പയ്യാവൂർ: ബഡ്സ് സ്കൂളിൽ പ്രവേശനം നല്കാവുന്നത് മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് വരെയുള്ളവർക്ക് മാത്രമാണെന്നിരിക്കെ പയ്യാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികളുടെയും മറ്റും നേതൃത്വത്തിൽ ഉണ്ടാക്കുന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അറിയിച്ചു.
പയ്യാവൂരിലെ ബഡ്സ് സ്കൂളിന് രണ്ടുവർഷത്തെ താത്കാലിക അനുമതി മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് സാമൂഹ്യനീതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോൾ മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും നിയമനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നതിനാലും അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.
18 വയസിന് മുകളിലുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരത്തിലുള്ളവർക്ക് വേണ്ടി ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററാണ് (ബിആർസി) പ്രവർത്തിക്കേണ്ടത്. നിലവിൽ ബിആർസി പ്രവർത്തിക്കുന്നതിന് പയ്യാവൂർ പഞ്ചായത്തിന് അനുമതി ലഭിച്ചിട്ടില്ല. ആവശ്യത്തിനുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല.
മുൻകാലങ്ങളിൽ ബഡ്സ് വിദ്യാർഥികളെയും ബിആർസിയിലെ പരിശീലനാർഥികളെയും ഒന്നിച്ചിരുത്തിയാണ് ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇത് നിലവിലെ നിയമങ്ങൾക്കും സർക്കാർ മാനദണ്ഡങ്ങൾക്കും എതിരാണ്. അതിനാൽ, സർക്കാർ മാർഗനിർദേശ പ്രകാരമുള്ള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് ബിആർസി പ്രവർത്തിപ്പിക്കേണ്ടത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത് സന്നദ്ധവുമാണ്.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സർക്കാർ അനുമതിയോടെ ബിആർസിയുടെ പ്രവർത്തനം തുടങ്ങണമെന്നുതന്നെയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു യാത്രാ ചെലവും മറ്റും അതാതു പഞ്ചായത്തുകൾ വഹിക്കുമെങ്കിൽ അവിടെയുള്ള കുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകുമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
നിലവിൽ ബഡ്സ് സ്കൂളിൽ 10 കുട്ടികളാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്. ഇത്രയും കുട്ടികൾക്ക് ഒരു അധ്യാപികയുടെയും ഒരു ആയയുടെയും സേവനം മതിയാവും എന്നുള്ളതു കൊണ്ടാണ് എല്ലാ ജീവനക്കാരുടെയും കരാർ പുതുക്കാതിരുന്നത്. ഒരു അധ്യാപികയുടെ കരാർ പുതുക്കിയിട്ടുണ്ട്.
ബഡ്സ് മാർഗരേഖ പ്രകാരം കുട്ടികളുടെ അമ്മമാരിൽ നിന്നാണ് ആയ, പാചക തൊഴിലാളി എന്നിവരെ നിയമിക്കേണ്ടത്. അതിനായി നിലവിലെ സ്കൂൾ വിദ്യാർഥികളുടെ അമ്മമാരിൽ നിന്ന് അഭിമുഖം നടത്തി നിയമനം നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Tags : nattu vishesham Buds School controversy