ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരസ്യമായി വിമർശിച്ചിട്ടും ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ.
തെക്കൻ ലബനനിലെ നബാത്തിയ അൽ-ഫൗഖ മേഖലയിലും കഫർ തെബ്നിത് പരിസരത്തും ഇസ്രേലി യുദ്ധവിമാനങ്ങൾ ഇന്നലെ ബോംബിട്ടു. തീരപ്രദേശമായ അൻസാരിയേയിൽ ഡ്രോൺ ആക്രമണവുമുണ്ടായി.
ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇസ്രേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,826 ആയെന്നും അറിയിപ്പിൽ പറയുന്നു.
ലബനനിലെ ഇസ്രേലി ആക്രമണങ്ങളിൽ തനിക്കുള്ള അനിഷ്ടം ട്രംപ് കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ലബനൻ വിഷയത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രേലി പോരാട്ടം ആവശ്യത്തിൽ കൂടുതൽ നീണ്ടെന്നും ധാരാളം പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം ചൊവ്വാഴ്ച ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ പറഞ്ഞു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ഉടന്പടിയിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യസ്ഥരായ പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. എന്നാൽ തെക്കൻ ലബനനിലെ ഇസ്രേലി അധിനിവേശം തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
നാളെ സ്വിറ്റ്സർലൻഡിലാണ് യുഎസ്-ഇറാൻ സമാധാന ഉടന്പടി ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നത്. ഇതിനു പിന്നാലെ താൻ പത്രസമ്മേളനം നടത്തി ഉടന്പടി വിശദാംശങ്ങൾ വായിച്ചു കേൾപ്പിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.