തിരുവനന്തപുരം: കേരളം കടക്കെണിയില്‍ ആണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം പൊളിഞ്ഞതായി മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ . രാഷ്ട്രീയം പറഞ്ഞ് അക്രമിക്കരുത്.
ഭരണപക്ഷം ധവളപത്രം ഇറക്കിയത് എല്‍ഡിഎഫിനു ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഒന്നേകാല്‍ ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി മുന്‍പ് പറഞ്ഞത്.
ധവളപത്രത്തിലൂടെ അത് തെറ്റാണെന്നു തെളിഞ്ഞു. എല്ലാം കൂടി ചേര്‍ത്ത് 48,000 കോടി രൂപ മാത്രമേ കൊടുക്കാനുള്ളൂ. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു 1500 കോടിയില്‍ അധികം രൂപ നല്‍കാനുള്ളതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുമണ്ഡലത്തില്‍ വരുന്നത് ശരിയല്ലെന്നും മുന്‍ ധനമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പോലും ദോഷകരമായി ബാധിച്ചേക്കാം.
ഇത്തരം രേഖകള്‍ പുറത്തു വരാന്‍ പാടില്ലാത്തതാണ്. ഓരോ വര്‍ഷവും 10,000 കോടി രൂപ വീതം അധികം ലഭിക്കുന്ന തരത്തില്‍ സംസ്ഥാന സാമ്പത്തിക സ്ഥിതി വളര്‍ന്നിട്ടുണ്ട്. അടുത്ത 10 വര്‍ഷത്തില്‍ 70,000 കോടി രൂപയെങ്കിലും അധികമായി സംസ്ഥാനത്തിനു വരുമാനം ലഭിക്കും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ലാഭത്തിലുള്ള സിയാല്‍ പോലും വില്ക്കുമോ എന്ന് ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു. സിയാല്‍ വിറ്റഴിക്കാതിരുന്നാല് കൊള്ളാം എന്നായിരുന്നു ബാലഗോപാലിന്റെ പ്രതികരണം.