തലയോലപ്പറമ്പ്: ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തുനിന്നു മോഷണംപോയ ഓട്ടുരുളികളും വിളക്കുകളും പോലീസ് കണ്ടെടുത്തു. തലയോലപ്പറമ്പ് പോലീസിന്റെ നേതൃത്വത്തിൽ ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തലയോലപ്പറമ്പിലെ ഒരു ആക്രിക്കടയിൽനിന്ന് മോഷണ വസ്തുകൾ കണ്ടെടുത്തത്. ഇതോടൊപ്പം പ്രതി മോഷണത്തിനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മോഷണവിവരം പുറത്തറിയുന്നത്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്റെ, രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്.
പുരാതനമായ ഇല്ലത്തുനിന്ന് ലക്ഷങ്ങൾ വിലവരുന്ന ഓട്ടുപാത്രങ്ങളും ഇല്ലത്തെ ക്ഷേത്രത്തിലെ ശാസ്താവിന്റെ വിഗ്രഹവും മോഷ്ടാക്കൾ അപഹരിച്ചു. ഇല്ലത്തിനു പുറകവശത്തെ ഓടുപൊളിച്ച് അകത്തുകയറിയ ശേഷം വീടിന്റെ അടുക്കളയുടെ കതക് തുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിനു സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.
കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിൽപോയ ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Kottayam