ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ഇറാനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക വിജയം നേടിക്കൊണ്ടിരിക്കുകയാണെന്നും, ഇതിന്‍റെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഉത്തരവുകൾ ഇറക്കിയോ ട്വീറ്റുകൾ പങ്കുവച്ചോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തിയോ ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് എക്കാലത്തും ഇറാന്‍റേതായിരുന്നു, ഇപ്പോഴും അത് ഇറാന്‍റേതാണ്, എന്നും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ഭീഷണികളെ ഒരുവിധത്തിലും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ താൽപ്പര്യങ്ങൾക്കും ഇഷ്ടാനുസരണത്തിനും അനുസൃതമായി മാത്രമേ കടലിടുക്ക് തുറക്കാനോ അടയ്ക്കാനോ സാധിക്കൂ. അമേരിക്ക പൂർണ്ണമായി പരാജയം സമ്മതിക്കുന്നത് വരെ ഉപരോധ നടപടികൾ കർശനമായി തുടരുമെന്നും കാസെം ഗരീബാബാദി മുന്നറിയിപ്പ് നൽകി.
Tags : DonaldTrump Hormuz Warning Claim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs