പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ആംബുലൻസ് സർവീസ് അടക്കമുള്ള സേവനങ്ങളിൽ നരകയാതന.
മുള്ളൂർക്കര ഇരുനിലംകോട് സ്വദേശികളായ ദമ്പതികളുടെ ഒൻപതുവയസുള്ള മകളെ കഴിഞ്ഞദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ, ഡ്രൈവറില്ലാത്തതിനാൽ ആംബുലൻസ് സേവനം ലഭിച്ചില്ല. കടുത്ത പനിയെ തുടർന്ന് മൂന്നുദിവസമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞദിവസം പെട്ടെന്ന് മെഡിക്കൽ കോളജിലേക്ക് റഫർചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് മുള്ളൂർക്കരയിലെ വാർഡ് മെന്പറെ വിവരം അറിയിക്കുകയും ജനപ്രതിനിധികൾ ഇടപെട്ട് വടക്കാഞ്ചേരിയിലെ ആക്ട്സ് ആംബുലൻസ് വരുത്തിയ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്കെത്തിച്ചത്.
രണ്ട് ആംബുലൻസുകൾ ആശുപത്രിയിൽ കിടക്കുകയും അത് ഓടിക്കാൻ നാലോളം ഡ്രൈവമാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ഈ ക്രൂരത.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡ്രൈവർമാരില്ലാത്ത പ്രശ്നം നിത്യസംഭവമായിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. താലൂക്ക് ആശുപത്രിയിൽനിന്നു ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും ഒരു സാധാരണ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾപോലും ഇവിടെ ലഭ്യമല്ല. എന്തു കേസ് വന്നാലും പ്രാഥമികചികിത്സപോലും നൽകാതെ മെഡിക്കൽ കോളജിലേക്ക് റഫർചെയ്ത് കൈയൊഴിയുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്.
കോടികൾ ചെലവഴിച്ച് നിർമിച്ച അത്യാധുനിക ഒപി ബ്ലോക്ക് ഉദ്ഘാടനംകഴിഞ്ഞിട്ടും ഇപ്പോഴും രോഗികൾക്കായി തുറന്നു നൽകിയിട്ടില്ല. നിലവിൽ കുടുസായ പഴയ കെട്ടിടത്തിലാണ് ഒപിയും മറ്റ് വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഒപി ടിക്കറ്റ് എടുക്കാനും ഫാർമസിയിലും ലാബിലും മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയാണ്. വയോധികർക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും ഇരിക്കാൻപോലും ഇവിടെ കസേരകളോ, സ്ഥലമോ ഇല്ലന്നതാണ് സത്യം. അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കേണ്ട കാഷ്വാലിറ്റിയിൽ സ്ഥലസൗകര്യം കുറവാണ്. ആവശ്യത്തിന് ബെഡുകളില്ല. രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ സ്കാനിംഗ് നടത്താനുള്ള സംവിധാനങ്ങൾ ഇവിടെയില്ല.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആംബുലൻസ് ഡ്രൈവറെ അടിയന്തരമായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ് കൗണ്സിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.