ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റ് ആയതോടെ ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനെതിരെ ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരോധകർ. രാജസ്ഥാനെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയറിലാണ് താരം തുടർച്ചയായ രണ്ടാം തവണ ഹിറ്റ് വിക്കറ്റ് ആയത്.
സമാനരീതിയിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും സായ് ഹിറ്റ് വിക്കറ്റായിരുന്നു. ഇതോടെ രണ്ട് നിർണായക മത്സരങ്ങളിൽ തുടരെ ഒരേ രീതിയിൽ പുറത്തായെന്ന നാണക്കേടും താരത്തിന്റെ പേരിലായി.
രാജസ്ഥാനെതിരെ മികച്ച പ്രകടനത്തോടെ 32 പന്തിൽ നിന്ന് 58 റൺസ് നേടി അർധസെഞ്ചുറിയോടെ തിളങ്ങി നിൽക്കവെയായിരുന്നു താരത്തിന്റെ ഈ അത്യപൂർവ്വ പുറത്താകല്‍. താരത്തിന്റെ പുറത്താക്കളിൽ നിരാശയോടെ തലകുനിച്ചിരുന്ന ജിടി നായകൻ ശുഭ്മൻ ഗില്ലിനെയും അടുത്ത് കാണാമായിരുന്നു.
രാജസ്ഥാൻ ബൗളർ ബ്രിജേഷ് ശര്‍മ എറിഞ്ഞ പന്ത് ഷോട്ടിന് ശ്രമിച്ച സായിയുടെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നെങ്കിലും കൈയില്‍ നിന്ന് ബാറ്റ് വഴുതി സ്റ്റംപില്‍ വീഴുകയായിരുന്നു. മത്സരത്തിൽ ഗുജറാത്തിനായി മികച്ച തുടക്കം നൽകിയ നായകൻ ശുഭ്മൻ ഗിൽ - സായ് സുദർശൻ ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെയാണ് ഗുജറാത്തിന്റെ ഫൈനൽ പോരാട്ടത്തിലേയും പ്രതീക്ഷ.
ഞായറാഴ്ച (മെയ് 31) നിലവിലെ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയാണ് കലാശപ്പോരാട്ടം. മുൻ മത്സരങ്ങളിലേത് പോലെ അലക്ഷ്യമായി സായ് വിക്കറ്റ് നഷ്ട്ടപ്പെടുത്തിയാൽ ഫൈനലിൽ അത് ഗുജറാത്തിന് വലിയ തിരിച്ചടി തന്നെ ആയിരിക്കും. വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.
Tags : controversy sai sudarshan hit wicket gujarat titans rajasthan royals