റോം: അഞ്ചു രാഷ്ട്രങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനത്തിനിടെ തലപൊക്കിയത് ഒന്നിലേറെ വിവാദങ്ങൾ.
നോർവേയിൽ ഇന്ത്യക്കാരെ അപഹസിക്കുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാർട്ടൂൺ ആണ് നോർവേയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ആഫ്റ്റൺപോസ്റ്റ് എന്ന പത്രം പ്രസിദ്ധകരിച്ചത്.
കാർട്ടൂൺ തീർത്തും അവഹേളനപരമാണെന്ന വിമർശനമാണ് ഉയരുന്നത്. പെട്രോൾ പന്പിലെ നോസിലിന്റെ ആകൃതിയിലുള്ള പാന്പിനെ വരുതിയിലാക്കാൻ പരന്പരാഗത രീതിയിലുള്ള പാന്പാട്ടിയായി മോദിയെ കാർട്ടൂണിൽ ചിത്രീകരിക്കുകയായിരുന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവിനെക്കുറിച്ചുള്ള ആക്ഷേപമായിരുന്നു കാർട്ടൂണിസ്റ്റിന്റേത്. ഇന്ത്യ ഔദ്യോഗികമായി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്രതലത്തിലും പൗരസമൂഹത്തിന്റെ ഇടയിലും കാർട്ടൂൺ വ്യാപകമായി വിമർശിക്കപ്പെട്ടു.
നോർവേയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകാത്തതാണ് മറ്റൊരു വിവാദം. തലസ്ഥാനമായ ഓസ്ലോയിൽ നോര്വേപ്രധാനമന്ത്രിക്കൊപ്പം മോദി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തക ചോദ്യം ഉന്നയിച്ചതും മറുപടി പറയാതെ പ്രധാനമന്ത്രി നടന്നുനീങ്ങിയതും. ഇതിന്റെ വീഡിയോ മാധ്യമപ്രവർത്തകതന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും മലയാളിയുമായ സിബി ജോര്‍ജ് മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്കു തക്കതായ മറുപടി നൽകുകയും ചെയ്തു.