x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാക്ക് പാലിച്ചതായി കണ്ടുകൂടെ? പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: June 18, 2026 03:29 PM IST | Updated: June 18, 2026 03:29 PM IST

കൊച്ചി: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് വാഗ്ദാനം ആണെങ്കിലും വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്നാണ് കോടതി ചോദിച്ചത്. സ്ത്രീശാക്തീകരണമാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്‍റെ വാദം. പൊതുതാത്പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.

എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി നല്‍കിയത്. വരുമാന പരിധിയോ താമസയോഗ്യതയോ പിന്നോക്കാവസ്ഥയോ ഒന്നും പരിഗണിക്കാതെ ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്‍കുന്ന സമത്വത്തിന്‍റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ് എന്നതായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന വാദം.

ഒരു പഠനം പോലും നടത്താതെയാണ് അധികാരത്തിലെത്തി പിറ്റേ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത് എന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന ഹര്‍ജിക്കാരന്‍റെ വാദത്തോട് വാക്ക് പാലിച്ചതായി കണ്ടുകൂടെ എന്ന് കോടതി ചോദിച്ചു.

പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടി ചോദിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും സമാനമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അത് വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Tags : Priyadarshini project KSRTC Court question petition

Recent News

Corehub Up