ടെല്‍ അവീവ്: ലെബനന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ ഭൂപടം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ലെബനനിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യം നിലപാട് വ്യക്തമാക്കിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ ഇസ്രയേല്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇസ്രയേൽ ലെബനനിൽ നിന്ന് പിന്മാറാതെ കരാര്‍ സാധ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്.
ലെബനന് അതിര്‍ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര്‍ വരെ തങ്ങളുടെ അധീനതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേല്‍ പുറത്തിറക്കിയ പുതിയ ഭൂപടം. പ്രമുഖ ലെബനീസ് നഗരമായ നബാത്തിയയുടെ സമീപപ്രദേശങ്ങള്‍ വരെ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് ഭൂപടം വ്യക്തമാക്കുന്നത്.