തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചു. എത്ര സ്ത്രീകൾ നിലവിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കണ്ടെത്താനാണ് ഈ സർവേ.
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ വരുത്തിയ മാറ്റത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താൻ മെഷീനിൽ പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്.
ടിക്കറ്റ് അടിക്കുമ്പോൾ കണ്ടക്ടർ യാത്രക്കാരന്റെ ലിംഗഭേദം കൂടി മെഷീനിൽ രേഖപ്പെടുത്തണം. ഇതിലൂടെ ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന കൃത്യമായ കണക്ക് കെഎസ്ആർടിസിക്ക് ലഭിക്കും. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത എത്രയാണെന്ന് കണക്കാക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. നിലവിൽ കർണാടകയിലും തമിഴ്നാട്ടിലും സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റാലുടൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നീക്കങ്ങൾ. നിലവിൽ വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൗജന്യ യാത്ര സംബന്ധിച്ച അന്തിമ വിജ്ഞാപനം സർക്കാർ രൂപീകരണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമായി വരുമെന്നതിനാൽ, കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Tags : Free travel KSRTC Women Latest News