Kerala
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില്‍ നിരുപാധികം മാപ്പ് ചോദിച്ച് കെ. ബിജു ഐഎഎസ്. ആദ്യ ഉത്തരവില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു കൊണ്ടാണ് മാപ്പപേക്ഷ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് അനുമതി ഉത്തരവിലെ പരാമര്‍ശം അനുചിതമായിപ്പോയി. എല്ലാ പദപ്രയോഗങ്ങളും പിന്‍വലിക്കുന്നു. ഉത്തരവിലെ പരാമര്‍ശങ്ങള്‍ കോടതിക്ക് എതിരായതില്‍ ഖേദമുണ്ട്. ഉത്തരവില്‍ പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്‍വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്ന് ബിജു കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആര്. ചന്ദ്രശേഖരന് പത്രസമ്മേളനം നടത്തി ഉത്തരവിലെ കോടതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
District News
നെടുമങ്ങാട്: പുതിയ വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രസിഡന്റിന്റെ മർദനത്തെ തുടർന്ന് പ്രശാന്തിന്റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
പരിക്കിന്റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്റെ മൊഴി രേഖപ്പെടുത്തി.
പ്രസിഡനന്റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .
Kerala
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ എംഎൽഎ. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റുപറ്റിയ സിപിഎം തിരുത്തണം.
പാർട്ടി നശിക്കട്ടെയെന്നു നിലപാടെടുക്കുന്ന ഗോവിന്ദനു സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്നു പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
National
ശ്രീനഗര്‍: വിഘടനവാദി നേതാക്കളെയും ശിക്ഷിക്കപ്പെട്ട ഭീകരരെയും മഹാന്മാരായി ചിത്രീകരിച്ച പുസ്തകം സര്‍ക്കാര്‍-സ്കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്ത ജമ്മു കാഷ്മീരിലെ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ വിവാദത്തില്‍. ദേശസ്നേഹം പഠിപ്പിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ മഹത്വവത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി ഉൾപ്പെടെ ആരോപിക്കുന്നു.
വിഘടനവാദി നേതാക്കളായ മഖ്ബൂല്‍ ഭട്ട്, സയ്യിദ് അലി ഷാ ഗിലാനി, മസ്രത് അലം, ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെയാണ് പ്രമുഖ വ്യക്തിത്വങ്ങളായി പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
യുവാക്കളുടെ മനസിനെ മലിനപ്പെടുത്തുന്ന അക്കാദമിക് ജിഹാദ് എന്നാണ് ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ സുനില്‍ ശര്‍മ സംഭവത്തെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പുസ്തകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു.
പുസ്തകം കണ്ടിട്ടേയില്ലെന്നായിരുന്നു വിവാദത്തെക്കുറിച്ച് ഒമർ അബ്ദദുള്ളയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഗവർണർ ഉത്തരവിൽ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.
നേരത്തെ ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെപിസിസിയിൽ നിന്നുപോലും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിർപ്പുന്നയിച്ചിരുന്നത്.
ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹ്യമാധ്യമത്തിലെ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വിവാദത്തിന് പിന്നാലെ
പോസ്റ്റുകൾ നീക്കിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
Kerala
കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള്‍ ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്‍എ. വെണ്മണിയില് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില്‍ രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്‍പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര്‍ അതുയര്‍ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്‍ത്താന്‍. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന്‍ അഭിപ്രായം പറയും. നാടന്‍ഭാഷയില്‍ വര്‍ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന്‍ സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മൂലം വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂലം വള്ളംകളി ദിവസം അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ ഈ മറുപടി നൽകിയ ശേഷം തിരികെ വന്നിരിക്കുന്നതിനിടെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ എംഎൽഎ തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. താനും മുഖ്യമന്ത്രിയും തമ്മിൽ നേരത്തെ മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎൽഎയുടെ ചോദ്യം വന്നത്. അപ്പോൾ മുഖ്യമന്ത്രി അതിന് മറുപടി കൊടുക്കുകയും, തുടർന്ന് തിരികെ വന്നിരുന്ന് തന്നോടുള്ള സംസാരം തുടരുകയുമാണുണ്ടായത്.
മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് കുട്ടനാട് എഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലയെന്ന് തനിക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അക്കാര്യത്തിൽ വേണമെങ്കിൽ ലോകത്തെ മുഴുവൻ പറ്റിക്കാം. പക്ഷേ കാര്യങ്ങൾ നേരിട്ട് ബോധ്യമുള്ള തന്നെ പറ്റിക്കാൻ ആകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
National
വാരാണസി: ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ നഗരമാകാനൊരുങ്ങി വാരാണസി. നഗരത്തിന്റെ ആത്മീയാന്തരീക്ഷവും സാംസ്കാരിക പൈതൃകവും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ കോർപറേഷന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമായി നഗരത്തിനുള്ളിൽ നിലവിൽ പ്രവർത്തിക്കുന്ന 400ലധികം മാംസ-മത്സ്യ വില്പന ശാലകൾ നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളായ രാംനഗർ, സുജാബാദ്, ഗണേഷ്പുർ, അവാലേഷ്പുർ, ശിവ്പുർ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന പൂർണമായും നിരോധിച്ചുകഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ മാംസം, മദ്യം എന്നിവ വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചു. ഈ പരിധിയിലുണ്ടായിരുന്ന മാംസക്കടകൾ പൂർണമായും ഇവിടെനിന്നു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരെത്തുന്ന പ്രധാന സ്നാനഘട്ടുകളുടെയും ക്ഷേത്രങ്ങളുടെയും പരിസരങ്ങൾ പൂർണമായും വെജിറ്റേറിയൻ മേഖലകളാക്കി മാറ്റി.
നഗരത്തിലെ പ്രശസ്തമായ പല ഹോട്ടലുകളും റസ്റ്ററന്റുകളും ഇപ്പോൾ ഉള്ളിയും വെളുത്തുള്ളിയും പോലും ഒഴിവാക്കിയുള്ള ശുദ്ധമായ ‘സാത്വിക് ഭക്ഷണം’ വിളമ്പുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചില പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിനായി ഔദ്യോഗിക ‘സാത്വിക് സർട്ടിഫിക്കറ്റും’ ലഭിച്ചുകഴിഞ്ഞു.
പുതിയ തീരുമാനം നഗരത്തിന്റെ ആത്മീയത നിലനിർത്താൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുമ്പോൾ തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാരികളിൽനിന്നു ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ആദ്യത്തെ വെജിറ്റേറിയൻ നഗരം പാലിതാന
ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലുള്ള പാലിതാന നഗരമാണ്. ഈ മാതൃകയിലാണ് വാരാണസിയും പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്.
ജൈനമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിൽ ഒന്നായ ശത്രുഞ്ജയ കുന്നുകൾ സ്ഥിതിചെയ്യുന്നത് പാലിതാനയിലാണ്. ഇവിടെ എണ്ണൂറിലധികം ജൈനക്ഷേത്രങ്ങളുണ്ട്. അഹിംസ എന്ന ജൈനതത്വം കർശനമായി പാലിക്കണമെന്നും നഗരത്തിൽ മാംസവില്പനയും മൃഗബലിയും പൂർണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവിടുത്തെ ജൈനസന്യാസിമാർ നടത്തിയ നിരാഹാര സമരത്തെത്തുടർന്നാണ് നഗരം വെജിറ്റേറിയനായി പ്രഖ്യാപിക്കപ്പെട്ടത്.
2014ൽ ഗുജറാത്ത് സർക്കാർ പാലിതാന നഗരപരിധിയിൽ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും മൃഗങ്ങളെ അറുക്കുന്നതും നിയമപരമായി പൂർണമായി നിരോധിച്ചു. ഇതോടെയാണ് പാലിതാന ലോകത്തിലെ ആദ്യത്തെ നിയമപരമായ മാംസമുക്ത നഗരമെന്ന ഖ്യാതി നേടിയത്.
Kerala
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്.
നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം.
സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
National
ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ പ്രശസ്ത കലാസൃഷ്ടികളിൽ ഒന്നായ"ഡാൻസിംഗ് ഗേൾ’ പ്രതിമയുടെ ചിത്രം പരിഷ്കരിച്ച രൂപത്തിൽ ഒന്‍പതാം ക്ലാസ് പുസ്തകത്തിൽ അവതരിപ്പിച്ച എൻസിഇആർടിയുടെ നടപടി വിവാദത്തിൽ.
നഗ്നമായ യഥാർഥ ചിത്രത്തിനു പകരം വസ്ത്രം ധരിപ്പിച്ച രീതിയിലാണു ഡാൻസിംഗ് ഗേളിന്റെ വെങ്കല പ്രതിമയുടെ ചിത്രം ഒന്‍പതാം ക്ലാസിലെ കലയുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകമായ "മധുരിമയിൽ’ ഹിസ്റ്ററി ഓഫ് ആർട്സ് എന്ന പാഠഭാഗത്തു പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സമാന പ്രതിമയുടെ ചിത്രം എൻസിആർടിയുടെതന്നെ ആറാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു യഥാർഥ രൂപത്തിലാണ്.
പ്രതിമയെ അതിന്റെ യഥാർഥ രൂപത്തിൽ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് അനുയോജ്യമല്ലെന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സങ്കുചിത ചിന്താഗതിയാണ് മാറ്റത്തിനു പിന്നിലെന്ന് എൻസിഇആർടിയുടെ ആറാം ക്ലാസ് പാഠപുസ്തക സമിതി അധ്യക്ഷൻ പ്രഫ. മിഷേൽ ഡാനിനോ വിമർശിച്ചു.
ചരിത്രപരമായ ഒരു പുരാവസ്തുവിനെ മാറ്റം വരുത്തി കാണിക്കുന്നത് വ്യാജനിർമിതിക്കു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 4000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെങ്കല പ്രതിമയുടെ ചിത്രം മാറ്റി അവതരിപ്പിച്ചതിൽ എൻസിആർടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രാജ്യത്തെ നിയമസംവിധാനത്തെ സംബന്ധിച്ച പാഠഭാഗത്തിൽ എൻസിഇആർടിയുടെ ഒന്‍പതാം ക്ലാസ് പുസ്തകം നേരിട്ട വിവാദവും സുപ്രീംകോടതി ഇടപെടലും കെട്ടടങ്ങിയിട്ട് അധിക നാളാകുന്നതിനുമുന്പാണ് അടുത്ത വിവാദം.
Kerala
ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.
മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.
സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.
മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.
ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
തൃശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ വനിതാ യാത്രക്കാരിൽനിന്ന് പണം വാങ്ങിയെന്ന് പരാതി. പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് സംഭവം . ഇന്ന് രാവിലെ ഒന്‍പതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി തൃശൂരിൽ ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാൽ, 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്ന് കണ്ടക്ടർ പണം ഈടാക്കുകയായിരുന്നു. സൗജന്യ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ 'സിസ്റ്റം അപ്ഡേറ്റ് ആയിട്ടില്ല' എന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ നൽകിയത്.
എന്നാൽ സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ തങ്ങൾ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ബസിൽ കയറിയപ്പോൾ തങ്ങൾക്ക് പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചുവെങ്കിലും പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
തങ്ങൾ പരാതി അറിയിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും അത് ഗൗനിക്കാതെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ കുറ്റപ്പെടുത്തി.
Kerala
വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സിപിഎം നേതാവായ മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ മൊഴിയെടുത്തേക്കും. സ്ക്രീന്‍ഷോട്ട് പങ്കുവച്ചവരെ ചോദ്യം ചെയ്യുമെന്നു പ്രത്യേക അന്വേഷണ സംഘം നേരത്തേ സൂചന നല്‍കിയിരുന്നു. സന്ദേശം പങ്കുവച്ചവരില്‍ ഒരാളാണ് കെ.കെ. ലതിക.
കഴിഞ്ഞ ദിവസമാണ് കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സന്ദേശം പ്രചരിപ്പിച്ച മുന്നുപേരെ എസ്ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് പേജ് അഡ്മിന് മനീഷ്, റെഡ് ബറ്റാലിയന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത അമല്റാം എന്നിവരെയാണ് കൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തത്.
ഇവര്‍ മൂന്നുപേരും കേസില്‍ സാക്ഷികളാണ്. മുമ്പ് ലോക്കല്‍ പോലീസ് ഇവരില്‍നിന്നു മൊഴിയെടുത്തിരുന്നു.
കെ.കെ. ലതികയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ലതികയെയും ചോദ്യം ചെയ്യുമെന്ന സൂചനയുള്ളത്.
അതേസമയം എസ്ഐടി അന്വേഷണത്തിന്റ ഭാഗമായി തനിക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് കെ.കെ. ലതിക വ്യക്തമാക്കി. നോട്ടീസ് ലഭിച്ചാല്‍ എന്താണെന്ന് പരിശോധിച്ച് പറയാമെന്നും അവര്‍ വ്യക്തമാക്കി.
Kerala
കോഴിക്കോട്: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ "കാഫിര്‍ സ്ക്രീന്‍ ഷോട്ട്' വിവാദവുമായി ബന്ധപ്പെട്ട കേസ് എസ്ഐടി അന്വേഷിക്കും.
കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ നടന്ന പ്രചാരണത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള കത്ത് നല്‍കിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജയ്ക്കെതിരേ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുനരന്വേഷണം.
നേരത്തേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്കിയ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരേ കേസെടുത്തെങ്കിലും പങ്ക് തെളിയിക്കാനായിരുന്നില്ല. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം. എന്നാല്‍, വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞില്ല.
മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഉളിക്കൽ മേഖലയിലെ സജീവ കോൺഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, 10 വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം.
ബെന്നി തോമസിന്റെ നിയമനം ബന്ധുനിയമനമല്ല രാഷ്ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
Kerala
കൊച്ചി: തര്‍ക്കങ്ങള്‍ തുടരവെ താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതലാണ് അമ്മയുടെ യോഗം നടക്കുന്നത്. നടി അന്‍സിബ ഹസന് ലക്ഷ്മിപ്രിയക്കെതിരെയും ടിനി ടോമിനെതിരെയും പോലീസില്‍ നല്കിയ പരാതികളും സംഘടനയുടെ ഓഫീസ് ജീവനക്കാരി അതുല്യ നല്കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാകും.
മുന്‍ ജോയിന്റ് സെക്രട്ടറിയായ അന്‍സിബ രാജി വച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പരാതി നല്‍കിയത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ നടി ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറയില്‍ നല്കിയ പരാതിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ രണ്ടാമത്തെ പരാതി. ഈ കേസില്‍ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
അന്‍സിബയ്ക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ട് എന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയില്‍ തന്റെ പരാതി കേള്‍ക്കാന്‍ മാലാ പാര്‍വതി, രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ സംഘടന തീരുമാനമെടുത്തിരുന്നില്ല. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന് എന്നിവര്‍ക്കെതിരെയാണ് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ പ്രചാരണവും ഗൂഢാലോചനയും ഭീഷണിയും നടത്തിയെന്നാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള തെളിവുകളോടെ അതുല്യ പരാതി നല്‍കിയത്.
District News
പയ്യാവൂർ: ബഡ്സ് സ്കൂളിൽ പ്രവേശനം നല്കാവുന്നത് മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് വരെയുള്ളവർക്ക് മാത്രമാണെന്നിരിക്കെ പയ്യാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികളുടെയും മറ്റും നേതൃത്വത്തിൽ ഉണ്ടാക്കുന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അറിയിച്ചു.
പയ്യാവൂരിലെ ബഡ്സ് സ്കൂളിന് രണ്ടുവർഷത്തെ താത്കാലിക അനുമതി മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് സാമൂഹ്യനീതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും നിയമനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നതിനാലും അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.
18 വയസിന് മുകളിലുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരത്തിലുള്ളവർക്ക് വേണ്ടി ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററാണ് (ബിആർസി) പ്രവർത്തിക്കേണ്ടത്. നിലവിൽ ബിആർസി പ്രവർത്തിക്കുന്നതിന് പയ്യാവൂർ പഞ്ചായത്തിന് അനുമതി ലഭിച്ചിട്ടില്ല. ആവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല.
മുൻകാലങ്ങളിൽ ബഡ്സ് വിദ്യാർഥികളെയും ബിആർസിയിലെ പരിശീലനാർഥികളെയും ഒന്നിച്ചിരുത്തിയാണ് ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇത് നിലവിലെ നിയമങ്ങൾക്കും സർക്കാർ മാനദണ്ഡങ്ങൾക്കും എതിരാണ്. അതിനാൽ, സർക്കാർ മാർഗനിർദേശ പ്രകാരമുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് ബിആർസി പ്രവർത്തിപ്പിക്കേണ്ടത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത് സന്നദ്ധവുമാണ്.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സർക്കാർ അനുമതിയോടെ ബിആർസിയുടെ പ്രവർത്തനം തുടങ്ങണമെന്നുതന്നെയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു യാത്രാ ചെലവും മറ്റും അതാതു പഞ്ചായത്തുകൾ വഹിക്കുമെങ്കിൽ അവിടെയുള്ള കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകുമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
നിലവിൽ ബഡ്സ് സ്കൂളിൽ 10 കുട്ടികളാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്. ഇത്രയും കുട്ടികൾക്ക് ഒരു അധ്യാപികയുടെയും ഒരു ആയയുടെയും സേവനം മതിയാവും എന്നുള്ളതു കൊണ്ടാണ് എല്ലാ ജീവനക്കാരുടെയും കരാർ പുതുക്കാതിരുന്നത്. ഒരു അധ്യാപികയുടെ കരാർ പുതുക്കിയിട്ടുണ്ട്.
ബഡ്സ് മാർഗരേഖ പ്രകാരം കുട്ടികളുടെ അമ്മമാരിൽ നിന്നാണ് ആയ, പാചക തൊഴിലാളി എന്നിവരെ നിയമിക്കേണ്ടത്. അതിനായി നിലവിലെ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരിൽ നിന്ന് അഭിമുഖം നടത്തി നിയമനം നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Sports
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റ് ആയതോടെ ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനെതിരെ ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരോധകർ. രാജസ്ഥാനെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയറിലാണ് താരം തുടർച്ചയായ രണ്ടാം തവണ ഹിറ്റ് വിക്കറ്റ് ആയത്.
സമാനരീതിയിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും സായ് ഹിറ്റ് വിക്കറ്റായിരുന്നു. ഇതോടെ രണ്ട് നിർണായക മത്സരങ്ങളിൽ തുടരെ ഒരേ രീതിയിൽ പുറത്തായെന്ന നാണക്കേടും താരത്തിന്റെ പേരിലായി.
രാജസ്ഥാനെതിരെ മികച്ച പ്രകടനത്തോടെ 32 പന്തിൽ നിന്ന് 58 റൺസ് നേടി അർധസെഞ്ചുറിയോടെ തിളങ്ങി നിൽക്കവെയായിരുന്നു താരത്തിന്റെ ഈ അത്യപൂർവ്വ പുറത്താകല്‍. താരത്തിന്റെ പുറത്താക്കളിൽ നിരാശയോടെ തലകുനിച്ചിരുന്ന ജിടി നായകൻ ശുഭ്മൻ ഗില്ലിനെയും അടുത്ത് കാണാമായിരുന്നു.
രാജസ്ഥാൻ ബൗളർ ബ്രിജേഷ് ശര്‍മ എറിഞ്ഞ പന്ത് ഷോട്ടിന് ശ്രമിച്ച സായിയുടെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നെങ്കിലും കൈയില്‍ നിന്ന് ബാറ്റ് വഴുതി സ്റ്റംപില്‍ വീഴുകയായിരുന്നു. മത്സരത്തിൽ ഗുജറാത്തിനായി മികച്ച തുടക്കം നൽകിയ നായകൻ ശുഭ്മൻ ഗിൽ - സായ് സുദർശൻ ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെയാണ് ഗുജറാത്തിന്റെ ഫൈനൽ പോരാട്ടത്തിലേയും പ്രതീക്ഷ.
ഞായറാഴ്ച (മെയ് 31) നിലവിലെ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് കലാശപ്പോരാട്ടം. മുൻ മത്സരങ്ങളിലേത് പോലെ അലക്ഷ്യമായി സായ് വിക്കറ്റ് നഷ്ട്ടപ്പെടുത്തിയാൽ ഫൈനലിൽ അത് ഗുജറാത്തിന് വലിയ തിരിച്ചടി തന്നെ ആയിരിക്കും. വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.
Kerala
തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വിശദീകരിച്ചു.
Kerala
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ച്ചയുണ്ട്. ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പി.വി. അൻവർ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ താൻ വിഐപി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ദർശനത്തെ കുറിച്ച് വിശദീകരിച്ചത്. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.
അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്രദർശനത്തിലെ വിവാദത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുണും രംഗത്തെത്തി. മുഖ്യമന്ത്രി ദർശനം നടത്തിയത് നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് നെയ് വിളക്ക് ശീട്ട് ആക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്ത് കടന്നത്. അഞ്ചുപേർക്ക് ദർശനം നടത്താം എന്നിരിക്കെ അകത്തു കടന്നത് നാലുപേർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്ന നടപടി ഉണ്ടായില്ല. ഒരാളുടെയും ദർശനം മുടക്കിയില്ല.
പായസം കൊണ്ടുപോകുന്ന സമയത്ത് 15 മിനിറ്റോളം ഭക്തർക്കൊപ്പം കാത്തുനിന്ന ശേഷമാണ് മുഖ്യമന്ത്രി ദർശനം പൂർത്തിയാക്കിയതെന്നും അരുൺ വ്യക്തമാക്കി. മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും മന്ത്രി എം. ലിജു, ബിന്ദു കൃഷ്ണ എന്നിവർ ദർശനം നടത്തിയത് പുലർച്ചെയാണെന്നും നിയമപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ വിവാദ പാഠപുസ്തകം തയാറാക്കിയ അക്കാദമിക വിദഗ്ധർക്കെതിരായ നടപടി സുപ്രീംകോടതി മയപ്പെടുത്തി. പ്രഫ. മിച്ചൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നിവരെ കരിന്പട്ടികയിൽ ചേർത്ത നടപടിയാണു ഭേദഗതി ചെയ്തത്.
മൂന്നുപേരും സുപ്രീംകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.
വിവാദ പാഠപുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നുപേരുമായി യാതൊരുവിധ അക്കാദമിക സഹകരണവും പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവകലാശാലകൾക്കും സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാരുകൾക്കും സർവകലാശാലകൾക്കും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. കൂടാതെ ഈ വിദഗ്ധർ ബോധപൂർവം വസ്തുതകൾ വളച്ചൊടിച്ചതാണെന്ന കോടതിയുടെ മുൻ ഉത്തരവിലെ പരാമർശവും പിൻവലിച്ചു. സുപ്രീംകോടതി മുൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവാദ പുസ്തകം തയാറാക്കിയ മൂന്നു പേരും കോടതിയെ സമീപിച്ചത്.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹികശാസ്ത്ര പുസ്തകത്തിലെ ജുഡീഷറി പരാമർശത്തെച്ചൊല്ലി ഫെബ്രുവരിയിലാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി എൻസിഇആർടിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു.
വിവാദ പുസ്തകം പൂർണമായും പിൻവലിക്കാൻ നിർദേശിച്ച സുപ്രീംകോടതി, മുൻ ജഡ്ജിയടങ്ങിയ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ പുസ്തകം പരിഷ്കരിച്ചു പുറത്തിറക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു.
International
റോം: അഞ്ചു രാഷ്ട്രങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനത്തിനിടെ തലപൊക്കിയത് ഒന്നിലേറെ വിവാദങ്ങൾ.
നോർവേയിൽ ഇന്ത്യക്കാരെ അപഹസിക്കുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാർട്ടൂൺ ആണ് നോർവേയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ആഫ്റ്റൺപോസ്റ്റ് എന്ന പത്രം പ്രസിദ്ധകരിച്ചത്.
കാർട്ടൂൺ തീർത്തും അവഹേളനപരമാണെന്ന വിമർശനമാണ് ഉയരുന്നത്. പെട്രോൾ പന്പിലെ നോസിലിന്റെ ആകൃതിയിലുള്ള പാന്പിനെ വരുതിയിലാക്കാൻ പരന്പരാഗത രീതിയിലുള്ള പാന്പാട്ടിയായി മോദിയെ കാർട്ടൂണിൽ ചിത്രീകരിക്കുകയായിരുന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവിനെക്കുറിച്ചുള്ള ആക്ഷേപമായിരുന്നു കാർട്ടൂണിസ്റ്റിന്റേത്. ഇന്ത്യ ഔദ്യോഗികമായി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്രതലത്തിലും പൗരസമൂഹത്തിന്റെ ഇടയിലും കാർട്ടൂൺ വ്യാപകമായി വിമർശിക്കപ്പെട്ടു.
നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകാത്തതാണ് മറ്റൊരു വിവാദം. തലസ്ഥാനമായ ഓസ്ലോയിൽ നോര്വേപ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തക ചോദ്യം ഉന്നയിച്ചതും മറുപടി പറയാതെ പ്രധാനമന്ത്രി നടന്നുനീങ്ങിയതും. ഇതിന്റെ വീഡിയോ മാധ്യമപ്രവർത്തകതന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും മലയാളിയുമായ സിബി ജോര്‍ജ് മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്കു തക്കതായ മറുപടി നൽകുകയും ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അടിയന്തിരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ നടത്തിപ്പിലെ കടുത്ത വീഴ്ചയുടെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെയും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്.
വിഷയത്തിൽ ബിജെപി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ദേശീയ പരീക്ഷാ ഏജൻസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൂർണ പരാജയമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. "രാജ്യത്തെ ഏറ്റവും നിർണായകമായ ഒരു മത്സര പരീക്ഷയുടെ വിശ്വാസ്യത പോലും കാത്തുസൂക്ഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കോ അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോ കഴിഞ്ഞിട്ടില്ല.
ചോദ്യപേപ്പർ മാഫിയകൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. ഈ വലിയ ക്രമക്കേടിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ധർമ്മേന്ദ്ര പ്രധാന് ഒഴിഞ്ഞുമാറാനാകില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനം വിഫലമാക്കിയതിന് അദ്ദേഹം മറുപടി പറയണം. അദ്ദേഹത്തെ പുറത്താക്കുകയാണ് ഈ തട്ടിപ്പിനെതിരെ സർക്കാർ സ്വീകരിക്കേണ്ട ആദ്യ നടപടി."
മെഡിക്കൽ പ്രവേശന പരീക്ഷയിലെ അഴിമതിയും വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ബിജെപിയുടെ കേന്ദ്രീകൃത അഴിമതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു.
കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്റെ ഭാഗമായി ജയരാജൻ സാറിന്റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്.
ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി.
സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്ട്രീയത്തിന്റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു.
കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്റെ സാമൂഹിക ചരിത്രവും ജാതിരാഷ്ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്.
അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കൃതിയാണ്.
Movies
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിന്റെ ബജറ്റ് ചര്‍ച്ചകള്‍ക്കും ഒടിടി വിവാദങ്ങള്‍ക്കും മറുപടിയുമായി സംവിധായകന് മഹേഷ് നാരായണന്.
സിനിമയുടെ ബജറ്റ് 180 കോടിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മഹഷ് പറഞ്ഞു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് മഹേഷ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പുറത്തുനിന്ന് ഇത്തരം കണക്കുകള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ നിര്‍മാതാവ് മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ ചിത്രം സമ്പാദിക്കുമെന്ന് ഉറപ്പുണ്ട്. സംവിധായകന് പറഞ്ഞു.
ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമോ എന്ന ചോദ്യത്തിനു ശുഭാപ്തിവിശ്വാസത്തോടെയാണ് മഹേഷ് നാരായണന് പ്രതികരിച്ചത്. തീര്‍ച്ചയായും പേട്രിയറ്റ് 200 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന് മഹേഷ് പറഞ്ഞു.
പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. അവര്‍ സിനിമ കണ്ടതിനുശേഷമാണു കരാറില്‍ ഒപ്പിട്ടത്. അതാണ് സിനിമയുടെ ആദ്യ വരുമാനം. തിയറ്ററുകളില്‍നിന്നു വമ്പിച്ച വരുമാനം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്- മഹേഷ് വ്യക്തമാക്കി.
പേട്രിയറ്റ് മാസ്-ആക്ഷന്‍ സിനിമയാണെന്ന പ്രതീക്ഷയോടെ തിയറ്ററില്‍ എത്തരുതെന്നും മഹേഷ് ഓര്‍മിപ്പിച്ചു. ഇതൊരു പുതുമയുള്ള പ്രമേയമാണ്.
അത്തരമൊരു സിനിമ നിര്‍മിക്കുന്നതിലെ റിസ്ക് നിര്‍മാതാവ് ആന്റോ ജോസഫിന് അറിയാമായിരുന്നു. സിനിമയുടെ ഉള്ളടക്കം മനസിലാക്കാന്‍ പ്രേക്ഷകര്‍ ക്ഷമ കാണിക്കണമെന്നും കൂടുതല്‍ സ്വീകാര്യത നല്‍കണമെന്നും സംവിധായകന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Kerala
കോഴിക്കോട്: സ്ട്രോംഗ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോംഗ് റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും.
ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ജയിക്കും എന്നറിഞ്ഞു കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോംഗ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സ്ട്രോംഗ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
Kerala
കണ്ണൂർ: കോൺഗ്രസിലെ വ്യാജ കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ.സുധാകരന്റെ അനന്തരവൻ അജിത് കുമാർ. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്ത വരുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പിൽ അജിത് കുമാർ വിശദീകരിച്ചു. കേസിൽ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിലാണ് വ്യാജ കത്തിറങ്ങിയത്.
സണ്ണി ജോസഫ് എഐസിസിക്ക് അയച്ചത് എന്ന പേരിലാണ് കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ.സുധാകരനെ മത്സരിപ്പിച്ചാൽ വിജയ സാധ്യത കുറവാണ് അതിനാൽ ടി.ഒ.മോഹനനെ നിർദേശിക്കുന്നു എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.
കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
District News
കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം അനധികൃതമായി തുറന്നെന്ന ആരോപണത്തില്‍ പരാതിക്കാരന് ഓണ്‍ലൈന്‍ ഹിയറിംഗിന് അവസരം നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്. കൊയിലാണ്ടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോഴിക്കോട് ഡിസിസി പ്രസിഡന്റുമായ കെ. പ്രവീണ്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഇന്ന് രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിക്കാരനുമായി ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തും. വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നുവെന്ന് ആരോപിച്ച് പ്രവീണ്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്ന് ദിവസത്തിനകം പരാതിക്കാരനെ കേട്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ഹിയറിംഗ് നടത്തുന്നത്.
പരാതിക്ക് ആസ്പദമായ രേഖകള്‍ ഹാജരാക്കണമെന്ന് കമ്മീഷന് അറിയിച്ചിട്ടുണ്ട്. ഹിയറിംഗില്‍ പങ്കെടുക്കാതിരുന്നാല്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ തീരുമാനമെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവീണ്‍കുമാറിനു നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെയോ ഏജന്റുമാരെയോ അറിയിക്കാതെ മുറി തുറന്നതില്‍ അട്ടിമറി സംശയിക്കുന്നുവെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആരോപിച്ച് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു.
പിന്നീട് കളക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ഗുരുതരമായ ആരോപണവും യുഡിഎഫ് ഉന്നയിച്ചു. പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവീണ്‍കുമാര്‍ അവസാനം കോടതിയെ സമീപിച്ചത്.
വോട്ടര്‍മാരുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പ് എടുക്കാനായി മെറ്റീരിയല്‍ മുറി തുറന്നതാണ് വിവാദമായത്. തുറന്ന റൂമിന്റെ മുകളില്‍ സ്ട്രോംഗ് റൂം' വ്യക്തമായി എഴുതിയിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നു.
ഈ വിഷയത്തില്‍ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംയുക്തമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്ന
Movies
തമിഴ് വെബ് സീരീസ് റിസോർട്ടിൽ നിന്നും താൻ പിന്മാറുകയാണെന്ന് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍. നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ പറഞ്ഞ അഡ്വാൻസ് തുക, തനിക്ക് അവകാശപ്പെട്ട പണമാണെന്നും കഴിഞ്ഞ നാല് മാസമായി തനിക്ക് തരാനുള്ള പ്രതിഫലത്തുകയായി ഇത് കണക്കാക്കുമെന്നും നടി പറയുന്നു.
ഈ വിഷയത്തിൽ ഇനി കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെ നടി വ്യക്തമാക്കി.
‘‘ഈ വിഷയത്തിൽ എന്റെ അവസാന വീഡിയോ... എന്നെ ഒരു തർക്കത്തിലേക്ക് വലിച്ചിഴയ്ക്കരുത്... ഞാൻ റിസോർട്ട് സീരീസിൽ നിന്ന് ഔദ്യോഗികമായി പിന്മാറുന്നു... എന്നെപ്പോലെയുള്ള കലാകാരന്മാരെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്... ഇനി ഒരിക്കലും മറ്റൊരാൾക്കും ഇത് സംഭവിക്കരുത്.
ചീപ്പ് പബ്ലിസിറ്റിക്കും പ്രമോഷനും വേണ്ടിയാണ് ഇങ്ങനെയൊരു വിഷയവുമായി ഞാൻ രംഗത്തുവന്നതെന്നാണ് അവർ വാദിക്കുന്നത്. 25000 രൂപ അഡ്വാൻസ് ആയി തന്നെന്ന് പറയുന്നു.
കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ട് പോലുമില്ല. ആ 25000 രൂപ ഞാൻ ജോലിയെടുത്ത പ്രതിഫലമാണ്. പിന്നെ എങ്ങനെയാണ് അതിൽ നിന്നും പതിനായിരം രൂപ തിരിച്ചു തരിക. ഇതിന്റെയെല്ലാം എഗ്രിമെന്റും ബാങ്ക് സ്റ്റേറ്റ്മെന്റും കൈയിൽ ഉണ്ട്.
എന്റെ അടുത്ത പ്രതിഫലത്തിൽനിന്ന് പണം പിടിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതെങ്ങനെ സാധിക്കും. അവരുടെ നിബന്ധനകൾ എനിക്ക് മനസിലാവുന്നില്ല. എന്റെ കൈയിലും തെളിവുകളുണ്ട്.
നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കിൽ ഞാൻ എന്തിന് എന്റെ പ്രതിഫലത്തിന് യാചിക്കുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ടുമാസത്തിന് ശേഷം എങ്ങനെയാണ് കരാറുണ്ടാക്കുന്നത്?. അത് നിങ്ങളുടെ തെറ്റാണ്.
കരാറൊപ്പിടാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നും വിജയ് നിർമാണം ഉൾപ്പെടെ എല്ലാ മേഖലയിലും കൈകടത്തിയിരുന്നുവെന്നും നടി ആരോപിച്ചു. ‘‘പ്രൊഡക്ഷൻ ടീമിനോട് ചോദിച്ച് നിങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു കൊണ്ടുവരൂ. വിജയ് കുമാർ എന്ന ആൾ ഇതിെല തിരക്കഥാകൃത്ത് മാത്രമല്ല, എല്ലാത്തിലും കയറി തലയിടുമായിരുന്നു. രണ്ട് യൂണിറ്റുകളായിട്ടായിരുന്നു ഒരേ സമയം ഷൂട്ടിങ് നടന്നത്.
ഒന്ന് പ്രവീണിന്റെയും മറ്റൊന്ന് വിജയ് കുമാറിന്റെയും നേതൃത്വത്തിൽ. എന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പറഞ്ഞ് വ്യാജവാഗ്ദാനം നൽകി.
അടുത്ത എപ്പിസോഡ് കഴിയുമ്പോൾ കഥാപാത്രം കൂടുതൽ മെച്ചപ്പെടും, കുറച്ച് കൂടി കാത്തിരിക്കൂ എന്നു കള്ളം പറഞ്ഞു.
കരാർ ചൂണ്ടിക്കാണിച്ച് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോപി എന്നെ വ്യക്തിപരമായ അത്യാവശ്യകാരങ്ങൾക്കുപോവാൻ പോലും അനുവദിച്ചില്ല. ആ സമയത്ത് ഞാൻ മറ്റ് ഓഡിഷനുകളിൽ ഒന്നും പങ്കെടുത്തിരുന്നില്ല.
വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ പല ദിവസങ്ങളിലും എന്നെ ഷൂട്ടിന് വിളിച്ചുവരുത്തിയിരുന്നു. ഇവർ കൊടുത്ത ഡേറ്റിൽ ഒരു ഓഡിഷനും പോയിട്ടില്ല. നേരത്തെ കമ്മിറ്റ് ചെയ്ത വർക്ക് ആണെങ്കിൽ അതിനുപോകേണ്ടത് കടമയല്ലേ, ഇവർ കൃത്യ സമയത്ത് ഷൂട്ടും വയ്ക്കില്ല, പ്രതിഫലവും നൽകില്ല. എന്നിട്ടും എന്റെ വേഷം മുഴുവൻ പൂർത്തിയാക്കിയതിനുശേഷമാണ് അവിടെനിന്നും പോയത്.
നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തി. പ്രധാന വേഷമാണെന്നു പറഞ്ഞാണ് എന്നെ വിളിച്ചതുപോലും.
ജിയോ ഹോട്ട്സ്റ്റാറിൽ മറ്റൊരു സീരിസിനായി എന്നെ വിളിച്ചെന്ന് പറഞ്ഞപ്പോൾ, എന്റെ ഈ കഥാപാത്രത്തിന് അടുത്ത എപ്പിസോഡുകളിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഇതിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്.
വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂർത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് അയാളെ എന്റെ കാമുകനാക്കുന്നത്. എന്തിനാണ് വിജയ് കുമാർ വിഷയം മാറ്റാൻ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്?
മലയാളത്തിൽ ചീത്ത വിളിച്ചെന്ന് പറഞ്ഞു. ഒരു ചുക്കുമില്ലെന്ന് പറഞ്ഞാൽ ഒന്നുമില്ലെന്നാണ് അർഥം, അതൊരു ചീത്ത വാക്കല്ല. ഈ പ്രശ്നത്തെ കാമുകന്റെ പേര് പറഞ്ഞ് വഴി തിരിച്ച് വിടാനാണ് ഇവർ ശ്രമിക്കുന്നത്. എന്റെ സ്ഥാനത്ത് ആരായാലും അത് തന്നെയാകും ചെയ്യുക. കാരണം അങ്ങനെയൊരു അവസ്ഥയിലാണ് അപ്പോൾ ഞാന്‍ ഉണ്ടായിരുന്നത്.
തമിഴ് ഇൻഡസ്ട്രിയിൽ ഇനി വർക്ക് ചെയ്യാനാകില്ല, റെഡ് കാർഡ് നൽകും അങ്ങനെയൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താൻ നോക്കി. എനിക്ക് നീതി വേണം, എന്നെപ്പോലെ ഒരു പുതുമുഖത്തിനും ഇതുപോലെ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് എന്റെ സ്വന്തം അക്കൗണ്ടിൽ നിന്നും വീഡിയോ ചെയ്തത്.
ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാൻ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാൽ, ഞാൻ ഇപ്പോഴും അർഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്.
എന്റെ യാത്രാബത്ത പോലും തന്നിരുന്നില്ല. കഴിഞ്ഞ നാല് മാസമായി ഷൂട്ട് പോലുമില്ല. എനിക്ക് നെഗറ്റിവ് പബ്ലിസിറ്റി വേണ്ട. ഓഡിഷനെക്കുറിച്ചും ഇവർ പറയുകയുണ്ടായി, അന്ന് ട്രാവൽ ബാറ്റ തിരിച്ചു തരുമെന്ന് ഇവർ പറഞ്ഞതാണ്. പക്ഷേ തന്നില്ല.
നായികയെ എങ്ങനെ പരിപാലിക്കണം എന്ന വിഷയത്തെക്കുറിച്ചല്ല മനുഷ്യനെ എങ്ങനെ പരിപാലിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഞാനൊരു ചാനലിലും പോയി കരഞ്ഞ് നിലവിളിച്ചിട്ടില്ല. ഒരു വിവാദം വരുമ്പോൾ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യും.
ഒരു വിക്ടിം കാർഡും ഞാൻ ഇവിടെ കളിച്ചിട്ടില്ല. മാന്യമായി ഈ വിഷയം ഡീല്‍ ചെയ്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. നിങ്ങളും ഭാര്യയും എന്നെ പ്രകോപിപ്പിച്ചു. മാധ്യമങ്ങൾ വാർത്തയാക്കിയതിന് എന്നെ പഴിക്കരുത്.
എട്ട് മാസമായി ഈ വിഷയത്തിൽ സംസാരിക്കാത്ത ആളുകളില്ല. ഇതിന്റെ പ്രത്യാഘാതം എന്തെന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാനൊരു പുതുമുഖ നടിയാണ്. പക്ഷേ നിങ്ങൾ വളരെ ചീപ്പ് ആയാണ് പ്രതികരിച്ചത്. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. മാത്രമല്ല സെറ്റിൽ നിന്നു വരെ മോശമായ അനുഭവവും പരിഹാസവും നേരിട്ടിട്ടുണ്ട്. നിങ്ങൾ കറുത്തതായതുകൊണ്ട് റൂം സർവീസ് വിഭാഗത്തിലാണെന്നു പറഞ്ഞും അപമാനിച്ചു.
സ്ത്രീയെന്ന നിലയിൽ മുഖ്യധാരയിലേക്കെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പ്രവൃത്തികൊണ്ട് ബാധിക്കപ്പെട്ടവരെ എന്തിന് കുറ്റവാളികളായി കാണുന്നു. ഇമോഷനലി ഞാൻ ആകെ തകർന്നിരിക്കുന്നു. ഇതുകൊണ്ടാണ് മലയാളി പെൺകുട്ടികളെ എടുക്കാത്തതെന്ന് ഒരു കമന്റ് കണ്ടു. നിങ്ങൾക്ക് ബജറ്റ് ഇല്ലെങ്കിൽ നിങ്ങൾ ഞങ്ങളെ വിളിക്കരുത്.
എനിക്ക് ഈ വിഷയത്തിൽ നീതി വേണം. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ധർമം, ന്യായം ജയിക്കണം. പക്ഷേ സമയമെടുക്കും.’’–അനുഗ്രഹയുടെ വാക്കുകൾ.
ജിയോഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ റിസോർട്ട് വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.
ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നാണ് ആരോപണം.
Viral
സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ലൈവിനിടെ പിതാവ് മകനെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ ഒരു വീഡിയോ.
മകൻ രഹസ്യമായി പുകവലിച്ചതും അമ്മയോട് മോശമായി പെരുമാറിയതും കണ്ടെത്തിയതിനെത്തുടർന്നാണ് പിതാവ് മകനെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയൊരു തർക്കത്തിലേക്ക് നീങ്ങിയത്.
താൻ ചെയ്ത തെറ്റിനെക്കുറിച്ച് മകനെ ചോദ്യം ചെയ്തുകൊണ്ട് ബെൽറ്റ് കൊണ്ട് തുടർച്ചയായി അടിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.
കുട്ടികളെ ശരിയായ പാതയിൽ വളർത്താൻ ഇത്തരം കടുത്ത നടപടികൾ ആവശ്യമാണെന്ന് വിശ്വസിക്കുന്നവർ ഒരുവശത്ത് നിൽക്കുമ്പോൾ, സ്വന്തം മകനെ തല്ലുന്ന ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത് അങ്ങേയറ്റം ലജ്ജാകരവും മനുഷ്യത്വരഹിതവുമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അച്ചടക്കത്തിന്റെ പേരിൽ കുട്ടികളോട് കാണിക്കുന്ന അമിതമായ അക്രമം തീർത്തും തെറ്റാണെന്നും, അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കുട്ടിയെ മാനസികമായി തകർക്കുമെന്നും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
അക്രമം ഒരു പരിഹാരമല്ലെന്നും ഇത്തരം പ്രവർത്തികൾ കുട്ടികളിൽ കൂടുതൽ അക്രമവാസന വളർത്തുകയേ ഉള്ളൂവെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഒരു പിതാവിന് തന്റെ മകനെ തിരുത്താൻ അവകാശമുണ്ടെങ്കിലും, അത് ലൈവ് വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ആളുകൾ.
National
ബംഗളൂരു: കർണാടകത്തിൽ പ്രഫഷണൽ കോളജ് പ്രവേശനപരീക്ഷയ് ക്കെത്തിയ അഞ്ച് ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂൽ നിർബന്ധിച്ച് ഊരിമാറ്റിയതിൽ വിവാദം. ഇതേത്തുടർന്ന് ഇൻവിലിജേറ്ററെ സസ്പൻഡ് ചെയ്തതായി കോളജ് അറിയിച്ചു.
അന്വേഷണത്തിന് സംസ്ഥാന സർക്കാരും നിർദേശം നൽകി.മടിവാളയിലെ കൃപാനിധി കോളജിലായിരുന്നു സംഭവം. പരീക്ഷ എഴുതാൻ ആഗ്രഹമുണ്ടെങ്കിൽ പൂണൂൽ ഊരിമാറ്റണമെന്ന് ഇൻവിലിജേറ്റർ നിർബന്ധിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.
കഴിഞ്ഞവർഷം സമാനസംഭവം ഉണ്ടായതോടെ പൂണൂൽ ഊരേണ്ടതില്ലെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു.സംഭവം കോൺഗ്രസ് സർക്കാരിന്റെ ഹിന്ദുത്വവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അത്യന്തം നിർഭാഗ്യകരമാണ് സംഭവമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ പ്രതികരിച്ചു.
Movies
നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി സുമതി വളവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു.
ഈ വിഷയം ഞങ്ങളുടെ ഔദ്യോഗിക - സ്വകാര്യ ജീവിതത്തെ ബാധിച്ചു തുടങ്ങിയെന്നും കഴിഞ്ഞ രണ്ടുദിവസമായി പലയിടത്തുനിന്നും ചീത്ത വിളികളാണെന്നും അഭിലാഷ് പറയുന്നു.
''പറയേണ്ട കാര്യങ്ങൾ കുറേ ഉള്ളതുകൊണ്ടും, അതിന്റെ കുറച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനുമായാണ് ഇതുവരെ നിശബ്ദത പാലിച്ചത്. ഇനിയും ഇത് സംസാരിക്കാതിരുന്നാൽ ഞങ്ങളുടെ പ്രഫഷനൽ ജീവിതത്തെയും വ്യക്തി ജീവിതത്തെയും ബാധിക്കും. ഞങ്ങൾക്കും കുടുംബവും കുട്ടികളുമുണ്ട്.
അവരുടെ മാനസികാവസ്ഥ കൂടി ബാധിക്കുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്തൊരു പ്രസ്മീറ്റ് ആണിത്. പക്ഷേ എന്താണ് ശരി, എന്താണ് തെറ്റ് എന്നു പറയാനുള്ള അവസരം കൂടിയാണിത്.
ഞങ്ങളുടെ സിനിമ ചെയ്ത നിർമാതാവിന്റെ വീഡിയോ വലിയ ചർച്ചയായിരുന്നു. രണ്ടാഴ്ച മുമ്പ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ അബദ്ധത്തിൽ അപ്ലോഡ് ചെയ്ത വീഡിയോയാണിത്. പെട്ടന്നത് നീക്കം ചെയ്തെങ്കിലും ആ വീഡിയോ ത്രെഡിൽ കിടന്നിരുന്നു. അവിടെ നിന്ന് ആരോ അത് റെക്കോർഡ് ചെയ്ത് പ്രചരിക്കുകയായിരുന്നു.
ഈ വീഡിയോ വന്ന ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഒരബദ്ധം പറ്റി പോയതാണെന്നാണ് അദ്ദേഹം മെസേജിലൂടെ പറഞ്ഞത്.
ഇതിനു ശേഷം രണ്ട് ദിവസം മുമ്പേ ഈ വീഡിയോ കേരളത്തിലെങ്ങും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതിൽ കുറ്റക്കാരായി ചിത്രീകരിക്കുന്നത് ഞങ്ങളെയാണ്. ഇതിൽ പല പിആർ ടീമും പ്രവർത്തിക്കുന്നുണ്ട്.
സിനിമ എന്ന വ്യവസായത്തിൽ സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല ഉള്ളത്. ഈ സിനിമയ്ക്ക് 22 കോടിയായെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ കൃത്യമായ ബജറ്റ് എങ്ങനെയെന്നും ഈ സിനിമ എങ്ങനെ തുടങ്ങിയെന്നും പറയാം. ‘മാളികപ്പുറം’ സിനിമയ്ക്കുശേഷം ഞങ്ങൾ ചെയ്യുന്ന സിനിമയുടെ ബിസിനസ് വാല്യു കണ്ടിട്ടാണ്, ഈ നിർമാതാവ് ഞങ്ങളിലേക്കെത്തുന്നത്.
‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിവ്യു ഷോയുടെ ഇടയിൽ വച്ച് കൂടിക്കാഴ്ച നടത്തി. അന്ന് മറ്റൊരു ഭാഷയിൽ സിനിമ ചെയ്യാനിരിക്കുന്ന സമയമായിരുന്നു.
എന്നാൽ അടുത്ത സിനിമ നമുക്ക് ചെയ്താലോ എന്ന് മുരളിചേട്ടൻ ചോദിക്കുമ്പോൾ ചെയ്യാമെന്ന് പറയുന്നു. ‘വെള്ളം’ എന്ന സിനിമ നമ്മൾ കണ്ടതാണ്, ജീവിതത്തിൽ വിജയിച്ചു വന്ന ബിസിനസ്സ്മാൻ, ചിരിച്ചുകൊണ്ട് സിനിമ ചെയ്യാമെന്നു പറയുമ്പോൾ സന്തോഷത്തോടു കൂടി സ്വീകരിക്കുകയായിരുന്നു ഞങ്ങൾ ചെയ്യാനുണ്ടായിരുന്നത്.
അങ്ങനെ ഞാനും വിഷ്ണുവും അദ്ദേഹത്തിന്റെ ഫ്ലാറ്റിൽപോയി കഥ പറയുന്നു. അന്ന് പറഞ്ഞ കഥ ‘സുമതി വളവി’ന്റേതായിരുന്നില്ല. ആറ് കോടി ബജറ്റ് വരുന്ന ‘ജിംഗിൾ ബെൽസ്’ എന്ന സിനിമയുടെ കഥയാണ് പറഞ്ഞത്. ‘മാളികപ്പുറ’ത്തിലെ ആ രണ്ട് കുട്ടികളും ഒരു ഹീറോയുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. കഥ കേട്ട് ഇഷ്ടപ്പെട്ട് അടുത്ത ദിവസം തന്നെ അദ്ദേഹം അഡ്വാൻസും തന്നു. അങ്ങനെ തിരക്കഥ ചെയ്ത സമയത്ത് സിനിമയുടെ മൊത്തത്തിലുള്ള സക്സസ് ഫോർമുല മാറി തുടങ്ങിയിരുന്നു.
ഇതൊരു ത്രില്ലർ സിനിമയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ കൈയിൽ ഫണ്ടുമില്ല. ഞങ്ങൾ തന്നെ കണക്ട് ചെയ്തുകൊടുത്ത കുറച്ച് ഇൻവെസ്റ്റേഴിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയും കൊടുത്തിരുന്നു. പക്ഷേ ആ സിനിമ അല്ല ഇപ്പോൾ ചെയ്യേണ്ടതെന്ന തോന്നൽ പിന്നീട് ഞങ്ങൾക്കു വന്നു.
ആ സമയത്ത് മുരളി ചേട്ടനോട് ഞാനാണ് സുമതി വളവിനെക്കുറിച്ച് പറയുന്നത്. ‘2019ൽ ഞങ്ങൾ ചെയ്യാനിരുന്നൊരു സിനിമയുണ്ട്, ‘സുമതി വളവ്’. ആ കഥ അർജുൻ അശോകൻ കേട്ടതാണ്. കുറച്ച് ബജറ്റ് വരുന്ന സിനിമയായതുകൊണ്ട് അന്ന് നിർമാതാക്കളെയൊന്നും കിട്ടിയില്ല.
ഇതു ചെയ്താലോ’ എന്നു ചോദിച്ചു. തന്റെ കൈയിലൊരു നാല് കോടി രൂപയുണ്ട്, ഇത് വച്ച് തുടങ്ങാമെന്ന് മുരളി ചേട്ടൻ പറഞ്ഞു.
ചേട്ടാ, എന്തായാലും ഈ സിനിമയ്ക്ക് 10 കോടി ബജറ്റ് ആകുമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം കഥ കേട്ടു, ആ ആകാംക്ഷയിൽ സിനിമ ചെയ്യാമെന്ന് ഉറപ്പിക്കുന്നു. അങ്ങനെ സുമതി വളവ് ചെയ്യാൻ തീരുമാനിക്കുന്നു. ഈ സിനിമ തുടങ്ങുന്നതിനു മുമ്പ് തന്നെ ഐഎംഎ ഹാളിൽ വലിയൊരു ലോഞ്ച് വച്ചിരുന്നു.
ഇങ്ങനെയൊരു വലിയ സിനിമ വരുന്നുണ്ടെന്ന് എല്ലാവരെയും അറിയിച്ച് ഇൻവെസ്റ്റേഴ്സിനെ കിട്ടാൻ വേണ്ടിയാണ് ആ ലോഞ്ച് വച്ചതുപോലും. അവിടെ വച്ച് ഞങ്ങൾ സംസാരിച്ചതും ഇതൊരു വലിയ സിനിമയാണ്, അർജുൻ അശോകന്റെ കരിയറിലെ ബജറ്റ് കൂടിയ സിനിമയായിരിക്കും എന്നു തന്നെയാണ്.
അങ്ങനെ ഷൂട്ട് തുടങ്ങാൻ കുറച്ച് ദിവസം മുന്നേ അദ്ദേഹം വന്നു പറയുന്നു, തന്റെ കയ്യിൽ 25 ലക്ഷം രൂപയേ ആകെയുള്ളൂ എന്ന്. പേടിക്കേണ്ട പൈസ വരുമെന്നും പറയുന്നുണ്ട്. ഇദ്ദേഹവുമായി സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ പോലും അദ്ദേഹത്തിനെതിരെ പലരും ഞങ്ങളെ വിളിച്ച് മുന്നറിയിപ്പു തന്നിരുന്നു.
ഈ സിനിമ നടക്കാതിരുന്നാൽ ഞങ്ങളുടെ കരിയർ പ്രശ്നത്തിലാകും. അങ്ങനെ ചെന്നൈയിലെ എന്റെ സുഹൃത്ത് വഴി മറ്റൊരു ബാനറിനെ ഇതിലേക്കു കൊണ്ടുവരുന്നു. അവർ ഈ സിനിമയുടെ നിർമാണ പങ്കാളികളാകാൻ തയാറായി. സിനിമയുടെ പകുതി തുക അവർ ഇൻവെസ്റ്റ് ചെയ്യും, ഏകദേശം ആറുകോടി രൂപ.
അവരോട് ആ സമയത്ത് മുരളി ചേട്ടൻ പറഞ്ഞത്, ആറ് കോടി പോലും വേണ്ടി വരില്ലെന്നാണ്. മീറ്റിംഗ് കഴിഞ്ഞ് കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം വിളിച്ച് രണ്ട് കോടി രൂപ അവരോട് ഇടാൻ ആവശ്യപ്പെട്ടു.
രണ്ട് കോടി രൂപ അവർ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ഇതു കൂടാതെ ഓവർ സീസിൽ നിന്നുള്ള കമ്പനിയുടെ ഒരു കോടി രൂപയും അദ്ദേഹത്തിന് കൊടുത്തു. ഓഡിയോ കമ്പനിയുടെ 50 ലക്ഷം രൂപയും ഷൂട്ടിനു മുമ്പ് ലഭിച്ചു.
പാലക്കാട് ആയിരുന്നു സിനിമയുടെ പൂജ, അന്ന് ആ പോസ്റ്ററിൽ തന്നെ മുരളി ചേട്ടന്റെ കമ്പനിക്കൊപ്പം തമിഴ് കമ്പനിയുടെ പേര് ഉണ്ട്. പൂജാ ചടങ്ങിൽ ഞാൻ തന്നെ പറഞ്ഞതാണ് ഇതൊരു വലിയ സിനിമയാണ്, 90 ദിവസം ഷൂട്ട് ഉണ്ടാകും, ഏകദേശം 15 കോടി ബജറ്റ് ആകുമെന്ന്. മുരളിചേട്ടനു കൊടുത്ത കോപ്പിയിലും 14 കോടി ബജറ്റ് എഴുതിയിട്ടുണ്ട്.
നിർമാതാക്കളുടെ അസോസിയേഷന് മുരളി ചേട്ടൻ കൊടുത്ത കണക്കിൽ ഏഴ് കോടിയുടെ കണക്കാണ് കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ തമിഴ് നിർമാണ കമ്പനി അദ്ദേഹത്തിനെതിരെ കേസ് കൊടുക്കും, കാരണം ഈ ബജറ്റ് പറഞ്ഞല്ല, അവരിൽ നിന്നും പൈസ മേടിച്ചത്.
ഇനി സിനിമ തുടങ്ങുന്നു, ഇതുവരെ ലഭിച്ച മൂന്നര കോടി രൂപയ്ക്കാണ് പടം ഓടിക്കൊണ്ടിരിക്കുന്നത്. ആദ്യ ബാറ്റ കഴിഞ്ഞപ്പോൾ തന്നെ പൈസ തീർന്നു കഴിഞ്ഞു. അങ്ങനെ ചെന്നൈയില്‍ നിന്നുള്ള നിർമാതാക്കളെ വിളിച്ച് രണ്ട് കോടി കൂടി ചോദിക്കുന്നു. അങ്ങനെ മുഴുവനായി ആറ് കോടി രൂപ അദ്ദേഹത്തിന് കൊടുക്കുന്നു.
കമ്പനി ഞങ്ങളെ വിളിച്ച് ഇവിടെ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു, ഇങ്ങനെയെങ്കിൽ എന്തിനാണ് രണ്ടാമതൊരു നിർമാതാവ്, സിനിമ മുഴുവൻ ഞങ്ങൾ തന്നെ ചെയ്താൽ പോരെ എന്നു ചോദിക്കുന്നു. സഹനിർമാണത്തിൽ നിന്നും പിന്മാറുകയാണെന്നും ഇപ്പോൾ തന്ന പൈസ പലിശ ഉൾപ്പടെ തിരിച്ചു തന്നാൽ മതിയെന്നും അവർ ആവശ്യപ്പെട്ടു. മുരളിച്ചേട്ടൻ അത് അംഗീകരിച്ചു.
അങ്ങനെ മുരളി ചേട്ടൻ മാത്രമാകുന്നു നിർമാതാവ്. പിന്നീട് വന്ന പോസ്റ്റേഴ്സിൽ അവരുടെ പേരില്ല. സിനിമയുടെ അവസാന ഘട്ടത്തിൽ അദ്ദേഹം നാല് കോടി രൂപയോളം ഇറക്കിയിട്ടുണ്ട്.
ശേഷം സിനിമ തീർന്നു, പക്ഷേ സിനിമയിലെ ഒരഭിനേതാക്കൾക്കുപോലും പ്രതിഫലം കൊടുത്തിരുന്നില്ല. അങ്ങനെ ഡബ്ബിംഗ് മുടങ്ങി. ഈ സിനിമയിലെ ഓരോ താരങ്ങളെയും വിളിച്ച് സംസാരിച്ച് ഞങ്ങൾ ഇടപെട്ടാണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്.
സംഗീത സംവിധായകൻ പോലും മുരളിച്ചേട്ടനെതിരെ കേസ് കൊടുത്തിരുന്നു. അന്ന് പടം കണ്ട ഞങ്ങളുടെ ടീം എല്ലാം ഹാപ്പിയായിരുന്നു. പക്ഷേ റിലീസ് അടുത്തപ്പോൾ പലിശയടക്കം ആറ് കോടി എൺപത് ലക്ഷം രൂപ ചെന്നൈയിലെ നിർമാണക്കമ്പനിക്ക് കൊടുക്കണം. എന്നാലേ സിനിമ ഇറങ്ങൂ, പക്ഷേ ഇദ്ദേഹത്തിന്റെ കൈയിൽ പൈസ ഇല്ല. അന്ന് എന്റെ അടുത്ത പടം ഗോകുലം സിനിമാസിനൊപ്പമായിരുന്നു.
അവർ വന്ന് ഈ പടം കണ്ട് ഇഷ്ടപ്പെട്ട് ചിത്രം ഏറ്റെടുക്കാൻ തയാറാകുന്നു. ആ പൈസ ഗോകുലമാണ് ചെന്നൈയിലെ നിർമാണക്കമ്പനിക്ക് കൊടുക്കുന്നത്. ബാക്കിയുള്ള സെറ്റിൽമെന്റ് അടക്കം പോയിരിക്കുന്നത് മുരളിച്ചേട്ടന്റെ അക്കൗണ്ടിൽ നിന്നുമാണ്.
പക്ഷേ അത് അദ്ദേഹത്തിന്റെ പൈസയല്ല, മറ്റ് ഇൻവെസ്റ്റേഴ്സിന്റെ പൈസയാണ്. ആ രേഖകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നിൽ കാണിച്ചിരിക്കുന്നത്. അതിലാണ് ഞങ്ങൾ ഒപ്പിട്ടിരിക്കുന്നത്.
അതിൽ തന്നെ സിനിമയുടെ ആകെ ബിസിനസ്സ് കാണിച്ചിരിക്കുന്നത് 15 കോടിയാണ്. അത് കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ചെലവുകൾ കൂട്ടിയാണ് 22 കോടി കാണിച്ചിരിക്കുന്നത്. ഇതിനൊരു പബ്ലിക് ഓഡിറ്റിംഗ് നടക്കട്ടെ. എന്റെയും വിഷ്ണുവിന്റെയും അക്കൗണ്ട് അടക്കം പരിശോധിക്കട്ടെ.
25 ലക്ഷം രൂപ പ്രതിഫലമായി തന്നുവെന്ന് അദ്ദേഹം പറഞ്ഞു. പല സമയത്തായി 17 ലക്ഷം രൂപ അദ്ദേഹം അയച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രമോഷന് വരുന്നത് തന്നെ അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോഴാണ്.
അന്ന് ഇദ്ദേഹം എന്നെ വിളിച്ച് ദുബായില്‍ പെട്ടിരിക്കുകയാണ് മൂന്ന് ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അന്ന് അച്ഛന്റെ സർജറിക്ക് മാറ്റിവച്ചിരിക്കുന്ന പൈസയുണ്ട്, അതിൽ നിന്നും മൂന്ന് ലക്ഷം രൂപ കൊടുത്തു. ഇന്നിതുവരെ ആ പൈസ തിരിച്ചു തന്നിട്ടില്ല. അദ്ദേഹത്തിന് സിനിമ നഷ്ടം വന്നുവെന്ന് പറഞ്ഞപ്പോൾ പിന്നെ ഞാനത് ചോദിച്ചില്ല.
അന്ന് ആ സർജറിക്ക് സഹായിച്ചത് ഗോകുലവും ചില സുഹൃത്തുക്കളുമാണ്. എന്നിട്ടും മുരളിച്ചേട്ടൻ പറയുകയാണ്, ഞാനും വിഷ്ണുവും ചേർന്ന് ഏഴ് കോടി രൂപയോളം അദ്ദേഹത്തിൽ നിന്നും പറ്റിച്ചു, കള്ളന്മാരാണെന്ന്. ആ പ്രസ്താവന പിൻവലിക്കണം.
‘സുമതി വളവ്’ ആണോ മലയാളത്തിൽ ആദ്യമായി നഷ്ടം വന്ന സിനിമ. അതുകൊണ്ട് ഒരാൾ ആത്മഹത്യ ചെയ്യുമോ? ഇത് അദ്ദേഹത്തിന്റെ ആദ്യ വിഡിയോ ആണെന്ന് വിചാരിക്കരുത്, ഇതുപോലെ പല വിഡിയോസ് ചെയ്തിട്ടുണ്ട്. ഇതൊരു വ്യക്തിഹത്യയായി കരുതരുത്. കൈയിൽ അഞ്ച് പൈസ ഇല്ലാത്ത ഇദ്ദേഹം ‘വെള്ളം’ തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തമിഴിലെ ഒരു നായകന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ആ പൈസ പോരേ അദ്ദേഹത്തിന് ജീവിക്കാൻ. ഇദ്ദേഹം അഡ്വാൻസ് കൊടുത്ത നടൻ എന്റെ സുഹൃത്താണ്.
ഈ പ്രോജക്ട് ചെയ്യാനാണ് ഞാൻ ആ നടനോട് പറഞ്ഞത്. മാത്രമല്ല ഫണ്ട് ഇല്ലെങ്കിൽ ചെന്നൈയിൽ വന്നാൽ മുരളിച്ചേട്ടനെ സഹായിക്കാമെന്ന് ഞാൻ അങ്ങോട്ട് വിളിച്ചു പറയുകയും ചെയ്തു.
ഈ വീഡിയോ വരുന്നതിന് മൂന്ന് ദിവസം മുന്നേ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ‘സുമതിവളവ് 2’ ചെയ്യാൻ അദ്ദേഹം തയാറായിരുന്നു. ചെന്നൈയിലെ കമ്പനി ഇതിനു പൈസ ഇറക്കാമെന്നും പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിനിടെ വിഷ്ണുവിന് സംവിധാനം ചെയ്യാൻ അറിയില്ലെന്നു പറയുന്നു. അങ്ങനെ ഒരാൾക്കൊപ്പം സുമതിവളവ് 2 അനൗണ്‍സ് ചെയ്യുമോ?
അദ്ദേഹത്തിന് ഈ ഏഴ് കോടി നഷ്ടം എങ്ങനെ വന്നുവെന്ന് തെളിയിക്കട്ടെ. ‘സുമതി വളവി’ന് ആദ്യം തീരുമാനിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ കണക്ക് 13 കോടിയായിരുന്നു. പക്ഷേ മുരളിച്ചേട്ടൻ ഇടപെട്ട് അയാളെ മാറ്റി മറ്റൊരു കൺട്രോളറെ കൊണ്ടുവന്നു, അയാൾ പറഞ്ഞ കണക്ക് 11 കോടി. വർക്ക് കിട്ടാൻ വേണ്ടി ബജറ്റ് കുറയ്ക്കരുതെന്ന് അന്നേ അദ്ദേഹത്തിനോട് പറഞ്ഞതാണ്.
മാത്രമല്ല ആദ്യം തീരുമാനിച്ചിരുന്ന താരങ്ങളെയും ഇദ്ദേഹത്തിന്റെ താൽപര്യ പ്രകാരം മാറ്റി, വലിയ ആർട്ടിസ്റ്റുകൾ വന്നതോടെ ആ ബജറ്റും കൂടി.’’ അഭിലാഷ് പിള്ള പറഞ്ഞു.
Kerala
കോട്ടയം: ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ആലപിച്ചതിനെ വിമർശിക്കുകയും പരിഹസിക്കുകയുംചെയ്തവരെ തള്ളി ക്ഷേത്രക്കമ്മിറ്റി. പ്രോഗ്രാം നടന്ന കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി കൺവീനറാണ് ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് അറിയിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കം നന്ദഗോവിന്ദം ഭജൻസ് ടീമിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. ചിക്കൻ മസാല പായസത്തിൽ ചേർക്കരുതെന്നായിരുന്നു അവരുടെ പരിഹാസം.
എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കാറുള്ളതെന്നു ക്ഷേത്രക്കമ്മിറ്റി പറഞ്ഞു. ദേശത്ത് എല്ലാവരും സൗഹാർദപരമായി ജീവിക്കുന്നവരാണെന്നും അതിനെ തകർക്കരുത്. ക്ഷേത്രവളപ്പിനു പുറത്ത് ഒരുക്കിയിരുന്ന വേദിയിൽ നടന്ന പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നും അനാവശ്യമായി വിവാദം ഇളക്കിവിട്ട് സൗഹാർദം തകർക്കരുതെന്നും ക്ഷേത്രക്കമ്മറ്റി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം നട്ടാശേരി.
വിഷയം :- നന്ദഗോവിന്ദം ഭജൻസ് 2026 ഏപ്രിൽ 14 പ്രോഗ്രാം ആയി ബന്ധപ്പെട്ട്
ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തിയിരുന്നു, ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അതു കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്, ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്.
തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത് . നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ LKG മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചതിൽ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു.
ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസോടു കൂടിയാണ് പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു.
ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിനു നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിക്കുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു.
അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്നു മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ.
എന്ന്,
കൺവീനർ
Kerala
കോട്ടയം: ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസ് സംഘത്തിനെതിരേ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്ത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ, പായസത്തിൽ ഇടരുത്. ഇതൊരു വീട്ടമ്മയുടെ ഉപദേശമാണെന്നായിരുന്നു അവരുടെ പരിഹാസം.
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും സ്റ്റേജ് പ്രോഗ്രാമുകളിലുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘം നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ പരിപാടിക്ക് ഇടയിൽ ക്രിസ്തീയഗാനം ആലപിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്.
കോട്ടയം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇവരുടെ ഭജന അരങ്ങേറിയിരുന്നു. യേശുദാസ് ആലപിച്ച ഈ പരദേവനഹോ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനം ഈ പരിപാടിക്ക് ഇടയിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ചു. മോഹൻസിത്താര സംഗീതം നൽകിയ ഗാനം അടുത്ത കാലത്ത് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തു പറഞ്ഞതിനു ശേഷമായിരുന്നു ഇവരുടെ ഗാനാവതരണം.
വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ദേശവിളക്കിന് സമീപത്തെ പള്ളിയിലും വിളക്ക് തെളിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുപോലെ പരിപാടിക്കു പള്ളിയോടു ചേർന്നുള്ള സ്ഥലത്തായിരുന്നു പാർക്കിംഗ് അനുവദിച്ചിരുന്നതും. ഇക്കാര്യങ്ങളും ഗാനാലാപനത്തിനു മുന്‍പ് ഭജൻസ് ടീം ചൂണ്ടിക്കാണിച്ചിരുന്നു. വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും ഇതിനു വലിയ അഭിനനന്ദപ്രവാഹമുണ്ടായി. ഇതിനു പിന്നാലെയാണ് ശശികലയും മറ്റു ചില തീവ്രഹിന്ദുത്വ നേതാക്കളും ഭജനസംഘത്തിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തുവന്നത്.
എന്നാൽ, ആർഎസ്എസ് അനുഭാവിയും ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാനുമായ വിദ്യാസാഗർ ഗുരുമൂർത്തിയാണ് നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി ആദ്യം രംഗത്തുവന്നത്. നന്ദകുന്തിരിക്കം ഭജൻസ് എന്നു അദ്ദേഹം ഇവരെ പരിഹസിച്ചു. ക്ഷേത്രവേദികൾ ക്രിസ്തീയഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലുയ്യ പാടുന്നതു വലിയ തെറ്റാണ്. നന്ദ കുന്തിരക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാഗർ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിനു പിന്നാലെയാണ് ശശികലയുടെ വിമർശനം. ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ? ഇരിക്കുന്ന കൊന്പ് എത്ര ബലമുള്ളതാണെങ്കിലും സ്വയം മുറിച്ചാൽ അതു മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്. പക്ഷേ, പായസത്തിൽ ഇടരുത്... ഒരു വീട്ടമ്മയുടെ ഉപദേശമാണ്- എന്നിങ്ങനെയായിരുന്നു ശശികലയുടെ വിമർശനം.
2000ൽ കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ ചെറിയ കർക്കിടക ഭജനസംഘമായി തുടക്കമിട്ടതാണ് നന്ദഗോവിന്ദം ഭജൻസ്. ശ്രീദുർഗ ഭജനസമിതി എന്നതായിരുന്നു ആദ്യ പേര്. 2004ൽ ആണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേര് സ്വീകരിച്ചത്.
ഇവരുടെ സ്റ്റേജ് പരിപാടികളിൽനിന്നുള്ള ഭാഗം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയാണ് ഇവർക്കു പേരും പ്രശസ്തിയും ലഭിച്ചത്. ഇന്നു കേരളത്തിലും പുറത്തും വിദേശത്തും ഏറെ പരിപാടികൾ അവതരിപ്പിക്കുന്ന ടീമായി നന്ദഗോവിന്ദം ഭജൻസ് മാറിയിട്ടുണ്ട്.
Kerala
കണ്ണൂർ: എഴുത്തച്ഛനുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ ഒരു ചോദ്യം മതപരമായി എഴുത്തച്ഛനെ ആരാധിക്കുന്ന സാധാരണ മനുഷ്യരുടെ വിശ്വാസത്തിന് എതിരായിപ്പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് എഴുത്തുകാരൻ വിനോയ് തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
താനതിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതവിശ്വാസത്തെയും താൻ ആദരിക്കുന്നു. ആരുടെയും മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ താൻ അളല്ല.
താൻ ഉയർത്തുന്ന ചോദ്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കപ്പെടുന്ന മലയാള ഭാഷാ സാഹിത്യചരിത്രത്തെ പറ്റിയാണ്. അത് വെറും വിശ്വാസങ്ങളുടെ പുറത്തായിക്കൂടാ.
അതിന് ശാസ്ത്രീയ പിൻബലവും തെളിവുകളും വേണം. അതുമാത്രമാണ് തനിക്കറിയേണ്ടതെന്നും കുറിപ്പിൽ പറയുന്നു. ഈ വിഷയത്തേപ്പറ്റി താൻ മുൻപ് എഴുതിയ ഒരു ലേഖനം ‘കള്ളക്കടത്തുകാലം’ എന്ന പുസ്തകത്തിലുണ്ടെന്നും വിനോയ് തോമസ് കുറിക്കുന്നു.
Kerala
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസ് അന്വേഷിക്കാന്‍ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു. വ്യാഴാഴ്ചയാണ് മധ്യപ്രദേശ് പോലീസ് എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടിക്കും ഭര്‍ത്താവ് ഫര്മാന് ഖാനുമായി പലേടത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടിയും ഭര്‍ത്താവും കൊച്ചിയില്‍നിന്നു മറ്റൊരിടത്തേക്കു മാറിയതായും സൂചനയുണ്ട്. അതേസമയം, പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പോലീസിന് അപേക്ഷ നല്‍കിയിരുന്നു. തന്നെ മധ്യപ്രദേശിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.
തനിക്ക് 18 വയസ് ആയെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍ നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. വയസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 11ന് തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വച്ചാണ് പെണ്‍കുട്ടിയും ഫര്‍മാനുമായുള്ള വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെയാണ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതി ഉയര്‍ന്നത്.
16 വയസ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. അതേസമയം, ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്കു 18 വയസ് പൂർത്തിയായി. പരാതി ഉയർന്നതോടെയാണ് മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശ്ലീല സംസാരം
ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു. ടീം ലീഡർമാരുടെ കാബിനിലേക്കു വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
കടുത്ത നിയന്ത്രണം
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
23കാരിയുടെ പരാതി
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി. നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ആരാണ് നിദ ഖാൻ?
നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.
മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും വിവാദമായ നിരവധി സന്ദർഭങ്ങളുണ്ട്. ഏറ്റവുമൊടുവിൽ ക്രിസ്തുവായി സ്വയം ചിത്രീകരിച്ച് അദ്ദേഹം പങ്കുവച്ച എഐ ചിത്രം കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരേ വിമർശനം കടുക്കുമ്പോൾ ചിലത് അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിവാദമായ ചില പ്രധാന സംഭവങ്ങൾ:
രാഷ്ട്രീയ നേട്ടങ്ങൾക്കോ എതിരാളികളെ വിമർശിക്കാനോ ആയിട്ടാണ് ട്രംപ് പലപ്പോഴും ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കുന്നത്. പലപ്പോഴും തെറ്റായ വിവരങ്ങൾ (Misinformation) അടങ്ങിയതോ മതവികാരം വ്രണപ്പെടുത്തുന്നതോ അല്ലെങ്കിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആണെന്ന ആക്ഷേപമാണ് ഉയരാറുണ്ട്.
പ്രധാന വിവാദങ്ങൾ
യൂണിഫൈഡ് റീച്ച് (Unified Reich) വീഡിയോ
2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന ഒരു വീഡിയോ വലിയ തരംഗമുണ്ടാക്കി. ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന് വിവരിക്കുന്ന വീഡിയോയിൽ, ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമനിയെ സൂചിപ്പിക്കുന്ന "യൂണിഫൈഡ് റീച്ച്" എന്ന വാചകം ഉൾപ്പെട്ടിരുന്നു. ഇതു നാസി ചിഹ്നങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ ടീം ഈ വീഡിയോ നീക്കം ചെയ്തു. ഒരു സ്റ്റാഫ് മെംബർ അറിയാതെ പോസ്റ്റ് ചെയ്തതാണെന്നായിരുന്നു വിശദീകരണം.
ബൈഡനെ കെട്ടിയിട്ട ചിത്രം
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ കൈകാലുകൾ കെട്ടിയിട്ട നിലയിലുള്ള ചിത്രം ഒരു ട്രക്കിന്റെ പിൻഭാഗത്തു പതിപ്പിച്ചിരിക്കുന്ന വീഡിയോ ട്രംപ് പങ്കുവച്ചിരുന്നു. ഇതു ശാരീരികമായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു ഡെമോക്രാറ്റുകൾ ആരോപിച്ചു. രൂക്ഷമായ വിമർശനങ്ങൾക്കിടയിലും ഇത്തരം ഉള്ളടക്കങ്ങൾ ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ പ്രചാരം നേടി.
AI നിർമിതം (Deepfakes)
അടുത്തിടെ, പ്രശസ്ത ഗായിക ടെയ്ലർ സ്വിഫ്റ്റ് തന്നെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു നിർമിച്ച വ്യാജ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിരുന്നു. ഇതു സ്വിഫ്റ്റ് ആരാധകരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. പകർപ്പവകാശ ലംഘനവും വ്യക്തിഹത്യയും ആരോപിക്കപ്പെട്ടതോടെ ഇത്തരം പോസ്റ്റുകൾ ചർച്ചയായി.
ദൈവത്തെപ്പോലെ!
"ദ ഗോസ്പൽ അക്കോർഡിംഗ് ടു ഡൊണാൾഡ് ട്രംപ്" (The Gospel According to Donald Trump)
അടുത്തിടെ ട്രംപ് പങ്കുവച്ച ഒരു വീഡിയോയിൽ സ്വയം ഒരു ദൈവതുല്യമായ വ്യക്തിത്വമായി ചിത്രീകരിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. "ദൈവം നമുക്ക് ഒരു സംരക്ഷകനെ തന്നു" എന്ന അർഥത്തിലുള്ള വരികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതു യേശുക്രിസ്തുവിനോടു ട്രംപിനെ ഉപമിക്കുന്നതാണെന്ന് ആരോപിച്ചു പല ക്രൈസ്തവ ഗ്രൂപ്പുകളും രംഗത്തെത്തി. ഇത് ദൈവനിന്ദയാണെന്ന വിമർശനം ഉയർന്നതോടെ വലിയ വിവാദമായി മാറി.
ബൈബിൾ ഉയർത്തിയ ചിത്രം
ബൈബിൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചിത്രം (St. John's Church). 2020ൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്നു നടന്ന പ്രതിഷേധങ്ങൾക്കിടയിൽ, വൈറ്റ് ഹൗസിനു സമീപമുള്ള സെന്റ് ജോൺസ് ചർച്ചിന് മുന്നിൽനിന്നു ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ കണ്ണീർ വാതകം ഉപയോഗിച്ചു നീക്കം ചെയ്ത ശേഷമാണ് ട്രംപ് അവിടെ എത്തിയത്. ക്രിസ്തീയ ചിഹ്നങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നു സഭാ അധികൃതർ കടുത്ത വിമർശനം ഇതിനെതിരേ ഉന്നയിച്ചിരുന്നു.
മതം ചിഹ്നങ്ങൾ
ട്രംപ് മുട്ടുകുത്തി പ്രാർഥിക്കുന്നതായോ അല്ലെങ്കിൽ യേശുക്രിസ്തു അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് നിൽക്കുന്നതായോ ഉള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ചിത്രങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കാറുണ്ട്. ട്രംപ് തന്നെ ഇത്തരം ചില ചിത്രങ്ങൾ തന്റെ ട്രൂത്ത് സോഷ്യൽ (Truth Social) അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതു മതവിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന പേരിൽ വിമർശിക്കപ്പെട്ടു.
ഈസ്റ്റർ സന്ദേശവും വിവാദങ്ങളും
ഈസ്റ്റർ സമയത്ത് തന്റെ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ട്രംപ് പങ്കുവയ്ക്കാറുണ്ട്. വിശുദ്ധമായ ഒരു ദിവസത്തെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നു എന്നതു വിശ്വാസികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു.
പിൻവലിക്കൽ പതിവ്
മിക്കപ്പോഴും കടുത്ത വിമർശനം ഉയരുമ്പോൾ വിവാദമുണ്ടാക്കുന്ന ചിത്രങ്ങളും വിഡിയോകളും പിൻവലിച്ച് തടിയൂരുന്നതാണ് ട്രംപിന്റെ രീതി. മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അദ്ദേഹം ഇങ്ങനെ പിൻവലിച്ചിട്ടുള്ളതിൽ ഏറെയും. തന്നെ ക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവച്ചത് കടുത്ത പ്രതിഷേധത്തെത്തുടർന്നു ട്രംപ് പിൻവലിച്ചിരുന്നു. ക്രൈസ്തവ വോട്ടർമാരുടെ ഇടയിൽ തനിക്കു ലഭിക്കുന്ന പിന്തുണ കുറയാൻ ഇത്തരം വിവാദങ്ങൾ കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് പലപ്പോഴും ട്രംപിന്റെ ടീം ഇത്തരം പോസ്റ്റുകൾ പിൻവലിക്കാൻ നിർബന്ധിതരാകുന്നത്.
Kerala
കൊച്ചി: ഫ്ളക്സ് വിവാദത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കളമശേരി കുന്നുകരയിൽ ബൈ ബൈ പിണറായി ഫ്ളക്സിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ബൈ ബൈ പിണറായി എന്ന കൂടുതൽ ഫ്ളക്സുകളും ബാനറുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. നോർത്ത് അടുവാശേരിയിൽ വച്ച ഫ്ലക്സ് നാലു സിപിഎം പ്രവർത്തകർ കത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി യിരുന്നു.
പിന്നാലെ പ്രകോപിതരായ ഏഴു സിപിഎം പ്രവർത്തകർ നോർത്ത് അടുവാശേരിയിലെ ഓഫീസിലെത്തി കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. അതേസമയം, ഫ്ളക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിൽ ചെങ്ങമനാട് പോലീസാണ് കേസ് എടുത്തത്. അടുവാശേരി ഇന്ദിര ഭവൻ ഓഫീസിൽ വച്ചിരുന്ന മറ്റു ഫ്ലക്സുകളും സാധനങ്ങളുമടക്കം സിപിഎം പ്രവർത്തകർ നശിപ്പിച്ചതായാണ് പരാതി നൽകിയത്.
International
വാഷിംഗ്ടൺ ഡിസി: യേശുക്രിസ്തുവിനോടു സാമ്യമുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷവിമർശനം. ലോകമെമ്പാടുംനിന്നു പ്രതിഷേധം ശക്തമായതോടെ, ഒടുവിൽ ട്രംപ് ചിത്രം നീക്കം ചെയ്തു. മതനേതാക്കളിൽനിന്നും സ്വന്തം അനുയായികളിൽനിന്നും ദൈവനിന്ദ ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ നടപടി.
ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചുവപ്പും വെള്ളയും കലർന്ന വസ്ത്രം ധരിച്ച്, കൈകളിൽനിന്നും തലയിൽനിന്നും പ്രകാശം പുറപ്പെടുന്ന രീതിയിലായിരുന്നു ട്രംപിനെ ചിത്രീകരിച്ചിരുന്നത്. അസുഖബാധിതനായ ഒരാളുടെ നെറ്റിയിൽ ട്രംപ് സ്പർശിക്കുന്നതും പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും അദ്ദേഹത്തെ ആരാധനയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടവുമാണു ചിത്രത്തിന്റെ ഉള്ളടക്കം.
വിവാദം കനത്തതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. താൻ യേശുവിനെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ലെന്നും അതൊരു ഡോക്ടറുടെ വേഷമാണെന്നാണു താൻ കരുതിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. റെഡ് ക്രോസുമായി ബന്ധപ്പെട്ട കാര്യമാണെന്നാണു താൻ വിചാരിച്ചതെന്നും, താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിനെ എപ്പോഴും പിന്തുണയ്ക്കാറുള്ള തീവ്ര ക്രിസ്ത്യൻ വിശ്വാസികളിൽനിന്നുപോലും കടുത്ത വിമർശനമാണ് ഉയർന്നത്. ട്രംപ് ചെയ്തത്, ദൈവനിന്ദയാണെന്നു യാഥാസ്ഥിതിക മാധ്യമപ്രവർത്തകരും വിമർശിച്ചു. മുമ്പും ഇത്തരം മതപരമായ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിഷേധം ആദ്യമായാണ്.
ജൂലൈ 2024ലെ വധശ്രമത്തിനു ശേഷം, താൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്ന രീതിയിലുള്ള പ്രതിച്ഛായ വളർത്തിയെടുക്കാൻ ട്രംപ് ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലെയോ മാർപാപ്പയുമായി ട്രംപ് നടത്തുന്ന വാക്പോരും ഈ പുതിയ വിവാദവും കത്തോലിക്കാ വോട്ടർമാരെ ട്രംപിൽനിന്ന് അകറ്റാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ കടുത്ത ആരാധകർക്കിടയിൽ പുതിയ വിവാദം വലിയ മാറ്റമുണ്ടാക്കില്ലെന്നും പിന്തുണ തുടരുമെന്നുമാണു മറ്റൊരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Sports
ഇന്ത്യൻ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസിനെ തേടി പുതിയ വിവാദം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ കഴിഞ്ഞ മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങളാണ് റോയൽസിനെ വിവാദങ്ങളിലേക്ക് എത്തിച്ചത്. ഐപിഎൽ നിയമങ്ങൾ ലംഘിച്ച് ടീം മാനേജർ ഫോണ്‍ ഉപയോഗിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബംഗളൂരു ഉയർത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11-ാം ഓവറിലാണ് സംഭവം. ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയടക്കം സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
2026ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോൾ പ്രകാരം ടീം മാനേജർമാർക്ക് ഫോണ്‍ കൈയില്‍ സൂക്ഷിക്കാൻ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാൻ പാടില്ല.
Kerala
കണ്ണൂര്‍: ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പത്ത് ലക്ഷം രൂപ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഏപ്രിൽ ഏഴിന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയത്. ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.
പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്.
Kerala
കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.
Kerala
പാലക്കാട്: വോട്ടിന് കോഴ നൽകിയെന്ന ആരോപണം ഉയർന്ന പാലക്കാട്ട് കണ്ണാടി പഞ്ചായത്തിലേക്ക് നേതാക്കൾ എത്തുന്നു. എൽഡിഎഫ്, യുഡിഎഫ് നേതൃത്വത്തിൽനിന്ന് മുതിർന്ന നേതാകൾ സ്ഥലത്തേയ്ക്ക് എത്തുമെന്ന് പ്രവർത്തകർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് സ്ഥലത്തെത്തി. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത് റസാഖ് പറഞ്ഞു. മരണ വീടുകളിലും കല്യാണ വീടുകളിലും എത്തി ബിജെപി പണം നൽകിയിരുന്നു. ഇപ്പോൾ പിടിക്കപ്പെട്ടു എന്നേയുള്ളു. ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സ്ഥലത്തെത്തും. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ.
ഏപ്രിൽ അഞ്ചിന് കാട്ടാക്കടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ, മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് "പ്രോ-പാക്കിസ്ഥാൻ' ശക്തികൾ നിയന്ത്രണം പിടിക്കുമെന്ന് പറഞ്ഞതോടൊപ്പം, ഹിന്ദു-ക്രിസ്ത്യൻ വനിതകൾ 'ലവ് ജിഹാദ്' വഴി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ചുവെന്നുമാണ് പരാതി.
ഈ പ്രസംഗം സമൂഹത്തിൽ മതവൈരവും ഭിന്നതയും സൃഷ്ടിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായസംഹിത (ബിഎൻഎസ് 2023) പ്രകാരമുള്ള വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 1951ലെ ജനപ്രതിനിധി നിയമത്തിലെ മതം, ജാതി, വർഗം തുടങ്ങിയവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരായ വ്യവസ്ഥകളുടെയും ലംഘനമാണ് ഇതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും, അന്വേഷണം ആരംഭിക്കാനും ഡിജിപിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ജെ.എസ്. അഖിലിന്റെ ആവശ്യം.
Kerala
പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെ വന്ന സ്ത്രീ വോട്ടർക്കു പണം നൽകിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിൽ. വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ വോട്ടറായ മറ്റൊരു സ്ത്രീക്ക് പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ വീഡിയോയിൽ പകർത്തി പുറത്തുവിട്ടത്. കണ്ണാടി ഭാഗത്തായിരുന്നു സംഭവം.
ശോഭ സുരേന്ദ്രന്റെ കൂടെ വന്നതാണ് പണം നൽകിയ സ്ത്രീയെന്നു കോൺഗ്രസ് പറയുന്നു. ദൃശ്യങ്ങൾ പകർത്തിയവരുമായി ശോഭ സുരേന്ദ്രൻ കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്ന ആരോപണവും കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നു. ദൃശ്യങ്ങൾ മായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.
പണം വീട്ടമ്മയുടെ കൈയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5000 രൂപയാണ് നൽകിയതെന്നു പറയുന്നു. പണം നൽകിയ സ്ത്രീ എൻഡിഎയുടെ വാഹനവ്യൂഹത്തിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളിലും കാണാം.
വോട്ടിനു പണം നൽകുന്നതു ഗുരുതരമായ ചട്ടലംഘനമാണ്. കുറ്റകൃത്യം തെളിഞ്ഞാൽ സ്ഥാനാർഥിത്വം തന്നെ അയോഗ്യമാകുന്ന കുറ്റമാണ് വോട്ടിനു പണം നൽകൽ. അതേസമയം, ആരോപണം നിഷേധിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ, വാർത്ത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവാദത്തിൽ ഇലക്ഷൻ കമ്മീഷൻ എന്തു നടപടിയെടുക്കുമെന്നു നോക്കാമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം, ഈ മേഖലയിൽ നേരത്തെയും എൻഡിഎ ആളുകൾക്കു പണം നൽകിയെന്നും എന്നാൽ, അതിനു തെളിവു സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞെന്നും കോൺഗ്രസ് പറയുന്നു.
പണം തന്നിട്ടില്ലെന്നാണ് വയോധികയുടെ വീട്ടുകാർ പറയുന്നത്. വയോധികയ്ക്കു പെൻഷൻ കിട്ടിയ തുകയാണ് കൈയിലിരുന്നതെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ, മാധ്യമങ്ങളോടു കൂടുതൽ സംസാരിക്കാൻ ബന്ധുക്കൾ വയോധികയെ അനുവദിച്ചില്ല.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സില്‍ എത്തി നില്‍ക്കവെ ട്വന്റി 20യിലെ പൊട്ടിത്തെറി രാഷ്ട്രീയ വിവാദമായി മാറുന്നു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജി വച്ചതോടെ ട്വന്റി 20ക്ക് പൂതൃക്കയിലെ ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയായിരുന്നു പൂതൃക്കയില്‍ ട്വന്റി 20 അധികാരത്തില്‍ എത്തിയത്.
ട്വന്റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പൂജ ജോമോന് പറഞ്ഞ വാക്കുകളും പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മെമ്പര്‍ ബസ് ഇടിച്ച് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൂജയുടെ ആവശ്യം.
ബിജെപിയോടു കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പൂജ ജോമോന് പറഞ്ഞു. ട്വന്റി 20 എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് അനുകൂലിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ മറ്റ് വാര്‍ഡ് അംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
ട്വന്റി 20 എന്ന സ്വാതന്ത്ര പ്രസ്ഥാനത്തിലൂടെയാണ് പ്രസിഡന്റ് ആയത്. എന്നാല്‍ എന്റെ ആദര്‍ശങ്ങക്കും ചിന്താഗതികള്‍ക്കും വിരുദ്ധമായി അവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. അവരുടെ ആദര്‍ശങ്ങളും തത്വങ്ങളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനവും ട്വന്റി 20 മെമ്പര്‍ സ്ഥാനവും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ജയിപ്പിച്ച പാര്‍ട്ടിയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
സാബു എം. ജേക്കബ് വിളിച്ച് ഭീഷണിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചു പോയി. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞു. ഒട്ടും താല്പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നത് എന്ന് പൂജ ജോമോന് പറഞ്ഞു.
അതേസമയം, എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് നിരവധി നേതാക്കളും മെമ്പര്‍മാരും ട്വന്റി 20യില്‍ നിന്നും രാജിവച്ച് പോയതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിനേതാക്കളെയും റിയാലിറ്റി ഷോ താരങ്ങളെയുമാണ് സാബു ജേക്കബ് പരിഗണച്ചത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍, നടി അഞ്ജലി നായര്‍ അടക്കം ട്വന്റി 20 സ്ഥാനാര്‍ഥികളാണ്. ലക്ഷ്മിപ്രിയക്കും വീണ നായര്‍ക്കും വോട്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മാറ്റുകയായിരുന്നു.
National
ചെന്നൈ: ‘ജനനായകൻ' സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്ന് നടനും ടിവികെ നേതാവുമായ വിജയ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് സിനിമ തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്യുടെ പ്രതികരണം.
എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു. ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക് ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ഡൽഹിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ഒറ്റ ചാൻസ് ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും പറഞ്ഞു.
Kerala
കൊല്ലം: എഫ്സിആര്‍എ നിയമത്തെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ക്രിസ്തീയ വിരുദ്ധത ആരോപിച്ച് കുതന്ത്രങ്ങളിലൂടെ ബിജെപിയെ തകര്‍ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗോവ മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരന് പിള്ള.
പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ‘വോട്ടും വാക്കും’ തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്സിആര്എയില് അത്തരത്തില്‍ യാതൊന്നുമില്ലെന്നും സാമ്പത്തിക സുതാര്യത ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പരാജയഭീതി മൂലം കോണ്‍ഗ്രസ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവരുടെ ജനപിന്തുണ താഴേക്കു പോകുന്ന സാഹചര്യമാണുള്ളത്. യുഡിഎഫും എല്‍ഡിഎഫും തീവ്രവാദ സംഘടനകള്‍ക്കു പിന്നാലെയാണ്. കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനിന്ന ഇരുമുന്നണി സമവാക്യങ്ങളെ തകര്‍ത്ത് ബിജെപി വിന്നിംഗ് പാര്‍ട്ടിയായി മാറുന്ന കാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നത്.
യുഡിഎഫിനോടൊപ്പം പരസ്യമായി ജമാ അത്തെ ഇസ്ലാമി കൈകോര്‍ത്തതോടെ ബിജെപിയുടെ ‘വികസന കേരളം’ എന്ന കാഴ്ചപ്പാടിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയാണ്. നേരത്തെ പാര്‍ട്ടിയുടെ ആശയങ്ങള്‍ പിന്തുടരുന്നവര് മാത്രം വോട്ട് ചെയ്തിരുന്ന അവസ്ഥയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റം സംഭവിച്ചുകഴിഞ്ഞു. കൊല്ലം കോര്‍പറേഷനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പ്രാതിനിധ്യം പാര്‍ട്ടിക്ക് ലഭിച്ചത് ബിജെപിയോടുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെ തെളിവാണ്.
ഇന്ത്യ സഖ്യത്തിന്റെ പേരില്‍ രാജ്യത്താകമാനം ഒന്നിച്ചു നില്ക്കുന്നവര് കേരളത്തില്‍ നടത്തുന്ന പോരാട്ടം വെറും നാടകമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ എസ്ഡിപിഐയെ പോലും ഘടകകക്ഷിയാക്കിയാണ് ഇവര്‍ മത്സരിക്കുന്നത്. ലോകമെമ്പാടും കമ്യൂണിസം അപ്രത്യക്ഷമായ സാഹചര്യത്തില്‍ ബദലായി കേരളം ഒരു ഒറ്റയാന് തുരുത്തായി നില്ക്കാന് പാടില്ല. നരേന്ദ്ര മോദിയുടെ വികസന യാത്രയ്ക്കൊപ്പം കേരളവും ചേരേണ്ടതുണ്ട്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രഹസ്യമായ ‘ഡീല്‍’ ഉണ്ടെന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ ശക്തമായതോടെ കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന ചോദ്യം പ്രസക്തമാകുന്നു. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷം എവിടെയെങ്കിലും കൃത്യമായ സ്വാധീനം ചെലുത്താനോ നരേന്ദ്ര മോദിക്ക് പകരമാവാനോ അവര്‍ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിംഗ് ശതമാനത്തില്‍ അര ശതമാനം പോലും നേടാനാവാത്ത വിധം സിപിഐ പോലുള്ള പാര്‍ട്ടികള്‍ തകര്‍ച്ചയെ നേരിടുകയാണ്. എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വാങ്ങി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ അതിജീവിച്ച് വികസനത്തിന്റെ പുതിയ പാതയിലേക്ക് കേരളത്തെ നയിക്കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും കഴിയുമെന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ വിഐപി ആൾദൈവം അശോക് ഖരാത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഇതിനകം നൂറിലേറെ സ്ത്രീകൾ രംഗത്തുവന്നു. ഇതിനൊപ്പം ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ഖരാത്തിന്റെ ചെയ്തികൾ പുറത്തുവന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയം ഇളകിമറിയുകയാണ്. നാസിക്കിൽനിന്നുള്ള വിവാദ ആൾദൈവമാണ് അശോക് ഖരാത്ത്.
എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ ഇവരും അംഗമാണ്.
ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവിൽ നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. അതിനൊപ്പം കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇയാളുടെ ട്രെസ്റ്റിലും മറ്റും ഉന്നത രാഷ്ട്രീയക്കാർ പലരുമുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും ഇയാളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്.
പത്താം ക്ലാസിൽ തോൽവി
തുടക്കം ഇങ്ങനെ: നാസിക് സ്വദേശിയായ ഇയാൾ പത്താം ക്ലാസിൽ തോറ്റ ആളാണ്. കുറച്ചുകാലം മർച്ചന്റ് നേവിയിൽ ജോലി ചെയ്തെന്നും 'ക്യാപ്റ്റൻ ഖരാത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും രേഖകളില്ല. ഇത് ഇയാളുടെ വ്യാജ അവകാശവാദമാണെന്നാണ് പോലീസ് കരുതുന്നത്.
ആൾദൈവമാകുന്നു: തൊണ്ണൂറുകളുടെ പകുതിയോടെ നാസിക്കിൽ തിരിച്ചെത്തിയ ഇയാൾ അശോക് കുമാർ എന്ന പേരു സ്വീകരിച്ചു. ജ്യോതിഷിയും സംഖ്യാശാസ്ത്രജ്ഞനുമായി (Numerologist) പ്രവർത്തനം തുടങ്ങി.
വളർച്ച: നാസിക്കിലെ മിർഗാവിൽ 'ഈശനേശ്വർ മഹാദേവ്' എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചതോടെ ഇയാൾക്ക് സ്വാധീനമേറി. വൈകാതെ ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായികളുമൊക്കെ ഇയാളുടെ ചങ്ങാതിമാരായി മാറി. രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനും മറ്റുമായി ഇയാളുടെ ഉപദേശങ്ങൾ തേടിയെത്തി.
കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ
ദോഷപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ മയക്കുമരുന്നു കലർത്തിയ പാനീയങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പീഡന ദൃശ്യങ്ങൾ ഇയാളുടെ മുറിയിൽ സ്ഥാപിച്ചിരുന്ന രഹസ്യ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പലരെയും പീഡിപ്പിച്ചു. ഇയാളുടെ പക്കൽനിന്നു നൂറിലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
തട്ടിപ്പും തകൃതി: പ്രശ്നപരിഹാരം തേടി എത്തുന്നവരിൽനിന്നു ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഒരു തവണത്തെ കൺസൾട്ടേഷനു പോലും 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്രേ. കൂടാതെ, ബിസിനസ് അഭിവൃദ്ധിക്കായി വ്യവസായികൾക്കും മറ്റും വ്യാജരത്നങ്ങളും പുളിങ്കുരുവും 'പുണ്യവസ്തുക്കൾ' എന്നു പറഞ്ഞു നൽകി ലക്ഷങ്ങൾ കൈക്കലാക്കി.
വൻ സമ്പാദ്യം: പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ പ്രകാരം അശോക് ഖരാത്തിന് ഏകദേശം 1,500 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ, നാസിക്, പൻവേൽ എന്നിവിടങ്ങളിൽ ഇയാൾക്കു ബിനാമി സ്വത്തുക്കളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അകത്തായപ്പോൾ
2026 മാർച്ചിലാണ് ഇയാളെ നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസത്തിന്റെ മറവിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ നൽകിയ പീഡന പരാതിയാണ് ഇയാളുടെ ഒടുവിൽ കുടുക്കിയത്.
ഇയാൾ അറസ്റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ ഇതുവരെ പത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അതിൽ എട്ടെണ്ണം പീഡനക്കേസുകളാണ്).
പോലീസ് പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കു നൂറിലധികം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. ഇതിലുമേറെ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ആദായനികുതി വകുപ്പും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മകൻ ഹർഷവർധനെയും പോലീസ് ചോദ്യംചെയ്യാൻ പിടികൂടിയിട്ടുണ്ട്. ഭാര്യ കല്പനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
Kerala
കല്‍പ്പറ്റ: ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതിയില്‍ രാഹുല്‍ ഗാന്ധിക്ക് ഉറച്ച നിലപാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരേ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കണം.
ബിജെപിക്കും ആര്‍എസ്എസിനും അസൗകര്യം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാന്‍ കഠിനമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്സിആര്‍എ നിയമമ ഭേദഗതി. ഇത് അപകടകരമാണ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ രാഹുല്‍ഗാന്ധി ഉറച്ചനിലപാട് എടുക്കില്ല. ഗുജറാത്തില്‍ പൂണൂല് കാണിച്ച് പറഞ്ഞത് താന്‍ പൂണൂല് ധരിച്ച ബ്രഹ്മണനാണെന്നാണ്.
ഒരാള്‍ ബ്രഹ്മണനാണോ പട്ടികജാതി-പട്ടിക വര്ഗമാണോ എന്നതില്‍ പ്രസക്തിയില്ല. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന വിഷയങ്ങളില്‍ രാഹുലിന്റെ പ്രതികരണം ഉണ്ടാകാറില്ല.
കേരളത്തിലെ വോട്ടര്‍മാരുമായാണ് എല്‍ഡിഎഫിന്റെ ഡീല്‍. എല്‍ഡിഎഫിന് പുറത്തുള്ള ഒരു സംഘടനയുമായും പാര്‍ട്ടിയുമായും സിപിഎമ്മിന് ഡീല്‍ ഇല്ല. തങ്ങളുമായി സഹകരണമോ ധാരണയോ ഇല്ലാത്തവര്‍ ഏതെങ്കിലും മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ നോക്കി വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്.
കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. അത് പൂട്ടിച്ചത് എല്‍ഡിഎഫാണ്. തൃശൂരില്‍ ബിജെപിക്ക് എംപി ഉണ്ടായതും കോണ്‍ഗ്രസ് ഡീലിലാണ്. തെരഞ്ഞെടുപ്പില്‍ മുന്‍കാലത്തേക്കാള്‍ 85,000 വോട്ട് കോണ്‍ഗ്രസിന് കുറഞ്ഞു. അങ്ങനെയാണ് ബിജെപി വിജയിച്ചത്. അത്തരക്കാരാണ് ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കുന്ന എല്‍ഡിഎഫിനെതിരേ ഇല്ലാക്കഥകള്‍ പടച്ചുവിടുന്നത്. കാസര്‍ഗോഡ് ഒരു മണ്ഡലത്തില്‍ എസ്ഡിപിഐ അവരുടെ സ്ഥനാര്‍ഥിയെ പിന്‍വലിച്ചത് യുഡിഎഫിന്റെ അഭ്യര്‍ഥന മാനിച്ചാണെന്നാണ് അവിടെ പോയപ്പോള്‍ മനസിലായതെന്നും ബേബി പറഞ്ഞു.
Kerala
പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.
Kerala
ചങ്ങനാശേരി: എഫ്സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.
കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.
യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു.
Kerala
ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതിയുടെ മറവിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യമായ ഇടപെടലുകൾക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളിൽ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങൾ, ഫണ്ടുകൾ, സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബിൽ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകൾ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകൾ ബില്ലിൽനിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും എതിരായ വിമർശന വീഡിയോ നീക്കം ചെയ്യാത്തതിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിനെതിരേ കേസെടുത്ത് സൈബർ പോലീസ്.
വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെ ഒന്നാം പ്രതിയും എക്സിനെ രണ്ടാം പ്രതിയുമാക്കിയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്.
പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും വീഡിയോ നീക്കം ചെയ്യാത്തതിനാണ് എക്സിനെതിരേ കേസെടുത്തത്. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചു, രാജ്യത്ത് കലാപമുണ്ടാക്കാൻ നീക്കം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ച സംഭവം വിവാദമായതിനു പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശന പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
സർക്കുലറിന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റുകളാണ് പ്രചരിച്ചത്. ഇതിനു പിന്നാലെ അധികൃതർ ഇടപെട്ട് നിരവധി സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഒരു മിനിറ്റ് 57 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോ എക്സ് പ്ലാറ്റ്ഫോം വഴി പ്രചരിപ്പിച്ചത്. പ്രധാനമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ വിമർശനമാണ് വീഡിയോയുടെ ഉള്ളടക്കം.
സീൽ വിവാദത്തിൽ കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മറുപടിയും വിശദീകരണവും നൽകിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നെന്നും ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം.
വിശദീകരണം വന്നിട്ടും സാങ്കേതിക പിഴവിന്റെ പേരിൽ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിനെതിരായാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനു പിന്നാലെ സംഭവത്തിൽ പോലീസിനെതിരേയും രൂക്ഷ വിമർശനം ഉയർന്നു.
കേസെടുത്ത നടപടിയിലും പോസ്റ്റിട്ടവർക്ക് നോട്ടീസ് നൽകിയ പോലീസ് നടപടിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഇതിനു പിന്നാലെ കമ്മീഷന്റെ നിർദേശ പ്രകാരമാണ് കേസെടുത്തതെന്ന വിശദീകരണവുമായി പോലീസും രംഗത്തെത്തി.
വിവാദത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും അതേസമയം മെറ്റയ്ക്കും എക്സിനും നോട്ടീസ് നൽകിയിട്ടുണ്ടെന്നും സൈബർ പോലീസ് വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമവായ ശ്രമങ്ങളിലേക്കു കടന്ന് കേന്ദ്രസര്‍ക്കാര്‍. 2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗബലം വര്‍ധിപ്പിക്കുകയെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടിവച്ചിരിക്കുന്നത്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആക്കുന്നതോടെ വനിതകൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പാനാകുമെന്നാണ് സർക്കാർ വാദം.
2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതോടെ സീറ്റുകളുടെ 816 ആയി ഉയരും. ഇതില്‍ 273 എണ്ണം വനിതാസംവരണ മണ്ഡലങ്ങളാകുമെന്നും കരുതുന്നു. ഇതനുസരിച്ച് കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന ആദ്യയോഗത്തില്‍ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) ശിവസേന (യുബിറ്റി) എഐഎംഐഎം എന്നീ കക്ഷികളാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികളെ വരുംദിവസങ്ങളിൽ അമിത് ഷാ കാണും. സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ സംവരണം ഉറപ്പാക്കാത്തതെ ന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് അടുത്തിടെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്.