Editorial
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ശക്തീകരണത്തിന്റെ ഭാഗമാണ്. പക്ഷേ, പ്രിയദർശിനിയിലെ വളകിലുക്കത്തിനൊപ്പം രണ്ടു യാഥാർഥ്യങ്ങൾ മുങ്ങിപ്പോയി. ഒന്ന്, സ്ത്രീകൾ കെഎസ്അർടിസിയിലേക്കു മാറിയതോടെ സ്വകാര്യബസുകൾ നഷ്ടത്തിലായി. രണ്ട്, സാന്പത്തികശേഷിയുള്ള സ്ത്രീകൾക്ക് ടിക്കറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സംവിധാനമില്ല.
കുമിഞ്ഞുകൂടുന്ന നഷ്ടം സ്വകാര്യബസുകൾക്കു മരണമണിയാകുകയാണ്. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ജനങ്ങളുടെ നികുതിപ്പണമുണ്ട്. സ്വകാര്യബസുടമകൾക്ക് കഴുത്തുവയ്ക്കാൻ ‘ബ്ലേഡ്’ പലിശക്കാരേയുള്ളൂ. സർക്കാർ ഇടപെടണം. ആയിരക്കണക്കിനു സ്ത്രീകൾക്കു കൈത്താങ്ങായ പ്രിയദർശിനി ഓടണം. പക്ഷേ, സ്വകാര്യബസുകളെ ഇടിച്ചുവീഴ്ത്തിയാകരുത്.
ജൂൺ 15ന് പ്രിയദർശിനി പദ്ധതി തുടങ്ങിയതു മുതൽ തങ്ങൾക്ക് ആയിരം മുതൽ നാലായിരം രൂപവരെ പ്രതിദിന നഷ്ടമുണ്ടെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. ഇങ്ങനെ ഏറെനാൾ മുന്നോട്ടു പോകാനാകില്ല. നിരവധി പേർ താത്കാലികമായി സർവീസ് നിർത്താനുള്ള ജി ഫോം നൽകിക്കഴിഞ്ഞു. മൂന്നു മാസം മുതൽ ഒരു വർഷം വരെ നികുതിയും ഇൻഷ്വറൻസും ഒഴിവാക്കുകയാണ് ലക്ഷ്യം.
420 സ്വകാര്യബസുകളുള്ള വയനാട് ജില്ലയിൽ 200 ബസുകൾ ജി ഫോം നൽകി സർവീസ് നിർത്തുമെന്നാണ് റിപ്പോർട്ട്. പെരുകുന്ന ജി ഫോമുകൾ പരിഹാരമല്ല. സർക്കാർപരാജയത്തിന്റെ സർട്ടിഫിക്കറ്റാണ്. ഓട്ടം നിർത്തിയ ബസിലെ തൊഴിലാളികളുടെ വരുമാനനഷ്ടം അവരുടെ കുടുംബങ്ങളെ ബാധിച്ചു. 1,000-1,200 രൂപ ദിവസവേതനം വാങ്ങിയിരുന്ന ജീവനക്കാർ പകുതി ശന്പളത്തിനു പണിയെടുക്കാൻ നിർബന്ധിതരായി.
സ്വന്തം പരാധീനതകളും തിരിച്ചടവുകളും ജീവനക്കാരുടെ കഷ്ടതയുമോർത്ത് പല ബസുടമകളും നഷ്ടമില്ലാതെയെങ്കിലും ബസുകൾ ഓടിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ദിവസനികുതിയിൽ 130-150 രൂപ കുറച്ചത് നേരിയ ആശ്വാസമാണെങ്കിലും നഷ്ടംവച്ചു നോക്കുന്പോൾ ഒന്നുമല്ലെന്നാണ് ബസുടമകൾ പറയുന്നത്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞദിവസം സ്വകാര്യബസുകൾ പണിമുടക്കി.
തന്റെ ബസ് ഓടേണ്ട സമയത്ത് പ്രിയദർശിനിയെത്തി എന്നു പറഞ്ഞ്, കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിന്റെ ഉടമ കെഎസ്ആർടിസി ബസിന്റെ അടിയിൽ കയറിക്കിടന്നു പ്രതിഷേധിച്ചു. നിരവധി ബസുകൾ ജി ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റുന്നു. തൊഴിലാളീ കുടുംബങ്ങൾ പട്ടിണിയിലാകുന്നു. സർക്കാർ കാഴ്ചക്കാരാകരുത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ ശക്തീകരിക്കുന്നത് മറ്റൊന്നിനെ തളർത്തിക്കൊണ്ടാകരുത്. അതുപോലെ, പണം കൊടുത്തു യാത്ര ചെയ്യാൻ മടിയില്ലാത്ത ഉയർന്ന വരുമാനമുള്ള സ്ത്രീകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വകാര്യബസുകളിലും സ്ത്രീകൾക്കു സൗജന്യം അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാം.
അതിനു സാധിക്കുന്നില്ലെങ്കിൽ ഡീസലിനു സബ്സിഡി അനുവദിക്കുക, സ്വകാര്യബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തു നടത്തുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരും. 2019ൽ ഡൽഹിയിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇന്ത്യയിൽ ആദ്യമായി സൗജന്യയാത്ര അനുവദിച്ചത്.
ജമ്മു-ശ്രീനഗർ മുനിസിപ്പാലിറ്റി പരിധി, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇപ്പോഴിതുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിപോലെ സ്ത്രീകളെ ശക്തീകരിച്ചതിൽ ഇതിനു വലിയ പങ്കുണ്ട്. ഉയർന്ന വരുമാനമുള്ള സ്ത്രീകളെ ഒഴിവാകാൻ അനുവദിക്കാമെന്നല്ലാതെ, തുടങ്ങിവച്ച സൗജന്യയാത്ര പിൻവലിക്കൽ ഏതാണ്ട് അസാധ്യമാണ്.
സ്വകാര്യബസുകളെ രക്ഷിക്കാനുള്ള വഴിയാണ് കണ്ടെത്തേണ്ടത്. 30,000ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 8,000 ബസുകൾ മാത്രമേയുള്ളൂവെന്നും അതിന്റെ ഉത്തരവാദിത്വം ഈ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ലെന്നുമാണ് ഗതാഗതമന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്. ഇത് ഭാഗിക യാഥാർഥ്യം മാത്രമാണ്.
നാലിൽ മൂന്നു സ്വകാര്യബസുടമകളും ഈ പണി നിർത്തിയെങ്കിൽ അതു വരുമാനം കുറഞ്ഞതിനാൽ ആയിരിക്കണമല്ലോ. അതേസമയം, കെഎസ്ആർടിസി ഓടുന്നത് വരുമാനം ഉള്ളതുകൊണ്ടല്ല, നഷ്ടം നികത്താൻ ഖജനാവിൽനിന്നു പണം വാരിക്കോരി കൊടുക്കുന്നതുകൊണ്ടാണ്.
അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഭാരവുമില്ലാതെ ചെലവു ചുരുക്കിയും ഉടമതന്നെ ബസിൽ പണിയെടുത്തുമൊക്കെയാണ് മിക്ക സ്വകാര്യബസുകളും നഷ്ടമില്ലാതെ ഓടുന്നത്. ഇതിനിടെ ഡീസൽ ചെലവ് വർധിച്ചതും വരുമാനം കുറച്ചു. ആ കുറഞ്ഞ വരുമാനത്തിലാണ് പ്രിയദർശിനി വീണ്ടും വിള്ളൽ വീഴ്ത്തിയത്.
പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണമെന്നു പറഞ്ഞ സിപിഎമ്മിന്റെ വിദ്യാർഥിസംഘടന, സൗജന്യം വിദ്യാർഥികൾക്കും കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷം എസ്എഫ്ഐക്ക് ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. രാഷ്ട്രീയ നേരന്പോക്കുകൾക്കല്ല, ക്രിയാത്മക നിർദേശങ്ങൾക്കാണ് സർക്കാർ ചെവി കൊടുക്കേണ്ടത്. അവശേഷിക്കുന്ന ബസുകളും നിന്നുപോയാൽ നഷ്ടം ബസുടമകൾക്കു മാത്രമല്ല, യാത്രക്കാർക്കുംകൂടിയാണ്.
ഓടുന്തോറും നഷ്ടം കൂടുന്ന കെഎസ്ആർടിസി എല്ലായിടത്തുമില്ലെന്നതും സ്വകാര്യബസ് സേവനം കൂടിയാണെന്നതും മറക്കരുത്. പ്രശ്നം പരിഹരിക്കാൻ വൈകുന്ന ഓരോ ദിവസവും ബസുകളുടെ നഷ്ടം വർധിക്കുകയും സ്ഥിതി സങ്കീർണമാകുകയുമാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടെ പ്രിയദർശിനി പദ്ധതിയിൽ ഗൃഹപാഠം ചെയ്യാൻ സർക്കാർ വിട്ടുപോയിട്ടുണ്ട്. വിദഗ്ധരിൽനിന്നു ട്യൂഷനെടുത്തെങ്കിലും പ്രശ്നം എത്രയും വേഗം പരിഹരിക്കണം.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില്‍ നിന്നും കണ്ടക്ടര്‍ മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര്‍ അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര്‍ അറിയാതെ തുറന്നതാവാം കണ്ടക്ടര്‍ താഴെ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Leader Page
മൊട്ടുസൂചി ഇടപാടില്‍ പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്‍ടിസി, ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ കൂടെയുള്ള ആണ്‍കുട്ടികളും പുരുഷന്മാരും പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്‍ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്‍ക്കാര്‍ കോടികള്‍ കൊടുത്താല്‍പോലും കെഎസ്ആര്‍ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്‍ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന്‍ ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,065.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായമായി നല്‍കിയെന്നാണ്. 2021-22 വര്‍ഷത്തില്‍ 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 3,87,66,151 രൂപ. 2021 മുതല്‍ കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല്‍ 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല്‍ ഇത് 8.53 കോടിയായും 2024ല്‍ 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്‍ഷം ടിക്കറ്റിതര വരുമാനമാര്‍ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള്‍ ലഭിച്ചാലും നിലവിലുള്ള ചെലവുകള്‍ കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്‍ഷം, സര്‍ക്കാര്‍ കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്‍ഷം, ലഭിച്ച തുക (കോടി രൂപയില്‍) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Kerala
ന്യൂഡല്‍ഹി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു കിലോമീറ്ററിന് 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
Kerala
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് കേസിൽ പിടിയിലായത്. സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. എസ്പി ഓഫീസിന് 50 മീറ്റർ അകലെ നടന്ന മോഷണം പോലീസിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ ജൂൺ ഏഴിന് ഫാസിൽ തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് ഇന്ന് പാലക്കാട് എത്തിയ പ്രതി പിടിയിലാകുകയായിരുന്നു. ഇയാളെ ഇരുചക്രവാഹനത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിച്ച സുഹൃത്തിനായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശി അജിൻ, സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കട പൊട്ടൻകാവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം നടന്നത്.
കെഎസ്ആർടിസി താത്കാലിക ജീവനക്കാരനായിരുന്ന അഭിജിത്തിനെതിരെയാണ് നടപടി. അഭിജിത്ത് റീൽസ് വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചുനൽകിയത്.
ഇതേ തുടർന്നാണ് നടപടി. രണ്ട് മാസത്തേക്കാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരിക്കുന്നത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല.
Kerala
കൊച്ചി: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്റെ വാദം. പൊതുതാത്പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.
എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി നല്‍കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന വാദം.
ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്ജിക്കാരന് ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്‍ജിക്കാരന്റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.
പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്‍ണാടകയിലും തമിഴ്നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
Kerala
തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വെയിറ്റിംഗ് ഷെഡിലേക്കും മറ്റ് വാഹനങ്ങളിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രക്കാരനാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപകടത്തിൽ കെഎസ്ആർടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8:15 ഓടെയാണ് അപകടം. കെഎസ്ആർടിസി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ മറ്റൊരു ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങികിടന്ന ആളെ പുറത്തെടുത്തത്.
District News
മണ്ണാർക്കാട്: മണ്ണാർക്കാട് കെഎസ്ആർടിസി സബ് ഡിപ്പോയിൽനിന്ന് മലയോര മേഖലയായ മൈലാംപാടം, കണ്ടമംഗലം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര മേഖലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ തിരുവഴാംകുന്നിലേക്കും എടത്തനാട്ടുകരയിലേക്കും ഓരോ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
കണ്ടമംഗലം, മൈലാംപാടം മേഖലകളിലേക്കു കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. മലയോര മേഖലകളിൽനിന്നു നൂറുകണക്കിനുപേരാണ് ജോലിക്കും സ്കൂളുകളിലേക്കും മറ്റുമായി മണ്ണാർക്കാടെത്തുന്നത്. ഇവർക്ക് സുഖവുമായ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രിയദർശനി പദ്ധതികൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയതോടെ ആവശ്യം ശക്തമായിരിക്കുകയാണ്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലേക്കും കോളജുകളിലേക്കും മറ്റുമായി നൂറുകണക്കിനു നിർധനരായ സ്ത്രീകളും വിദ്യാർഥിനികളുമാണ് നഗരത്തിലെത്തുന്നത്.
കെഎസ്ആർടിസി ബസ് അനുവദിക്കുകയാണെങ്കിൽ സൗജന്യമായി ഇവർക്ക് മണ്ണാർക്കാടെത്താനാവും. പദ്ധതിയുടെ യഥാർഥ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കാൻ മലയോര മേഖലയിലേക്കു കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ചാൽ സാധിക്കും. ഈ ആവശ്യവുമായി മന്ത്രി എൻ. ഷംസുദ്ദീനെ സമീപിച്ച് നിവേദനം നൽകാനും മലയോര മേഖലയിലുള്ളവർ തീരുമാനിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമായി ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം യാത്രചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്രചെയ്തത് ഇരട്ടിയോളം സ്ത്രീകളായിരുന്നു.
മുന്‍ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് പദ്ധതി ഉദ്ഘാടന ദിനമായ 15ന് അത് 13,29,938 ആയി ഉയര്‍ന്നു. അതായത്, ഏഴു ലക്ഷത്തില്‍നിന്ന് ഏകദേശം ഇരട്ടിയോളം യാത്രക്കാരാണ് തിങ്കളാഴ്ച കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത്. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയേക്കാള്‍ 15ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.
ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യദിനത്തില്‍ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തില്‍ മാത്രം 2,20,49,159 രൂപയാണു കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓര്‍ഡിനറി ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമെന്നാണു കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ വിലയിരുത്തല്‍.
തിങ്കള്‍ രാവിലെ ഒമ്പതിനു തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിക്കു ഡബിള്‍ ബെല്ലടിച്ചത്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് നല്‍കിയുള്ള സൗജന്യ യാത്രയാണ് യാഥാര്‍ഥ്യമായത്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ മികച്ച പ്രതികരണം. സർവീസ് ആരംഭിച്ചതിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ പത്ത് ലക്ഷത്തിലധികം സ്ത്രീകളാണ് യാത്ര ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടന ദിവസത്തേക്കാൾ വൻ ജനത്തിരക്കാണ് രണ്ടാം ദിനത്തിൽ അനുഭവപ്പെട്ടത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര വനിതകൾ പൂർണമായി ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യദിനമായ ഇന്നലെ ഏഴു ലക്ഷത്തിലധികം വനിതാ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. ഇന്നലെ മാത്രം ഒന്നരക്കോടിയിലേറെ രൂപയുടെ സീറോ ടിക്കറ്റു കളാണ് നൽകിയത്.
കെഎസ്ആർടിസി ബസുകളിൽ ആകെ യാത്ര ചെയ്ത 24 ലക്ഷം പേരിൽ 17 ലക്ഷം പേരും ഓർഡിനറി ബസുകളിലാണ് കയറിയത്. ഇതിൽ 40 മുതൽ 50 ശതമാനം വരെ യാത്രക്കാരും വനിതകളായിരുന്നു. ഉദ്ഘാടന ദിവസമായതിനാൽ ഒട്ടനവധി പാർട്ടി പ്രവർത്തകരും ആദ്യയാത്രയുടെ ഭാഗമാകാൻ എത്തിയിരുന്നു.
Kerala
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പുറത്തിറങ്ങുന്ന കാലമാണിത്. അവർക്ക് ഈ പദ്ധതി വലിയ സഹായകമാകും. കാശ് കൊടുത്തു പൊയ്ക്കോളാം എന്നു പറയാൻ സാമ്പത്തികശേഷിയുള്ള സ്ത്രീകൾ തയാറായാൽ പദ്ധതി കൂടുതൽ വിജയമാകും.
സൗജന്യയാത്ര ആരംഭിച്ചതോടെ സ്ത്രീകളുടെ മനസിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞിട്ടുണ്ടാകും. പദ്ധതി ദീർഘകാലം വിജയകരമായി തുടരട്ടേയെന്നു പ്രാർഥിക്കുന്നു.
മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ഗതാഗതമേഖലയെ ശരിയായ വഴിക്കു കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സൗജന്യ യാത്രയിലൂടെ സ്ത്രീകളുടെ വരുമാനത്തിലും ജീവിതത്തിലും ഗുണപരമായ മാറ്റം ഉണ്ടാകും.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോണ്സർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കുന്നതിന് മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കെഎസ്ആർടിസി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, ജനങ്ങൾ സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി കെ.എ. തുളസി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, എംഎൽഎമാരായ എൻ. ശക്തൻ, എം. വിൻസന്റ്, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗണ്‍സിലർ സി. ഹരികുമാർ, കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ "പ്രിയദര്‍ശിനി' സൗജന്യ കെഎസ്ആര്‍ടിസി ബസ് യാത്രാപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാടുനിന്നും ഗുരുവായൂരിലേക്കുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസില്‍ പട്ടാമ്പിയിലേക്കുള്ള യാത്രക്കാരി ശാന്തി പാട്ടത്തിലിന് ആദ്യ ടിക്കറ്റ് നല്കി ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എംപി നിര്‍വഹിച്ചു.
പാലക്കാട് 117 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ ടൗണ്‍ ബസുകള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസുകളും ഉള്‍പ്പെടും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഓര്‍ഡിനറി സര്‍വീസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി.എസ്. മഹേഷ് അധ്യക്ഷനായി. ഡിപ്പോ എൻജിനീയര്‍ റെജി മോന്, ഡിടിഒ ജോഷി ജോണ്‍, ടി. സന്തോഷ് കുമാര്‍, ടി.വി. രമേശ് കുമാര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാർത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകൾക്ക് താരതമ്യേന സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കല്ലുകടിയായി കെഎസ്ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര. രാവിലെ ഒമ്പതു മുതൽ എത്തിയ യാത്രികർക്ക് ആദ്യം സൗജന്യ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റ് ആയ പൂജ്യം തുക ടിക്കറ്റുകൾ ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് ഉദ്ഘാടനവും ബസുകളിലെ യാത്രയും മുടങ്ങി.
നിരവധി യാത്രക്കാർ സൗജന്യ യാത്ര പ്രതീക്ഷിച്ച് ബസുകളിൽ കയറിയെങ്കിലും സൗജന്യ പൂജ്യം നിരക്ക് ടിക്കറ്റുകൾ സജ്ജമാകാത്തതിനെ തുടർന്ന് കണ്ടക്ടർമാർക്ക് നിലവിലെ യാത്ര നിരക്ക് ടിക്കറ്റ് മാത്രമാണ് നൽകാനായത്. ഇത് യാത്രക്കാരും കണ്ടക്ടർമാരുമായി തർക്കത്തിനിടയാക്കി. രാവിലെ 10ന് ശേഷം മാത്രമാണ് സൗജന്യ സംവിധാനം നടപ്പായത്.
സൗജന്യ യാത്രയുടെ പറവൂരിലെ ഉദ്ഘാടനം ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർമാൻ രമേശ് ഡി. കുറുപ്പ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു, മുൻ ചെയർപേഴ്സൺ ബീന ശശിധരൻ, സ്റ്റാൻഡിംഗ് ചെയർപേഴ്ൺ ജലജ രവീന്ദ്രൻ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രസീല എന്നിവർ സംസാരിച്ചു. പറവൂരിൽ എടിഒ അനിൽകുമാർ, ജന. കൺട്രോളിംഗ് ഇൻസ്പെക്ടർ സന്തോഷ് കണ്ണൻ എന്നിവർ നേതൃത്വം നൽകി.
NRI
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
ചാത്തന്നൂര്‍: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി ഇന്നു രാവിലെ ഒന്പതിനു ശേഷം നിലവില്‍വരും.
അതിനു മുമ്പ് യാത്ര ചെയ്യുന്ന സ്ത്രീകള്‍ പണം നല്കി ടിക്കറ്റ് എടുക്കണം. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷമേ പദ്ധതി നടപ്പില്‍ വരുകയുള്ളൂ.
സൗജന്യയാത്ര ചെയ്യുന്ന സ്ത്രീയാത്രക്കാര്‍ സീറോ മൂല്യമുള്ള സൗജന്യ ടിക്കറ്റ് എടുത്തില്ലെങ്കില്‍ 500 രൂപവരെ പിഴ അടയ്ക്കേണ്ടിവരും.
ടിക്കറ്റ് നല്‍കാത്ത കണ്ടക്ടര്‍ക്കെതിരേയും നടപടി ഉണ്ടാകും.
കണ്ടക്ടര്‍ സീറോ നിരക്ക് ടിക്കറ്റ് നിര്‍ബന്ധമായും നല്‍കണം. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ കൃത്യമായി രേഖപ്പെടുത്തണം. ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ റവന്യൂ നഷ്ടം ഉണ്ടാക്കിയതായും അണ്‍കളക്ടഡ് ഫെയറിന് തുല്യവുമായി കണക്കാക്കിയായിരിക്കും കണ്ടക്ടര്‍ക്കെതിരേ നടപടി. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത സ്ത്രീക്ക് 500 രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
സ്ത്രീ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, സ്ത്രീയാത്രക്കാരുടെ എണ്ണം, ആകെ യാത്രാ നിരക്ക്, യാത്ര ചെയ്യുന്ന ദൂരം എന്നിവ കണക്കാക്കാനും സംസ്ഥാന സര്‍ക്കാരിനോട് തുക ആവശ്യപ്പെടാനുമാണ് സ്ത്രീയാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. സ്ത്രീയാത്രക്കാര്‍ക്ക് അനുവദനീയമായ 15 കിലോയില്‍ കൂടുതല്‍ ലഗേജ് ഉണ്ടെങ്കില്‍ ലഗേജ് ചാര്‍ജ് അടയ്ക്കണം.
കുടുംബമായി സഞ്ചരിക്കുകയാണെങ്കില്‍ സംഘത്തിലെ സ്ത്രീകളായ അംഗങ്ങള്‍ക്ക് പ്രത്യേകം സീറോ ചാര്‍ജ് ടിക്കറ്റും പുരുഷന്മാര്ക്ക് പണം നല്‍കിയുള്ള ടിക്കറ്റും പ്രത്യേകം പ്രത്യേകമായി എടുക്കണം.
സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ഏഴ് തരം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യമായി സ്ത്രീകള്‍ക്ക് യാത്ര അനുവദിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാർ പറയുന്നതല്ലെ നടപ്പാക്കുന്നതെന്നും ഇത് ആളെ പറ്റിക്കൽ ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
"കോൺഗ്രസ് കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞത്. ഇപ്പൊ എങ്ങനെ മാറ്റി. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണ്. പറയുന്നത് അല്ല നടപ്പാക്കുന്നത്.'-ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ രണ്ട് രാജിയുണ്ടായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബെന്നി തോമസ് രാജിവച്ചു.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സ്വജനപക്ഷപാതമാണ് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഗുരുതര പ്രശ്നങ്ങളാണെന്നും ഗോവിന്ദൻ വിമർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ പോലും സ്ഥലം മാറ്റുകയും റിയാസ് ഇടപെട്ടപ്പോൾ തടയുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്ലിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു.
ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
കൊച്ചി: കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലെ അഭിമാനകരമായ പുത്തൻ അധ്യായത്തിലേക്ക് കെഎസ്ആർടിസി ബസുകൾ നാളെ ഓടിക്കയറും. സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കു ഡബിൾ ബെൽ മുഴങ്ങുന്പോൾ വളയം പിടിക്കാനുമുണ്ടൊരു പെൺകരുത്ത്.
പ്രിയദർശിനി സൗജന്യയാത്രാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന സർവീസിന് ഡ്രൈവിംഗ് സീറ്റിലിരിക്കാനുള്ള നിയോഗം പെരുന്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ വി.പി. ഷീലയ്ക്കാണ്. നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്പാനൂർ ബസ് ടെർമിനലിൽ പച്ചക്കൊടി വീശുന്ന ചരിത്രയാത്രയ്ക്കു സാരഥിയാകാനായതിന്റെ ആഹ്ലാദത്തിലാണ് ഈ 53കാരി.
13 വർഷമായി കെഎസ്ആർടിസി ഡ്രൈവറാണ് ഷീല. സർവീസിലുള്ളവരിൽ സ്ഥിരനിയമനത്തിലുള്ള വനിതാഡ്രൈവർ ഷീല മാത്രം. പരിചയസന്പന്നയായ വനിതാ ഡ്രൈവർ എന്നതു പരിഗണിച്ചാണ് ഷീലയെ തേടി കെഎസ്ആർടിസി ആസ്ഥാനത്തുനിന്ന് ചരിത്രയാത്രയ്ക്കുള്ള നിയോഗമെത്തിയത്.
നാളത്തെ സർവീസിൽ കണ്ടക്ടറും വനിത തന്നെ. രാവിലെ 8.30ന് തിരുവനന്തപുരത്ത് ഉദ്ഘാടനസർവീസിന് പച്ചക്കൊടി വീശിയാലുടൻ സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും സ്ത്രീകൾക്കുള്ള സൗജന്യയാത്രാ സേവനം ആരംഭിക്കും.
കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റിൽ വരെ ഷീല വളയം പിടിച്ചിട്ടുണ്ട്. ചാലക്കുടി-കുറ്റ്യാടി റൂട്ടായിരുന്നു ഇതുവരെയുള്ളതിൽ ദീർഘദൂര സർവീസ്.
കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ ഷീല 11 വർഷം ഡ്രൈവിംഗ് സ്കൂളിൽ പരിശീലകയായിരുന്നു. ഡ്രൈവിംഗ് ജോലിയിൽ സ്ത്രീ എന്ന നിലയിൽ ഒരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ആത്മാഭിമാനത്തോടെയാണു ഡ്രൈവർ ജോലി ചെയ്യുന്നതെന്ന് ഷീല പറഞ്ഞു.
അമ്മ കുട്ടിപാപ്പുവിനൊപ്പം താമസിക്കുന്ന ഷീല ചരിത്രയാത്രയുടെ സാരഥിയാകാൻ ഇന്നു തലസ്ഥാനത്തെത്തും.
Kerala
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
ഇന്ദിരാ ഗ്യാരന്റി യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകിക്കഴിഞ്ഞു. ഐക്യജനാധിപത്യമുന്നണി ഇന്ദിരാഗ്യാരന്റികളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാർവത്രികം
പദ്ധതിയുടെ ആദ്യഘട്ടമായി, നാളെ മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽനിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി പൂജ്യം മൂല്യമുള്ള പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് കോർപറേഷന്റെ കൈവശമുള്ളത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.
കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തില്‍ സുഗമമായ കാഷ് ട്രാൻസ്ഫർ ഫിനാൻഷൽ മാനേജിമെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ സ്വീകരിക്കും. കോർപറേഷന്റെ വരുമാനം പൂർണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനതത്വം. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെയാണ് സ്ത്രീകൾക്കുള്ള ഈ അവകാശം സർക്കാർ ഉറപ്പാക്കുന്നത്.
നാളെ സംസ്ഥാനതല ഉദ്ഘാടനം
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടനയാത്രയിൽ പങ്കാളികളാകും. സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് അന്നേദിവസം രാവിലെ 9:00 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
സ്ത്രീസമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തില്‍ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹികസാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചംവയ്ക്കാനാകും.
യാത്രാച്ചെലവ് എന്ന തടസം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക സമ്പദ്വ്യസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് പ്രിയദർശിനി പദ്ധതി.
പുതിയ അധ്യായം
പദ്ധതിയുടെ നിർവഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും കെഎസ്ആർടിസിയുടെ ബസുകളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഗതാഗത സെക്രട്ടറി ടി.വി അനുപമ ഐഎഎസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര പദ്ധതി ഈ മാസം 15-ാം തീയതി (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഇതിനായുള്ള തുക കൃത്യസമയത്ത് തന്നെ ട്രഷറിയിൽ നിന്ന് ലഭ്യമാക്കും. പദ്ധതി പൂർണമായും സർക്കാർ ചെലവിലാണ് നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ ദൈനംദിന ഓപ്പറേഷൻ ചെലവുകളും മറ്റ് ധനപരമായ കരാർ ബാധ്യതകളും ഉറപ്പുവരുത്തിക്കൊണ്ട് സുഗമമായ ഒരു ക്യാഷ് ട്രാൻസ്ഫർ-ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനവും ഇതിനായി സർക്കാർ ഒരുക്കിയിട്ടുണ്ട്.
സൗജന്യ യാത്ര നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകാനിടയുള്ള ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട നിർവ്വഹണ ഫലവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷമായിരിക്കും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക. കൂടാതെ, പദ്ധതി മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത മറികടക്കുന്നതിനായി ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പ്രത്യേക നടപടികൾ കെ.എസ്.ആർ.ടി.സിയും ആവിഷ്കരിക്കുന്നതാണ്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി മുൻകൂർ തുക അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി. മാസാവസാനം മാത്രം തുക നൽകാനാണ് സർക്കാർ തീരുമാനം.
, ഇത് നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് ലഭിച്ചുവരുന്ന നിലവിലെ ഇന്ധന സബ്സിഡിയെ ബാധിക്കുമോ എന്ന ആശങ്ക കോർപറേഷനുണ്ട്. ഇന്ധന കമ്പനികളുമായുള്ള 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയും സബ്സിഡിയും നിലനിർത്താൻ മുൻകൂർ പണമോ ദിവസേനയുള്ള പണമോ അനിവാര്യമാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.
പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 800 കോടിയോളം രൂപയുടെയും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
ന്യൂഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുൻ സർക്കാരാണ് കെഎസ്ആര്‍ടിസി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതെന്നും മന്ത്രി പ്രതികരിച്ചു.
സ്ത്രീകൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശനി പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. . സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടി.ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെ. ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും മന്ത്രി പരിഹസിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. പദ്ധതി നിലവിൽ വരുന്ന ജൂൺ 15-ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു.
ടിക്കറ്റെടുക്കാതെ ബസിൽ യാത്ര ചെയ്ത് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. പുരുഷന്മാരോടുള്ള വിവേചനമാണിതെന്ന് അസോസിയേഷൻ ആരോപിച്ചു. വോട്ട് ബാങ്ക് എന്ന നിലയിൽ പുരുഷന്മാരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അർഹതയുള്ളവർക്ക് മാത്രം സൗജന്യയാത്ര നൽകിയാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സ്ത്രീ സൗജന്യ യാത്രയ്ക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂറായി പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ.
എന്നാൽ മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്നാണ് ആശങ്ക. സ്ത്രീ സൗജന്യ യാത്രയായ പ്രിയദര്‍ശിനി പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസിലാണ്.
ഇതിനായി 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. ഏഴ് കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം. ഇതില്‍ മൂന്നര കോടിയും ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്.
45 ദിവസത്തെ ക്രെഡിറ്റ് രീതിയിലാണ് ഇന്ധന കമ്പനികള്‍ കോര്പറേഷന് ഡീസല്‍ നല്‍കുക. അതായത് 45 ദിവസം മുന്‍പ് വാങ്ങുന്ന ഡീസലിന്റെ തുക ഇന്ന് നല്കിയാല് മതി. ഇങ്ങനെ വാങ്ങുന്പോള്‍ 2.70രൂപ സബ്സിഡിയായും 40 പൈസ കൃത്യമായി പണം അടക്കുന്നതുകൊണ്ടുള്ള ഇളവും ചേര്‍ത്ത് ലിറ്ററിന് 3.10 രൂപ കുറച്ചാണ് കമ്പനികള്‍ ഈടാക്കുന്നത്.
സ്ത്രീ സൗജന്യ യാത്രയിലൂടെ വരുമാനം കുറയുമ്പോള്‍ സര്‍ക്കാര്‍ തുക മുന്‍കൂറായി കിട്ടിയില്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലാവും. ഇന്ധന കമ്പനികള്‍ ഇളവ് നിര്‍ത്തലാക്കുമെന്ന് മാത്രമല്ല എട്ട് ശതമാനം പലിശ കൂടി ചേര്‍ത്ത് വേണം പിന്നെ ഡീസലിന്റെ പണം അടയ്ക്കേണ്ടി വരിക.
District News
കണ്ണൂർ: കെഎസ്ആർടിസി ഓർഡിനറി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ഭിന്നശേഷിക്കാർക്ക് കൂടി ബാധകമാക്കണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (ഡിഎപിസി) ജില്ലാ പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ 20000 രൂപയോ അതിൽ കുറവോ വാർഷിക വരുമാനമുള്ള ഭിന്നശേഷിക്കാർക്ക് മാത്രമാണ് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് അർഹത ലഭിക്കുന്നുള്ളൂ. അതിനാൽ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ഭൂരിഭാഗം പേർക്കും നിലവിൽ സൗജന്യ യാത്ര അനുവദനിയമല്ല.
കെഎസ്ആർടിസി അതിവേഗബസുകളിലും സ്വിഫ്റ്റ്, ബജറ്റ് ടൂറിസം തുടങ്ങിയ സർവീസുകളിലും യുഡിഐഡി കാർഡുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും പ്രായ വരുമാന ഭേദമന്യേ 25 ശതമാനം നിരക്ക് ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎപിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ. ആനന്ദ് നാറാത്ത് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
District News
എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്ന 60 സെന്റ് സ്ഥലം ദേവസ്വം ബോർഡിന്റേതല്ലെന്നും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധിക്കെതിരേ കെഎസ്ആർടിസി നൽകിയ അപ്പീലിൽ കക്ഷി ചേരാൻ എരുമേലി പഞ്ചായത്ത് തീരുമാനിച്ചു. ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പഞ്ചായത്ത് ഇക്കാര്യം തീരുമാനിച്ചത്.
നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം നടന്ന ആദ്യ യോഗത്തിൽ കേസിൽ കക്ഷി ചേരണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആവശ്യം വീണ്ടും ഉയർന്നതോടെയാണ് പഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചത്. പാലാ കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീലിൽ വാദം ആരംഭിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി സി.പി ജോണ്‍. കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്ന സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആനുകൂല്യം എല്ലാമേഖലകളിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആകെ കെഎസ്ആര്‍ടിസിക്കുള്ള 5,765 ബസുകളുള്ളതില്‍ 1,406 ബസുകളാണ് വടക്കന്‍ ജില്ലകളിലുള്ളത്. 24.38ശതമാനം മാത്രം. സര്‍വീസുകള്‍ 33ശതമാനം മാത്രമാണ്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് തൃത്താല കേന്ദ്രീകരിച്ച് ഡിപ്പോയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വി.ടി. ബല്‍റാമിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്കായി ഒരുക്കുന്ന സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി.ബൽറാം എംഎൽഎ. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണ്. ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയാറാകണമെന്നും ബൽറാം ആവശ്യപ്പെട്ടു.
വി.ടി.ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ മറുപടി നൽകി. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുതയും മന്ത്രി സഭയിൽ സമ്മതിച്ചു.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ആശ്രിത നിയമനം നടത്തുന്നതിനുള്ള നടപടികൾ സജീവമായി. ആദ്യഘട്ടമായി 439 പേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇതിൽ 125 പേർക്ക് ഉടൻ നിയമനം നൽകിയേക്കും.
ചീഫ് ഓഫീസിൽ ലഭിച്ച ആശ്രിത നിയമനത്തിനുള്ള അപേക്ഷകൾ അതാത് യൂണിറ്റുകളിലേക്ക് അയച്ച് യൂണിറ്റ് മേധാവി സൂക്ഷ്മതയോടെ പരിശോധന നടത്തി തിരിച്ചയച്ചശേഷമാണ് ചീഫ് ഓഫീസിൽ ആശ്രിത നിയമനത്തിനുള്ള ലിസ്റ്റ് തയാറാക്കിയത്.
കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. വർഷങ്ങളായി നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർക്ക് ഇത് ആശ്വാസം പകരും.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശത്തെ തുടർന്നാണ് വർഷങ്ങളായി നടപ്പാക്കാതെ മാറ്റിവച്ചിരുന്ന ആശ്രിത നിയമന ഫയലുകൾക്ക് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ പരമാവധി ആറ് മാസത്തിനകംതന്നെ ആശ്രിതർക്ക് അർഹമായ ജോലി നൽകുന്നതായിരുന്നു കെഎസ്ആർടിസി യുടെ രീതി. എന്നാൽ കുറേ വർഷങ്ങളായി ഈ നടപടികൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.
നിലവിൽ 2022 വരെയുള്ള കാലയളവിൽ മരിച്ച ജീവനക്കാരുടെ ആശ്രിതരെയാണ് പരിഗണിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ 2016 മുതൽ മരിച്ചവരുടെ ആശ്രിതരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
Kerala
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് കോർപറേഷൻ തിരിച്ചെടുത്തത്.
ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗതമന്ത്രി ഗണേഷ് കുമാർ ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.
വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. ജീവഹാനി സംഭവിച്ച അപകടങ്ങളിൽ ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ നിന്ന് വ്യക്തമായി.
ദീർഘമായ നിയമപോരാട്ടത്തിന് പിന്നാലെ ബിനു കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തെങ്കിലും കെഎസ്ആർടിസി ഇയാളെ തിരിച്ചെടുത്തില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് കെട്ടിക്കിടന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ബിനുവിനെ തിരിച്ചെടുക്കാൻ ഉത്തരവായത്.
Kerala
ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
പാലക്കാടുനിന്നു തിരുവനന്തപുരത്തേക്ക് പോകാനായി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു പാലക്കാട് സ്വദേശിനിയായ യുവതി. കൊച്ചിയിൽനിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബസ് നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വിശദീകരണവുമായി മന്ത്രി സി.പി.ജോൺ. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. പദ്ധതി സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകൾക്കും ജൂൺ 15 മുതൽ സൗജന്യയാത്ര നൽകും.
സ്ത്രീകൾക്ക് വേണ്ടിയാണ് ഈ സർക്കാർ നിലനിൽക്കുന്നത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ പദ്ധതിയുടെ പ്രായോഗിക വശങ്ങളും സാമ്പത്തിക ബാധ്യതകളും ചർച്ചയാകും.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.
ജൂൺ 15 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം. അതേസമയം പദ്ധതിയിൽ ആശങ്ക പ്രകടിപ്പിച്ച സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതോടെ വലിയൊരു വിഭാഗം യാത്രക്കാരും കെഎസ്ആർടിസിയിലേക്ക് മാറുമെന്നും ഇത് തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആശങ്ക. ഉദ്യോഗസ്ഥ തല ചർച്ചയ്ക്ക് ശേഷം ബസുടമകളുടെ പരാതികൾ പരിഹരിക്കാനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കും.
Kerala
ഇടുക്കി: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ വിമർശിച്ച് സിപിഎം നേതാവ് എം.എം.മണി. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി.സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്. പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും മണി പരിഹസിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് വിമർശനവുമായി മണി രംഗത്തെത്തിയത്.
ഗാന്ധിജിയെ കൊന്നവരുടെ കൈയിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാം. പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ യാതൊരു എതിർപ്പുമില്ല. വ്യക്തികളെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ലെന്നും മണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലായാൽ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.
ജൂൺ 15 മുതൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേൾക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പെടെ ഒഴിവാക്കണമെന്നും ഗോപിനാഥൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഗോപിനാഥൻ പറഞ്ഞു.
ആശങ്കകൾ ചൊവ്വാഴ്ച തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ഗോപിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: സ്തീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി മഹിളാ മോർച്ച. കോഴിക്കോട്, കാസർഗോഡ് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ച, ബിജെപി പ്രവർത്തകർ ബസ്സുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്താണ് പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പിന് മുൻപ് മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. പുതിയ സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നതിന് മുൻപ് തന്നെ, പറഞ്ഞ തീയതി പ്രകാരം വാഗ്ദാനം പാലിക്കണമെന്ന കർശന നിലപാടിലാണ് സമരക്കാർ.
കാസർഗോഡ് ടെർമിനലിൽ മംഗളൂരുവിലേക്കുള്ള ബസിൽ കയറിയാണ് പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. തുടർന്ന് ടെർമിനലിന്റെ രണ്ട് പ്രധാന കവാടങ്ങളും ഉപരോധിച്ചതോടെ കെഎസ്ആർടിസി സർവീസുകൾ പൂർണ്ണമായി തടസപ്പെടുന്ന സാഹചര്യമുണ്ടായി.
കാസർഗോഡ് ടൗൺ പോലീസിന്റെ നേതൃത്വത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെയും മഹിളാ മോർച്ച ഭാരവാഹികളെയും കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഇന്ധനവില വർധനവ് സാധാരണക്കാരായ സ്ത്രീകളെ വലിയ രീതിയിൽ ബാധിക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യം ഉടനടി നടപ്പിലാക്കാൻ പുതിയ ഭരണനേതൃത്വം തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Kerala
തിരുവനന്തപുരം: കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
പുലർച്ചെ ആറേമുക്കാലോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തെന്നിമാറി അതേ ദിശയിൽവന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
Movies
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍ രംഗത്തെത്തി.
കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ പ്രഖ്യാപിക്കുന്ന ഇത്തരം സൗജന്യങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും പൊതുഗതാഗത സംവിധാനത്തെയും തകര്‍ക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്കുന്നു.
വരുമാനമില്ലാത്ത ഒരു സംസ്ഥാനം എപ്രകാരമാണ് ഇത്തരം സൗജന്യങ്ങള്‍ നടപ്പിലാക്കുക എന്നത് വ്യക്തമാക്കേണ്ടതുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നു. നിലവില്‍ തന്നെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെയും നികുതി അടച്ച് കഷ്ടപ്പെടുന്ന സ്വകാര്യ ബസ് മേഖലയെയും ഒരുപോലെ നശിപ്പിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ലഭിക്കുന്നതോടെ അവര്‍ സ്വകാര്യ ബസുകളെ ഉപേക്ഷിക്കും. ഇതോടെ ബസുകളില്‍ പുരുഷന്മാര് മാത്രമാവുകയും സ്വകാര്യ ബസ് മേഖല വരുമാനമില്ലാതെ തകരുകയും ചെയ്യും. ഇത് കെഎസ്ആര്‍ടിസിയെയും വലിയ ബാധ്യതയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. നിലവിലെ 2000 രൂപ പോലും കൃത്യമായി നല്കാന് കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും വിലക്കയറ്റവും കേരളത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതും തൊഴിലില്ലായ്മയും വലിയ വെല്ലുവിളിയാണ്.
ബംഗാളിലെ രാഷ്ട്രീയ മാറ്റത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചുപോയത് കേരളത്തിലെ നിര്‍മ്മാണ-ഹോട്ടല്‍ മേഖലകളെ സ്തംഭിപ്പിച്ചു കഴിഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രിയാകുന്ന ആര്‍ക്കും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്.
അതിനാല്‍ കടമെടുത്ത് സൗജന്യങ്ങള്‍ നല്കി നാടിനെ നശിപ്പിക്കാതെ, കയറ്റുമതി വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ക്രിയാത്മകമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അഖില്‍ മാരാര്‍ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
Kerala
പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ ബസ് വ്യവസായം തകരുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും ഉടമകൾ പറഞ്ഞു.
കർണാടകയിലേതുപോലെ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണു യുഡിഎഫ് ആലോചന. ഇതിനു മുന്നോടിയായിട്ടാണു കെഎസ്ആർടിസി ബസുകളിലെ യാത്രക്കാർ സ്ത്രീയോ പുരുഷനോയെന്ന് ടിക്കറ്റിൽ രേഖപ്പെടുത്താൻ തുടങ്ങിയത്.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കിയാൽ വ്യവസായം തകരുമെന്നാണ് വാദം. തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. കെഎസ്ആർടിസി ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കെഎസ്ആർടിസി സ്റ്റാൻഡ് പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ സ്ത്രീ കിടന്നുറങ്ങുകയായിരുന്നു ഈ സമയത്താണ് പ്രതി എത്തുന്നതും പീഡനം നടത്തുന്നതും.
അധികൃതരുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. എത്ര സ്ത്രീകൾ നിലവിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താനാണ് ഈ സർവേ.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ വരുത്തിയ മാറ്റത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താൻ മെഷീനിൽ പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്.
ടിക്കറ്റ് അടിക്കുമ്പോൾ കണ്ടക്ടർ യാത്രക്കാരന്റെ ലിംഗഭേദം കൂടി മെഷീനിൽ രേഖപ്പെടുത്തണം. ഇതിലൂടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് കെഎസ്ആർടിസിക്ക് ലഭിക്കും. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നതിനാൽ, കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിൽ സഞ്ചരിക്കുന്ന വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു. ഇന്നാണ് കണക്കെടുപ്പ് തുടങ്ങുന്നത്.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ (ഇടിഎം) ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും കണ്ടക്ടർമാർക്ക് ആവശ്യമായ പരിശീലനം അടിയന്തരമായി നല്‍കാനും ഇന്നലെ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. നിശാന്ത് യൂണിറ്റ് അധികൃതർക്ക് നിർദേശം നല്കി. ശനിയാഴ്ച മുതൽ നടപ്പാക്കേണ്ട ജൻഡർ ടിക്കറ്റിംഗിന് വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറക്കിയത്.
ഇടിഎമ്മിൽ കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. പ്രായപൂർത്തിയായവരുടെ വിഭാഗത്തിൽ പുരുഷൻ / സ്ത്രീ എന്നിവകൂടി പ്രത്യേകമായി സെറ്റ് ചെയ്യും. കുട്ടികൾക്കുള്ള ടിക്കറ്റിനു ചൈൽഡ് കാറ്റഗറിയുമുണ്ട്. സ്ത്രീ, പുരുഷൻ, കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ്. ഇങ്ങനെ ടിക്കറ്റ് നല്കുന്നതുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും കൃത്യമായ എണ്ണം അറിയാനാകും.
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനമുണ്ട്. യുഡിഎഫ് ഭരണത്തിലെത്തിയ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിലാണോ വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നത് എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റിംഗ് നടപ്പാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം മേയ് ഒൻപത് മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നൽകിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു.
District News
തൊടുപുഴ: പുണ്യ വൈശാഖ മാസത്തില്‍ പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച അഞ്ചു വിഷ്ണുക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെയുള്ള അഞ്ചമ്പലദര്ശനം നാളെ മുതല്‍ 17വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന തിരുവോണ ഊട്ടിലും 10ന് നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജയിലും 17വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിലും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്ഷേത്രദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് കോലാനി, മുട്ടം, പെരുമ്പിള്ളിച്ചിറ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തില്‍ ക്ഷേത്ര ദേവസ്വം ട്രസ്റ്റ് സെക്രട്ടറി സിജു ബി. പിള്ള, സഹരക്ഷാധികാരി എം.ആര്. ജയകുമാര്‍, മാനേജര്‍ കെ.ആര്. സതീഷ്, ജനറല്‍ കണ്‍വീനര്‍ പി.ആര്. സുധീര്‍കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അരവിന്ദ് എസ്. പഞ്ചവടി എന്നിവര്‍ പങ്കെടുത്തു.
Kerala
തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും മറ്റൊരു ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
District News
എരുമേലി: മറയൂരിന്റെ മനോഹാരിതയിലേക്ക് പോക്കറ്റ് കാലിയാകാതെ ഒരു യാത്രയ്ക്ക് കെഎസ്ആർടിസി അവസരമൊരുക്കുന്നു. മേയ് ഒന്‍പതിനാണ് യാത്ര. ഒരാൾക്ക് 1510 രൂപയാണ് ചാർജ്. മൂന്നര മണിക്കൂർ വരുന്ന ജീപ്പ് സവാരിയും ഉച്ചഭക്ഷണത്തിന്റെയും ചാർജ് ഉൾപ്പെടെയാണിത്.
കാന്തല്ലൂർ, കോവിൽക്കടവ്, ഇറച്ചിൽപ്പാറ വെള്ളച്ചാട്ടം, ഭ്രമരം ഷൂട്ടിംഗ് പോയിന്റ്, തേൻപാറ എന്നിവിടങ്ങളും കൂടാതെ പച്ചക്കറി പാടങ്ങളിലും മറയൂർ ശർക്കര നിർമാണവും സ്ട്രോബറി ഫാമുകളും സന്ദർശിച്ച ശേഷമാകും മറയൂരിലെത്തി നാട്ടിലേക്ക് മടക്കയാത്ര. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9562269963, 9447287735 ഫോൺനമ്പരുകളിൽ ബന്ധപ്പെടണം.
Kerala
തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്.
വാഹനങ്ങൾ ഓടാൻ അനുവദിക്കില്ലെന്ന് ഇവർ പറയുന്നു. ബസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പത്തനംതിട്ട അടൂരിലും ബസുകൾ തടഞ്ഞു. എന്നാൽ മറ്റു ജില്ലകളിലൊന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിലും വിവിധ ദളിത് സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തത്.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെള്ളറട പൊന്നമ്പി സ്വദേശി കൃഷ്ണന്‍കുട്ടി (74) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടമുണ്ടായത്.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വെള്ളറടയില്‍ പോയ വയോധികനെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കവാടത്തിനു സമീപം വച്ച് തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇയാളെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെങ്കിലും രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൃഷ്ണന്‍കുട്ടിയെ ബന്ധുക്കൾ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വെള്ളറട പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്ആർടിസിക്ക് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. 30,000 രൂപയാണ് പിഴ തുക.
തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയിലാണ് നടപടി. കെഎസ്ആർടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്.
മുഹമ്മദ് സൈനുദ്ദീൻ തൃശൂർ ആമ്പല്ലൂരിൽനിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസിൽക്കയറിയത്. ഇരിക്കാൻ സീറ്റൊഴിവില്ലെന്ന് മനസിലായി. രോഗിയായതിനാൽ മൂന്നു മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ കണ്ടക്ടർ തൃശൂരിൽനിന്ന് സീറ്റു കിട്ടുമെന്നറിയിച്ചു.
തൃശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നു. ബസ് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരനെത്തി സീറ്റ് ഒഴിയണമെന്നും അത് താൻ റിസർവ് ചെയ്തതാണെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു.
അതിനിടയിൽ മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരിക്കുകയുംചെയ്തു. ഇതേത്തുടർന്ന് സൈനുദ്ദീന്‍ നിന്ന് യാത്രചെയ്യേണ്ടിവന്നു. സർവീസ് റോഡിലൂടെപോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാൽ കക്കാട് സ്റ്റോപ്പിൽ ഇറങ്ങാനായില്ല. പകരം കൂരിയാട്ട് ഇറങ്ങേണ്ടിവന്നു.
ഇതേത്തുടർന്നാണ് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകണമെന്നുമാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷൻ വിധിച്ചത്.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.