കൊച്ചി: ക്ഷേത്രവിഗ്രഹത്തിൽ ചാർത്തിയിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമുത്തുകൾ കവർന്ന കേസിൽ മുൻ പൂജാരി അറസ്റ്റിൽ. വൈപ്പിൻ കാളമുക്ക് അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിൽ നടന്ന സംഭവത്തിൽ അത്രപ്പിള്ളി മഠം ഉണ്ണികൃഷ്ണൻ നമ്പൂതിരി (50) ആണ് അറസ്റ്റിലായത്.
108 മുത്തുകളുള്ള രുദ്രാക്ഷ മാലയിൽ നിന്നും 73 സ്വർണമുത്തുകൾ ഇയാൾ കവർന്നിരുന്നു. പ്രതി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന 2025 ജനുവരി ഒന്നിനും 2006 മാർച്ച് 22 നും ഇടയിലുള്ള സമയത്ത് പലപ്പോഴായിട്ടാണ് മുത്തുകൾ കവർന്നത്. മുൻ ക്ഷേത്രം മാനേജർ രമേശൻ നൽകിയ പരാതിയിൽ ഞാറക്കൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പരിശോധിച്ച് ഇവരിൽ പോലീസ് കേസുകൾ ഉള്ളവരുടെ ലിസ്റ്റ് തയാറാക്കിയപ്പോൾ പ്രതിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമാനമായ ഒരു കേസ് പിറവം സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് മല്ലികാർജുന ക്ഷേത്രത്തിലെ മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്.
പോലീസ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റു പണമിടപാടുകളും പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വിൽപ്പന നടത്തിയ തൊണ്ടിമുതൽ പോലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : arrest police case priest