നിർമാണത്തിലിരുന്ന ടിഎച്ച്ഡിസി ജലവൈദ്യുത പദ്ധതിയുടെ ടണൽ
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പീപ്പൽകോട്ടിയിൽ നിർമാണത്തിലിരുന്ന ടിഎച്ച്ഡിസി ജലവൈദ്യുത പദ്ധതിയുടെ ടണലിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി ഉയർന്നതായി അധികൃതർ അറിയിച്ചു. ടണലിനുള്ളിൽ നിന്ന് ശനിയാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ടുപേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ബിർഹി നദിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വൻതോതിൽ വെള്ളവും ചെളിയും അവശിഷ്ടങ്ങളും പെട്ടെന്ന് ടണലിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ജോലിയിലുണ്ടായിരുന്ന 22ഓളം തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന , സംസ്ഥാന ദുരന്തനിവാരണ സേന, കരസേന, ഐടിബിപി എന്നിവരുടെ നേതൃത്വത്തിലാണ് രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ടണലിനുള്ളിൽ ഉയർന്ന അളവിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. തുടർന്ന് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷമാണ് കൂടുതൽ തെരച്ചിൽ സാധ്യമാക്കിയത്.
സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നിർമാണ പദ്ധതികളിൽ തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : breakingnews uttarakhand tunnel collapse death