ്റിതര വരുമാനം കൂടി. സുതാര്യമായ ടെൻഡർ നടപടികളിലൂടെ പര്‍ച്ചേസ് ആരംഭിച്ചപ്പോള്‍ കമ്മീഷൻ ഇടപാട് കുറഞ്ഞു. മുമ്പ് പുതിയ ബസ് വാങ്ങുന്നതിലടക്കം ലക്ഷങ്ങളായിരുന്നു കമ്മീഷൻ.
ഇടപാടുകാര്‍ക്കുള്ള കമ്മീഷന് വിഹിതം കോര്പറേഷനുതന്നെ ലഭിക്കുന്ന വിധത്തില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തുന്ന കമ്പനികള്‍ക്കു കരാറുകള്‍ നല്‍കിത്തുടങ്ങിയതോടെ ആ നിലയ്ക്കുള്ള വരുമാനചോര്‍ച്ചയും നിയന്ത്രിക്കാനായി.
കോര്‍പറേഷന്റെ ടിക്കറ്റിതര വരുമാനം കൈകാര്യം ചെയ്യുന്ന എസ്റ്റേറ്റ് വിഭാഗത്തിലെ എല്ലാവിധ പണമിടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ റെന്റല്‍ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വേര്‍ നടപ്പാക്കി. ഇതുവഴി കേരളത്തിലുടനീമുള്ള റെന്റ് സംബന്ധമായ പണമിടപാടുകള്‍ കൃത്യമായി അറിയാന്‍ സാധിക്കും. തിരിമറിയും വെട്ടിപ്പും പഴയതുപോലെ നടക്കില്ലെന്നു സാരം.
(തുടരും)
Leader Page
കെഎസ്ആർടിസി ജീവനക്കാരെ മക്കളെപ്പോലെ കണ്ട എംഡിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. താൻ തൊഴിലാളികളുടെ പിതാവും കെഎസ്ആർടിസി മാതാവുമാണെന്നായിരുന്നു തച്ചങ്കരി പറഞ്ഞിരുന്നത്. അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ മാതാവിനെ രോഗിയാക്കുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. രാജ്യത്തുതന്നെ ഏറ്റവുമധികം കെഎസ്ആർടിസി ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നു പറഞ്ഞത് മുൻ സിഎംഡിയായിരുന്ന ബിജു പ്രഭാകറാണ്. ഇവർ രണ്ടുപേരും കെഎസ്ആർടിസിയെ നന്നാക്കാൻ ശ്രമിച്ചു മടുത്ത് ഇറങ്ങിപ്പോയവരാണ്.
വഴിതേടി കമ്മീഷനുകൾ
കെഎസ്ആർടിസിയെ ലാഭകരമാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ നിയോഗിച്ച കമ്മീഷനുകൾക്ക് കൊടുത്ത പണമുണ്ടായിരുന്നെങ്കിൽ പാതി കടം വീട്ടാമായിരുന്നു. കമ്മീഷനുകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടുകൾ പൂർണമായും നടപ്പാക്കാൻ സർക്കാരോ യൂണിയനുകളോ സമ്മതിക്കാറില്ല.
സുശീൽ ഖന്ന റിപ്പോർട്ട് പാതിവഴിയിൽ
കെഎസ്ആർടിസിയെ കരകയറ്റാനായി 2016 ഒക്ടോബറിലാണ് കോല്‍ക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ സുശീൽ ഖന്നയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. സമിതി 2017ൽ സമർപ്പിച്ച സുപ്രധാന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശിപാർശകളും ഇവയാണ്:
ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി നിലവിലുള്ള ഡ്യൂട്ടി പാറ്റേണുകൾ പരിഷ്കരിച്ച് സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുക, കോർപറേഷന്റെ ഭരണം എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസിയെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ച് സ്വതന്ത്ര ലാഭകേന്ദ്രങ്ങളാക്കുക, ഡിപ്പോകളുടെ ഭരണച്ചുമതലയുള്ള മിഡിൽ മാനേജ്മെന്റിലെ അശാസ്ത്രീയമായ പ്രൊമോഷനുകൾ ഒഴിവാക്കുകയും അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുക, വർക്ക്ഷോപ്പുകൾ നവീകരിക്കുക, സിഎൻജി, ഇലക്ട്രിക് ബസുകൾ എന്നിവയിലേക്ക് ഘട്ടംഘട്ടമായി മാറുക വഴി ഇന്ധനച്ചെലവ് കുറയ്ക്കുക, ദീർഘദൂര സർവീസുകൾ ലാഭകരമാക്കാൻ കെ-സ്വിഫ്റ്റ് പോലുള്ള സ്വതന്ത്ര ഉപകമ്പനികൾ രൂപീകരിക്കുക, കടബാധ്യത കുറയ്ക്കാൻ ഉയർന്ന പലിശയുള്ള ഹ്രസ്വകാല വായ്പകൾ പുനഃക്രമീകരിക്കുക, അനാവശ്യ ആസ്തികൾ വിറ്റഴിച്ച് ബാധ്യതകൾ തീർക്കുക, ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കുക. എംഡിമാരെ അടിക്കടി മാറ്റുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
ഹനുമന്ത് റാവു റിപ്പോർട്ടും വഴിപാടായി
മറ്റൊരു പ്രധാന റിപ്പോർട്ടായിരുന്നു ഹനുമന്ത് റാവു സമർപ്പിച്ചത്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മുൻ സീനിയർ മാനേജരും പ്രമുഖ റോഡ് ഗതാഗത വിദഗ്ധനുമാണ് സി.എച്ച്. ഹനുമന്ത് റാവു.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനായി പ്രഫസർ സുശീൽ ഖന്നയുടെ നേതൃത്വത്തിൽ നടന്ന സമഗ്ര പഠനങ്ങൾക്ക് സാങ്കേതിക സഹായം നൽകിയത് ഇദ്ദേഹമായിരുന്നു. കെഎസ്ആർടിസിയുടെ മെക്കാനിക്കൽ-അറ്റകുറ്റപ്പണി രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ റിപ്പോർട്ട്.
വർക്ക്ഷോപ്പുകളുടെ ആധുനികീകരണമായിരുന്നു റിപ്പോർട്ടിൽ പ്രധാനമായും പരാമർശിച്ചത്. റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
കെഎസ്ആർടിസിയുടെ പ്രധാന വർക്ക്ഷോപ്പുകൾ കാലഹരണപ്പെട്ട രീതികളിൽനിന്നുമാറ്റി ആധുനിക ഉപകരണങ്ങൾ നൽകി നവീകരിക്കണം. ബസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സുരക്ഷ ഉറപ്പാക്കാനും വർക്ക്ഷോപ്പുകളിൽ ആധുനിക മെഷിനറികൾ സ്ഥാപിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016-17 സാമ്പത്തികവർഷത്തിൽ കെഎസ്ആർടിസിയുടെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം പുതിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉൾപ്പെടുത്തി നവീകരിക്കുകയും ചെയ്തു.
കെഎസ്ആർടിസിയുടെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ചില നിർദേശങ്ങൾ വച്ചിരുന്നെങ്കിലും അവ നടപ്പിലാക്കിയില്ല. പ്രധാനമായും മാനേജ്മെന്റ് ഘടനയിലെ മാറ്റമായിരുന്നു നിർദേശിച്ചിരുന്നത്. ഇതിനായി മാനേജ്മെന്റ് തലത്തിൽ ഫിനാൻസ്, ഐടി, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രൊഫഷണലുകളായ വിദഗ്ധരെ നിയമിക്കണമെന്നായിരുന്നു ശിപാർശ. പെൻഷൻ ബാധ്യതകൾ, ഉയർന്ന പ്രവർത്തനച്ചെലവ്, ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ എന്നിവയാണ് പ്രധാനമായും സാമ്പത്തികനഷ്ടമുണ്ടാക്കുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ കർണാടക ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിനെ ഫോണിൽ ബന്ധപ്പെട്ട മുഖ്യമന്ത്രി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളും ആരാഞ്ഞു.
Leader Page
കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വാണിജ്യ സമുച്ചയങ്ങളോടു കൂടിയ ആധുനിക ബസ്സ്റ്റാൻഡുകൾ നിർമിക്കാൻ തീരുമാനമെടുക്കുന്നത് 2005 ജനുവരിയിലാണ്.
2006ൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വന്നതിനുശേഷം 2007 മേയിൽ ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്സി ഓപ്പറേറ്ററായി അങ്കമാലി ബസ് സ്റ്റേഷനിൽ വാണിജ്യസമുച്ചയം നിർമിക്കാൻ സർക്കാർ അനുമതി നല്കി.
കെഎസ്ആർടിസി എംഡി തലവനായും കെഎസ്ആർടിസി ജീവനക്കാർ തൊഴിലാളികളായും കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ കെഎസ്ആർടിസിക്ക് പുനർവായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് രൂപീകരിച്ച ഒരു നോൺ ഫിനാൻഷ്യൽ സ്ഥാപനമാണ് കെടിഡിഎഫ്സി (കേരള ട്രാൻസ്പോർട്ട് ഫിനാൻസ് ഡെവല്പ്മെന്റ് കോർപറേഷൻ).
അങ്കമാലി പദ്ധതിക്ക് പിന്നാലെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തന്പാനൂർ, തിരുവനന്തപുരം ഫോർട്ട്, തിരുവനന്തപുരം പേരൂർക്കട എന്നിവിടങ്ങളിലും ബസ് ടെർമിനൽ ആരംഭിക്കാൻ 2007 നവംബറിൽ അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം ഫോർട്ട്, പേരൂർക്കട പദ്ധതികൾ തുടങ്ങിയില്ല. പകരം തിരുവല്ലയിലാണ് ആരംഭിച്ചത്.
നാലു പദ്ധതികളുടെയും നിർമാണം നടത്തിയത് കെടിഡിഎഫ്സിയാണ്. 2008 ജൂലൈയിൽ അങ്കമാലി ബസ് ടെർമിനൽ കോംപ്ലക്സിന്റെ പണി തുടങ്ങി. 24 മാസംകൊണ്ട് തീർക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ പണി കഴിഞ്ഞത് 2012 ജൂണിലാണ്. ഭരണാനുമതി 22 കോടി രൂപയ്ക്കായിരുന്നു. ഇതിലുമെത്രയോ അധികം ചെലവഴിച്ചു.
കോഴിക്കോട് പദ്ധതിയുടെ നിർമാണം 2009 മാർച്ചിൽ തുടങ്ങി. 2011 മാർച്ചിൽ തീരുമെന്നു കരുതി. ഭരണാനുമതി 53.30 കോടി രൂപ. എന്നാൽ, ഇരട്ടി ചെലവഴിച്ചു. നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല.
2012 ഫെബ്രുവരിയിൽ പൂർത്തിയാക്കാമെന്നുറപ്പിച്ച് 2010 മാർച്ചിലാണ്
തിരുവനന്തപുരത്ത് പണി തുടങ്ങിയത്. 55.94 കോടി രൂപയായിരുന്നു ഭരണാനുമതി. അനുമതി ലഭിച്ചതിനേ ക്കാൾ കോടികൾ ചെലവഴിച്ചു. ഇപ്പോഴും പൂർണമായും പ്രവർത്തനസജ്ജമായില്ല.
35 കോടിയുടെ തിരുവല്ല പദ്ധതിയുടെ നിർമാണം തുടങ്ങിയത് 2010 നവംബറിൽ. പതിവുപോലെ കൂടുതൽ തുക ചെലവാക്കി. പൂർണമായും പ്രവർത്തന സജ്ജമായതുമില്ല. ഈ നാലു ടെർമിനലുകൾക്കുമായി 244.80 കോടി രൂപയാണ് നിർമാണ ച്ചെലവെന്ന് വിവരാവകാശ രേഖ പറയുന്നു.
പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത് ബിഒടി ഓപ്പറേറ്റർ എന്ന നിലയിൽ കെടിഡിഎഫ്സിയാണ്. അതായത്, നിർമാണം പൂർത്തിയായ സമുച്ചയങ്ങൾ പ്രവർത്തനസജ്ജമാകുന്പോൾ മുതൽ കെടിഡിഎഫ്സിയുടെ തുക തിരികെ ലഭിക്കുന്നതുവരെ വാടകയുടെ മുഴുവൻ വരുമാനവും കെടിഡിഎഫ്സിക്കായിരിക്കും. ഇത്തരം വ്യവസ്ഥകളോടെയായിരുന്നു സർക്കാരിന്റെ അംഗീകാരം.
കെടിഡിഎഫ്സിയുടെയും കോർപറേഷന്റെയും സംയുക്ത സംരംഭമെങ്കിലും ഇരുസ്ഥാപനങ്ങളും തമ്മിൽ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടില്ല. കരാറൊപ്പിടാൻ പല തവണ കെഎസ്ആർടിസി മേധാവികൾ കെടിഡിഎഫ്സിയെ സമീപിച്ചെങ്കിലും അവർ അവഗണിച്ചു. ഫലത്തിൽ ഈ നാലു സമുച്ചയങ്ങളും കെടിഡിഎഫ്സിയുടേതായി. കെഎസ്ആർടിസിയുടെ 15 ഏക്കറോളം സ്ഥലം പോയത് മിച്ചം.
അംഗീകാരത്തോടൊപ്പമുള്ള വ്യവസ്ഥ പ്രകാരം നിർമാണത്തിന് അനുവദിച്ച കാലാവധിക്കുശേഷം പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം തുക കെടിഡിഎഫ്സി ഓപ്പറേറ്റിംഗ് ഫീസായി കെഎസ്ആർടിസിക്ക് നല്‍കേണ്ടതാണ്. അങ്കമാലിയിൽ ടെർമിനൽ നിർമാണം പൂർത്തിയായി. കോഴിക്കോട്ടും തിരുവനന്തപുരത്തും ബസ്സ്റ്റേഷനുകൾ ആരംഭിച്ചു. എന്നിട്ടും ഇപ്പറഞ്ഞ തുക കെടിഡിഎഫ്സി നല്‍കിയിട്ടില്ല. തങ്ങൾക്കർഹമായ വരുമാനത്തെക്കുറിച്ചോ പദ്ധതിക്കായി മുടക്കിയ തുകയെക്കുറിച്ചോ കെഎസ്ആർടിസിക്ക് അറിയില്ല എന്നതാണ് വിചിത്രം. ബിഒടിക്ക് ഒരു കാലപരിധി വച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഏതായാലും കെടിഡിഎഫ്സിക്ക് മുടക്കുമുതലും പലിശയും പദ്ധതികളുടെ വരുമാനത്തിൽനിന്ന് ലഭിക്കാൻ പോകുന്നില്ല. ഈ കെട്ടിട സമുച്ചയങ്ങൾ ഒരിക്കലും കെഎസ്ആർടിസിക്ക് സ്വന്തമാകാനും പോകുന്നില്ല!
കെഎസ്ആർടിസിക്കുവേണ്ടി മുടക്കിയ മുതലും പലിശയും ഈടാക്കി എന്ന് തിരിച്ചു നല്‍കുമെന്ന് ധാരണയില്ല. കെട്ടിടസമുച്ചയങ്ങളുടെ നിർമാണം സമയത്തു പൂർത്തിയാക്കിയിട്ടില്ല. എസ്റ്റിമേറ്റ് റേറ്റ് പലപ്പോഴും കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച ഈ കെട്ടിടങ്ങളാണ്.
കീശ കാലിയാക്കി വാണിജ്യസമുച്ചയങ്ങള്‍
കെടിഡിഎഫ്സി മുഖേന നിര്‍മിച്ച ഇത്തരം സമുച്ചയങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്ന വാടകയും നിയമതടസങ്ങളും ബലക്ഷയവും കാരണം വര്‍ഷങ്ങളായി വാടകയ്ക്ക് കൊടുക്കാന്‍ കഴിയാതെ നോക്കുകുത്തിയായി നില്ക്കുന്നു.
കോഴിക്കോട് നഗരമധ്യത്തില്‍ 21 നിലകളിലുള്ള ഇരട്ടടവറുകള്‍ അടങ്ങിയ ബസ് ടെര്‍മിനല്‍ കം ഷോപിംഗ് കോംപ്ലക്സില്‍ യാത്രക്കാര്‍ ശ്വാസംമുട്ടി മരിക്കും. വെളിച്ചവും വായുവും കടക്കാത്ത വിധത്തിലാണ് ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പിന്നീട് വിദഗ്ധർ കണ്ടെത്തി. ബലപ്പെടുത്താന്‍ ഇനിയും കോടികള്‍ മുടക്കണം.
മദ്രാസ് ഐഐടി സംഘമാണ് ബലക്ഷയം കണ്ടെത്തിയത്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. മികച്ച ഷോപ്പിംഗ് സൗകര്യങ്ങള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍, റസ്റ്ററന്റുകള്‍, ഓഫീസുകള്‍ എന്നിവയൊക്കെ സമുച്ചയത്തിൽ വരുമെന്നായിരുന്നു സ്വപ്നം. ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് കാര്യമായ അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല.
(തുടരും)
Kerala
കോട്ടയം: കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.
കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. കളത്തൂർ സ്വദേശി തെക്കേകല്ലാലിക്കുന്നേൽ തോംസൺ ജോർജ് (50) ആണ് മരിച്ചത്.
Leader Page
യാത്രക്കാരെ കുത്തിനിറച്ച് ശ്വാസംമുട്ടി കിതച്ചോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കാണുമ്പോള്‍ നികുതിദായകരുടെ ഉള്ളിലുയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ പ്രസ്ഥാനമെങ്ങനെ നഷ്ടത്തിലായി? കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ കഴിയില്ലേ? അതിനുള്ള ഉത്തരം പല അവസരങ്ങളിലും കെഎസ്ആര്‍ടിസി മുന്‍ സിഎംഡിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. “തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മീഷന്. കോര്‍പറേഷന്റെ പൈസ കക്കുന്നവര്ക്കെതിരേ നടപടിയെടുത്താല്‍ പോലും അതിലും ഇടപെടുന്ന രാഷ്ട്രീയാതിപ്രസരം. കംപ്യൂട്ടറൈസേഷന് പൂര്‍ണമായി നടപ്പാക്കാത്തതിനാല്‍ ഇപ്പോഴുമുള്ള വരുമാനച്ചോര്‍ച്ച, പ്രഫഷണലിസമില്ലായ്മ.”
കെഎസ്ആര്‍ടിസി ബസുകള്‍ അലഞ്ഞോടുമ്പോഴും വരുമാനച്ചോര്‍ച്ച പലവിധത്തിലാണ്. 2024-25 സാമ്പത്തികവര്‍ഷത്തെ പ്രൊവിഷണല്‍ അക്കൗണ്ട്സ് പ്രകാരം കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്ടം ശരാശരി 4.33 കോടി രൂപയാണ്. കെഎസ്ആര്‍ടിസിയുടെ ആസ്തി 6000 കോടിയും ബാധ്യത 17,000 കോടിയിലുമേറെയാണ്.
കെഎസ്ആര്‍ടിസിക്ക് ലഭ്യമാകുന്ന പ്രതിമാസ ശരാശരി ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിന്റെ 85 ശതമാനത്തിലധികം തുകയും ഡീസല്‍, കണ്‍സോര്‍ഷ്യം വായ്പ, ഓവര്‍ഡ്രാഫ്റ്റ് വായ്പ തിരിച്ചടവുകള്‍, സ്പെയര്‍ പാര്‍ട്സ്, ജീവനക്കാരുടെ പ്രതിദിന അലവന്‍സുകള്‍, എംപാനല്‍ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്കായി മാത്രമാണ് വിനിയോഗിക്കേണ്ടിവരുന്നത്.
പ്രതിദിന വരുമാനത്തില്‍നിന്നു 1.19 കോടി രൂപ കണ്‍സോര്‍ഷ്യം തിരിച്ചടവിലേക്കും ഏകദേശം 4.50 കോടി രൂപയോളം ഡീസല്‍ ചെലവിനുമായി നീക്കിവയ്ക്കേണ്ടതിനാല്‍ ജീവനക്കാരുടെ നെറ്റ് ശമ്പളത്തിനും സ്പെയര്‍ പാര്‍ട്സിനും എംഎസിടി നഷ്ടപരിഹാരത്തിനും തുക കണ്ടെത്താന്‍ കഴിയാത്ത കോര്പറേഷന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കെഎസ്ആര്‍ടിസിയെ തീറ്റിപ്പോറ്റാനായി ചെലവഴിക്കുന്ന തുകയും വര്‍ധിച്ചു.
വരുമാനം പോകുന്ന വഴി
2026 ഏപ്രിലില്‍ ടിക്കറ്റ് ഇനത്തില്‍ കോര്പറേഷന് ലഭിച്ച വരുമാനം 227.63 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ 3,87,66,151 രൂപ കോര്പറേഷന് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 2021ല്‍ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ല്‍ 8.53 കോടിയായും 2024ല്‍ അത് 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഒരു വശത്ത് വരുമാനം കൂടുമ്പോള്‍ മറുവശത്ത് അതിലും വലിയ തുകയാണ് കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍. ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ഓരോ മാസവും ചെലവഴിക്കേണ്ടിവരുന്ന കോടികള്‍ക്ക് കണക്കില്ല.
2026 ജൂണ്‍ 15 മുതല്‍ 19 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ചെലവായ തുകയും അക്കാലയളവില്‍ ലഭിച്ച വരുമാനവും ചേര്‍ത്തുവച്ചാല്‍ വരുമാനമെല്ലാം ഏതു വഴിയേ ചോര്ന്നുപോകുന്നുവെന്നു വ്യക്തമാകും. ഇതിനു പുറമെയാണ് ശമ്പളം, പെന്ഷന് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന കോടികള്‍.
ചെലവ് (2026 ജൂണ്‍ 15-19)
ഇന്ധനം : 28,54,05,025
വായ്പാ തിരിച്ചടവ് : 5,95,65,000
സ്പെയര്‍ പാര്‍ട്സ് : 3,36,80,972
ആകെ ചെലവ് : 37,86,50,997
വരുമാനം (2026 ജൂണ്‍ 15-19)
ടിക്കറ്റ് വരുമാനം : 41,73,18,209
ടിക്കറ്റിതര വരുമാനം: 4,55,76,112
ആകെ വരുമാനം : 46,28,94,321
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയ ശേഷം കെഎസ്ആർടിസി സ്വന്തം നിലയ്ക്കാണ് കൊറിയർ സർവീസ് പുനഃരാരംഭിക്കാൻ പദ്ധതിയിടുന്നത്.
സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിരുന്നു.
സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ ആയിരുന്നു നടപടി. കൊറിയർ സർവീസിന്റെ ചുമതല ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്ക് നേരിട്ടായിരുന്നു. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനായിരുന്നു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.
എന്നാൽ സ്വകാര്യ ഏജൻസി സർവീസ് ആരംഭിച്ചതിന് പിന്നാലെ വ്യാപക പരാതി ഉയരുകയായിരുന്നു. അതേസമയം കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും.
Kerala
ചാത്തന്നൂര്‍: ഓണക്കാലത്ത് ചെന്നൈ, ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. 18 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് പ്രത്യേക സര്‍വീസുകള്‍. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു.
ബംഗളൂരു-കോഴിക്കോട്, ബംഗളൂരു-മലപ്പുറം, ബംഗളൂരു-തൃശൂര്‍, ബംഗളൂരു-എറണാകുളം, ബംഗളൂരു-ആലപ്പുഴ, ബംഗളൂരു-കൊല്ലം, ബംഗളൂരു-തിരുവനന്തപുരം, ബംഗളൂരു-കൊട്ടാരക്കര, ബംഗളൂരു-പുനലൂര്‍, ബംഗളൂരു-ചേര്‍ത്തല, ബംഗളൂരു-ഹരിപ്പാട്, ബംഗളൂരു -കോട്ടയം, ബംഗളൂരു-കണ്ണൂര്‍, ബംഗളൂരു-പയ്യന്നൂര്‍, ബംഗളൂരു-കാഞ്ഞങ്ങാട്, മൈസൂരു-കണ്ണൂര്‍, മൈസൂരു-എറണാകുളം, മൈസൂരു-തൃശൂര്‍, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. മള്‍ട്ടി ആക്സില്‍ എസി, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.
www.keralartc.com, Ente KSRTC, Neo OPRS മൊബൈല്‍ ആപ്പ് എന്നിവ കൂടാതെ എല്ലാ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
Kerala
പുതുക്കാട് (തൃശൂർ): മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്കു നടന്നുപോയ യുവതി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പുതുക്കാട് കാഞ്ഞൂർ സ്വദേശി പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു(48)വാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം. ചാലക്കുടിക്കു പോവുകയായിരുന്ന പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽനിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവർക്കു തലക്കറക്കം അനുഭവപ്പെട്ടെന്നു പറയുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്തു കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നതു കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്ന ആൾക്ക് ഓടിമാറുന്നതിനിടെ വീണു പരിക്കേറ്റു.
ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടർന്ന് സീജി റോഡിനു സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്കു പോയത്.
സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്കു സമീപത്തുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്. പുതുക്കാട് സ്റ്റാൻഡിൽ നിന്നെടുത്ത ബസായതുകൊണ്ട് ഒരു യാത്രക്കാരി മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെ പാഞ്ഞാണ് ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
Kerala
പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേയ്ക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്.
സ്ഥലത്ത് ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
District News
മലപ്പുറം: ഓഗസ്റ്റ് മാസത്തിൽ സഞ്ചാരികൾക്കായി ആകർഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (മലപ്പുറം യൂണിറ്റ്). മൂന്നാർ-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഗോവ, വയനാട്, നെല്ലിയാന്പതി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കൽകല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി, ഹൈദരാബാദ്, വാഗമണ്‍, പൈതൽമല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് മലപ്പുറത്തുനിന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവിൽ യാത്രയും താമസവും അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും വിവരങ്ങൾക്കും ഫോണ്‍ നന്പറിൽ ബന്ധപ്പെടണം. 9400128856, 9188938531.
Kerala
കല്‍പ്പറ്റ: വയനാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പനമരം കൈതക്കലിലാണ് അപകടമുണ്ടായത്.
നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
ഓഫീസ്, സ്കൂള്‍ സമയമായതിനാല്‍ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ബസിന്റെ പിന്‍ഭാഗത്തെ ചക്രത്തിനുണ്ടായ തകരാറ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
District News
കോതമംഗലം: കെഎസ്ആർടിസി ജീവനക്കാരുടെ ബാറ്റ സറണ്ടർ തുക പഴയപടി പുനഃസ്ഥാപിക്കണമെന്നും, എൻപിഎസ് കുടിശിക ഉടൻ തീർക്കണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ കോതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 18 വർഷമായി സർവീസ് നടത്തുന്ന കാലപ്പഴക്കം വന്ന ബസുകൾ ഒഴിവാക്കി ജീവനക്കാരുടെ അമിതമായ തൊഴിൽഭാരം കുറയ്ക്കണമെന്നും സമ്മേളന ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.പി.കെ. ഷിജു അധ്യക്ഷതവഹിച്ചു. എ.വി. ഉണ്ണികൃഷ്ണൻ, പി.വി. ചന്ദ്രബോസ്,സി.ആർ. ജയൻ , എം.പി. ദിലീപ്കുമാർ, കെ.വി. റെജിമോൻ, പി. ശരത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ഷിജു- പ്രസിഡന്റ്, കെ.വി. റെജിമോൻ- സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Kerala
കണ്ണൂര്‍: ഓണമുൾപ്പെടെയുള്ള ആഘോഷവേളകളിൽ തിരക്കൊഴിവാക്കി സുഗമമായ യാത്ര ഉറപ്പു വരുത്താൻ കെഎസ്ആർടിസി പ്രീമിയം ബസുകൾ വാടകയ്ക്കെടുത്ത് സർവീസ്
നടത്തും.
കെഎസ്ആർടിസിക്ക് നിലവിൽ അധിക സർവീസുകൾ നടത്താൻ ആവശ്യമായ ബസുകളില്ല. ഈ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമിച്ചെങ്കിലും ബസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ "വെറ്റ് ലീസ്’രീതിയിലായിരിക്കും ബസുകള്‍ വാടകയ്ക്കെടുക്കുക.
സെപ്റ്റംബറോടെ കെഎസ്ആര്‍ടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധിയും പൂർത്തിയാകും. ഇതോടെ നിരത്തിലുള്ള ബസുകളുടെ എണ്ണം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽക്കൂടിയാണ് വെറ്റ് ലീസ് വ്യവസ്ഥ നടപ്പാക്കുന്നത്.
ഓണം ഉൾപ്പെടെയുള്ള ഉത്സവ വേളകളിൽ അന്യസംസ്ഥാനങ്ങളിൽനിന്നു നാട്ടിലേക്കെത്താൻ സാധാരണ നിലയിലെക്കാളും മൂന്നിരിട്ടി നിരക്കുവരെ നൽകേണ്ട അവസ്ഥയാണു മലയാളികൾ നേരിടുന്നത്. തിരക്കിനനുസരിച്ച് സ്വകാര്യ ബസ് സർവീസുകാർ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതാണു കാരണം. കെഎസ്ആർടിസി പുതിയ രീതിയിലുള്ള സർവീസ് തുടങ്ങുന്നതോടെ സ്വകാര്യ ബസ് സർവീസുകാരുടെ കഴുത്തറപ്പൻ കൊള്ള ഒഴിവാക്കാനാകും. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.
ഇതോടെ റീ-ടെൻഡർ വിളിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട അഭ്യർഥനയുമായി മന്ത്രി സി.പി. ജോണും നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. നല്ല കണ്ടീഷനുള്ള ബസുകൾ വിട്ടുതരുന്നവർക്ക് അതത് ദിവസങ്ങളിലെ കലക്ഷനും എടുക്കാമെന്നും മന്ത്രി പറഞ്ഞു.
കണ്ടക്ടറെ കെഎസ്ആർടിസി നിയോഗിക്കും. കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കുന്നതിനല്ല, തിരക്ക് കുറച്ച് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണു പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ധനച്ചെലവ് ഉൾപ്പെ ടെയുള്ളവ ഉടമകൾ വഹിക്കണം. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്കു സര്‍വീസ് നടത്തുന്നതിനായി ബസുകള്‍ വാടകയ്ക്കെടുക്കാനും കെഎസ്ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു.
കണ്ണൂര്‍: പ്രിയദര്‍ശിനി സർവീസ് നടത്തുന്ന ചില ബസുകളിൽ കണ്ടക്ടർമാർ ക്രമക്കേടു നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി.പി. ജോൺ.
പുരുഷ യാത്രക്കാരിൽനിന്ന് പണം വാങ്ങി സ്ത്രീകൾക്കുള്ള യാത്രാ പദ്ധതിയുടെ ടിക്കറ്റ് നൽകി പണം തട്ടിയെടുക്കുന്നതായാണു കണ്ടെത്തിയത്.
പ്രിയദര്‍ശിനി പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മിന്നിൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിയദര്‍ശിനി ബസുകളില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പുകാർക്കെതിരേ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
District News
കായംകുളം: കായംകുളം-പുനലൂർ കെപി റോഡിൽ രാത്രിയിൽ ബസ് സർവീസില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാരുംമൂട് വഴിയുള്ള കെഎസ്ആർടിസി സ്റ്റേ സർവീസുകൾ നിർത്തലാക്കിയതോടെയാണ് രാത്രികാല യാത്രാക്ലേശം രൂക്ഷമായത്.
പകൽ 15 മിനിറ്റ് ഇടവേളകളിൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് ഉണ്ടെങ്കിലും രാത്രിയായാൽ യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയാണ്. സന്ധ്യയോടെ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നതോടെ കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്കു ബസില്ലാത്ത സ്ഥിതി യാണ്.
അടൂർ, പുനലൂർ, പന്തളം, താമരക്കുളം, ചക്കുവള്ളി സ്റ്റേ ബസുകൾ കോവിഡ് കാലത്ത് കെഎസ്ആർടിസി നിർത്തിയതോടെയാണ് രാത്രികാല യാത്ര ദുരിതം തുടങ്ങിയത്. എന്നാൽ, അടൂരിൽനിന്നു കായംകുളം ഭാഗത്തേക്ക് രാത്രി 10.30 വരെ ബസുണ്ട്. കായംകുളം-പുനലൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻസർവീസ് നടത്തുന്നുണ്ട്. എന്നാൽ, രാത്രി 7.30നുശേഷം കായംകുളത്തുനിന്ന് അടൂരിന് ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. രാത്രി 8.40നുശേഷം ഈ റൂട്ടിൽ ബസൊന്നുമില്ല. മുമ്പ് രാത്രി 10.15വരെ ബസുണ്ടായിരുന്നതാണ്.
തിരക്കേറിയ റൂട്ടുകളിലൊന്നാണ് കായംകുളം-പുനലൂർ കെപി റോഡ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും ഓർഡിനറി സർവീസുകളാണ്. രാത്രി ബസ് സർവീസ് ഇല്ലാത്തത് രാത്രി ട്രെയിൻ വന്നിറങ്ങുന്ന യാത്രക്കാരുൾപ്പടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. കായംകുളം-പുനലൂർ റൂട്ടിൽ കൂടുതൽ ഓർഡിനറി ബസുകൾ തുടങ്ങുകയും രാത്രികാല സ്റ്റേ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര ആരംഭിച്ചതോടെ കായംകുളം-അടൂർ-പുനലൂർ റൂട്ടിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കായംകുളം-പുനലൂർ-തെങ്കാശി റൂട്ടിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.
Kerala
തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്കായി നൽകുന്ന സൗജന്യ 'സീറോ ടിക്കറ്റുകൾ' പുരുഷ യാത്രക്കാർക്ക് നൽകി പണം ജീവനക്കാർ സ്വന്തമാക്കുന്നതായി വ്യാപക പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കെഎസ്ആർടിസി അന്വേഷണം തുടങ്ങി.
പ്രിയദർശിനി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയ്ക്കായി "പ്രിയദർശിനി ഫ്രീ ട്രാവൽ' എന്ന ഓപ്ഷൻ വഴിയാണ് സീറോ വാല്യൂ ടിക്കറ്റ് നൽകുന്നത്. ഈ ടിക്കറ്റുകളുടെ തുക പിന്നീട് സർക്കാർ കെഎസ്ആർടിസിക്ക് നൽകുകയാണ് ചെയ്യുന്നത്.
എന്നാൽ പുരുഷ യാത്രക്കാരിൽ നിന്നും പൂർണ്ണമായ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷം, ടിക്കറ്റ് മെഷീനിൽ 'മെയിൽ'ഓപ്ഷന് പകരം സ്ത്രീകളുടെ 'സീറോ ടിക്കറ്റ്' പ്രിൻ്റ് ചെയ്തു നൽകുകയാണ് ജീവനക്കാർ ചെയ്യുന്നത്. ഇതിലൂടെ യാത്രക്കാരിൽ നിന്ന് വാങ്ങുന്ന തുക ജീവനക്കാർ നേരിട്ട് കൈക്കലാക്കുന്നു. തട്ടിപ്പിനെക്കുറിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.
സംസ്ഥാനവ്യാപകമായി ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി വിജിലൻസ് വിഭാഗത്തോട് പരിശോധന കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ വിജിലൻസ് വിഭാഗത്തിന്റെയും ഗതാഗത വകുപ്പിലെ ആർടിഒ പ്രത്യേക സ്ക്വാഡുകളുടെയും മിന്നൽ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട കെ.എസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ബുധനാഴ്ച രാവിലെ 11ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന 'പ്രിയദർശിനി' ബസിനാണ് ചുരത്തിലെ എട്ടാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. മാനന്തവാടിയിലേക്ക് മുൻപ് പുറപ്പെട്ട മറ്റൊരു ബസ് വഴിയരികിൽ കേടായതിനെ തുടർന്ന്, അതിലെ യാത്രക്കാരെയും ഈ ബസിലേക്ക് കയറ്റിയിരുന്നു. ഇതോടെ 54 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ
150-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അമിതഭാരം മൂലം കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനം പിന്നോട്ട് നീങ്ങുകയുമായിരുന്നു. ഇതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും കൂട്ട നിലവിളിയും ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമചിത്തത കൈവിടാതെ ബസ് റോഡരികിലെ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരം പാതയിൽ സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി വനിതകൾക്കായി രാത്രികാല പിങ്ക് സർവീസുകൾ ആരംഭിക്കുന്നു. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് മാത്രമുള്ള രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറാണ് അറിയിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിക്കും.
കെഎസ്ആർടിസി തീരുമാനമെടുത്തെങ്കിലും റൂട്ടുകളെക്കുറിച്ചും സർവീസുകളെക്കുറിച്ചും പൂർണമായ തീരുമാനം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂ. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നാകും പിങ്ക് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്.
District News
ആറന്മുള: പള്ളിയോട സേവാസംഘവും കെഎസ്ആര്‍ടിസിയും സംയുക്തമായി നടത്തുന്ന ബജറ്റ് ടൂറിസം സെല്ലിലെ ആദ്യ യാത്രാ സംഘം ഇന്നലെ ആറന്മുളയിലെത്തി. ഈ വര്‍ഷം 500 ട്രിപ്പുകളാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ഇന്നലെ ഒമ്പത് ബസുകളിലായി 450 പേര് ആറന്മുള സദ്യയില്‍ പങ്കെടുത്തു.
രാവിലെ 11 ഓടെ ആറന്മുളയില് ബസുകള്‍ എത്തിത്തുടങ്ങി. ആദ്യം എത്തിയ ബസിന് പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുമ്പില്‍ സ്വീകരണം നല്കി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ബസില്‍ മാല അണിയിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കു സ്വീകരണം നല്കി. അതിനുശേഷം ബസില്‍ എത്തിയവര്‍ ക്ഷേത്രദര്‍ശനവും വള്ളസദ്യ വഴിപാട് ചടങ്ങുകളും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സദ്യകഴിച്ചു മടങ്ങി. ഇന്ന് കിളിമാനൂര്‍ തിരുവനന്തപുരം സിറ്റി, കൊല്ലം, ഹരിപ്പാട്, കൂത്താട്ടുകുളം, മൂലമറ്റം, ഗുരുവായൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ബസുകള്‍ എത്തും. 55 ദിവസം തുടര്‍ച്ചയായി ബസുകള്‍ ആറന്മുളയില് എത്തുന്നുണ്ട്.
പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഭദ്രദീപം കൊളുത്തി സദ്യ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി. സെക്രട്ടറി പ്രസാദ് ആനന്ദഭവന്, ട്രഷറാര്‍ രമേഷ് മാലിമേല്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ്, കെഎസ്ആര്‍ടിസി ട്രിപ്പ് കണ്‍വീനര്‍ അനൂപ് ഉണ്ണികൃഷ്ണന്, ചീഫ് ട്രാഫിക് മാനേജര്‍ ബിടിസി ഉദയകുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജീഷ് കുമാര്‍, ജില്ലാ കോ-ഓർഡിനേറ്റര്‍ സന്തോഷ് കുമാര്‍, റഫീഖ്, മനോജ് ആറന്മുള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Kerala
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയിലെ മികച്ച ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കും. ഓരോ മാസവും മൂന്നു പേര്‍ക്ക് വീതമാണ് അവാര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമായ സേവനം ജീവനക്കാരില്‍ നിന്നുണ്ടാകാനും മത്സരാധിഷ്ഠിത സേവനത്തിലൂടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ യൂണിറ്റില്‍നിന്നും മൂന്നു വീതം കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഓരോ സെക്ഷനുകളുടെയും മേധാവികള്‍ അംഗങ്ങളായുമുളള കമ്മിറ്റി രൂപീകരിക്കും.
ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാര്‍ജറ്റിന്റെ എത്ര ശതമാനം ടിക്കറ്റ് വരുമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിര്‍വഹിക്കല്‍ എന്നീ നാല് പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് മികച്ച കണ്ടക്ടര്‍മാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ഡ്രൈവര്‍മാര്‍ക്ക് ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇന്ധന ക്ഷമതയാണ് പ്രധാനം. ഒരു ലിറ്റര്‍ ഡീസലില്‍ എത്ര കിലോമീറ്റര്‍ നേടി എന്നതാണ് പ്രധാന മാനദണ്ഡം.
Kerala
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ചേർത്തല വയലാർ തെക്കേക്കരയിൽ രഞ്ജൻ (53) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 6.45 ഓടെ ആലപ്പുഴ-തിരുവനന്തപുരം റൂട്ടിലോടുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. കായംകുളം ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി യൂണിഫോം ധരിച്ച് യാത്ര ചെയ്ത ജീവനക്കാരനണ് അതിക്രമം നടത്തിയത്.
ഹരിപ്പാടിന് സമീപം കരുവാറ്റ കൺകാലിപ്പാലത്തിന് സമീപത്തുവച്ച് ഇയാൾ മോശമായി പെരുമാറിയതോടെ യുവതി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച ഇയളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതിയെ ഇതേ ബസിൽ തന്നെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
ഇരിങ്ങാലക്കുട: കര്‍ക്കടക മാസത്തില്‍ നാലമ്പലം തൊഴുന്നതിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കി കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസ് ആരംഭിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, സ്മിത കൃഷ്ണകുമാര്‍, പി.വി. ശിവകുമാര്‍, ദേവസ്വം മെമ്പര്‍ ഡോ. മുരളി ഹരിതം, അഡ്മിനിസ്ട്രേറ്റര്‍ ജി.എം. രാധേഷ്, കെഎസ്ആര്‍ടിസി ബിടിസി കെ.ജി. ഉണ്ണികൃഷ്ണന്, ഐസി കെ.എല്‍. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഒരുമാസക്കാലമാണ് നാലമ്പല ദര്‍ശനത്തിന് ബസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ദിവസവും രാവിലെ ആറിനും 6.30നും കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തുനിന്നും സര്‍വീസ് ആരംഭിക്കും.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ശ്രീഭരതക്ഷേത്രം, മൂഴിക്കുളം ശ്രീലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി ഉച്ചയോടെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് തിരിച്ചെത്തും. ഒരാള്‍ക്ക് 320 രൂപയാണ് ഈടാക്കുന്നത്. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ഫോണ്‍: 9188933793, 8111973652.
District News
കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ ബാധിതര്‍ക്കു നൽകിക്കൊണ്ടിരുന്ന സൗജന്യയാത്ര പാസ് വിതരണം മുടങ്ങിയതോടെ രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025 ഒക്ടോബറിലാണ് കാന്‍സര്‍ ബാധിതരായവര്‍ക്ക് ‘’ഹാപ്പി ലോംഗ് ലൈഫ് ‘’എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യയാത്ര ചെയ്യുന്നതിനായി പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ആശുപത്രിയിലെ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നൽകിയാല് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി സൗജന്യയാത്ര കാര്‍ഡ് നൽകുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കീമോതെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സയ്ക്കായി പോകുന്ന രോഗികള്‍ക്കാണ് ആനുകൂല്യമുണ്ടായിരുന്നത്. ഇത്തരക്കാര്‍ക്ക് ആശുപത്രിയിലേക്കു പോകുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു സൗജന്യമായി ബസില്‍ സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നു. ആറു മാസമായിരുന്നു പാസിന്റെ കാലാവധി.
നിലവിലുള്ള കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ച് പാസ് പുതുക്കി വാങ്ങണമായിരുന്നു. വീടു മുതല്‍ ഡോക്ടടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയായിരുന്നു സൗജന്യയാത്ര ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായിട്ടും ജില്ലയില്‍നിന്നുള്ള നിരവധി കാന്‍സര്‍ രോഗികള്‍ പാസ് പുതുക്കാന്‍ അപേക്ഷ നൽകിയിട്ടും പുതുക്കി നൽകാന് നടപടിയുണ്ടായിട്ടില്ല. പദ്ധതി തുടങ്ങിയപ്പോള്‍ 4500 പേര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നു.
പ്രിയദര്‍ശിനി തുടങ്ങിയതോടെ ഈ പദ്ധതി നിര്‍ത്തുമോയെന്ന ആശങ്കയും ഗുണഭോക്താക്കള്‍ക്കുണ്ട്. അതേസമയം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പാസ് സ്മാര്‍ട്ട് ചിപ്പ് അധിഷ്ഠിത സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ തയാറാക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
Kerala
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടമുണ്ടാക്കിയത്. ചെറിയാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാപദ്ധതിയെ തുടർന്ന് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ഇന്നലെ ബസുടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മുൻ ട്രാൻസ്പോർട്ട് കമ്മീഷണറും ഡിജിപിയുമായ കെ.പത്മകുമാറാണ് ഗവേഷണ കമ്മിറ്റി ചെയർമാൻ. ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ നാറ്റ്പാക്കിന്റെ മുൻ ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവിയാണ് ഉപാധ്യക്ഷ.
ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ ഡോ. ആർ.ജെ.സഞ്ജയ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ / സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറിയായ കെ. മനോജ് കുമാറാണ്.
കമ്മിറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി ബന്ധപ്പെട്ടവരെ നേരിൽ കേട്ട്, അടിസ്ഥാന ഫീൽഡ് ഡാറ്റ വിശകലനം ചെയ്യും. കമ്മിറ്റി പരമാവധി ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
Kerala
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വച്ചാണ് സംഭവം.
കടക്കല്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.
പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുൻവശത്തെ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
Editorial
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ശക്തീകരണത്തിന്റെ ഭാഗമാണ്. പക്ഷേ, പ്രിയദർശിനിയിലെ വളകിലുക്കത്തിനൊപ്പം രണ്ടു യാഥാർഥ്യങ്ങൾ മുങ്ങിപ്പോയി. ഒന്ന്, സ്ത്രീകൾ കെഎസ്അർടിസിയിലേക്കു മാറിയതോടെ സ്വകാര്യബസുകൾ നഷ്ടത്തിലായി. രണ്ട്, സാന്പത്തികശേഷിയുള്ള സ്ത്രീകൾക്ക് ടിക്കറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സംവിധാനമില്ല.
കുമിഞ്ഞുകൂടുന്ന നഷ്ടം സ്വകാര്യബസുകൾക്കു മരണമണിയാകുകയാണ്. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ജനങ്ങളുടെ നികുതിപ്പണമുണ്ട്. സ്വകാര്യബസുടമകൾക്ക് കഴുത്തുവയ്ക്കാൻ ‘ബ്ലേഡ്’ പലിശക്കാരേയുള്ളൂ. സർക്കാർ ഇടപെടണം. ആയിരക്കണക്കിനു സ്ത്രീകൾക്കു കൈത്താങ്ങായ പ്രിയദർശിനി ഓടണം. പക്ഷേ, സ്വകാര്യബസുകളെ ഇടിച്ചുവീഴ്ത്തിയാകരുത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി തുടങ്ങിയതു മുതൽ തങ്ങൾക്ക് ആയിരം മുതൽ നാലായിരം രൂപവരെ പ്രതിദിന നഷ്ടമുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ഇങ്ങനെ ഏറെനാൾ മുന്നോട്ടു പോകാനാകില്ല. നിരവധി പേർ താത്കാലികമായി സർവീസ് നിർത്താനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. മൂന്നു മാസം മുതൽ ഒരു വർഷം വരെ നികുതിയും ഇൻഷ്വറൻസും ഒഴിവാക്കുകയാണ് ലക്ഷ്യം.
420 സ്വകാര്യബസുകളുള്ള വയനാട് ജില്ലയിൽ 200 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തുമെന്നാണ് റിപ്പോർട്ട്. പെരുകുന്ന ജി ഫോമുകൾ പരിഹാരമല്ല. സർക്കാർപരാജയത്തിന്റെ സർട്ടിഫിക്കറ്റാണ്. ഓട്ടം നിർത്തിയ ബസിലെ തൊഴിലാളികളുടെ വരുമാനനഷ്ടം അവരുടെ കുടുംബങ്ങളെ ബാധിച്ചു. 1,000-1,200 രൂപ ദിവസവേതനം വാങ്ങിയിരുന്ന ജീവനക്കാർ പകുതി ശന്പളത്തിനു പണിയെടുക്കാൻ നിർബന്ധിതരായി.
സ്വന്തം പരാധീനതകളും തിരിച്ചടവുകളും ജീവനക്കാരുടെ കഷ്ടതയുമോർത്ത് പല ബസുടമകളും നഷ്ടമില്ലാതെയെങ്കിലും ബസുകൾ ഓടിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ദിവസനികുതിയിൽ 130-150 രൂപ കുറച്ചത് നേരിയ ആശ്വാസമാണെങ്കിലും നഷ്ടംവച്ചു നോക്കുന്പോൾ ഒന്നുമല്ലെന്നാണ് ബസുടമകൾ പറയുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞദിവസം സ്വകാര്യബസുകൾ പണിമുടക്കി.
തന്റെ ബസ് ഓടേണ്ട സമയത്ത് പ്രിയദർശിനിയെത്തി എന്നു പറഞ്ഞ്, കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിന്റെ ഉടമ കെഎസ്ആർടിസി ബസിന്റെ അടിയിൽ കയറിക്കിടന്നു പ്രതിഷേധിച്ചു. നിരവധി ബസുകൾ ജി ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റുന്നു. തൊഴിലാളീ കുടുംബങ്ങൾ പട്ടിണിയിലാകുന്നു. സർക്കാർ കാഴ്ചക്കാരാകരുത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ശക്തീകരിക്കുന്നത് മറ്റൊന്നിനെ തളർത്തിക്കൊണ്ടാകരുത്. അതുപോലെ, പണം കൊടുത്തു യാത്ര ചെയ്യാൻ മടിയില്ലാത്ത ഉയർന്ന വരുമാനമുള്ള സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വകാര്യബസുകളിലും സ്ത്രീകൾക്കു സൗജന്യം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം.
അതിനു സാധിക്കുന്നില്ലെങ്കിൽ ഡീസലിനു സബ്സിഡി അനുവദിക്കുക, സ്വകാര്യബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തു നടത്തുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരും. 2019ൽ ഡൽഹിയിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്ത്യയിൽ ആദ്യമായി സൗജന്യയാത്ര അനുവദിച്ചത്.
ജമ്മു-ശ്രീനഗർ മുനിസിപ്പാലിറ്റി പരിധി, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇപ്പോഴിതുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപോലെ സ്ത്രീകളെ ശക്തീകരിച്ചതിൽ ഇതിനു വലിയ പങ്കുണ്ട്. ഉയർന്ന വരുമാനമുള്ള സ്ത്രീകളെ ഒഴിവാകാൻ അനുവദിക്കാമെന്നല്ലാതെ, തുടങ്ങിവച്ച സൗജന്യയാത്ര പിൻവലിക്കൽ ഏതാണ്ട് അസാധ്യമാണ്.
സ്വകാര്യബസുകളെ രക്ഷിക്കാനുള്ള വഴിയാണ് കണ്ടെത്തേണ്ടത്. 30,000ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8,000 ബസുകൾ മാത്രമേയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്വം ഈ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ലെന്നുമാണ് ഗതാഗതമന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്. ഇത് ഭാഗിക യാഥാർഥ്യം മാത്രമാണ്.
നാലിൽ മൂന്നു സ്വകാര്യബസുടമകളും ഈ പണി നിർത്തിയെങ്കിൽ അതു വരുമാനം കുറഞ്ഞതിനാൽ ആയിരിക്കണമല്ലോ. അതേസമയം, കെഎസ്ആർടിസി ഓടുന്നത് വരുമാനം ഉള്ളതുകൊണ്ടല്ല, നഷ്ടം നികത്താൻ ഖജനാവിൽനിന്നു പണം വാരിക്കോരി കൊടുക്കുന്നതുകൊണ്ടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഭാരവുമില്ലാതെ ചെലവു ചുരുക്കിയും ഉടമതന്നെ ബസിൽ പണിയെടുത്തുമൊക്കെയാണ് മിക്ക സ്വകാര്യബസുകളും നഷ്ടമില്ലാതെ ഓടുന്നത്. ഇതിനിടെ ഡീസൽ ചെലവ് വർധിച്ചതും വരുമാനം കുറച്ചു. ആ കുറഞ്ഞ വരുമാനത്തിലാണ് പ്രിയദർശിനി വീണ്ടും വിള്ളൽ വീഴ്ത്തിയത്.
പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണമെന്നു പറഞ്ഞ സിപിഎമ്മിന്റെ വിദ്യാർഥിസംഘടന, സൗജന്യം വിദ്യാർഥികൾക്കും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എസ്എഫ്ഐക്ക് ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ നേരന്പോക്കുകൾക്കല്ല, ക്രിയാത്മക നിർദേശങ്ങൾക്കാണ് സർക്കാർ ചെവി കൊടുക്കേണ്ടത്. അവശേഷിക്കുന്ന ബസുകളും നിന്നുപോയാൽ നഷ്ടം ബസുടമകൾക്കു മാത്രമല്ല, യാത്രക്കാർക്കുംകൂടിയാണ്.
ഓടുന്തോറും നഷ്ടം കൂടുന്ന കെഎസ്ആർടിസി എല്ലായിടത്തുമില്ലെന്നതും സ്വകാര്യബസ് സേവനം കൂടിയാണെന്നതും മറക്കരുത്. പ്രശ്നം പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും ബസുകളുടെ നഷ്ടം വർധിക്കുകയും സ്ഥിതി സങ്കീർണമാകുകയുമാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടെ പ്രിയദർശിനി പദ്ധതിയിൽ ഗൃഹപാഠം ചെയ്യാൻ സർക്കാർ വിട്ടുപോയിട്ടുണ്ട്. വിദഗ്ധരിൽനിന്നു ട്യൂഷനെടുത്തെങ്കിലും പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Leader Page
മൊട്ടുസൂചി ഇടപാടില്‍ പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്‍ടിസി, ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ കൂടെയുള്ള ആണ്‍കുട്ടികളും പുരുഷന്മാരും പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്‍ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്‍ക്കാര്‍ കോടികള്‍ കൊടുത്താല്‍പോലും കെഎസ്ആര്‍ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്‍ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന്‍ ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,065.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായമായി നല്‍കിയെന്നാണ്. 2021-22 വര്‍ഷത്തില്‍ 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 3,87,66,151 രൂപ. 2021 മുതല്‍ കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല്‍ 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല്‍ ഇത് 8.53 കോടിയായും 2024ല്‍ 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്‍ഷം ടിക്കറ്റിതര വരുമാനമാര്‍ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള്‍ ലഭിച്ചാലും നിലവിലുള്ള ചെലവുകള്‍ കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്‍ഷം, സര്‍ക്കാര്‍ കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്‍ഷം, ലഭിച്ച തുക (കോടി രൂപയില്‍) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Kerala
ന്യൂഡല്‍ഹി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു കിലോമീറ്ററിന് 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
Kerala
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് കേസിൽ പിടിയിലായത്. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. എസ്പി ഓഫീസിന് 50 മീറ്റർ അകലെ നടന്ന മോഷണം പോലീസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ ജൂൺ ഏഴിന് ഫാസിൽ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഇന്ന് പാലക്കാട് എത്തിയ പ്രതി പിടിയിലാകുകയായിരുന്നു. ഇയാളെ ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിച്ച സുഹൃത്തിനായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശി അജിൻ, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടൻകാവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
കൊച്ചി: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്റെ വാദം. പൊതുതാത്പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.
എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി നല്‍കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന വാദം.
ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്ജിക്കാരന് ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്‍ജിക്കാരന്റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.
പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്‍ണാടകയിലും തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വെയിറ്റിംഗ് ഷെഡിലേക്കും മറ്റ് വാഹനങ്ങളിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രക്കാരനാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപകടത്തിൽ കെഎസ്ആർടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8:15 ഓടെയാണ് അപകടം. കെഎസ്ആർടിസി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ മറ്റൊരു ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങികിടന്ന ആളെ പുറത്തെടുത്തത്.
District News
മണ്ണാർക്കാട്: മണ്ണാർക്കാട് കെഎസ്ആർടിസി സബ് ഡിപ്പോയിൽനിന്ന് മലയോര മേഖലയായ മൈലാംപാടം, കണ്ടമംഗലം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര മേഖലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ തിരുവഴാംകുന്നിലേക്കും എടത്തനാട്ടുകരയിലേക്കും ഓരോ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കണ്ടമംഗലം, മൈലാംപാടം മേഖലകളിലേക്കു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. മലയോര മേഖലകളിൽനിന്നു നൂറുകണക്കിനുപേരാണ് ജോലിക്കും സ്കൂളുകളിലേക്കും മറ്റുമായി മണ്ണാർക്കാടെത്തുന്നത്. ഇവർക്ക് സുഖവുമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രിയദർശനി പദ്ധതികൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയതോടെ ആവശ്യം ശക്തമായിരിക്കുകയാണ്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്കും കോളജുകളിലേക്കും മറ്റുമായി നൂറുകണക്കിനു നിർധനരായ സ്ത്രീകളും വിദ്യാർഥിനികളുമാണ് നഗരത്തിലെത്തുന്നത്.
കെഎസ്ആർടിസി ബസ് അനുവദിക്കുകയാണെങ്കിൽ സൗജന്യമായി ഇവർക്ക് മണ്ണാർക്കാടെത്താനാവും. പദ്ധതിയുടെ യഥാർഥ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ മലയോര മേഖലയിലേക്കു കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ചാൽ സാധിക്കും. ഈ ആവശ്യവുമായി മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ച് നിവേദനം നൽകാനും മലയോര മേഖലയിലുള്ളവർ തീരുമാനിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം യാത്രചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്രചെയ്തത് ഇരട്ടിയോളം സ്ത്രീകളായിരുന്നു.
മുന്‍ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് പദ്ധതി ഉദ്ഘാടന ദിനമായ 15ന് അത് 13,29,938 ആയി ഉയര്‍ന്നു. അതായത്, ഏഴു ലക്ഷത്തില്‍നിന്ന് ഏകദേശം ഇരട്ടിയോളം യാത്രക്കാരാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 15ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.
ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യദിനത്തില്‍ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തില്‍ മാത്രം 2,20,49,159 രൂപയാണു കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓര്‍ഡിനറി ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമെന്നാണു കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ വിലയിരുത്തല്‍.
തിങ്കള്‍ രാവിലെ ഒമ്പതിനു തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിക്കു ഡബിള്‍ ബെല്ലടിച്ചത്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് നല്‍കിയുള്ള സൗജന്യ യാത്രയാണ് യാഥാര്‍ഥ്യമായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ മികച്ച പ്രതികരണം. സർവീസ് ആരംഭിച്ചതിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പത്ത് ലക്ഷത്തിലധികം സ്ത്രീകളാണ് യാത്ര ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടന ദിവസത്തേക്കാൾ വൻ ജനത്തിരക്കാണ് രണ്ടാം ദിനത്തിൽ അനുഭവപ്പെട്ടത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര വനിതകൾ പൂർണമായി ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യദിനമായ ഇന്നലെ ഏഴു ലക്ഷത്തിലധികം വനിതാ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. ഇന്നലെ മാത്രം ഒന്നരക്കോടിയിലേറെ രൂപയുടെ സീറോ ടിക്കറ്റു കളാണ് നൽകിയത്.
കെഎസ്ആർടിസി ബസുകളിൽ ആകെ യാത്ര ചെയ്ത 24 ലക്ഷം പേരിൽ 17 ലക്ഷം പേരും ഓർഡിനറി ബസുകളിലാണ് കയറിയത്. ഇതിൽ 40 മുതൽ 50 ശതമാനം വരെ യാത്രക്കാരും വനിതകളായിരുന്നു. ഉദ്ഘാടന ദിവസമായതിനാൽ ഒട്ടനവധി പാർട്ടി പ്രവർത്തകരും ആദ്യയാത്രയുടെ ഭാഗമാകാൻ എത്തിയിരുന്നു.
Kerala
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പുറത്തിറങ്ങുന്ന കാലമാണിത്. അവർക്ക് ഈ പദ്ധതി വലിയ സഹായകമാകും. കാശ് കൊടുത്തു പൊയ്ക്കോളാം എന്നു പറയാൻ സാമ്പത്തികശേഷിയുള്ള സ്ത്രീകൾ തയാറായാൽ പദ്ധതി കൂടുതൽ വിജയമാകും.
സൗജന്യയാത്ര ആരംഭിച്ചതോടെ സ്ത്രീകളുടെ മനസിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞിട്ടുണ്ടാകും. പദ്ധതി ദീർഘകാലം വിജയകരമായി തുടരട്ടേയെന്നു പ്രാർഥിക്കുന്നു.
മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ഗതാഗതമേഖലയെ ശരിയായ വഴിക്കു കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സൗജന്യ യാത്രയിലൂടെ സ്ത്രീകളുടെ വരുമാനത്തിലും ജീവിതത്തിലും ഗുണപരമായ മാറ്റം ഉണ്ടാകും.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോണ്സർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കെഎസ്ആർടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, ജനങ്ങൾ സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി കെ.എ. തുളസി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എംഎൽഎമാരായ എൻ. ശക്തൻ, എം. വിൻസന്റ്, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗണ്‍സിലർ സി. ഹരികുമാർ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ "പ്രിയദര്‍ശിനി' സൗജന്യ കെഎസ്ആര്‍ടിസി ബസ് യാത്രാപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാടുനിന്നും ഗുരുവായൂരിലേക്കുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പട്ടാമ്പിയിലേക്കുള്ള യാത്രക്കാരി ശാന്തി പാട്ടത്തിലിന് ആദ്യ ടിക്കറ്റ് നല്കി ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എംപി നിര്‍വഹിച്ചു.
പാലക്കാട് 117 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ ടൗണ്‍ ബസുകള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസുകളും ഉള്‍പ്പെടും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഓര്‍ഡിനറി സര്‍വീസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് അധ്യക്ഷനായി. ഡിപ്പോ എൻജിനീയര്‍ റെജി മോന്, ഡിടിഒ ജോഷി ജോണ്‍, ടി. സന്തോഷ് കുമാര്‍, ടി.വി. രമേശ് കുമാര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാർത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകൾക്ക് താരതമ്യേന സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കല്ലുകടിയായി കെഎസ്ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര. രാവിലെ ഒമ്പതു മുതൽ എത്തിയ യാത്രികർക്ക് ആദ്യം സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റ് ആയ പൂജ്യം തുക ടിക്കറ്റുകൾ ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് ഉദ്ഘാടനവും ബസുകളിലെ യാത്രയും മുടങ്ങി.
നിരവധി യാത്രക്കാർ സൗജന്യ യാത്ര പ്രതീക്ഷിച്ച് ബസുകളിൽ കയറിയെങ്കിലും സൗജന്യ പൂജ്യം നിരക്ക് ടിക്കറ്റുകൾ സജ്ജമാകാത്തതിനെ തുടർന്ന് കണ്ടക്ടർമാർക്ക് നിലവിലെ യാത്ര നിരക്ക് ടിക്കറ്റ് മാത്രമാണ് നൽകാനായത്. ഇത് യാത്രക്കാരും കണ്ടക്ടർമാരുമായി തർക്കത്തിനിടയാക്കി. രാവിലെ 10ന് ശേഷം മാത്രമാണ് സൗജന്യ സംവിധാനം നടപ്പായത്.
സൗജന്യ യാത്രയുടെ പറവൂരിലെ ഉദ്ഘാടനം ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു, മുൻ ചെയർപേഴ്സൺ ബീന ശശിധരൻ, സ്റ്റാൻഡിംഗ് ചെയർപേഴ്ൺ ജലജ രവീന്ദ്രൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രസീല എന്നിവർ സംസാരിച്ചു. പറവൂരിൽ എടിഒ അനിൽകുമാർ, ജന. കൺട്രോളിംഗ് ഇൻസ്പെക്ടർ സന്തോഷ് കണ്ണൻ എന്നിവർ നേതൃത്വം നൽകി.
NRI
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
ചാത്തന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി ഇന്നു രാവിലെ ഒന്പതിനു ശേഷം നിലവില്‍വരും.
അതിനു മുമ്പ് യാത്ര ചെയ്യുന്ന സ്ത്രീകള്‍ പണം നല്കി ടിക്കറ്റ് എടുക്കണം. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷമേ പദ്ധതി നടപ്പില്‍ വരുകയുള്ളൂ.
സൗജന്യയാത്ര ചെയ്യുന്ന സ്ത്രീയാത്രക്കാര്‍ സീറോ മൂല്യമുള്ള സൗജന്യ ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപവരെ പിഴ അടയ്ക്കേണ്ടിവരും.
ടിക്കറ്റ് നല്‍കാത്ത കണ്ടക്ടര്‍ക്കെതിരേയും നടപടി ഉണ്ടാകും.
കണ്ടക്ടര്‍ സീറോ നിരക്ക് ടിക്കറ്റ് നിര്‍ബന്ധമായും നല്‍കണം. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം. ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ റവന്യൂ നഷ്ടം ഉണ്ടാക്കിയതായും അണ്‍കളക്ടഡ് ഫെയറിന് തുല്യവുമായി കണക്കാക്കിയായിരിക്കും കണ്ടക്ടര്‍ക്കെതിരേ നടപടി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത സ്ത്രീക്ക് 500 രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
സ്ത്രീ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, സ്ത്രീയാത്രക്കാരുടെ എണ്ണം, ആകെ യാത്രാ നിരക്ക്, യാത്ര ചെയ്യുന്ന ദൂരം എന്നിവ കണക്കാക്കാനും സംസ്ഥാന സര്‍ക്കാരിനോട് തുക ആവശ്യപ്പെടാനുമാണ് സ്ത്രീയാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. സ്ത്രീയാത്രക്കാര്‍ക്ക് അനുവദനീയമായ 15 കിലോയില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ ലഗേജ് ചാര്‍ജ് അടയ്ക്കണം.
കുടുംബമായി സഞ്ചരിക്കുകയാണെങ്കില്‍ സംഘത്തിലെ സ്ത്രീകളായ അംഗങ്ങള്‍ക്ക് പ്രത്യേകം സീറോ ചാര്‍ജ് ടിക്കറ്റും പുരുഷന്മാര്ക്ക് പണം നല്‍കിയുള്ള ടിക്കറ്റും പ്രത്യേകം പ്രത്യേകമായി എടുക്കണം.
സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ഏഴ് തരം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര അനുവദിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.