തലയോലപ്പറമ്പ് ചന്തപ്പാലത്തിനു സമീപത്തെ ടേക്ക് എ ബ്രേക്ക്.
തലയോലപ്പറമ്പ്: വഴിയാത്രക്കാർക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിച്ച് യാത്ര തുടരുന്നതിനുമായി വിഭാവനം ചെയ്ത് നിർമിച്ച വഴിയിടം പദ്ധതി (ടേക്ക് എ ബ്രേക്ക്) ജനത്തിന് ഉപകാരപ്രദമായില്ലെന്ന് പരാതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വഴിയിടം പദ്ധതിയാണ് അനുയോജ്യമായ സ്ഥലത്ത് നിർമിക്കാത്തതിനാൽ ജനങ്ങൾ ഉപയോഗിക്കാതെ അവഗണിക്കപ്പെടുന്നത്.
തിരക്കേറിയ റോഡരികുകൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണിത് സ്ഥാപിച്ചത്. എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലഭിച്ച സ്ഥലങ്ങളിൽ കെട്ടിടം നിർമിച്ച് പദ്ധതിപ്പണം ചെലവഴിച്ചതോടെ ലക്ഷങ്ങളാണ് പാഴായത്.
തലയോലപ്പറമ്പിലെ വഴിയിടത്തിനു താഴ് വീണു
തലയോലപ്പറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിനു സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം നിർമിക്കുകയാണു ചെയ്തത്.
ചന്ത ദിവസങ്ങളിൽ വിരലിലെണ്ണാവുന്നവർ എത്തുന്നതല്ലാതെ കൂടുതൽ ആളുകൾ വരാത്തതോടെ തലയോലപ്പറമ്പിലെ വഴിയിടം പദ്ധതി പൂട്ടുവീണു.
തിരക്കേറിയ ബസ് സ്റ്റാൻഡിനു സമീപത്ത് സ്ഥലം കണ്ടെത്തി വഴിയിടം പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അനുയോജ്യമല്ലാത്തിടത്ത് നടപ്പാക്കിയത് തിരിച്ചടിയായി
നിരവധി സാംസ്കാരിക രാഷ്ട്രീയ പരിപാടികൾ നടത്തിവന്നിരുന്ന പാലാംകടവിലെ പൊതുസ്ഥലത്തുണ്ടാ യിരുന്ന മിനിപാർക്കും ഓപ്പൺ സ്റ്റേജും പൊളിച്ചുമാറ്റിയാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.
ഉദ്ഘാടനത്തിനുശേഷം കുടുംബശ്രീ പ്രവർത്തകയെ ഇതിന്റെ ചുമതല ഏൽപ്പിച്ചെങ്കിലും ടേക്ക് എ ബ്രേക്കിലേക്ക് ഒരാൾപോലും കയറാതായതോടെ ഒരാഴ്ചയ്ക്കുശേഷം അടയ്ക്കുകയായിരുന്നു. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് അത് ഉപകരിക്കില്ലെന്ന് ഈ വഴിയിടം പദ്ധതികൾ തെളിയിക്കുന്നു.
കൃഷ്ണകുമാർ
തച്ചാറയിൽ
പാലാംകടവ്
പാലാംകടവിലെ വെളിയിടത്തിലേക്ക് ജനം തിരിഞ്ഞുനോക്കുന്നില്ല
മറവൻതുരുത്ത് പാലാംകടവിൽ വൈകുന്നേരങ്ങളിൽ വയോജനങ്ങളടക്കം വിശ്രമിച്ചിരുന്ന മനോഹരമായ മിനിപാർക്ക് വെളിയിടത്തിന് തെരഞ്ഞെടുത്തതോട നഷ്ടമായി.
സ്കൂൾകുട്ടികളുടെ വിവിധ പരിപാടികൾ നടത്തിവന്നിരുന്നതും ഈ പൊതുസ്ഥലത്തായിരുന്നു. ദീർഘവീക്ഷണമില്ലാതെ നിർമിച്ച ശൗചാലയ സമുച്ചയം ഒരാൾപോലും ഉപയോഗിക്കുന്നില്ല.
മറവൻതുരുത്ത് പഞ്ചായത്ത് 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാംകടവിൽ വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണമേഖലയിൽ നിർമിച്ച വഴിയിടം പ്രയോജനരഹിതമാവുകയും നിലവിലുണ്ടായിരുന്ന പൊതുസ്ഥലം നഷ്ടമാവുകയും ചെയ്തതോടെ ടേക്ക് എ ബ്രേക്കുകൾ നോക്കുകുത്തിയാകുകയാണ്.
Tags : Local News Nattuvishesham Kottayam