കുളപ്പുള്ളി ലീല
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില് എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില് ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
Tags : Prithviraj Dhyan AMMA Kulappulli Leela controversy