തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സർക്കാർ. ചീഫ് സെക്രട്ടറി ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് വിവരം ആരായുകയും സർക്കാരിന്റെ അതൃപ്തി അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചത്. യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സർക്കാരിന്റെ എക്സ്ക്യൂട്ടീവ് ചുമതലകളിൽപ്പെട്ടതാണ്.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. യോഗദിനാഘോഷത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചൊവ്വാഴ്ച വിവിധ വകുപ്പുകളുടെ യോഗം നേരിട്ടു വിളിച്ചുചേർത്തിരുന്നു.
ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ മിഷൻ സംസ്ഥാന മേധാവിയും സർവകലാശാലാ വൈസ് ചാൻസലർമാരുമൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു. സർക്കാരിന്റെ ഭരണകാര്യത്തിൽ ഇടപെട്ട് ഗവർണറുടെ ഈ നടപടി വൻ വിവാദമായിരുന്നു.
Tags : government protest governor