ഗവർണർ രാജേന്ദ്ര അർലേക്കർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. വന്ദേമാതരം താൻ പൂർണമായി പാടുമെന്നും അത് തന്നെയാണ് താൻ നൽകുന്ന സന്ദേശമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ, ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് ലോക്ഭവൻ പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്ന വിശദീകരണവുമായി രാജ്ഭവൻ വൃത്തങ്ങൾ രംഗത്തുവന്നു. ഗവർണറുടെ പ്രത്യേക നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതെന്നായിരുന്നു സർക്കാർ ഇതിന് മുന്പ് നൽകിയ വിശദീകരണം.
എന്നാൽ ലോക്ഭവന്റെ പുതിയ പ്രതികരണം പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞു. ഓഗസ്റ്റ് നാലിന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവായ മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദേശമെന്ന പേരിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കത്തയച്ചത്.
ഗവർണറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.
Tags : Vande Mataram controversy Governor Deepika DeepikaNewspaper DailyNews NewsFlash