Kerala
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പെരുമ്പാവൂരില്‍ പത്തു മലയാളികളും സ്ത്രീകളും അടക്കം 27 പേര്‍ക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായാണ് പെരുമ്പാവൂര്‍ താലൂക്കിലെ ആരോഗ്യവകുപ്പ് വിഭാഗം നല്കുന്ന കണക്ക്. എന്നാല്‍, രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നില്ല എന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ആശങ്ക പടർത്തി. ആശുപത്രിയിലെ ജനറേറ്റർ റൂമിൽനിന്നാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചിരുന്നത്. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രോഗികളെ ഒഴിപ്പിച്ചിരുന്നു. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റുകയും ചെയ്തു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക മെഡിക്കൽ കോളജിന്റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങിയിട്ടുണ്ട്.
തീപിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരം പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് അഗ്നിക്കിരയായത്.
National
ന്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഏറ്റവും വലിയ കരുതൽ നൽകിയത് രോഗികൾക്ക്. രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനുള്ള ഇടപെടൽ ബജറ്റിലുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലേക്കു ചികിത്സാച്ചെലവ് എത്തിക്കാനുള്ള ശ്രമം ഇതിൽ കാണാം. വലിയ ചെലവ് വരുന്ന കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കാണ് ഗണ്യമായ സഹായം കിട്ടുന്നത്.
17 കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വൻ ഇളവ് പ്രഖ്യാപിച്ചു. അതോടൊപ്പം അപൂർവമായ ഏഴു രോഗങ്ങളെക്കൂടി ഡ്യൂട്ടി ഇളവുകളുടെ പരിധിയിൽ കൊണ്ടുവന്നു. പ്രത്യേക ചികിത്സ ആവശ്യമുള്ളവർക്ക് ഇതു സഹായകമാകും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 2025-26ൽ 200 സെന്ററുകളാണ് സ്ഥാപിക്കുന്നത്.
കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മൂന്നു പ്രധാന ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടിട്ടുണ്ട്. മരുന്നുകളുടെ ഇറക്കുമതിച്ചെലവ് കുറയുന്നതോടെ വിപണിയിൽ ഇവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേഹരോഗികളുടെ എണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇൻസുലിൻ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാനും അവ പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാജ്യത്തുടനീളം കൂടുതൽ നൂതന കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലയിലുള്ളവർക്കു ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ചികിത്സ ഉറപ്പാക്കാൻ സാഹായിക്കും. ഇതുകൂടാതെ, പ്രതിരോധ മരുന്നു കുത്തിവയ്പുകൾക്കും സ്ക്രീനിംഗിനുംമായി തുക ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
Kerala
കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
അപകടസ്ഥിതിയിലേക്ക്
തുടര്‍ച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.
ആശങ്ക കനക്കുന്നു
പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.
കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്കുകളെയും ആശ്രയിക്കേണ്ടി വരും.
District News
അമ്പലപ്പുഴ: അവധി ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ സ്കാനിംഗ് സെന്ററുകളും അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്ററുകളാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത്. ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കു സ്കാനിംഗ് നിർദേശിച്ചാൽ സ്കാനിംഗ് സെന്റർ തേടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.
ആലപ്പുഴ വരെ എത്തിയാണ് ഞായറാഴ്ചകളിൽ പലരും സ്കാനിംഗ് നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്ററുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍. അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്‍ധിക്കുന്നത് എന്ന് മേയര്‍ ദീപികയുടെ കൊച്ചി ഓഫീസില്‍ ലേഖകരുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.
അതിഭീകരമായൊരു കണക്ക് കൈയ്യില്‍ കിട്ടിയിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില്‍ നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച് ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും ഇടപെടുന്നില്ല.
പക്ഷെ അതില്‍ ഇപ്പുറത്ത് വേറെ ഒരു സൈഡ് കൂടിയുണ്ട് എന്നത് നമ്മള് അവരെ ബോധ്യപ്പെടുത്തണം. സംഭവിച്ചിട്ട് പോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ അഞ്ചാറു വര്‍ഷമായിട്ട് കേരളത്തില്‍ എയ്ഡ്സ് കൂടിയവരുടെ എണ്ണം കൂടുതലാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയില്‍ ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ വര്‍ധിച്ചു വരുന്ന സ്പാ സെന്ററുകളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേയര്‍.
കൊച്ചിയിലെ മസാജ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളൊക്കെ നമുക്ക് ഒരു ദിവസം കൊണ്ട് തന്നെ അടച്ചു പൂട്ടാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഇനി മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ കൃത്യമായ നിയന്ത്രണം ഉണ്ടാകും - എന്ന് മേയര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവർക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരള കെയർ പാലിയേറ്റീവ് ശൃംഖലയുടെ പ്രവർത്തനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം 28ന് വൈകുന്നേരം നാലിന് എറണാകുളം കളമശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നവകേരളം കർമപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരം പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അഭിമുഖ്യത്തിലാണ് കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ഗ്രിഡിന്റെ ഭാഗമാക്കും. സന്നദ്ധ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്ട്രേഷനും ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷനും നൽകി വരുന്നു. നിലവിൽ 1043 സ്ഥാപനങ്ങൾ ഗ്രിഡിന്റെ ഭാഗമായി. പ്രയാസമനുഭവിക്കുന്ന രോഗികളെ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിചരിക്കാൻ തയാറായ സന്നദ്ധ പ്രവർത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കി വരുന്നു. അവർക്ക് സന്നദ്ധസേന പോർട്ടൽ (https://sannadhasena.kerala.gov.in/volunteerregistration) വഴി രജിസ്റ്റർ ചെയ്ത് പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമാകാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമായ പരിശീലനവും നൽകും. നിലവിൽ 7765 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികൾക്കും പരിചരണം ഉറപ്പാക്കുന്നു.