ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ വിവാദ പാഠപുസ്തകം തയാറാക്കിയ അക്കാദമിക വിദഗ്ധർക്കെതിരായ നടപടി സുപ്രീംകോടതി മയപ്പെടുത്തി. പ്രഫ. മിച്ചൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നിവരെ കരിന്പട്ടികയിൽ ചേർത്ത നടപടിയാണു ഭേദഗതി ചെയ്തത്.
മൂന്നുപേരും സുപ്രീംകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.
വിവാദ പാഠപുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ച മൂന്നുപേരുമായി യാതൊരുവിധ അക്കാദമിക സഹകരണവും പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവകലാശാലകൾക്കും സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാരുകൾക്കും സർവകലാശാലകൾക്കും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. കൂടാതെ ഈ വിദഗ്ധർ ബോധപൂർവം വസ്തുതകൾ വളച്ചൊടിച്ചതാണെന്ന കോടതിയുടെ മുൻ ഉത്തരവിലെ പരാമർശവും പിൻവലിച്ചു. സുപ്രീംകോടതി മുൻ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിവാദ പുസ്തകം തയാറാക്കിയ മൂന്നു പേരും കോടതിയെ സമീപിച്ചത്.
എൻസിഇആർടിയുടെ ‘എക്സ്പ്ലോറിംഗ് സൊസൈറ്റി, ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹികശാസ്ത്ര പുസ്തകത്തിലെ ജുഡീഷറി പരാമർശത്തെച്ചൊല്ലി ഫെബ്രുവരിയിലാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി എൻസിഇആർടിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു.
വിവാദ പുസ്തകം പൂർണമായും പിൻവലിക്കാൻ നിർദേശിച്ച സുപ്രീംകോടതി, മുൻ ജഡ്ജിയടങ്ങിയ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ പുസ്തകം പരിഷ്കരിച്ചു പുറത്തിറക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Tags : NCERT book controversy Supreme Court academic experts