Kerala
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് ദാരുണാന്ത്യം. തെക്കൻ ലബനനിലെ അൽ തൈരിയിലുണ്ടായ ആക്രമണത്തിൽ മാധ്യമപ്രവർത്തക അമൽ ഖലീൽ (43) ആണ് കൊല്ലപ്പെട്ടത്.
അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലെ കാറിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതോടെ അടുത്തുള്ള വീട്ടിൽ ഇവർ അഭയം പ്രാപിച്ചെങ്കിലും ആ വീടിന് നേരെയും ആക്രമണമുണ്ടായി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അമലിനെ മണിക്കൂറികൾക്ക്ശേഷമാണ് പുറത്തെടുത്തത്. ആദ്യം ആക്രമിക്കപ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് ലെബനീസ് പൗരന്മാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം തങ്ങൾ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ആശ്വാസം നൽകിക്കൊണ്ട് ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ നിർണായക ഇടപെടൽ.
34 വർഷത്തിന് ശേഷം ആദ്യമായാണ് ഇസ്രായേലും ലെബനനും വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലായിരുന്നു ഈ ചർച്ചകൾ നടന്നത്.
പ്രാദേശിക സമയം വൈകുന്നേരം 5 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഈ പത്ത് ദിവസത്തിനുള്ളിൽ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘത്തിനാണ് സമാധാന ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
International
വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.
International
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.
ഇറാന്റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.
International
ജെറുസലേം: പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് ലബനൻ സർക്കാരുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയിൽ അടുത്തയാഴ്ച വാഷിംഗ്ടണിൽ വെച്ച് ചർച്ചകൾ ആരംഭിക്കാനാണ് സാധ്യത.
ലബനനുമായി സമാധാനം സ്ഥാപിക്കുന്നതിന് ഇസ്രയേൽ മുന്നോട്ട് വെക്കുന്ന പ്രധാന നിബന്ധന ഹിസ്ബുള്ളയുടെ പൂർണമായ നിരായുധീകരണമാണ്. ലബനൻ ഔദ്യോഗിക സൈന്യത്തിന്റെ നിയന്ത്രണത്തിലല്ലാത്ത സായുധ സംഘങ്ങളുടെ സാന്നിധ്യം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇസ്രയേൽ ആവർത്തിച്ചു. ഇസ്രയേലിന്റെ അമേരിക്കൻ അംബാസഡർ യെഹിയൽ ലെയ്റ്റർ ആയിരിക്കും ചർച്ചകളിൽ ഇസ്രയേലിനെ പ്രതിനിധീകരിക്കുക.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ സൈനികമുക്ത നഗരമായി മാറ്റാനുള്ള ലബനീസ് പ്രധാനമന്ത്രിയുടെ നിർദേശത്തെ നെതന്യാഹു സ്വാഗതം ചെയ്തു. ഇത് സമാധാന ചർച്ചകളിലേക്കുള്ള ശുഭസൂചനയായാണ് ഇസ്രയേൽ കാണുന്നത്.
നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടിയിൽ മാറ്റമുണ്ടാകില്ലെന്ന് നെതന്യാഹു അറിയിച്ചു. വടക്കൻ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ആക്രമണം തുടരും. "നയതന്ത്രം ഒരു വഴിയാണ്, എന്നാൽ പ്രതിരോധം ഞങ്ങളുടെ കടമയാണ്. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ചർച്ചകൾക്കായിരിക്കും വാഷിംഗ്ടണിൽ മുൻഗണന നൽകുക," നെതന്യാഹു വ്യക്തമാക്കി.
International
ടെഹ്റാൻ: ഇസ്രേലി സേന ലബനനിൽ നടത്തിയ കൂട്ടക്കൊല അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാനിലെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സയീദ് കത്തീബ്സാദെ ബിബിസിയോടു പറഞ്ഞു.
രണ്ടാഴ്ച വെടി നിർത്താനുള്ള കരാറിൽ ലബനനും ഉൾപ്പെടുന്നതായി അദ്ദേഹം അവകാശപ്പെട്ടു. വെടിനിർത്തലാണോ യുദ്ധമാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണം.
അമേരിക്ക-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലധികം പേരാണു കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെടുന്നില്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
ഹിസ്ബുള്ള വെടിനിർത്തൽ പാലിക്കുന്നതായി ഇറാൻ മന്ത്രി അവകാശപ്പെട്ടു. ഇസ്രേലി ആക്രമണം വെടിനിർത്തൽ ധാരണ തകരാൻ ഇടയാക്കുമെന്ന സന്ദേശം യുഎസിന് ഇറാൻ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജെറുസലേം: ഇസ്രയേൽ-ലബനൻ സംഘർഷത്തിൽ ചർച്ചയാകാമെന്ന് ബെഞ്ചമിൻ നെതന്യാഹു. ലെബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചർച്ച നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദേശം നൽകിയതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലെബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
ലബനനിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നവാഫ് സലാം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ചർച്ചയ്ക്ക് തയാറായത്.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
ബെയ്റൂട്ട്: ലെബനനിലെ വിവിധയിടങ്ങളിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. പത്ത് മിനിറ്റിനുള്ളിൽ ഹിസ്ബുള്ളയുടെ നൂറിലധികം കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും തകർത്തതായും ഈ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലെബനനിലെ പോരാട്ടങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
യുദ്ധം ആരംഭിച്ച് ഇതുവരെ 130 കുട്ടികളടക്കം 1,500ലധികം ആളുകൾ ലെബനനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗം അതായത് 1.2 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. പ്രധാനമായും തെക്കൻ മേഖലകളിലെയും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെയും ഷിയാ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരത്തിൽ വീടൊഴിഞ്ഞു പോയത്.
ഫെബ്രുവരി അവസാനം മുതൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിവന്ന യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലെബനനെയും ഈ സമാധാന കരാറിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ലെബനൻ അറിയിച്ചു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രേലി ആക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ബന്ധമുള്ള അൽ മനാർ ടിവിയുടെ റിപ്പോർട്ടർ അലി ഷോയബ്, അൽ മയാദീൻ എന്ന മറ്റൊരു ചാനലിന്റെ റിപ്പോർട്ടർ ഫാത്തിമ ഫത്തൗനി, ഫാത്തിമയുടെ സഹോദരനും കാമറാമാനുമായ മുഹമ്മദ് ഫത്തൗനി എന്നിവരാണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് ജസീൻ എന്ന പട്ടണത്തിൽ ഇവരുടെ കാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.അലി ഷോയബിനു നേർക്ക് ആക്രമണം നടത്തിയ കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ റഡ്വാൻ സേനയിൽ അംഗമായ ഭീകരനാണ് ഇയാളെന്ന് ഇസ്രേലി സേന ആരോപിച്ചു. വർഷങ്ങളായി മാധ്യമപ്രവർത്തകനെന്ന വ്യാജേന പ്രവർത്തിക്കുകയായിരുന്നു. തെക്കൻ ലബനനിലെ ഇസ്രേലി സൈനികരുടെ സ്ഥാനങ്ങൾ വെളിപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു അലിയെന്നും കൂട്ടിച്ചേർത്തു. ഫാത്തിമ, മുഹമ്മദ് എന്നിവരുടെ മരണത്തിൽ ഇസ്രേലി സേന പ്രതികരിച്ചില്ല.
International
പാരീസ്: ലബനൻ-ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ലബനൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരുമായി സംസാരിച്ചെന്ന് മാക്രോൺ പറഞ്ഞു.
ഹിസ്ബുള്ള ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ഇസ്രയേൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്താൻ ലബനൻ നേതാക്കൾ തയാറാണ്. ഇസ്രയേൽ ഈ അവസരം ഉപയോഗിക്കണം- മാക്രോൺ പറഞ്ഞു. ഇസ്രയേലുമായി ചർച്ചയ്ക്കു തയാറാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔണും അറിയിച്ചു.
വെള്ളിയാഴ്ച ബെയ്റൂട്ടിലും തെക്കൻ ലബനനിലുമായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. ഒന്നിലധികം കമാൻഡ് സെന്ററുകളും ആക്രമിച്ചു.
International
ബെയ്റൂട്ട്: രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ക്രൈസ്തവ ഗ്രാമങ്ങൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില് വത്തിക്കാന്റെ ഇടപെടല് തേടി ലബനന്.
ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റവും ഇസ്രേലി ആക്രമണങ്ങളും പ്രദേശത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സമീപദിവസങ്ങളിൽ ചുറ്റുമുള്ള അപകടങ്ങൾക്കിടയിലും താമസക്കാർ വീടുകളിൽത്തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും ലബനൻ വിദേശകാര്യ മന്ത്രി യൂസഫ് റാഗി വത്തിക്കാനെ അറിയിച്ചു.
രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലാഗറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ലബനനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും തെക്കൻ അതിർത്തി ഗ്രാമങ്ങൾ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും റാഗി വിശദീകരിച്ചത്.
ലബനൻ ഭരണകൂടത്തെയും അതിന്റെ ഔദ്യോഗിക സൈനിക സ്ഥാപനങ്ങളെയും സ്ഥിരമായി പിന്തുണച്ചിട്ടുള്ള ഗ്രാമങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഇടപെടാനും മധ്യസ്ഥത വഹിക്കാനും അദ്ദേഹം വത്തിക്കാനോട് ആവശ്യപ്പെട്ടു.
International
വത്തിക്കാൻ സിറ്റി: ലബനനിൽ ഇസ്രേലി സേന നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാറോണൈറ്റ് കത്തോലിക്കാ വൈദികൻ ഫാ. പിയറി എൽറാഹിയുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
നല്ലിടയനായ ഈശോമിശിഹായുടെ സ്നേഹവും ത്യാഗവും സ്വീകരിച്ച് എപ്പോഴും തന്റെ ജനത്തോടൊപ്പം നിന്ന ഒരു യഥാർഥ ഇടയനായിരുന്നു ഫാ. പിയറിയെന്ന് മാർപാപ്പ അനുസ്മരിച്ചു.
അദ്ദേഹം ചൊരിഞ്ഞ രക്തം പ്രിയപ്പെട്ട ലബനനിൽ സമാധാനത്തിന്റെ വിത്തു പാകട്ടെയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു. ബോംബാക്രമണത്തിൽ തന്റെ ചില ഇടവകാംഗങ്ങൾക്കു പരിക്കേറ്റതായുള്ള വിവരമറിഞ്ഞ് മറ്റൊന്നും ചിന്തിക്കാതെ അവരെ സഹായിക്കാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹമെന്നും മാർപാപ്പ അനുസ്മരിച്ചു.
മധ്യപൂർവേഷ്യയിൽ നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ശത്രുതകളും അവസാനിപ്പിക്കാൻ മാർപാപ്പ പ്രാർഥിക്കുന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു. ഇരകളാക്കപ്പെടുന്ന എല്ലാവർക്കും, പ്രത്യേകമായി നിഷ്കളങ്കരായ കുട്ടികൾക്കും വേണ്ടി മാർപാപ്പ തന്റെ അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
തെക്കൻ ലബനനിലെ ക്ലായയിലെ ഇടവക വികാരിയായ ഫാ. പിയറി എൽറാഹി (50) കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികദേഹം നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തിൽ ഇന്നലെ ഇടവക ദേവാലയത്തിൽ സംസ്കരിച്ചു.
International
ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ ലെബനനിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസെ തെക്കൻ ലബനനിലെ ജനവാസകേന്ദ്രമായ യഹ്മോർ ഗ്രാമത്തിൽ ഇസ്രയേൽ ‘വൈറ്റ് ഫോസ്ഫറസ്’ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
പീരങ്കികൾ ഉപയോഗിച്ച് ‘വൈറ്റ് ഫോസ്ഫറസ്’ വഹിക്കുന്ന ഷെല്ലുകളാണ് പ്രയോഗിച്ചത്. ആളുകളെ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടത്തിയത്.
യുദ്ധത്തിലെ അതിക്രൂര ചെയ്തിയാണ് ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുള്ള ആക്രമണം. ജനവാസമേഖലകളിൽ പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്.
ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഉപയോഗിക്കുന്നത്. കെട്ടിടങ്ങൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കാൻ ഇത് കാരണമാകുന്നു.
അതേസമയം തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്റിനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
International
ബെയ്റൂട്ട്: ഇറാനുമായുള്ള യുഎസ്-ഇസ്രയേല് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലബനന് പാര്ലമെന്റിന്റെ കാലാവധി രണ്ട് വര്ഷത്തേക്കുകൂടി നീട്ടി. മേയില് പാര്ലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് നടത്താൻ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടി.
ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ അല്-ഖാര്ദ് അല്-ഹസനെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രയേല് സൈന്യം പറഞ്ഞിരുന്നു. ആക്രമണം കടുപ്പിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് ലബനനന്റെ നീക്കം.
കാലാവധി നീട്ടാനുള്ള നിർദേശത്തെ 76 നിയമസഭാംഗങ്ങള് അനുകൂലിച്ചപ്പോൾ 41 പേര് എതിര്ത്തു. നാല് പേര് വിട്ടുനിന്നതായും രാജ്യത്തെ സ്റ്റേറ്റ് ന്യൂസ് ഏജന്സി അറിയിച്ചു.
International
ദുബായ്: ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലുമാണ് ആക്രമണം നടത്തിയത്.
തെക്കൻ ലബനനിലാണു ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന ഹിസ്ബുള്ളയ്ക്കെതിരേ ലബനീസ് സർക്കാർ രംഗത്തുവന്നു. ഹിസ്ബുള്ളയുടെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച സർക്കാർ ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ലബനനിന്റെ തെക്കൻ ഭാഗത്തുനിന്നു നൂറുകണക്കിനു പേർ പലായനം ചെയ്തു. 2024ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ ലബനനിൽ പത്തു ലക്ഷം പേർ തെക്കൻ ഭാഗത്തുനിന്നു പലായനം ചെയ്തിരുന്നു.
ഇവരിൽ പലർക്കും നാട്ടിൽ തിരിച്ചെത്താനായില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിനു പിന്നാലെയായിരുന്നു ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റുകൾ വർഷിച്ചത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ അന്ന് നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.
International
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കു പിന്നാലെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്കു നീങ്ങുന്നു.
യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതു കൊണ്ടു നിർത്തുമോ അതോ ഇറാൻ ആക്രമണം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സാഹചര്യം. ഇറാൻ ആക്രമണം തുടർന്നാൽ പൂർണ തോതിലുള്ള യുദ്ധമുണ്ടാകുമെന്ന ആശങ്ക വർധിച്ചിരിക്കുകയാണ്. അതേസമയം, ഇറാനെതിരെയുള്ള ബോംബാക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷം ലെബനനിലേക്കും
ഇറാന്റെ സഖ്യശക്തിയായ ഹിസ്ബുള്ള കൂടി രംഗത്തിറങ്ങിയതോടെ സംഘർഷം ലെബനനിലേക്കും വ്യാപിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിനെതിരേ ഹിസ്ബുള്ള റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി. തങ്ങളുടെ നേതാക്കളെയും ജനങ്ങളെയും ലക്ഷ്യമിടുന്ന ഇസ്രയേൽ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. 2024 നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ഇതോടെ ലംഘിക്കപ്പെട്ടത്. ഇതിനു പുറമെ, ചെങ്കടലിലെ കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തി വിമതരും പ്രഖ്യാപിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയരുന്നു
മേഖലയിലുടനീളം മരണസംഖ്യ കുതിച്ചുയരുകയാണ്. ഇറാനിൽ മാത്രം ഇതുവരെ 201ലേറെ പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസന്റ് അറിയിച്ചു. ഇഇറാൻ നടത്തിയ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. ഇസ്രയേലിൽ ഒമ്പത് പേരും ഇറാക്കിൽ രണ്ടു പേരും കുവൈറ്റിൽ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
International
ബെയ്റൂട്ട്: ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ശക്തമാർന്ന ബോംബാക്രമണം നടത്തി ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്ത് ഇസ്രയേൽ. ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
തെക്ക് റിഹാൻ പർവത മേഖലയിൽ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമൽ മേഖല വരെയാണ് വ്യോമാക്രമണങ്ങൾ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം നിലവിൽവന്ന വെടിനിർത്തൽ കരാർ പ്രകാരം ഈ മാസം അവസാനമാണ് അതിർത്തിയിൽനിന്നു ഹിസ്ബുല്ല പിന്മാറേണ്ടത്.
വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.
Leader Page
മാർപാപ്പയുടെ തുർക്കി, ലബനൻ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകചരിത്രത്തിലെതന്നെ അതിപ്രധാന സംഭവങ്ങളിൽ ഒന്നായ നിഖ്യ സൂനഹദോസിന്റെ 1700-ാമതു വാർഷികം അനുസ്മരിക്കാനാണ് ലെയോ മാർപാപ്പ തുർക്കി സന്ദർശിച്ചത്. വിവിധ ക്രൈസ്തവ സഭകളുടെ 27 തലവന്മാരുമൊത്ത് അദ്ദേഹം 1700 വർഷങ്ങൾക്കു മുമ്പു നടന്ന സഭാ ചരിത്രത്തിലെ ആദ്യ സൂനഹദോസിന്റെ വേദിയായ നിഖ്യായിൽ (ഇന്നത്തെ ഇസ്നിക്) ഒരു പ്രാർഥനാ ശുശ്രൂഷയിലും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ ഈ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. 1964ൽ പോൾ ആറാമൻ പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ അത്തനാഗോറസ് പാത്രിയർക്കീസും തമ്മിൽ ജറൂസലെമിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ബന്ധം ഊഷ്മളമായി. അങ്ങനെ ശക്തമായി തീർന്ന എക്യുമെനിക്കൽ ബന്ധങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ലെയോ മാർപാപ്പയുടെയും ബർത്തലോമിയോ പാത്രിയർക്കീസിന്റെയും നേതൃത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷ.
സമാധാനത്തിന് ആഹ്വാനം
തുർക്കിയുടെ സമ്പന്നമായ ചരിത്രവും ഭൂമിശാസ്ത്രപരമായുള്ള തന്ത്രപരമായ സ്ഥാനവും രാഷ്ട്രതന്ത്രപരമായ പ്രാധാന്യവുമൊക്കെ ഉൾച്ചേർത്തുകൊണ്ടാണ് ലെയോ മാർപാപ്പ പ്രസംഗിച്ചതെല്ലാം. തന്റെ മതമൗലികവാദപരവും ഏകാധിപത്യപരവുമായ നിലപാടുകൾകൊണ്ട് പ്രസിഡന്റ് റെസിപ് എർദോഗൻ പല കോണുകളിൽനിന്ന് വിമർശനം ഏറ്റുവാങ്ങുന്ന സമയമാണിത്. പ്രതിപക്ഷത്തെ അമർച്ച ചെയ്ത് തന്റെ ഭരണം നിലനിർത്താനുള്ള ഗൂഢതന്ത്രങ്ങൾ മെനയാൻ അദ്ദേഹം തത്രപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകർ കരുതുന്നു. സാമ്പത്തിക കുഴപ്പങ്ങൾ, തൊഴിലില്ലായ്മ, യുവജനങ്ങളുടെ പലായനം, പെരുകുന്ന ദാരിദ്ര്യം, നാണയത്തിന്റെ തകർച്ചയും വിലക്കയറ്റവും, കാർഷികമേഖല നേരിടുന്ന അവഗണന മുതലായ പ്രശ്നങ്ങൾ മറച്ചു വയ്ക്കാൻ ഏകാധിപതികൾ ഉപയോഗിക്കുന്ന തന്ത്രമാണ് മതത്തിന്റെ തിരശീലകൊണ്ട് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. എർദോഗനും പയറ്റുന്നത് മറ്റൊരു തന്ത്രമല്ല. മാർപാപ്പമാർ ഒരിക്കലും ഇതര രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരാമർശിക്കുകയോ ഭരണാധികാരികളുടെ നിലപാടുകളെ വിമർശിക്കുകയോ ചെയ്യാറില്ല. സാർവത്രിക പ്രാധാന്യമുള്ള ആശയാവിഷ്കാരങ്ങൾ നടത്തി ജനതയെ പ്രബുദ്ധരാക്കാനാണ് അവർ ശ്രമിക്കുക.
മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ചെയ്ത പ്രസംഗത്തിനു മറുപടിയായി മാർപാപ്പ പറഞ്ഞു: “തുർക്കി ആ പ്രദേശത്ത് സ്ഥിരതയുടെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സ്രോതസായും നീതിനിഷ്ഠവും സ്ഥായിയുമായ സമാധാനത്തിന്റെ മാധ്യമമായും പ്രവർത്തിക്കാൻ കഴിയുന്ന രാജ്യമാണ്. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തോട് അവഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് തുർക്കി. വ്യത്യാസങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു നാടാണിത്. നമ്മുടെ പൊതുവായ ഭാവിയുടെ അടിസ്ഥാനങ്ങളായ സമാധാനം, മനുഷ്യമഹത്വം, സാഹോദര്യം മുതലായ മൂല്യങ്ങളെക്കുറിച്ച് ഈ പ്രദേശത്തെ ജനതകൾ ലോകത്തെ ഓർമിപ്പിക്കണം.” മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ടു പറഞ്ഞ പ്രസംഗത്തിൽ ടർക്കീഷ് ജനതയുടെ സാംസ്കാരിക തുറവിയും മതാന്തര സൗഹൃദവും സമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുകയുണ്ടായി.
‘ശക്തിയാണ് ശരി’ എന്ന മനോഭാവം ശരിയല്ലെന്നു പറഞ്ഞ മാർപാപ്പ നിസംഗതയുടെ ആഗോളവത്കരണം നടക്കുന്ന ഈ കാലത്ത് സംഭാഷണത്തിന്റെ ഒരു സംസ്കാരം വളർന്നുവരേണ്ടതുണ്ട് എന്നു പറഞ്ഞു. നീതിയും കാരുണ്യവുമാണ് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തെ നയിക്കേണ്ടത്. ഇന്ന് നിലവിലുള്ള അസമത്വങ്ങളെ വർധിപ്പിക്കാൻ കൃത്രിമബുദ്ധി ഇടയാക്കിയേക്കാം എന്ന ഭയം അദ്ദേഹം പങ്കുവച്ചു. മനുഷ്യമഹാകുടുംബത്തിന്റെ ഐക്യത്തിന് ഇതുവരെ വന്നിട്ടുള്ള തകരാറുകൾ പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയുടെ സജീവത്വം നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നു പറഞ്ഞ മാർപാപ്പ ഐകരൂപ്യം ഒരു ന്യൂനീകരണമാണെന്നും, തീവ്ര നിലപാടുകളുടെ ഫലമായി സമൂഹങ്ങൾ വിഭജിതമാവുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി.
എഡി 325ൽ ഒന്നാമത്തെ എക്യുമെനിക്കൽ സൂനഹദോസിന്റെ വേദിയായ ബസിലിക്കയുടെ ചരിത്രശേഷിപ്പുകൾക്കു സമീപം നടന്ന പ്രാർഥനാ ശുശ്രൂഷയിൽ മറ്റ് 27 സഭാ തലവന്മാരോടൊപ്പം ലെയോ മാർപാപ്പ പങ്കെടുത്തു. ക്രൈസ്തവരുടെ ഐക്യം പരമപ്രധാനമാണെന്നു പ്രസ്താവിച്ച അദ്ദേഹം ആദ്യ സൂനഹദോസിന്റെ ചർച്ചാവിഷയമായിരുന്ന “ഈശോമിശിഹാ ആര്” എന്ന ചോദ്യത്തിന് ഉത്തരമേകാൻ ശ്രമിച്ചു. ഈശോമിശിഹായെ ഒരു അതിമാനുഷനോ പ്രതിഭാശാലിയായ നേതാവോ പ്രവാചകനോ ആയി മാത്രം കാണുന്നത് തെറ്റായ കാര്യമാണെന്ന് പ്രസ്താവിച്ചു. ഇത് പുതിയ ആര്യനിസമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഈശോ വെറും മനുഷ്യൻ മാത്രമായിരുന്നെങ്കിൽ അവിടത്തെ അമർത്യതയിലും നിത്യജീവനിലും മനുഷ്യർക്ക് പങ്കുപറ്റാനാവില്ല. സർവസമ്മതമായി അംഗീകരിച്ച വിശ്വാസപ്രമാണം സമ്പൂർണമായ ഐക്യത്തിലേക്ക് നടന്നടുക്കുന്ന ക്രൈസ്തവർക്ക് പരമപ്രധാനമാണ്. ഈ വിശ്വാസപ്രമാണം ചൊല്ലുമ്പോൾതന്നെ ക്രൈസ്തവർക്കിടയിൽ അദൃശ്യമായ ഒരു ഐക്യം നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഫോക്സ്വാഗൻ അരീനയിൽ നടന്ന വിശുദ്ധ കുർബാനയിലും ക്രൈസ്തവരുടെ ഐക്യമാണ് ലെയോ മാർപാപ്പ ഊന്നിപ്പറഞ്ഞത്. ഐക്യം നിലനിൽക്കണമെങ്കിൽ കരുതലും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. തുർക്കിയിൽ നിലവിലുള്ള നാല് സഭാ പാരമ്പര്യങ്ങളെയും - ലത്തീൻ, അർമേനിയൻ, കൽദായ, സുറിയാനി - പരാമർശിച്ച അദ്ദേഹം എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സാർവത്രികതയെക്കുറിച്ച് സംസാരിച്ചു. ഈ നാലു സഭകളിൽനിന്നുമുള്ള 200 പേർ ചേർന്നതായിരുന്നു ഗായകസംഘം. ടർക്കിഷ്, അറമായ, സുറിയാനി, അർമേനിയൻ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥനകൾ. വിശ്വാസികൾ സമാധാന സ്ഥാപകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 2033ൽ എല്ലാ വിഭാഗത്തിലും പെട്ട ക്രൈസ്തവ നേതാക്കളോട് ചേർന്ന് ഈശോമിശിഹായുടെ കുരിശുമരണത്തിന്റെ 2000-ാമതു വാർഷികം ജറൂസലെമിൽ ആചരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. സിറിയൻ ഓർത്തഡോക്സ് സഭയുടെ മാർ എഫ്രേം പള്ളിയിലും ബൈസന്റൈൻ സഭയുടെ സെന്റ് ജോർജ് പത്രിയാർക്കൽ പള്ളിയിലും പ്രാർഥിച്ച അദ്ദേഹം ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കും സന്ദർശിച്ചു.
മാർപാപ്പ ലബനനിൽ
തുർക്കി സന്ദർശനത്തിനുശേഷം ലബനനിലേക്കു പോയ മാർപാപ്പയ്ക്ക് രാജോചിത സ്വീകരണമാണു ലഭിച്ചത്. നവംബർ 30ന് വൈകുന്നേരം ബെയ്റൂട്ടിൽ എത്തിയ മാർപാപ്പയ്ക്ക് തിരക്കേറിയ പരിപാടികളാണുണ്ടായിരുന്നത്. രാജ്യം മുഴുവനും ആഹ്ലാദപൂർവം അദ്ദേഹത്തെ എതിരേറ്റു. വിമാനം നിലംതൊട്ട നിമിഷം മുതൽ 15 മിനിറ്റ് രാജ്യത്തെ എല്ലാ പള്ളികളിലും മണികൾ മുഴങ്ങി. തിങ്കളും ചൊവ്വയും രാജ്യത്ത് പൊതു അവധിയായിരുന്നു. മാർപാപ്പയെ കാണാൻ നിരത്തുവക്കുകളിൽ വൻ ജനസഞ്ചയം കാത്തുനിന്നിരുന്നു. അദ്ദേഹം പങ്കെടുത്ത ഓരോ പരിപാടിയിലും വൻവിശ്വാസീസമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിസംബർ ഒന്നിന് രാവിലെ ബെയ്റൂട്ട് തുറമുഖത്തിന്റെ ചക്രവാളത്തിൽ വിരിഞ്ഞ ഹൃദയഹാരിയായ മഴവില്ല് ജനങ്ങളുടെ ആഹ്ലാദത്തിന്റെയും ശുഭപ്രതീക്ഷയുടെയും പ്രതീകമായി.
പശ്ചിമേഷ്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ദുഷ്ഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവന്ന രാജ്യമാണ് ലബനൻ. രാഷ്ട്രീയമായ അസ്ഥിരത, സാമ്പത്തിക തകർച്ച, അഭയാർഥിപ്രവാഹം, തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും അട്ടിമറികളും, ബെയ്റൂട്ട് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ - ഇവയുടെയെല്ലാം ഫലമായി നിരാശയിലേക്ക് കൂപ്പുകുത്തിയ ജനത. ഞങ്ങളെ ലോകത്തിൽ ആരെങ്കിലും പരിഗണിക്കുന്നുണ്ട് എന്നാണ് മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് ലബനൻകാർ പറഞ്ഞത്. വാസ്തവത്തിൽ ലോകത്തിന്റെ അഗണ്യമായ കോണുകളിൽ കഴിയുന്ന മനുഷ്യരുടെ നിസഹായാവസ്ഥ ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കും.
മാർപാപ്പയുടെ പ്രസംഗങ്ങളിൽ അദ്ദേഹം എടുത്തുപറഞ്ഞ ആശയം പ്രത്യാശയായിരുന്നു. പ്രത്യാശയുടെ ദേശമായി ദേവദാരുക്കളുടെ നാടായ ലബനനെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സമ്മേളനത്തിന്റെ പേരുതന്നെ ‘പ്രത്യാശയുടെ ജീവരസം’ എന്നായിരുന്നു. ഒന്നരലക്ഷം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയിലും ഭാവിയെ പ്രത്യാശാപൂർവം കരുപ്പിടിപ്പിക്കാൻ അദ്ദേഹം ലബനീസ് ജനതയെ പ്രചോദിപ്പിച്ചു. ജീവിതത്തിലെ ചെറുവെട്ടങ്ങളെ പ്രത്യാശയുടെ ചെറുശിഖരങ്ങളായി പരിഗണിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ചരിത്രത്തിലെ ഈ കാലഘട്ടത്തിന്റെ ഊഷരമായ ഉദ്യാനങ്ങളിൽ ഉയർന്നുവരുന്ന ചെറുപൊടിപ്പുകൾ ആണവ. കുടുംബങ്ങളിൽ വേരുകളാഴ്ത്തി വളരുന്നതും പള്ളിക്കൂടങ്ങളിലും ഇടവകകളിലും സന്യാസസമൂഹങ്ങളിലും സംഘടനകളിലും പരിപോഷിപ്പിക്കപ്പെടുന്നതുമായ വിശ്വാസം ലളിതവും ആധികാരികവുമാണ്. അത് മനുഷ്യന്റെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും ഭാവാത്മകമായി പ്രതികരിക്കണം - മാർപാപ്പ പറഞ്ഞു. ലബനീസ് ജനതയുടെ വിശ്വാസസ്ഥൈര്യവും പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിയും തന്നെ ഹഠാദാകർഷിച്ചതായി മാർപാപ്പ പിന്നീട് പറയുകയുണ്ടായി.
ഒരേസമയം അജപാലകനും രാഷ്ട്രതന്ത്രജ്ഞനും ആയിട്ടാണ് ലെയോ മാർപാപ്പ തുർക്കിയും ലബനനും സന്ദർശിച്ചത്. ഈ രാജ്യങ്ങൾക്ക് പശ്ചിമേഷ്യയിലുള്ള ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം ഗ്രഹിച്ചിട്ടുള്ള ഇരുത്തംവന്ന ഒരു ലോകനേതാവിനെയാണ് അദ്ദേഹത്തിൽ കണ്ടത്. ഇരു രാജ്യങ്ങളിലെയും, പ്രത്യേകിച്ച് ലബനനിലെ ജനങ്ങൾ സമാധാനത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി. ചെറുതാകലിന്റെ യുക്തിയെക്കുറിച്ച് തുർക്കിയിൽ ലെയോ മാർപാപ്പ പ്രസംഗിച്ചത് ശ്രദ്ധേയമായി.100 വർഷങ്ങൾക്കു മുമ്പുപോലും ദശലക്ഷക്കണക്കിന് ക്രൈസ്തവർ ഉണ്ടായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് അവരുടെ സംഖ്യ. വിഭവശേഷി, ഘടനാമികവ്, സാമ്പത്തികശക്തി, സാമൂഹ്യസ്വാധീനം മുതലായവകൊണ്ടല്ല ഒരു സമൂഹത്തിന്റെ മൂല്യം അളക്കേണ്ടതെന്നും, സമൂഹത്തിന്റെ ഉപ്പും പുളിമാവും ആയി വർത്തിക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശഹത്യയെയും വിവേചനങ്ങളെയും അതിജീവിച്ച് ഇന്നും പൊരുതി മുന്നേറിക്കൊണ്ടിരിക്കുന്ന തുർക്കിയിലെ ചെറിയ സഭയെ മാർപാപ്പ അഭിനന്ദിച്ചു. മതപരവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകൾ മാറ്റിവച്ച് സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ബധിരകർണങ്ങളിലല്ല പതിച്ചത് എന്നു നാം പ്രത്യാശിക്കുക.
International
ബെയ്റൂട്ട്: സമാധാനം എന്ന ലക്ഷ്യത്തിനുവേണ്ടി സമാധാനത്തിന്റെ പാതതന്നെ തെരഞ്ഞെടുക്കുക എന്ന സമാപനാഹ്വാനത്തോടെ ലെയോ പതിനാലാമൻ മാർപാപ്പ ആറു ദിവസം നീണ്ട തുർക്കി, ലബനൻ സന്ദർശനം അവസാനിപ്പിച്ചു റോമിലേക്കു മടങ്ങി. സാഹോദര്യത്തിന്റെയും സമാധാനത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെയും ചൈതന്യത്തിലേക്ക് പശ്ചിമേഷ്യൻ ജനത കൂടുതൽ ഉൾച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
സായുധസമരങ്ങൾ ഫലപ്രദമല്ല. ആയുധങ്ങൾ മാരകമാണ്. ചർച്ചയും മാധ്യസ്ഥ്യവും സംവാദവും സൃഷ്ടിപരമാണ്. ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നവർപോലും ഈ പ്രക്രിയയിൽ പങ്കുചേരണം. റോമിലേക്കു തിരിക്കുന്നതിനു മുന്പ് ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചു നടത്തിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ലബനന്റെ ആധ്യാത്മിക പൈതൃകവും മതസൗഹൃദ പാരന്പര്യവും എടുത്തുപറഞ്ഞ മാർപാപ്പ ലബനീസ് ജനതയ്ക്ക് പരിശുദ്ധ മറിയത്തോടുള്ള ഭക്തിയെ പ്രശംസിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന്റെ മുഴുവൻ ആഘാതവും താങ്ങുന്ന രാജ്യത്തിന്റെ വേദന താൻകൂടി വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഷാർബലിന്റെ ശവകുടീരത്തിലേക്കു നടത്തിയ യാത്ര അദ്ദേഹം അനുസ്മരിച്ചു.ലബനന്റെ പൂർവകാല ചരിത്രം ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇന്ധനമാകുമെന്നു മാർപാപ്പ പറഞ്ഞു.
വടക്കൻ ബെയ്റൂട്ടിലെ ജാൽഎൽ ദീപിലെ ഹോളിക്രോസ് മാനസികരോഗാശുപത്രി സന്ദർശിച്ചുകൊണ്ടാണ് ലബനനിലെ അവസാന ദിവസം മാർപാപ്പ ആരംഭിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ മാനസികരോഗാശുപത്രിയിൽ ഒരേസമയം 800 രോഗികളെയാണ് ചികിത്സിക്കുന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസിനീസമൂഹമാണ് ഈ ആശുപത്രി നടത്തുന്നത്. രോഗീശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന സ്റ്റാഫംഗങ്ങളെ അഭിനന്ദിച്ച മാർപാപ്പ, ലോകത്തെ ഏറ്റവും ദരിദ്രരും ദുർബലരുമായ വ്യക്തികളെ സഹായിക്കാൻ എല്ലാ ക്രൈസ്തവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു.
2020 ഓഗസ്റ്റ് നാലിന് സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കാൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ വികാരനിർഭരമായ രംഗങ്ങളുണ്ടായി. മരിച്ചുപോയവരുടെ ചിത്രങ്ങളുമായാണ് പലരും എത്തിയത്. സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും തിരി തെളിക്കുകയും പ്രാർഥിക്കുകയും ചെയ്ത മാർപാപ്പ, ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
രാവിലെ പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. കുർബാനയുടെ ആരംഭത്തിൽ, അന്ത്യോഖ്യയിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് അബ്സി ലബനനിലെ ബഹുഭൂരിപക്ഷം കത്തോലിക്കരും പൗരസ്ത്യ സഭാംഗങ്ങളാണെന്നു പറഞ്ഞു.
പൗരസ്ത്യ കത്തോലിക്കരോടുള്ള മാർപാപ്പയുടെ കരുതലിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തിൽ അദ്ദേഹം, വിശുദ്ധഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള ലബനന്റെ സൗന്ദര്യം നിരവധി കാരണങ്ങളാൽ നഷ്ടപ്പെട്ടെന്നും എന്നാൽ, പുതിയൊരു ലബനൻ സാധ്യമാണെന്നും പ്രസ്താവിച്ചു. ""ലബനനേ ഉണരുക, നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു ഭവനമായിത്തീരുക. പശ്ചിമേഷ്യ മുഴുവനുംവേണ്ടി സമാധാനത്തിന്റെ പ്രവാചക അടയാളമായിത്തീരുക’’-മാർപാപ്പ പറഞ്ഞു.
International
ബെയ്റൂട്ട്: ദൃഢനിശ്ചയവും സംവാദസന്നദ്ധതയും അനുരഞ്ജനമനോഭാവവും മുറുകെപ്പിടിച്ചുകൊണ്ട് പൊതുനന്മയ്ക്കു വേണ്ടി പുനരർപ്പണം ചെയ്യാൻ രാഷ്ട്രീയനേതാക്കളെ ഉദ്ബോധിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
"സമാധാന സ്ഥാപകർ അനുഗൃഹീതർ’ എന്ന തന്റെ യാത്രയുടെ പ്രമേയം ഓർമിപ്പിച്ചുകൊണ്ട്, ജീവനെ സംരക്ഷിക്കാനും സമാധാനം നിലനിർത്താനും ദൃഢനിശ്ചയവും പ്രത്യാശയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ അനിശ്ചിതത്വവും സാന്പത്തികത്തകർച്ചയും പ്രാദേശിക അസ്ഥിരതയുംമൂലം പ്രശ്നകലുഷിതമായ ലബനന് ദിശാബോധം നല്കുന്നതായി യാത്രയുടെ ഒന്നാം ദിവസം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം നല്കിയ ആഹ്വാനം.
ഞായറാഴ്ച വൈകുന്നേരംതന്നെ മാർപാപ്പ കർമലീത്ത സഹോദരിമാരുടെ മഠം സന്ദർശിക്കുകയും സന്യാസ ദൈവവിളിയുടെ മൂന്ന് അടിസ്ഥാനാശയങ്ങളായ എളിമ, പ്രാർഥന, പരിത്യാഗം എന്നിവയെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്തു.
ലബനൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ലെയോ മാർപാപ്പ വിശുദ്ധ മാറോണിന്റെ അന്നായയിലെ ആശ്രമത്തിലെത്തി വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ ശവകുടീരത്തിൽ പ്രാർഥിച്ചു. അതിരാവിലെ മുതൽ അനേകമാളുകൾ വഴിക്ക് ഇരുവശത്തും മാർപാപ്പയെ കാണാൻ കാത്തുനിന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ വിശുദ്ധ ഷാർബലിന്റെ ശവകുടീരം സന്ദർശിച്ചു പ്രാർഥിക്കുന്നത്.
തുടർന്ന് ഹാരീസ പട്ടണത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തീർഥകേന്ദ്രത്തിലെത്തിയ മാർപാപ്പ, മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ നേതാക്കളും ഉൾപ്പെട്ട സഭാനേതാക്കളുമായി സംവദിച്ചു. ആയുധങ്ങളുടെ ശബ്ദം ചുറ്റുപാടും മുഴങ്ങുന്പോഴും പ്രത്യാശ കൈവിടാതിരിക്കണമെന്ന് മാർപാപ്പ ഉപദേശിച്ചു.
അന്ധകാരവും അനിശ്ചിതത്വവും നിറയുന്പോൾപോലും വിശ്വാസസ്ഥിരതയുടെ മാതൃകയാണ് പരിശുദ്ധ മറിയമെന്ന് അനുസ്മരിച്ച മാർപാപ്പ, മറിയത്തെ മാതൃകയാക്കാൻ ആഹ്വാനം ചെയ്തു. പ്രധാനപ്പെട്ട മരിയൻ തീർഥാടനകേന്ദ്രം സന്ദർശിക്കുന്പോൾ പതിവുള്ളതുപോലെ അദ്ദേഹം മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ സ്വർണത്തിൽ തീർത്ത ഒരു റോസാപ്പൂങ്കുല സമർപ്പിച്ചു. ലബനനിൽ സ്ഥാപിക്കുന്ന പുതിയ മാധ്യമകേന്ദ്രത്തിന്റെ മൂലക്കല്ല് മാർപാപ്പ ആശീർവദിക്കുകയും ചെയ്തു.
ലബനനിലെ വത്തിക്കാൻ നൂൺഷ്യേച്ചറിൽ വച്ച് പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുമായി ലെയോ മാർപാപ്പ ചർച്ച നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, പൗരസ്ത്യ സഭാ കാര്യാലയ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി എന്നിവരും മാർപാപ്പയോടൊത്തുണ്ടായിരുന്നു. തുടർന്ന് രാജ്യത്തെ ഓർത്തഡോക്സ് പാത്രിയർക്കീസുമാർ, ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.
ഉച്ചയ്ക്കുശേഷം ബെയ്റൂട്ടിലെ രക്തസാക്ഷികളുടെ ചത്വരത്തിൽവച്ചു നടന്ന എക്യുമെനിക്കൽ-മതാന്തര സമ്മേളനത്തിലും പാത്രിയർക്കൽ മൈതാനിയിൽവച്ചു നടന്ന യുവജന സമ്മേളനത്തിലും ലെയോ മാർപാപ്പ സംബന്ധിച്ചു.
ഇന്നു രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിലെ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് മാർപാപ്പ ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം റോമിലേക്കു പോകും.