ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിൽ സഞ്ചരിക്കുന്ന വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു. ഇന്നാണ് കണക്കെടുപ്പ് തുടങ്ങുന്നത്.
ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ (ഇടിഎം) ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും കണ്ടക്ടർമാർക്ക് ആവശ്യമായ പരിശീലനം അടിയന്തരമായി നല്കാനും ഇന്നലെ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. നിശാന്ത് യൂണിറ്റ് അധികൃതർക്ക് നിർദേശം നല്കി. ശനിയാഴ്ച മുതൽ നടപ്പാക്കേണ്ട ജൻഡർ ടിക്കറ്റിംഗിന് വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറക്കിയത്.
ഇടിഎമ്മിൽ കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. പ്രായപൂർത്തിയായവരുടെ വിഭാഗത്തിൽ പുരുഷൻ / സ്ത്രീ എന്നിവകൂടി പ്രത്യേകമായി സെറ്റ് ചെയ്യും. കുട്ടികൾക്കുള്ള ടിക്കറ്റിനു ചൈൽഡ് കാറ്റഗറിയുമുണ്ട്. സ്ത്രീ, പുരുഷൻ, കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും കാറ്റഗറി തിരിച്ചായിരിക്കും ടിക്കറ്റ്. ഇങ്ങനെ ടിക്കറ്റ് നല്കുന്നതുകൊണ്ട് എല്ലാ വിഭാഗങ്ങളുടെയും കൃത്യമായ എണ്ണം അറിയാനാകും.
വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് യുഡിഎഫ് വാഗ്ദാനമുണ്ട്. യുഡിഎഫ് ഭരണത്തിലെത്തിയ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിലാണോ വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നത് എന്ന സംശയവും ഉയർന്നിട്ടുണ്ട്.
Tags : KSRTC account women passengers