കല്‍പ്പറ്റ: ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതിയില്‍ രാഹുല്‍ ഗാന്ധിക്ക് ഉറച്ച നിലപാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷത്തിനെതിരേ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കണം.
ബിജെപിക്കും ആര്‍എസ്എസിനും അസൗകര്യം ഉണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാന്‍ കഠിനമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്സിആര്‍എ നിയമമ ഭേദഗതി. ഇത് അപകടകരമാണ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ രാഹുല്‍ഗാന്ധി ഉറച്ചനിലപാട് എടുക്കില്ല. ഗുജറാത്തില്‍ പൂണൂല് കാണിച്ച് പറഞ്ഞത് താന്‍ പൂണൂല് ധരിച്ച ബ്രഹ്മണനാണെന്നാണ്.
ഒരാള്‍ ബ്രഹ്മണനാണോ പട്ടികജാതി-പട്ടിക വര്ഗമാണോ എന്നതില്‍ പ്രസക്തിയില്ല. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന വിഷയങ്ങളില്‍ രാഹുലിന്റെ പ്രതികരണം ഉണ്ടാകാറില്ല.
കേരളത്തിലെ വോട്ടര്‍മാരുമായാണ് എല്‍ഡിഎഫിന്റെ ഡീല്‍. എല്‍ഡിഎഫിന് പുറത്തുള്ള ഒരു സംഘടനയുമായും പാര്‍ട്ടിയുമായും സിപിഎമ്മിന് ഡീല്‍ ഇല്ല. തങ്ങളുമായി സഹകരണമോ ധാരണയോ ഇല്ലാത്തവര്‍ ഏതെങ്കിലും മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ നോക്കി വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത് അവരുടെ കാര്യമാണ്.
കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ്. അത് പൂട്ടിച്ചത് എല്‍ഡിഎഫാണ്. തൃശൂരില്‍ ബിജെപിക്ക് എംപി ഉണ്ടായതും കോണ്‍ഗ്രസ് ഡീലിലാണ്. തെരഞ്ഞെടുപ്പില്‍ മുന്‍കാലത്തേക്കാള്‍ 85,000 വോട്ട് കോണ്‍ഗ്രസിന് കുറഞ്ഞു. അങ്ങനെയാണ് ബിജെപി വിജയിച്ചത്. അത്തരക്കാരാണ് ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കുന്ന എല്‍ഡിഎഫിനെതിരേ ഇല്ലാക്കഥകള്‍ പടച്ചുവിടുന്നത്. കാസര്‍ഗോഡ് ഒരു മണ്ഡലത്തില്‍ എസ്ഡിപിഐ അവരുടെ സ്ഥനാര്‍ഥിയെ പിന്‍വലിച്ചത് യുഡിഎഫിന്റെ അഭ്യര്‍ഥന മാനിച്ചാണെന്നാണ് അവിടെ പോയപ്പോള്‍ മനസിലായതെന്നും ബേബി പറഞ്ഞു.
Tags : FCRA controversy Rahul Gandhi M.A. Baby