നെടുമങ്ങാട്: പുതിയ വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രസിഡന്റിന്റെ മർദനത്തെ തുടർന്ന് പ്രശാന്തിന്റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
പരിക്കിന്റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്റെ മൊഴി രേഖപ്പെടുത്തി.
പ്രസിഡനന്റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .