Kerala
പാലക്കാട്: കൊല്ലങ്കോട്ട് പഴയ വാട്ടർ ടാങ്ക് പൊളിച്ച് മാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി തകർന്നു വീണ് വൻ അപകടം. മെഷീനുകൾ ഉപയോഗിച്ച് ടാങ്ക് പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ, കണക്കുകൂട്ടിയ ഭാഗത്തിന് എതിരായി മറുവശത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഈ അപ്രതീക്ഷിത വീഴ്ചയിൽ സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയും വില്ലേജ് ഓഫീസിന്റെ മതിൽക്കെട്ടും ഗേറ്റും തകർന്നു തരിപ്പണമായി. തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്താകെ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണ്. പതിനാറു മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഇയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും അതിനാൽത്തന്നെ ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും, ഇക്കാര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചുവെന്നും, അതിനാൽ അദ്ദേഹത്തിന് വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആക്ഷേപം. കൂടാതെ സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമായിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
Kerala
കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മോട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയാണ് നിട്ടൂർ മോട്ടന്തറ ഭാഗത്ത് അക്രമ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ ആറംഗ സംഘം തങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വ്യക്തമാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരു യുവാവായ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ മുഖ്യപ്രതിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
National
ഗൂഡല്ലൂർ: ഗൂഡല്ലൂരിന് സമീപം ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ലാരൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.
വനത്തോട് ചേർന്നുള്ള പാടിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം തോട്ടം നനയ്ക്കാനായി ഇറങ്ങിയ ഇദ്ദേഹം ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പ് ഹൗസിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം മാറി കുറ്റിക്കാടിന് സമീപത്തുനിന്നുമാണ് ബാലകൃഷ്ണന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ബന്ധുക്കൾ വസ്ത്രങ്ങളും മറ്റും കണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തെ തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡ്രോണുകൾ, പ്രത്യേക നിരീക്ഷണ ക്യാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയാണ് വനംവകുപ്പ് ഊർജിതമാക്കിയിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി ചർച്ച നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച ഉച്ചയ്ക്ക് 12 നാണ് ചർച്ച. ലഹരി വിരുദ്ധ പോരാട്ടത്തിൽ അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി നേരത്തെ സംസാരിച്ചിട്ടുണ്ട്. കൂടാതെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തതായി ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.