മുംബൈ: മഹാരാഷ്‌ട്രയിലെ വിഐപി ആൾദൈവം അശോക് ഖരാത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഇതിനകം നൂറിലേറെ സ്ത്രീകൾ രംഗത്തുവന്നു. ഇതിനൊപ്പം ഉന്നത രാഷ്‌ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ഖരാത്തിന്‍റെ ചെയ്തികൾ പുറത്തുവന്നതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയം ഇളകിമറിയുകയാണ്. നാസിക്കിൽനിന്നുള്ള വിവാദ ആൾദൈവമാണ് അശോക് ഖരാത്ത്.
എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്‍റെ ട്രസ്റ്റിൽ ഇവരും അംഗമാണ്.
ജ്യോതിഷത്തിന്‍റെയും ആത്മീയതയുടെയും മറവിൽ നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. അതിനൊപ്പം കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇയാളുടെ ട്രെസ്റ്റിലും മറ്റും ഉന്നത രാഷ്‌ട്രീയക്കാർ പലരുമുണ്ടായിരുന്നു. രാഷ്‌ട്രീയ സ്വാധീനവും ഇയാളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്.
പത്താം ക്ലാസിൽ തോൽവി
തുടക്കം ഇങ്ങനെ: നാസിക് സ്വദേശിയായ ഇയാൾ പത്താം ക്ലാസിൽ തോറ്റ ആളാണ്. കുറച്ചുകാലം മർച്ചന്‍റ് നേവിയിൽ ജോലി ചെയ്തെന്നും 'ക്യാപ്റ്റൻ ഖരാത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും രേഖകളില്ല. ഇത് ഇയാളുടെ വ്യാജ അവകാശവാദമാണെന്നാണ് പോലീസ് കരുതുന്നത്.
ആൾദൈവമാകുന്നു: തൊണ്ണൂറുകളുടെ പകുതിയോടെ നാസിക്കിൽ തിരിച്ചെത്തിയ ഇയാൾ അശോക് കുമാർ എന്ന പേരു സ്വീകരിച്ചു. ജ്യോതിഷിയും സംഖ്യാശാസ്ത്രജ്ഞനുമായി (Numerologist) പ്രവർത്തനം തുടങ്ങി.
വളർച്ച: നാസിക്കിലെ മിർഗാവിൽ 'ഈശനേശ്വർ മഹാദേവ്' എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചതോടെ ഇയാൾക്ക് സ്വാധീനമേറി. വൈകാതെ ഉന്നത രാഷ്‌ട്രീയ നേതാക്കളും വ്യവസായികളുമൊക്കെ ഇയാളുടെ ചങ്ങാതിമാരായി മാറി. രാഷ്‌ട്രീയക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനും മറ്റുമായി ഇയാളുടെ ഉപദേശങ്ങൾ തേടിയെത്തി.
കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ
ദോഷപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ മയക്കുമരുന്നു കലർത്തിയ പാനീയങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പീഡന ദൃശ്യങ്ങൾ ഇയാളുടെ മുറിയിൽ സ്ഥാപിച്ചിരുന്ന രഹസ്യ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പലരെയും പീഡിപ്പിച്ചു. ഇയാളുടെ പക്കൽനിന്നു നൂറിലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
തട്ടിപ്പും തകൃതി: പ്രശ്നപരിഹാരം തേടി എത്തുന്നവരിൽനിന്നു ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഒരു തവണത്തെ കൺസൾട്ടേഷനു പോലും 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്രേ. കൂടാതെ, ബിസിനസ് അഭിവൃദ്ധിക്കായി വ്യവസായികൾക്കും മറ്റും വ്യാജരത്നങ്ങളും പുളിങ്കുരുവും 'പുണ്യവസ്തുക്കൾ' എന്നു പറഞ്ഞു നൽകി ലക്ഷങ്ങൾ കൈക്കലാക്കി.
വൻ സമ്പാദ്യം: പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (SIT) പ്രാഥമിക കണ്ടെത്തൽ പ്രകാരം അശോക് ഖരാത്തിന് ഏകദേശം 1,500 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ, നാസിക്, പൻവേൽ എന്നിവിടങ്ങളിൽ ഇയാൾക്കു ബിനാമി സ്വത്തുക്കളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അകത്തായപ്പോൾ
2026 മാർച്ചിലാണ് ഇയാളെ നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസത്തിന്‍റെ മറവിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ നൽകിയ പീഡന പരാതിയാണ് ഇയാളുടെ ഒടുവിൽ കുടുക്കിയത്.
ഇയാൾ അറസ്റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ ഇതുവരെ പത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അതിൽ എട്ടെണ്ണം പീഡനക്കേസുകളാണ്).
പോലീസ് പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കു നൂറിലധികം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. ഇതിലുമേറെ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ആദായനികുതി വകുപ്പും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മകൻ ഹർഷവർധനെയും പോലീസ് ചോദ്യംചെയ്യാൻ പിടികൂടിയിട്ടുണ്ട്. ഭാര്യ കല്പനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
Tags : hypnotism self styled god man women arrest maharashtra political scam controversy